Tuesday, February 23, 2010

വൈശാലി റീലോഡഡ് ! ഒരു സ്കിറ്റ്!!

ചാനലുകളില്‍ മിമിക്സ് പരേഡുകളുടെ റിയാലിറ്റി ഷോകള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ നമ്മുടെ ബൂലോകത്തും വേണ്ടേ ഒരു മിമിക്സ്സ്കിറ്റ്! ആ ഒരൊറ്റ കാരണത്തിന്റെ പുറത്താണ് ഈ സ്കിറ്റ് ഇവിടെ അവതരിപ്പിക്കുന്നത്. ഋശ്യശൃംഗനെ കൊണ്ട് വന്ന് മഴപെയ്യിച്ച ആ കഥ ഒരിക്കല്‍കൂടി നര്‍മ്മത്തില്‍ അവതരിപ്പിക്കട്ടെ!ആരോഗ്യകരമായ  മുന്നറിയിപ്പ്.ഈ കഥയ്ക്ക് ഒറിജിനല്‍ കഥയുമായി  നൂല്‍ ബന്ധം പോലും ഇല്ല! അപ്പോള്‍ സ്കിറ്റ് ആരംഭിക്കുന്നു.”വൈശാലി റീലോഡഡ്” !

 ലോമപാദരാജാവിന്റെ കൊട്ടാരം.കൊട്ടാരത്തില്‍ ഋശ്യശൃംഗനെ വളച്ച് കൊണ്ട് വരുവാനുള്ള ന്യത്തം അഭ്യസിക്കുകയാണ്  വൈശാലി എന്ന രാജകുമാരി. ന്യത്തം അഭ്യസിച്ച് ബോറടിക്കുമ്പോള്‍ കുമാരി കൂട്ടുകാരികളോടൊപ്പം ഓടിത്തൊട്ട് കളി,മണ്ണപ്പം ചുട്ട് കളി എന്നിവയില്‍ മുഴുകാറുണ്ടായിരുന്നു. വൈശാലിയുടെ ഒരു ദിവസത്തിലൂടെ നമുക്ക് സ്കിറ്റിലേക്ക് കടക്കാം!

രാജകുമാരി കൂട്ടുകാരികളെ വിളിക്കുന്നതില്‍നിന്നും നമ്മുടെ സ്കിറ്റ് ആരംഭിക്കുന്നു!

“രാധേ.....സുധേ.....മീരേ........ഇവരൊക്കെ ഇന്ന് എവിടെപോയി കിടക്ക്വാ? ആരേയും കാണുന്നില്ലല്ലോ!  ടി വി കാണാമെന്ന് വെച്ചാല്‍ കേബിള്‍ ടി വി കാരന്റെ മാസവരി സംഖ്യ കൊടുക്കാത്തത് കൊണ്ട് കേബിള്‍ കട്ട് ചെയ്തു. ഹാ ഇനി വല്ല പാമ്പും കോണിയും കളിക്കാം! അല്ലാ ഡാഡിയും മമ്മിയും ഗുരു ബ്രഹ്മചാരിയുടെ മകളുടെ കല്യാണത്തിന് രാവിലെ തന്നെ കെട്ടിയെടുത്തോ?  ഈശ്വരാ,എന്തിനെനിക്ക് ഇത്രയും സന്തോഷമൊരുമിച്ച് തരുന്നു! ഞാനിന്ന് ആര്‍മ്മാദിച്ച് മരിക്കും!
(ഡാഡി മമ്മി വീട്ടിലില്ലെ എന്ന ഗാനത്തിനൊപ്പം ന്യത്തം ചെയ്യുന്നു)

(കുമാരിയുടെ ന്യത്തം കണ്ട് കൊണ്ട് അവിടേയ്ക്ക് ഡാന്‍സ് ഗുരു ഗിരിജന്‍ കടന്നു വരുന്നു)

“ഹായ് കുമാരി അസ്സലായി ഡാന്‍സ് കളിക്കുന്നുണ്ടല്ലോ? ഇപ്രാവശ്യത്തെ കൊട്ടരം വഹ  “താം തരികിട തെയ് “ റിയാലിറ്റി ഷോയിലും കുമാരിക്ക് തന്നെ ഒന്നാം സമ്മാനം!“

“അതിനു വേണ്ടിയല്ലേ ഡാന്‍സ് ഗുരുവേ എല്ലാ കൊല്ലവും ഡാഡി തന്നെ ഈ ‘താംതരികിട‘ പരിപാടി സ്പോണ്‍സര്‍ ചെയ്യുന്നത്! ഒന്നാം സമ്മാനം വേറെ ആര്‍ക്കെങ്കിലും കിട്ടിയാല്‍ ഫ്ലാറ്റ് പോയിട്ട് ഒരു സ്ലേറ്റ് വരെ വങ്ങാന്‍ ഡാഡിയുടെ കയ്യില്‍ കാശില്ലാ എന്ന് എല്ലാവരും അറിയില്ലെ ഡാന്‍സ് ഗുരോ?“

“അത് നേരാ! ഇതാകുമ്പോള്‍ സ്വന്തം അഡ്രസ്സെഴുതിയതാണെങ്കിലും , കത്ത് പോസ്റ്റ് ചെയ്തു എന്നുമായി!കത്ത് നമുക്ക് തന്നെ കിട്ടും എന്നുമായി!രാജാവിനെ സമ്മതിക്കണം!”

“നാട്ടിലെ പ്രജകളും അത് തന്നേയാ പറയുന്നത്! നാട്ടിലിത്രയധികം വരള്‍ച്ചയുണ്ടായിട്ടും ജനങ്ങള്‍ക്ക് കുടിക്കാന്‍ ഒരു തുള്ളി വെള്ളം പോലും ഇല്ലാഞ്ഞിട്ടും  ഇപ്പോഴും മുടങ്ങാതെ “വെള്ളക്കരം“  പിരിച്ചെടുക്കുന്ന രാജാവിനെ  സമ്മതിക്കണം എന്ന് അവരും പറയാറുണ്ട്!”

“വരള്‍ച്ചയുടെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തത്,കുമാരി ഋശ്യശൃംഗനെ വളച്ച് കൊണ്ട് വരാനുള്ള ‘പള്ളി ഡാന്‍സൊക്കെ പഠിച്ചോ? ഒരു പള്ളി സ്റ്റെപ് പോലും തെറ്റിക്കരുത്!”

“എങ്കില്‍ ഡാന്‍സ് ഗുരു ആ പള്ളിപ്പാട്ടൊന്ന് പാടിയാലും.... ഞാന്‍ പള്ളി ഡാന്‍സ് കളിക്കാം!”

“റെഡി വണ്‍ ടു ത്രീ സ്റ്റാര്‍ട്ട്! കാടിറങ്ങി നാടിറങ്ങി വാ വാ..  താമരക്കണ്ണാ ആടിയോടി വാ വാ.......”
(പാട്ട് കേട്ട് രാജകുമാരി ഒരു പ്രത്യേക രീതിയില്‍ തുള്ളുന്നു.അത് കണ്ട് ഡാന്‍സ് ഗുരു )
“കുമാരീ..ഞാന്‍ പഠിപ്പിച്ച പള്ളി സ്റ്റെപ്പുകള്‍  ഇതല്ലല്ലോ? ഇത് കണ്ടാല്‍ ആ ഋശ്യശൃംഗന്‍ ജീവനും കൊണ്ടോടില്ലേ?

“പുറത്ത് കടിച്ച ഉറുമ്പിനെ ഓടിക്കാനുള്ള സ്റ്റെപ്പായിരുന്നു അതെന്ന് തിരിച്ചറിയാനുള്ള പഠിപ്പെങ്കിലും ആയില്ലേ ഡാന്‍സ് ഗുരോ അങ്ങേയ്ക്ക്!കടിച്ചത് കട്ടുറുമ്പാണെന്ന് തോന്നുന്നു,കട്ടയ്ക്ക് കട്ടയ്ക്ക് കടിച്ചു!”

“ഹോ പള്ളിമേനിയില്‍ പള്ളിയുറുമ്പോ? വെറുതെ തെറ്റിദ്ധരിച്ചു!  കുമാരി ഇതാ നോക്കൂ രാജന്‍ വരുന്നുണ്ട്!

“രാജനോ? ഞാന്‍ ഈ നേരത്ത് മഹേഷിനോടാണല്ലോ വരാന്‍ പറഞ്ഞത്!”

“മഹേഷോ? കുമാരി മഹാരാജനും പരിവാരങ്ങളും വരുന്നുണ്ടെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്!”

“ഓഹോ ഡാഡിയും മമ്മിയും രാജ ഗുരുവും മന്ത്രിയുമൊക്കെയുണ്ടല്ലോ! ഇവര് അസോസിയേഷന്റെ സമ്മേളനം കഴിഞ്ഞ് വരികയാണോ? ഇനി ഈ കൊട്ടാരത്തില്‍ ഒരു ചെവി തല കേള്‍പ്പിക്കില്ല!”

രാജാവ്: കുമാരീ...വന്ദനം!

കുമാരി: ഡാഡീ തെണ്ടണം!

രാജാവ്: എന്തൂട്ട്??

കുമാരി: ക്ഷമിച്ചാലും ഡാഡീ.... ഞാന്‍ പെട്ടെന്ന് മസിനഗുഡി ടൂറിലാണെന്ന് കരുതി പറഞ്ഞതാ! മസിനഗുഡി ഭാഷയില്‍ ‘തെണ്ടണം‘ എന്ന്  പറഞ്ഞാല്‍ ‘വന്ദനം‘ എന്നാണ് അര്‍ത്ഥം!”

രാജാവു: നീയൊരു കേമി തന്നെ! രാജഗുരോ,അങ്ങ് തട്ടിപ്പോയാലും ഇനി പണ്ഡിതയായ എന്റെ മകളുടെ മേല്‍നോട്ടത്തില്‍ നമ്മുടെ രാജ്യം രക്ഷപ്പെടും!
രാജഗുരു: ശരിയാ പ്രഭോ! ബഹുഭാഷാ പാണ്ഡിത്യം നല്ലൊരു രോഗലക്ഷണമാണ്!

രാജാവ്: എന്തൂട്ട്!

രാജഗുരു: രാജ ലക്ഷണമാണെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. പിന്നെ ഈ തസ്തികയും സ്വപ്നം കണ്ട് ഞാനെന്റെ മോനെ സന്തോഷ് ബ്രഹ്മി കൊടുത്ത് വളര്‍ത്തുന്നുണ്ട്  പ്രഭോ! അവനെ ആ പോസ്റ്റിലേക്ക് റിക്രൂട്ട് ചെയ്യാതിരിക്കരുത്! അച്ഛനു ശേഷം മകന്‍ എന്നാണല്ലോ നാട്ട് നടപ്പ്!ഈ അച്ഛനെ നിരാശനാക്കരുത്!

മന്ത്രി:    രാജഗുരുവിന്റെ മകനായത് കൊണ്ട് പറയല്ല അവന് കട്ക്കാ വെള്ളം കൊടുത്താണ് വളര്‍ത്തേണ്ടത്! അവനെ പേടിച്ച് പെണ്ണുങ്ങള്‍ക്ക് വഴിനടക്കാന്‍ വയ്യാതായി എന്നാണ് കേട്ടത്!”

രാജാവു: ഓഹോ അവന്‍ എന്നെക്കാള്‍ കേമനോ? എങ്കിലവനെ എനിക്ക് ട്യൂഷനെടുക്കാന്‍ ഏര്‍പ്പാടാക്കൂ!  അല്ല എന്നെ മുഖം കാണിക്കാന്‍ ഏര്‍പ്പാടാക്കൂ!”

രാജഗുരു:  അരുത് പ്രഭോ. മുസ്ലി പവര്‍ എക്സ്ട്ര കഴിച്ച് കഴിച്ച് ഈ ലാസ്റ്റ് എപ്പിസോഡില്‍ പിറന്ന എന്റെ മകനെ ശിക്ഷിക്കരുത് പ്രഭോ! മൂന്ന് നേരം ഫുഡ് കിട്ടുന്ന ഒരു സാധാ പടയാളിയെങ്കിലും ആക്കിയാല്‍ മതി പ്രഭോ!”

രാജാവ്: ഇപ്രാവശ്യത്തേക്ക് നാം ക്ഷമിച്ചിരിക്കുന്നു ബൈ ദി ബൈ നമ്മുടെ രാജ്യം കടുത്ത വരള്‍ച്ച നേരിട്ട് കൊണ്ടിരിക്കുകയാണല്ലോ!ജനങ്ങള്‍ കുടിവെള്ളമില്ലാതെ മരിച്ച് വീണുകൊണ്ടിരിക്കുന്നു! എന്താണിതിനൊരു  പരിഹാരം മഹാമന്ത്രീ...

മന്ത്രി:   പട്ടിണികൊണ്ട് മാത്രം ജനങ്ങള്‍ മരിച്ച് വീണുകൊണ്ടിരുന്ന നമ്മുടെ നാട്ടില്‍ ഇപ്പോള്‍ കുടിവെള്ളം കിട്ടാതെ ജനങ്ങള്‍ മരിക്കുന്നു പ്രഭോ.  എത്രയും വേഗം ഒരു പരിഹാരം കണ്ടില്ലെങ്കില്‍ ആകെ പ്രശ്നമാകും! രാജഗുരു പറഞ്ഞ പോലെ എത്രയും വേഗം ആ ഋശ്യശൃംഗനെ  നമ്മുടെ രാജ്യത്ത്  കൊണ്ടു വന്ന് മൂത്രമൊഴിപ്പിക്കണം!

രാജഗുരു:  എന്തൂട്ട്?

മന്ത്രി: ക്ഷമിക്കണം ഗുരോ മഴ പെയ്യിക്കണം എന്നാണ് 'അളിയന്‍' സോറി അടിയന്‍ ഉദ്ദേശിച്ചത്!

രാജാവ്: രാജഗുരുവേ, ആ ക്രിഷിശിങ്കന്‍ വന്നാലേ നമ്മുടെ രാജ്യത്ത് മഴ പെയ്യൂ എന്നുണ്ടോ?

മന്ത്രി: ക്രിഷിശിങ്കനല്ല പ്രഭോ ഋശ്യശൃംഗന്‍!

രാജാവു: നോമിന്ന് പള്ളിനാവ് വടിച്ചില്ല. തല്‍ക്കാലം നമുക്കവനെ ‘മുനികുമാരന്‍’ എന്ന് വിളിക്കാം!
രാജ ഗുരുവേ, ഈ  മുനിയെ വിളിക്കാന്‍ നമ്മുടെ കുമാരിയെ ഒറ്റയ്ക്ക്  അയക്കണോ? കൊട്ടാരത്തിന്  പേരുദോഷം  കേള്‍പ്പിക്കാത്ത  വേറെ ഒരു വഴിയും തെളിയുന്നില്ലേ?

രാജഗുരു: പ്രഭോ,ഞാന്‍ നോക്കിയിട്ട്,  ചന്ദ്രന്റെ കിടപ്പ് കണ്ടിട്ട് വെള്ളമുണ്ടെന്ന് തോന്നുന്നു!

മന്ത്രി:  ശരിയാ ഗുരോ, ഭടന്‍ ചന്ദ്രന്‍ വെള്ളടിച്ച് കിടക്കുകയാ! ഫുള്‍ വെള്ളാ!

രാജഗുരു: മഹാമന്ത്രീ... നമ്മെ അധിക്ഷേപിക്കുന്നോ? നമ്മുടെ കൊട്ടാരം കവി പാടിയത് മറന്നോ?
        “അംബ്ലിയാഹ അമ്മമനാഹാ താമരാഹാ കുംബിളാഹാ ആഹാ ഹഹഹാ അഹാ!സ്വാഹ!               എന്താ അര്‍ത്ഥം?

മന്ത്രി:  ആര്‍ക്കറിയാം.....ഗുരുവും വെള്ളമാണോന്ന്....?

രാജഗുരു: വളരെ ശരിയാണ് മന്ത്രീ,ചന്ദ്രനില്‍  വെള്ളമുണ്ടെന്ന് നമ്മുടെ കൊട്ടാരം കവി എന്നേ കണ്ടെത്തിയിരിക്കുന്നു!താമര വെള്ളത്തിലല്ലേ നില്‍ക്കുന്നത്? അപ്പോള്‍ താമരക്കുമ്പിളാഹാ എന്ന് പറഞ്ഞാല്‍ ചന്ദ്രനില്‍ വെള്ളമുണ്ടെന്ന്! പ്രഭോ! അത്രയും നീളമുള്ള ഒരു പൈപ്പ്  ഇട്ട് കണക്ഷന്‍ കൊടുക്കാമെങ്കില്‍ നമുക്ക് ആവശ്യത്തിനുള്ള വെള്ളം ചന്ദ്രനില്‍നിന്നും ഊറ്റാമായിരുന്നു!

മന്ത്രി: വല്ല നടക്കുന്ന കാര്യമാണോ ഗുരോ? അത്രേം നീളമുള്ള പൈപ്പുണ്ടായിരുന്നെങ്കില്‍ നമ്മള്‍ ഗള്‍ഫില്‍ നിന്നും പെട്രോള്‍ ചോര്‍ത്തി ബ്ലാക്കില്‍ വില്‍ക്കില്ല്ല്ലെ?

രാജ്ഞി: പ്രഭോ! ചന്ദ്രന്റെ കാര്യം പറഞ്ഞപ്പഴാ ഓര്‍ത്തത് ചന്ദ്രന്റെ ഭാര്യ വിളിച്ചിരുന്നു.ചന്ദ്രന്‍ ഈയിടെയായി വീട്ടിലേക്ക് വരാറില്ലെന്ന്!

രാജാവ്: മന്ത്രീ, ആ ചന്ദ്രന്റെ വീട് എവിടെയാണെന്ന് അന്വേഷിക്കൂ, നമുക്ക് ഇന്നു രാത്രി തന്നെ അവിടെ പോകാം!

രാജ്ഞി: എന്ത്?

രാജാവു: ആ ചന്ദ്രന്‍ വരാത്തതിന്റെ കാരണം അന്വേഷിക്കാന്‍ നേരിട്ട് പോകാമെന്നാ ഉദ്ദേശിച്ചത്!

രാജഗുരു: പ്രഭോ നമുക്കൊരു കുഴല്‍കിണര്‍ കൂടി കുഴിച്ചാലോ?

മന്ത്രി: ഇനിയും കിണറോ?  പൂരപ്പറമ്പില്‍ ഡൈനക്ക് കുഴി കുത്തിയ പോലെ നാട്ടില്‍ മുഴുവന്‍ കിണര്‍ കുഴിച്ചത് പോരാഞ്ഞിട്ടാണോ ഗുരോ? ഇതിലും ഭേതം ആ മുനികുമാരനെ വളച്ച് കൊണ്ട് വരുന്നതാ!

രാജാവു: ശരിയാണ്, മന്ത്രി പറയും പോലെ  നമുക്കാ മുനികുമാരനെ വളച്ച് കൊണ്ട് വരാനുള്ള  വഴികള്‍ ആലോചിക്കാം! ബൈ ദി ബൈ ആ  മുനിയെ വളക്കാനുള്ള മോഹിനിയാട്ടമൊക്കെ പഠിപ്പിച്ചോ ഡാന്‍സ് ഗുരോ?

ഡാന്‍സുഗുരു: രാജകുമാരിയെ പൊക്കിപ്പറയാന്ന് കരുതണ്ട, എന്താ മുഖത്ത് വിരിയണ ഭാവം! ‘ധിംതക’യൊക്കെ വരണ വരവു കണ്ടാല്‍...”

രാജ്ഞി: ‘ധിംതക’യൊക്കെ എങ്ങിനെ വരാണ്ടിരിക്കും ? അത് പിന്നെ അവള്‍ ആരുടേയാ മോള്‍?

മന്ത്രി: അപ്പോള്‍ കുമാരി രാജവിന്റെ മോളല്ലേ?

രാജ്ഞി: മന്ത്രീ അരമന രഹസ്യം അങ്ങാടിപ്പാട്ടല്ല! അവള്‍ എന്റെ മോളാ!ആരേയും വശീകരിക്കുന്ന എന്റെ സൌന്ദര്യമല്ലേ അവള്‍ക്ക്  കിട്ടിയിരിക്കുന്നത്.ആ മുനിയെ വളച്ച് കൊണ്ട് വരാന്‍ അത് തന്നെ ധാരാളം!

രാജാവു: വളക്കുന്ന കാര്യത്തില്‍ നിന്നെ കഴിഞ്ഞെ വേറെ ആരും ഉള്ളോ എന്ന് ഞാന്‍ അനുഭവിച്ചതല്ലേ... എന്നാലും ആ മുനികുമാരന്‍ വരാന്‍ കൂട്ടാക്കാത്ത പക്ഷം വല്ല ടിപ്സും കുമാരിക്ക് ഉപദേശിച്ച് കൊടുക്കൂ പ്രിയേ...
രാജ്ഞി:വളക്കുന്ന കാര്യത്തില്‍ അവളെന്നെക്കാള്‍ കേമിയാണ് പ്രഭോ! എന്റെ മോളെ നീയായത് കൊണ്ട് പറയല്ല! ഇനിയെങ്ങാനും നിനക്കാ മുനികുമാരനെ വളക്കാന്‍ പറ്റിയില്ലെങ്കില്‍ നീ വേറെ ആരേയും വളക്കാന്‍ നില്‍ക്കരുത്! ഞങ്ങളുടെ വിശ്വാസം തകര്‍ക്കരുത്! നിനക്കറിയോ വിശ്വാസം, അതല്ലേ എല്ലാം! 

രാജാവു: എങ്കില്‍ മഹാമന്ത്രി, യാത്രയ്ക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്യൂ,ഗുരുവേ കുമാരിക്ക് പുറപ്പെടാനുള്ള മുഹൂര്‍ത്തം നോക്കൂ!

മന്ത്രി: മുഹൂര്‍ത്തം മാത്രം പോരാ!യാത്രയ്ക്കുള്ള വണ്ടിയുടെ കാര്യത്തിലും ഒരു തീരുമാനം പറ ഗുരോ!

ഗുരു: പ്രഭോ ഞാന്‍ നോക്കിയിട്ട്,നാളെ പുലര്‍ച്ച അഞ്ചരയ്ക്കൊരു വണ്ടിയുണ്ട്, ഒരു ഉരു! അത് കാലിഫോര്‍ണിയക്ക് പോകുന്ന ഉരുവാണ്.അത് നമുക്ക് ഈ മുനിയുടെ ആശ്രമം വഴി തിരിച്ച് വിടീക്കാം! ഇനി കരയ്ക്കെങ്ങാനും ഉരു അടുപ്പിച്ചില്ലെങ്കില്‍ നീന്താനുള്ള ഒരു ജോഡി സ്വിമ്മിങ് സ്യൂട്ട് കൂടി കരുതിയാല്‍ മതി!

മന്ത്രി: പ്രഭോ എങ്കില്‍ കുമാരിക്കും തുണയായി ഞാന്‍ തന്നെ പോകാം!

രാജ്ഞി: അരുത് മന്ത്രീ അരുത്! മന്ത്രി പോയാല്‍ ഇവിടത്തെ കാര്യങ്ങള്‍ ആര് നോക്കും? അവള്‍ ഒറ്റയ്ക്ക് പൊയ്ക്കോളും!

രാജാവു: ശരിയാ മന്ത്രി പോയാല്‍ ഈ കടക്കാരുടെ മുന്നില്‍ ഒറ്റ്യ്ക്ക് പിടിച്ച് നില്‍ക്കാന്‍ പാടാ.അവള്‍ പോയി വരും,അതല്ലേ വിശ്വാസം! വിശ്വാസമാണല്ലോ എല്ലാം!

രാജഗുരു: കുമാരീ.. എല്ലാ യാത്രാ മംഗളങ്ങളും നേരുന്നു!

കുമാരി: മംഗളം മാത്രമല്ല,മനോരമയും ഫയറും,ക്രൈമുമെല്ലാം എടുത്തിട്ടുണ്ട് ഗുരോ. ഒരു വഴിക്ക് പോകുകയല്ലെ.ബോറടിക്കരുതല്ലോ!

മന്ത്രി: അല്ല പ്രഭോ നമ്മുടെ കുമാരി എങ്ങിനെ ആ ഋശ്യശൃംഗനെ തിരിച്ചറിയും? വല്ല തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടാകുമോ?

രാജാവ്: അത് ശരിയാണല്ലോ! ഒരു കളര്‍ ഫോട്ടോയെങ്കിലും ഉണ്ടായിരുന്നെങ്കില്‍...

രാജ്ഞി: അതൊന്നും വേണ്ടന്നേ.ജനിച്ചേ പിന്നെ പെണ്ണിനെ കാണാതെ ഇരിക്കുവല്ലേ.ഏത് മുനിക്ക് പിറന്നതാണെങ്കിലും പെണ്ണിനെ കണ്ടാല്‍ ആക്രാന്തം ഇല്ലാതിരിക്യോ?നീ അച്ഛനെ മനസ്സില്‍ വിചാരിച്ച് അങ്ങോട്ട് പൊക്കോളൂ.തീര്‍ച്ചയായും നിനക്ക് ആളെ തെറ്റില്ല!

രാജാവു: കുമാരീ, ഡാന്‍സ് ഗുരുവിന്റേയും, രാജ ഗുരുവിന്റേയും അനുഗ്രഹങ്ങള്‍ വാങ്ങിക്കൂ. ഇതാ ഞാനും അനുഗ്രഹിച്ചിരിക്കുന്നു. മകളേ നീ വരുന്നത് വരെ കാശില്ലാത്ത ഗജനാവു നോക്കി ഞാന്‍ പൊട്ടിക്കരയും!നീ ആ മുനിയേയും കൂട്ടി എത്രയും വേഗം വരണം.നമ്മുടെ നാട്ടില്‍ മഴ പെയ്യിക്കണം.നിനക്കതിനു കഴിയും.നിന്നെ ഞാന്‍ വിശ്വസിക്കണ്! വിശ്വാസം! അതാണല്ലോ എല്ലാം!
         (അവര്‍ എല്ലാവരും കൂടി രാജകുമാരിയെ യാത്രയാക്കുന്നു.അല്‍പ്പ സമയത്തിന് ശേഷം രാജാവും രാജ്ഞിയും തിരിച്ച്  കൊട്ടാരത്തിലേക്ക് കടന്ന് വരുന്നു.ഒരാഴ്ചയായിട്ടും മകളെ  കാണാത്ത ദുഃഖത്തിലാണ്  രാജാവും രാജ്ഞിയും! തുടര്‍ന്ന് കാണുക!)

രാജാവ്: പ്രിയേ നമ്മുടെ മകള്‍ പോയിട്ട് ഇന്നേയ്ക്ക് ഒരാഴ്ചയായി.ഇതു വരെ ഒരു വിവരവും ഇല്ലല്ലോ.അവള്‍ പണ്ട് മസിനഗുഡിയിലേക്ക് ഒളിച്ചോടിയപ്പോള്‍ പോലുംനാലു ദിവസം കഴിഞ്ഞ് വന്നു.ഇതിപ്പോള്‍ അവള്‍ വരാതിരിക്യോ?

രാജ്ഞി: അവള്‍ തിരിച്ച് വരും എന്നുള്ള വിശ്വാസം! അതല്ലേ എല്ലാം! എനിക്കുറപ്പുണ്ട് അവള്‍ അങ്ങയുടെ മകളാണെങ്കില്‍ തിരിച്ച് വന്നിരിക്കും!

രാജാവ്: ഈ സമയത്താണോ പ്രിയേ ഭാഗ്യപരീക്ഷണം നടത്തുന്നത്?

രാജ്ഞി: എങ്കില്‍ നമുക്ക് രാജഗുരുവിനെക്കൊണ്ട് പ്രശ്നം വെപ്പിച്ചാലോ?

രാജാവ്: അല്ലാതെ തന്നെ ഗുരു ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഒഴിഞ്ഞ നേരമില്ല.ഇനി വിളിച്ച് വരുത്തി പ്രശ്നങ്ങള്‍  ഉണ്ടാക്കണോ?

രാജ്ഞി: നമുക്ക് വല്ല മഷിനോട്ടക്കാരെ സമീപിച്ചാലോ പ്രഭോ?

രാജാവ്: നോ വേ, അവര്‍ നോക്കുന്ന സമയത്ത് നമ്മുടെ കുമാരിയെങ്ങാനും കുളിക്കുകയാണെങ്കിലോ മുനി കുമാരനുമൊത്ത് ഡിസ്കഷനിലോ മറ്റോ ആണെങ്കിലോ..നോനോ...

രാജ്ഞി: എങ്കില്‍ പിന്നെ അവള്‍ വരുന്നത് വരെ കാത്തിരിക്കുക തന്നെ!അവള്‍ അത്ര ബുദ്ധിയില്ലാത്തവളൊന്നുമല്ല!

രാജാവ്: അതേ അവള്‍ ഭാഗ്യവതിയാണ്,കാരണം അവള്‍ക്ക് നിന്റെ സൌന്ദര്യമാണ് കിട്ടിയതെങ്കിലും ബുദ്ധി എന്റെ കിട്ടിയത് ഭാഗ്യം!മറിച്ചായിരുന്നെങ്കില്‍......

രാജ്ഞി: വെറുതെ ഇല്ലാത്ത കാര്യങ്ങള്‍ പറയല്ലേ പ്രഭോ!നമ്മുടെ മന്ത്രി ഇങ്ങോട്ട് വരുന്നുണ്ടെന്ന് തോന്നുന്നു!

രാജാവ്: മഹാ മന്ത്രീ....വല്ല വിവരവുമുണ്ടോ?

മന്ത്രി: പ്രഭോ അങ്ങും സത്യം മനസ്സിലാക്കിയോ?

രാജാവ്: നോം കുമാരിയുടെ വല്ല വിവരവുംകിട്ടിയോ എന്നാണ് ഉദ്ദേശിച്ചത്!

മന്ത്രി : ഹോ ഞാന്‍ പേടിച്ച് പോയി! ഞാന്‍ ആ വിവരം പറയാനാണ് വന്നത് പ്രഭോ.നമ്മുടെ കുമാരി ആ ഋശ്യശൃംഗനേയും കൂട്ടി വരുന്നുണ്ടെന്ന് ഓല അയച്ചിട്ടുണ്ട്!

രാജാവ്: ശരിയാ അവള്‍ പോകുമ്പോള്‍ കൊട്ടാരത്തിന്റെ പടിഞ്ഞാറേ മൂല ചോരുന്നുണ്ടായിരുന്നു.അവിടം മേയാനുള്ള ഓലയെങ്കിലും കടം വാങ്ങാതെ കഴിഞ്ഞല്ലോ! മിടുക്കി! മഹാ മന്ത്രീ, കുമാരിയേയും മുനി കുമാരനേയും സ്വീകരിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യൂ!

മന്ത്രി : പ്രഭോ എന്തോന്നെടുത്ത് സ്വീകരണം ഒരുക്കും?

രാജാവ്: തല്‍ക്കാലം വല്ല ലോണും എടുക്ക് മന്ത്രീ!

(തുടരും)

Sunday, February 21, 2010

പരദൂഷണം ഡോട്ട് കോം!

നഗരത്തിലെ അതി പ്രശസ്തമായ “പത്രാസ് മൂല“ കോളനി. ഇവിടെ താമസിക്കുന്ന എല്ലാവരും ഡീസന്റ് ഫാമിലികളാണ്.എങ്കിലും പല്ലുകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന കീടാണു പോലെ ചില പത്രാസ് കൊച്ചമ്മമാരാണ് ഈ കോളനിയ്ക്ക് ഈ പേര് തന്നെ നേടിക്കൊടക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്. പരദൂഷണമാണ് ഇവരുടെ പ്രധാന പ്രവര്‍ത്തന മേഘല. ഏത് കാര്യത്തിലും പുതുമ ആഗ്രഹിക്കുന്ന ഇവര്‍ പരദൂഷണം പറച്ചിലിലും ഒരു പുതുമ നിലനിര്‍ത്തിപ്പോരുന്നു. അതെന്താണെന്ന് ഞാന്‍ പറയുന്നതിനേക്കാള്‍ നിങ്ങള്‍ തന്നെ നേരിട്ട് മനസ്സിലാക്കുക. നിങ്ങളെ ഞാന്‍ ‘പത്രാസ് മൂല‘ കോളനിയിലേക്ക് സ്വാഗതം ചെയ്യുന്നു.

പരദൂഷണ ക്ലബിലെ പ്രധാന അംഗങ്ങളാണ് കോളനി പ്രസിഡന്റ് ആന്‍ മേരി (മേരിപ്പെണ്ണ് പിന്നീട് ആന്‍ മേരിയായതാണ്) വനിതാ കൌണ്‍സിലര്‍ ജാന്‍.സി.റാണി (പഴയ പേര് റാണിത്തള്ളേടെ ചെറുമകള്‍ ജാനു) പിന്നെ കെ.അല്‍മ താത്ത (കുഞ്ഞലീമത്താത്ത) ഈ മൂന്ന് കഥാപാത്രങ്ങളുടെ  ഒരു ദിവസത്തിലേക്ക് നമുക്കൊന്ന് പാളി നോക്കാം.

ആന്‍:   എന്താ ജാന്‍.സി ഇന്ന് മുഖത്ത് ക്ലോസപ്പിന്റെ ഒരു ആത്മവിശ്വാസം ? പണികളൊക്കെ അതിയാന്‍ നേരത്തെ തീര്‍ത്തോ?

ജാന്‍:   ഹോ ഒന്നും പറയണ്ടന്നേ പങ്കജ കസ്തൂരി  ജീവന്‍ രക്ഷിച്ചു!

ആന്‍:പങ്കജ കസ്തൂരി ജീവന്‍ രക്ഷിക്യേ?ജീവന്‍ ടി.വി ഇപ്പോള്‍ പങ്കജ കസ്തൂരിയാണോ നടത്തുന്നെ?

ജാന്‍: അതല്ലന്നേ, അതിയാനോട് വൈകീട്ടുള്ള ഭക്ഷണം ഉണ്ടാക്കാന്‍ പറഞ്ഞപ്പോള്‍ എന്നെ കലിച്ചൊരു നോട്ടം. ഞാന്‍ കുനിച്ച് നിര്‍ത്തി കൂമ്പിനിട്ടൊരു താങ്ങാ താങ്ങി.നോക്കുമ്പോ ദേ അതിയാന്‍ ശ്വാസം കിട്ടാതെ കിടന്ന് വലിക്കുന്നു. പിന്നെ ഞാന്‍ പങ്കജ കസ്തൂരി കൊടുത്തു. ഇപ്പോള്‍ ശ്വാസം വലിക്കുന്നുണ്ട് ഈസിയായി!ബ്രീത്ത് ഈസി!

ആന്‍: ഹോ ഭാഗ്യം.ഞാന്‍ അങ്ങേര്‍ക്ക് കൊഴുത്തൊരു ഡൊമെക്സും കൊടുത്ത് ടോയ്ലെറ്റിലേക്ക് വിട്ടിട്ടുണ്ട്.ഇനി അവിടന്ന് ഇറങ്ങിയാലെ അടുത്ത പണികൊടുക്കേണ്ടുള്ളൂ.

ജാന്‍: എടീ നീയറിഞ്ഞോ ആ ജോണ്‍സേട്ടന്റെ മോളെ കെട്ടിയ പയ്യനില്ലെ എന്തൊരു ഹൈറ്റാടീ.

ആന്‍: ഓ അതോ! ആ പയ്യന്‍ ചെറുപ്പം മുതല്‍ കോമ്പ്ലാന്‍ കഴിച്ചാണത്രെ വളര്‍ന്നത്! മറ്റുള്ള കുട്ടികള്‍ ഒരിഞ്ച് വളര്‍ന്നപ്പോള്‍ കോമ്പ്ലാന്‍ കുടിച്ച ഈ പയ്യന്‍ ഒന്നര ഇഞ്ച് വെച്ചല്ലേ വളര്‍ന്നത് അതാ!

ജാന്‍: എന്നാ ഒരു കോമ്പ്ലാന്‍ ബോയിയെ കെട്ടിയാ മതിയായിരുന്നു.എല്ലാം ഒരു ഒന്നൊന്നര ഇരട്ടി അധികമുണ്ടായേനെ! ഹോ ഇനി പറഞ്ഞിട്ടെന്താ കാര്യം!  ഈ  ‘മുസ്ലി പവര്‍ എക്സ്ട്ര കൂടി‘  ഇല്ലാത്ത ഒരു അവസ്ഥ! ഹോ ഫീകരം, ആലോചിക്കാന്‍ കൂടി വയ്യ!....എടീ നിങ്ങളറിഞ്ഞോ ഗള്‍ഫിലുള്ള രാജപ്പന്റെ മോള് അറ്റ്ലസ് ജ്വല്ലറിയായീന്ന് പറഞ്ഞ് കേട്ടല്ലോ! നേരാണോടീ ?

ആന്‍: ഹും ജന കോടികളുടെ വിശ്വസ്ത സ്ഥാപനമല്ലേ അവള്‍..പിന്നെ അവളിപ്പോ മസ്കറ്റിലെ സലാലയിലും  പ്രവര്‍ത്തനം തുടങ്ങീന്നാ കേട്ടത്!

ജാന്‍: ഉവ്വേ ഇനി വല്ല ഓഫറും കൊടുക്കുന്നുണ്ടോ ആവോ ?

ആന്‍: നടുക്ക് സ്വിമ്മിങ്ങ് പൂളുള്ള കൊട്ടാരമല്ലേ നാട്ടില്‍ പണിതുയര്‍ത്തുന്നത്. ഒള്ളവനെന്നും ദൈവം വാരിക്കോരിക്കൊടുക്കും. നമുക്കെന്നും ഉജാലയുടെ പരസ്യം തന്നെ, നാലു തുള്ളി മാത്രം! അല്ലാ ഇന്ന് അല്‍മാത്താനെ കണ്ടില്ലല്ലോ! ഈയിടെയായി അവള്‍ക്ക് ഒരു ഏഷ്യാനെറ്റ് പ്ലസിന്റെ ലൈനാ.  ആഘോഷിക്യല്ലേ...ഓരോ നിമിഷവും!

ജാന്‍: എവടെ! നാല് ഞൊറി കൂടുതലിട്ടാ മുന്താണിക്ക് തുണി തികയില്ലാന്ന് പറഞ്ഞ പോലെ ആകെ നാലും മൂന്നും ഏഴ് ദിവസത്തെ ലീവിനാ മൂപ്പരു ഗള്‍ഫീന്ന് വരുന്നത്! അതാണെങ്കില്‍ സമരം തീരാന്‍  നേരോം ഇല്ല മാപ്ലക്ക് നിക്കാന്‍ ലീവൂല്യാ ന്ന് പറഞ്ഞ പോലെ അങ്ങട് തീരും. പിന്നെ അടുത്ത് തിരുവാതിര ഞാറ്റ് വേല പിറക്കണം കെട്യോന്‍ പിന്നൊരു ലീവിന് വരാനെക്കൊണ്ട്!

ആന്‍: നമുക്കെന്തായാലും കെട്യോന്മാര്‍ കൂടെയുള്ളത് കൊണ്ട്, കുളിച്ചില്ലെങ്കിലും കൌപീനം പുരപ്പുറത്ത് ഉണക്കാനിടാമെന്ന പാരമ്പര്യം ഉള്ളത് കൊണ്ടും  അത്ര പെട്ടന്നൊന്നും ചീത്തപ്പേര് കേള്‍ക്കണ്ടല്ലോ! അതന്നെ ഭാഗ്യം! ദേ അല്‍മാത്ത വരുന്നുണ്ട്!

ജാന്‍: ഇതെവിടെ പൊന്നേ നീയ്, കാണാന്‍ കിട്ടണില്ലല്ലോ?

അല്‍മ: പുയ്യാപ്ല ഉണ്ടിക്ക് വിളിക്യാന്ന് പറഞ്ഞ് കാത്തിരിക്യായിരുന്നു!

ആന്‍: എങ്ങട്ട് വിളിക്യാന്ന് ?

അല്‍മ: ഉണ്ടി ഫോണ്‍ കേട്ടിട്ടില്ലേ? ഉണ്ടിപ്പണം പോലെ ഉണ്ടി ഫോണും ഉണ്ട്!

ജാന്‍:ആ കേട്ടിട്ടുണ്ട്.അല്ല നീയെന്താ കഴുത്തിങ്ങനെ അനക്കാതെ പിടിച്ചിരിക്കുന്നത്? കഴുത്തുളുക്യാ?സ്റ്റടിവടിയായി നില്‍ക്കുന്നല്ലോ നിന്റെ കഴുത്ത്!

അല്‍മ: അതൊരു അബദ്ധം പറ്റീതാ. ഇത്തിരി നല്ല വാസനയടിച്ചോട്ടേന്ന് വെച്ചിട്ട് സ്പ്രേ എടുത്തടിച്ചതാടീ,അബദ്ധായി! സ്പ്രേ മാറിപ്പോയി! ഇനി ഇത്  ശരിയാവാന്‍ കുറച്ച് സമയം കഴിയണം!

ആന്‍: അല്ല അല്‍മാ, നിന്റെ മൂത്താപ്പാടെ മോള്‍ടെ കല്യാണംകഴിഞ്ഞിട്ട് ഒരു മാസമല്ലേ ആയുള്ളൂ  അപ്പോഴേക്കും ഡൈവേര്‍സായീന്ന് കേട്ടല്ലോ എന്താ പ്രശ്നം?

അല്‍മ: ഒന്നും  പറയണ്ടന്നേ, അവള് സന്തൂറ് സോപ്പടിച്ചു!

ആന്‍&ജാന്‍: സന്തൂര്‍ സോപ്പടിക്യേ?എങ്ങനെ?

അല്‍മ: മൂത്താപ്പാടെ മോള് ഹണി മൂണ്‍ കഴിഞ്ഞ് വരുമ്പോ ഒരു കൊച്ചു പെണ്‍കുട്ടി വന്ന് ‘മമ്മീ’ എന്നും പറഞ്ഞ് കയ്യില്‍ പിടിച്ചു. അന്വേഷിച്ച് വന്നപ്പോ അത് അവളുടെ മോള് തന്യായിരുന്നു. അതോടെ ചര്‍മ്മം കണ്ടാല്‍ പെറ്റത് അറിയുകയേ ഇല്ലാ എന്നും  പറഞ്ഞ്  കെട്യോന്‍ മൊഴി ചൊല്ലി!

ജാന്‍: ഹണിമൂണിന്റെ കാര്യം പറഞ്ഞപ്പഴാ‍ ഓര്‍ത്തത്, നമ്മടെ തെക്കേതിലെ വറീത് മാപ്ലേടെ മോള് ഹണിമൂണ്‍ കഴിഞ്ഞ് വന്ന് ‘സര്‍ഫ് എക്സല്‍ സര്‍ഫെക്സല്‍‘ എന്നാണല്ലോ പറയുന്നത് !എന്താത്?

അല്‍മ: ഒരു ഹണിമൂണിന് പോയപ്പോഴേക്കും അവള്‍ക്ക് അലക്കാന്‍ ഇത്രയ്ക്ക് ഇഷ്ടായോ?

ആന്‍:അവള്‍ സര്‍ഫ് എക്സല്‍ എന്നല്ലേ പറഞ്ഞുള്ളൂ,ഞാന്‍ കരുതി വല്ല ‘നെസ്കഫേ’ എന്നെങ്ങാനും പറഞ്ഞ് കാണുമെന്ന്!

അല്‍മ: ആ എനിക്കൊന്നും മനസ്സിലായില്ല! തെളിച്ച് പറയിന്‍

ജാന്‍: അതാ പറഞ്ഞേ സീരിയലു കാണുമ്പോ പരസ്യം മാറ്റരുത് ന്ന്! ഇനി ഇതിന്റെയൊക്കെ പരസ്യം വരുമ്പോ ശ്രദ്ധിച്ച് കാണ്!അല്ല പിന്നെ!

ആന്‍: ഇനിയിപ്പോ പരസ്യം കാണാത്ത കുറവേയുള്ളൂ.അല്ലെടി ജാന്‍സീ കഴിഞ്ഞാഴ്ച കല്യാണം കഴിഞ്ഞ ശേഖരന്‍ മൊതലാളീടെ വീട്ടിലെന്തോ പ്രശ്നമുണ്ടെന്ന്  തോന്നുന്നു.ഇന്നലെ രാത്രി ഒച്ചേം ബഹളൊക്കെ കേട്ടായിരുന്നെന്ന്!

അല്‍മ: കല്യാണം കഴിഞ്ഞ് ഒരാഴ്ച ഒച്ചീം ബഹളോക്കെ ഉണ്ടാവും ന്ന് ആര്‍ക്കാ അറിയാത്തെ? ഇത് നല്ല കൂത്ത്!

ആന്‍: അതല്ലടീ സ്വര്‍ണ്ണത്തിന്റെ എന്തോ പ്രശ്നമാ!

ജാന്‍: ആ പെങ്കൊച്ച് കാണാനൊന്നും തെറ്റില്ലല്ലോ,എന്നാലും തടി ഇത്തിരി കൂടുതലാ, പിന്നെ ആലുക്കാസ് ജ്വല്ലറിയല്ലേ എന്നൊരു സംശയം!

ആന്‍: ഹും എനിക്കും തോന്നി,ഒരു പണത്തൂക്കമൊന്നുമല്ല ഒരൊന്നൊന്നര പണത്തൂക്കമാ മുന്നില്‍!

ജാന്‍:എടീ അല്ലെങ്കിലും ആ തള്ള ഒരു ‘പെപ്സിയാ‘,ശേഖരന്‍ മൊതലാളിയാണെങ്കില്‍ ഒരു ‘കൊക്കക്കോളേം‘!

അല്‍മ: എടീ നീയെന്താ ഈ പറയണത്? തെളിച്ച് പറ!

ജാന്‍: എടീ ആ തള്ള എത്ര കിട്ടിയാലും പിന്നേയും ‘ദില്‍ മാംഗേ മോര്‍’ എന്ന് പറഞ്ഞ് കൊണ്ടിരിക്കും.മുതലാളിയാണെങ്കില്‍  ഒരു ടണ്ട!തണുപ്പന്‍! ടണ്ടാ മത് ലബ് കൊക്കൊക്കോള മനസ്സിലായോ...!

ആന്‍: ഞാന്‍ അറിഞ്ഞത്  ആ പെങ്കൊച്ചിന് കൊടുത്ത സ്വര്‍ണ്ണം 80 കൊല്ലം പഴക്കമുള്ളതാത്രേ!

ജാന്‍: പിന്നെ പ്രശ്നമുണ്ടാവാതിരിക്യോ? അന്നുണ്ടോ വല്ല 916 ഉം BIS മാര്‍ക്കും!പിന്നെ ആ പെപ്സിത്തള്ള പ്രശ്നമുണ്ടാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ!

ആന്‍:അത് നേരാ!വര്‍ത്താനം പറഞ്ഞ് നിന്ന് നേരം ഒത്തിരിയായി, എടീ ഞാന്‍ അങ്ങോട്ട് ചെല്ലട്ടെ.അതിയാന്റെ പണി കഴിഞ്ഞ് കാണും.ഉടനെ അടുത്ത പണി കൊടുത്തില്ലേല് അങ്ങേര് ഫാഷന്‍ ടി വി  കാണും!(ആന്‍ പോകുന്നു)

ജാന്‍: ഹും കെട്ട്യോനെക്കൊണ്ട് സകല പണീം ചെയ്യിക്കും എന്നാല്‍ ആ പാവത്തിന് ടി വി കാണാന്‍ സമ്മതിക്കേം ഇല്ല! അല്‍മാക്കറിയോ ഇവളു കോളേജില്‍ പഠിക്കുമ്പോ പലരുടേയും കൂടെ ഒളിച്ചോടീതാ.ഇവളുടെ ഓട്ടത്തിന് ഒളിമ്പിക്സ് സ്വര്‍ണ്ണം വരെ കിട്ടും എന്ന് അന്ന് നാട്ടുകാരൊക്കെ പറഞ്ഞതാ.അവസാനം ഈ പാവത്തിന്റെ തലയില്‍ കെട്ടി വെച്ചതാ ഇവളെ, ശവം!

അല്‍മ: ഞാനും കേട്ടിട്ടുണ്ട് കുറച്ചൊക്കെ. അല്ല ജാനേ നീ ആദ്യം കെട്ടിയ ആളെ വിട്ട് ഇയാളോടൊപ്പം ഒളിച്ചോടീത് എന്തേ? ആന്‍ പറഞ്ഞ കാരണമൊന്നും  ഞാന്‍  വിശ്വസിക്കുന്നില്ല. അതിനൊക്കെ ഇപ്പോ ഒളിച്ചോടാന്‍ നിന്നാല്‍ അതിനല്ലേ സമയം കാണൂ?

ജാന്‍: എനിക്കറിയാം ആ കൂതറ മേരി എന്നെ പറ്റി വേണ്ടാദീനം പറയുമെന്ന്! അല്‍മാക്കറിയോ എന്നെ കെട്ടിയെടുത്ത വീട്ടിലെ സകല അടുക്കളപ്പണീം ഞാന്‍ തന്നെ ചെയ്യണമെന്ന്. കൂടാതെ ഒരു ജുറാസിക്ക് അമ്മായി അമ്മയും!യൂ നോ ഒരിക്കല്‍ ഞാനവരെ ‘ജുറാസിക് തള്ള’ എന്ന് വിളിച്ചതിന് എന്തായിരുന്നു ബഹളം! പിന്നെ ഒട്ടും ആലോചിച്ചില്ല ഞാന്‍ ഇങ്ങേരുടെ കൂടെയിങ്ങ് പോന്നു.ദോഷം പറയരുതല്ലോ പുറം പണിയും അകത്തെ പണിയുമൊക്കെ  അങ്ങേര് വ്യത്തിയായി ചെയ്യും!അത് കാരണം ഞാന്‍ എന്നും ഹാപ്പി ജാമാ!

അല്‍മ: നിന്റെ ഭാഗ്യം! ഞാന്‍ ന്നാ അങ്ങട് ചെല്ലട്ടെ.അന്തിത്തൊണക്ക് കുട്യോള്‍ടെ എളാപ്പ വരാറായി.കുട്യോള് ഉറങ്ങുന്നതിന് മുന്‍പ് അവന്റെ കിടക്ക വിരിച്ചിട്ടില്ലെങ്കില്‍ ചെക്കന്‍ വാപ്പാക്ക് വേണ്ടാത്തതൊക്കെ എഴുതി അയക്കും!

ജാന്‍: എന്താ അല്‍മാത്താ ചെക്കന്‍ എഴുതി അയച്ചത്?

അല്‍മ: എന്റെ ജാന്‍സീ ആ കുരുത്തം കെട്ട ചെക്കന്‍ എഴുതിയിരിക്യാ,
“പ്രിയപ്പെട്ട ബാപ്പാ,ബാപ്പ ഇനി വരുമ്പോള്‍ എളാപ്പാക്ക് ഒരു കിടക്ക കൊണ്ട് വരണം. ഇവിടെ വേറെ കിടക്ക ഇല്ലാത്തോണ്ട് എളാപ്പ ഉമ്മാടെ മേത്താണ് കേറിക്കിടന്ന് ഉറങ്ങണത് ന്ന്!”
പോരെ പൂരം! അതെങ്ങാനും ഞാന്‍ കണ്ടില്ലായിരുന്നെങ്കില്‍.........

Saturday, February 13, 2010

വാലന്റവിട മുസ്ലിയാരുടെ ആണ്ട് നേര്‍ച്ച അഥവാ വാലന്റെന്‍സ് ഡേ!

മാന്യരെ,

വര്‍ഷം തോറും നടത്തി വരുന്ന ബഹു: വാലന്റവിട മുസ്ലിയാരുടെ ആണ്ട് നേര്‍ച്ച ഈ വര്‍ഷവും ഫിബ്രവരി 14  നു പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ തീരുമാനിച്ച വിവരം ഏവരേയും അറിയിച്ച് കൊള്ളുന്നു. അന്നേ ദിവസം പ്രേമക്കത്തെഴുതി കൊടുക്കല്‍, കാമുകീ കാമുകന്മാര്‍ ചീരനി (ഗിഫ്റ്റ്) പരസ്പരം കൈമാറല്‍, സമൂഹ വിവാഹം തുടങ്ങീ ചടങ്ങുകളും  നടത്തപ്പെടുന്നു. കൂടാതെ കുറ്റിപ്പാല ഹൈദ്രോസ്, പാലത്തറ ബീരാന്‍, പെരക്കകത്ത് കുഞ്ഞി വാപ്പു തുടങ്ങീ ഗജ വീരന്മാര്‍ അണി നിരക്കുന്ന ഗംഭീര എഴുന്നള്ളിപ്പും സുലൈമാനി ബാന്‍ഡ് സംഘത്തിന്റെ വാദ്യഘോഷവും എഴുന്നള്ളിപ്പിന് മിഴിവേകുന്നു. അന്നേ ദിവസം വൈകീട്ട് കുമാരി അമലാ ഭീഗം നടത്തുന്ന “വാലന്റവിട മുസ്ല്യാര്‍ ചരിത്രം” എന്ന സിനിമാറ്റിക്ക് കഥാപ്രസംഗവും ഉണ്ടായിരിക്കുന്നതാണ്. തദവസരത്തില്‍ എല്ലാ നല്ലവരായ കാമുകീ കാന്മുകന്മാരും ഈ പരിപാടിയില്‍ പങ്കെടുത്ത് ഇതൊരു വന്‍ വിജയമാക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

വാലന്റവിട മുസ്ലിയാരുടെ ചരിത്രം : 
കൊല്ല വര്‍ഷം ആയിരെത്തെണ്ണൂറ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വെള്ളിയാഴ്ച. അന്നാണ് വാലന്റവിട മുസ്ല്യാര്‍ അഥവാ മുസ്:വാലന്റന്‍ അറവുകാരന്‍ അന്ത്രുക്കാടെ മകള്‍ കുഞ്ഞിപ്പാത്തുവിനെ ആദ്യമായി കാണുന്നത്.അന്നൊരു ഫിബ്രവരി മാസം പതിനാലായിരുന്നു. അന്നാട്ടിലെ ഒരു മദ്രസയില്‍ കുട്ടികളെ ഓത്തിനിരുത്താന്‍ വന്നതാണ് മുസ്: വാലന്റന്‍,സുന്ദരന്‍ സുമുഖന്‍! കുഞ്ഞിപ്പാത്തുവും സൌന്ദര്യത്തിന്റെ കാര്യത്തില്‍ തികഞ്ഞ ഒരു കേമിയായിരുന്നു. അന്നാട്ടിലെ പേരു കേട്ട അറവു കാരന്റെ ‘പേരു കേട്ട’ മകള്‍ ! അതായിരുന്നു കുഞ്ഞിപ്പാത്തു. തന്റെ മുടിഞ്ഞ സൌന്ദര്യം ഒരു ശാപമായി മാറിയ കുഞ്ഞിപ്പാത്തു പുഴക്കടവില്‍ കുളിക്കാനോ അലക്കാനോ പോകുമായിരുന്നില്ല, അലക്കല്‍ മുഴുവന്‍ വീട്ടില്‍ തന്നെ അതിനു ശേഷം കുളിയും.

കുഞ്ഞിപ്പാത്തുവിന്റെ ജിന്നിന്റെ പോലുള്ള ആ സൌന്ദര്യത്തില്‍ മതി മറന്ന് അവള്‍ പോലും അറിയാതെ മുസ്:വലന്റന്‍ അവളെ പ്രേമിക്കാന്‍ തുടങ്ങി. വല്ലപ്പോഴും അന്ത്രുക്കാടെ വീട്ടില്‍ ചിലവിന് (അന്നും മുസ്ല്യാകന്മാര്‍ക്ക് ഓരോ വീടുകളില്‍ നിന്നും ഫ്രീ ഫുഡ് ആന്‍ഡ് പള്ളിയില്‍ അക്കോമഡേഷന്‍ സമ്പ്രദായം ഉണ്ടായിരുന്നു.ഇത് ‘ചിലവു’ എന്നാണ് ഇന്നും അറിയപ്പെടുന്നത്) പോകുമ്പോള്‍ വാതില്‍ പഴുതിലൂടെ ഒളിഞ്ഞ് നോക്കി കുഞ്ഞിപ്പാത്തുവിന്റെ ശരീര ഭാഗങ്ങള്‍ കാണുമായിരുന്നു. ഓരോ ചിലവു കഴിയുമ്പോഴും മുസ്:വാലന്റന്‍ ഓരോ :ബൈത്ത്’(കവിത) എഴുതുമായിരുന്നു. അപ്പോള്‍ കുഞ്ഞിപ്പാത്തുവിനെ മുഴുവന്‍ കണ്ടിരുന്നെങ്കില്‍ ഒരു ‘കണ്ട കാവ്യം‘ തന്നെ മുസ്:വാലന്റന്‍ എഴുതിയേനെ! പടച്ചോന്‍ കാത്തു. അങ്ങിനെ അന്ന് ഒരു ചിലവിനു ശേഷം എഴുതിയ ഒരു ബൈത്ത് അറബിയില്‍ എഴുതിയത് ഇപ്രകാരമായിരുന്നു, 

"അല്‍ കുഞ്ഞിപ്പാത്തുലൂ പാത്ത് കുഞ്ഞീ,
അല്‍ കുല്‍തും സായിക്കീന്‍ സായിക്കീന്‍,
 വമാ മിനല്‍ അമല ആയിക്കീന്‍,
അല്‍ അറ്റാക്ക് ലി മിന്നറ്റാക്ക്-ലീനാ!”

ചരിത്ര കാരന്മാര്‍ പിന്നീട് വളരെ പാട് പെട്ടാണ് ഇതിനൊരു അര്‍ത്ഥം കണ്ടെത്തിയത്. അവര്‍ ഈ ചരിത്ര മുഹൂര്‍ത്തത്തിന്റെ തിരു ശേഷിപ്പുകള്‍ അര്‍ത്ഥമാക്കിയത് ഇപ്രകാരമായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു!
"അല്‍ കുഞ്ഞിപ്പാത്തുലൂ പാത്ത് കുഞ്ഞീ"
മഹാനായ മുസ്:വാലന്റന്‍ കുഞ്ഞിപ്പാത്തു എന്ന സൌദര്യ ദാമത്തെ കാണുന്ന ആ ശുഭ മുഹൂര്‍ത്തമാണു കവി കൂടിയായ മുസ്ല്യാര്‍ ഇവിടെ വര്‍ണ്ണിച്ചിരിക്കുന്നത്.ചിലവിനു പോയ മുസ്ലിയാര്‍ കുഞ്ഞിപ്പാത്തുവിനെ കാണുന്നു. അതാണിവിടെ സന്ദര്‍ഭം.അതിവിടെ വളരെ സൌന്ദര്യമുള്ള വാക്കുകളിലൂടെ കവി വരച്ച് കാട്ടുന്നു.

അതിനു ശേഷം കവി പറയുന്നത് “അല്‍ കുല്‍തും സായിക്കീന്‍ സായിക്കീന്‍” എന്നാണ്, എന്താണു കവി പറയുന്നത്? അല്‍കുല്‍തും സായിക്കീന്‍ , അതായത് കുഞ്ഞിപ്പാത്തുവിനെ കണ്ട് അല്‍കുല്‍ത്തായി  ഒന്നും സാധിക്കുന്നില്ല സാധിക്കുന്നില്ല എന്ന്! അതായത് കുഞ്ഞിപ്പാത്തു എന്ന സൌദര്യ ദാമത്തിന്റെ മുടിഞ്ഞ സൌദര്യത്തില്‍ മയങ്ങി കവി അല്കു‍ല്‍ത്തായി പിന്നെ ഒന്നും സാധിക്കുന്നില്ല!അടുത്ത വരി ശ്രദ്ധിക്കൂ, “വമാ മിനല്‍ അമല ആയിക്കീന്‍”! വമാ = വരുവിന്‍, മിനല്‍ അമല ആയിക്കീന്‍, അതായത് അമലയിലേക്ക് കൊണ്ട് പോയി അവിടെ ആയിക്കീന്‍ എന്ന് പറഞ്ഞാല്‍ അവിടെ അഡ്മിറ്റ് ചെയ്യുവിന്‍ എന്ന്.അപ്പോള്‍ അമല ഇവിടെ ആശുപത്രിയാണെന്ന് നമ്മള്‍ മനസ്സിലാക്കണം!(അമല ആശുപത്രി അന്ന് മെഡിക്കല്‍ കോളേജല്ല!)

"അല്‍ അറ്റാക്ക് ലി മിന്നറ്റാക്ക്-ലീനാ!”
ഈ വരികളിലൂടെ മുസ്ലിയാരുടെ സ്നേഹ സമ്പന്നമായ ഹ്യദയമാണു വെളിവാകുന്നത്! കുഞ്ഞിപ്പാത്തുവിനെ കണ്ട് അറ്റാക്ക് വന്ന മുസ്ലിയാര്‍ ആശുപത്രിക്കിടയില്‍ വെച്ചും വളരെ സ്നേഹ നിര്‍ഭരമായി തന്റെ അടുത്ത് നില്‍ക്കുന്ന നേര്‍സിനെ സ്നേഹത്തോടെ വിളിക്കുന്നു “ലീനാ” എന്ന്.അത്രയ്ക്കും സ്നേഹ സമ്പന്നനായിരുന്നു മുസ്ലിയാര്‍! സ്നേഹ സ്വരൂപന്‍.പ്രേമിക്കുന്ന മനസ്സുകളുടെ വിശ്വ രൂപന്‍!ആധുനിക കാലത്തിന്റെ പ്രേം ചോപ്ര!ദി ഗ്രേറ്റ് വാലന്റവിട മുസ്ലിയാര്‍

ഈ സംഭവത്തിനു ശേഷമാണ് കാമുകീ കാമുകന്മാര്‍ ഇഷ്ടപ്പെട്ടവര്‍ക്ക് ബൈത്ത് (കവിത) അല്ലെങ്കില്‍ പ്രേമ ലേഖനം എഴുതിക്കൊടുക്കാന്‍ തുടങ്ങിയത്. അത് ഇന്നും തുടരുന്നു.അങ്ങിനെ മുസ്:വാലന്റന്‍ കുഞ്ഞിപ്പാത്തുവിനെ കാണുമ്പോഴൊക്കെ ബൈത്ത് എഴുതുന്ന വിവരം കുഞ്ഞിപ്പാത്തുവിന്റെ വാപ്പ അറവു അന്ത്രുക്ക അറിഞ്ഞു. അറിഞ്ഞ ഉടന്‍ അന്ത്രുക്ക ഒരു പോത്തിനെ അധികം അറുത്ത് വിറ്റു! ആ ചോര പുരണ്ട കത്തിയുമായി അന്ത്രുക്ക നേരെ മുസ്ലിയാരുടെ മദ്രസയുടെ മുന്നില്‍ ചെന്ന് അറക്കാന്‍ പിടിച്ച് പോത്തിനെപ്പോലെ  അമറി! ഈ സമയം തന്റെ കുഞ്ഞിപ്പാത്തുവിനു ചീരനിയായി(ഗിഫ്റ്റായി) കൊടുക്കാന്‍ ഒരു നാല് ഗ്ലൂക്കോസ് ബിസ്കറ്റും ഒരു കഷ്ണം അലുവാതുണ്ടും ഒരു പട്ടുറുമാലില്‍ പൊതിയുകയായിരുന്നു മുസ്ലിയാര്‍. അറവ് അന്ത്രുക്കാടെ വരവില്‍ എന്തോ പന്തികേട് തോന്നിയെങ്കിലും മദ്രസയുടെ ഉള്ളില്‍ നിന്നും പുറത്ത് കടക്കാന്‍ വേറെ വാതില്‍ ഇല്ലാത്തത് കൊണ്ടും മുസ്:വാലന്റവിടന്‍ പട്ടുറുമാലില്‍ പൊതിഞ്ഞ ചീരനിപ്പൊതിയുമായി മെല്ലെ അന്ത്രുക്കാടെ മുന്നിലേക്ക് ചെന്നു.

തന്റെ മുന്നില്‍ അറക്കാന്‍ കിടക്കുന്ന പോത്തിനെ നോക്കും പോലെ നോക്കിക്കൊണ്ട് അന്ത്രുക്ക അലറി,” കുട്ടികള്‍ക്ക് ഓത്ത് പഠിപ്പിക്കാന്‍ വന്ന മുസ്ലിയാര് എന്റെ മോള്‍ക്ക് ബൈത്ത് പഠിപ്പിക്കുന്നോ? ഇജ്ജ് ഓത്ത് പഠിപ്പിച്ചാ മതി ഇലാ ഇലുവൊന്നും പഠിപ്പിക്കണ്ട ! (ഈ ഇലു പിന്നീട് ചരിത്രകാരന്മാര്‍ ‘ഐ ലവ് യൂ’ എന്നതിന്റെ ചുരുക്കപ്പേരായിരുന്നെന്ന് രേഖപ്പെടുത്തുന്നു.അതിനു ശേഷമാണ് ILU  കാമുകീ കാമുകന്മാര്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതെന്നും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു) 
അന്ത്രുമാന്റെ കയ്യിലെ ചോരപുരണ്ട കത്തി കണ്ട് പേടിച്ച് വിറക്കുന്നുണ്ടെങ്കിലും ധൈര്യത്തോടെ മുസ്:വാലന്റന്‍ അന്ത്രുക്കാട് അപേക്ഷിച്ചു, “ ലാ കുല്‍ മിനള്ളാ മാഫി” (പടച്ചോനെയോര്‍ത്ത് എന്നെ കൊല്ലരുത്) 
പക്ഷേ ദുഷ്ടനായ രാജാവിനെപ്പോലെ അന്ത്രുക്ക മുസ്:വാലന്റവിടനെ ആഞ്ഞ് വെട്ടി തുണ്ടം തുണ്ടമാക്കി മയ്യത്താക്കി.അന്ന് ഒരു ഫിബ്രവരി മാസം പതിനാലാം തിയതിയായിരുന്നു! അതോടെ മുസ്:വാലന്റന്‍ പ്രേമത്തിനു വേണ്ടി ശഹീദായി! ഒരു പ്രേമ ശഹീദ്!,ലോകത്തില്‍ പ്രണയത്തിനു വേണ്ടി നടന്ന ആദ്യത്തെ മരണം അന്ന് സംഭവിച്ചു! മരിച്ച് വീണ മുസ്ലിയാര്‍ കുഞ്ഞിപ്പാത്തുവിനു കൊടുക്കാനുള്ള പട്ടുറുമാലില്‍ പൊതിഞ്ഞ ചീരനി ചോരയില്‍ മുങ്ങി ചുവന്ന നിറാമായി.ആ ചീരനിപ്പൊതി അനാഥമായി ആ മദ്രസയുടെ മുറ്റത്ത് കിടന്നു. തന്റെ പ്രേമ ഭാജനമായ കുഞ്ഞിപ്പാത്തുവിന് വേണ്ടി വാലന്റവിട മുസ്ലിയാര്‍ തയ്യാറാക്കിയ ചീരനി.മുസ്ലിയാര്‍ അന്ത്രുക്കാടെ വെട്ട് കൊണ്ട് പ്രേമ ശഹീദായതിന്റെ ഓര്‍മ്മയ്ക്കായാണ് പിന്നീട് വാലന്റവിട മുസ്ലിയാരുടെ ആണ്ട് നേര്‍ച്ച എല്ലാ വര്‍ഷവും ഫിബ്രവരി 14ന് ആഘോഷിക്കുന്നത്!

വാലന്റവിട മുസ്ലിയാരെ പിന്നീട് പ്രേമിക്കുന്നവര്‍ വാഴ്ത്തപ്പെട്ടവനായി ഉയര്‍ത്തുകയും പിന്നീട് മുസ്ലിയാരുടെ ശഹീദ് ദിവസമായ ഫിബ്രവരി 14 പ്രേമിക്കുന്നവര്‍ ആഘോഷിക്കുകയും,അന്ന് മുസ്ലിയാര്‍ക്ക് കുഞ്ഞിപ്പാത്തുവിനു കൊടുക്കാന്‍ കഴിയാത്ത ചീരനി ഇന്ന് ഗിഫ്റ്റ് എന്ന പേരില്‍ കൊടുക്കാനും തുടങ്ങി.ചീരനിയില്‍ ചോര പുരണ്ട ഓര്‍മ്മയ്ക്ക് പ്രേമ ഭാജനങ്ങള്‍ ഗിഫ്റ്റുകള്‍ക്കും മറ്റും ചുവപ്പ് നിറം കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിച്ച് പോരുന്നു. ഇന്നേ ദിവസം തന്നെ ഗിഫ്റ്റ് കൈമാറാനും,മുസ്ലിയാര്‍ എഴുതിയ ബൈത്തിന്റെ ഓര്‍മ്മയ്ക്കായി പ്രേമ ലേഖനങ്ങള്‍ കൈമാറാനും കമിതാക്കള്‍ തിരഞ്ഞെടുത്ത് പോരുന്നു. ആയതിനാല്‍ എല്ലാവരും വാലന്റവിട മുസ്ലിയാരുടെ ആണ്ട് നേര്‍ച്ചയുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുകയും ചീരനി കൈമാറുകയും പ്രേമ ലേഖനങ്ങള്‍ കൈമാറുകയും ചെയ്യണമെന്ന് വാലന്റവിട മുസ്ലിയാരുടെ പേരില്‍ അഭ്യര്‍ത്ഥിച്ച് കൊള്ളുന്നു.

ഈ പരിപാടി ഒരു വന്‍ വിജയമാക്കാന്‍ എല്ലാ നല്ലവരായ ജനങ്ങളോടും കമ്മറ്റി ഭാരവാഹികള്‍ വീണ്ടും വീണ്ടും അഭ്യര്‍ത്ഥിച്ച് കൊള്ളുന്നു.
എന്ന്,
പ്രസിഡന്റ്
വാലന്റവിട മുസ്ലിയാര്‍ ആണ്ട് നേര്‍ച്ച ആഘോഷക്കമ്മറ്റി!

NB: സംഭാവനകള്‍ പിരിക്കാന്‍ ഞങ്ങള്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. സംഭാവനകള്‍ എല്ലാവരും നേരിട്ട് പ്രസിഡന്റിനെ ഏല്‍പ്പിച്ച് ചീരനി കൈപറ്റേണ്ടതാകുന്നു.

Monday, February 8, 2010

വിപരീത കാലേ വിനാശ ബുദ്ധി!

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞാല്‍ പിന്നെ ഒരു ജീവ പര്യന്തം ശിക്ഷ കഴിഞ്ഞ് പുറത്ത് വരുന്നത് പോലായിരുന്നു പലര്‍ക്കും എന്ന പോലെ എനിക്കും. എന്നെക്കാള്‍ ഒരു വര്‍ഷം മുമ്പ് ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ കൂട്ടുകാരായ മുത്തുവും മോനുവും ലേബര്‍ റൂമില്‍ നിന്നും കുഞ്ഞിനെ തരുന്നത് കാത്തിരിക്കുമ്പോലെ എനിക്കായി കാത്തിരുന്നു. ആ കാത്തിരിപ്പിനിടയില്‍ അവര്‍ തുടര്‍ന്ന് പഠിക്കാന്‍ തന്നെ മറന്ന് പോയി എന്ന് മുള്ളൂര്‍ക്കരയിലെ ഭഗവതി വിലാസം ഹോട്ടലീന്ന് ചൂട് ദോശ വാങ്ങിക്കൊടുക്കുമ്പോഴൊക്കെ അവര്‍ പറയാറുണ്ടായിരുന്നു. പകരമായി അവര്‍ പത്താം ക്ലാസിലെ രണ്ട് പരീക്ഷ എഴുതാത്ത കാര്യം ഞാന്‍ ആരോടും പറഞ്ഞില്ല.ഇന്നും അതൊരു രഹസ്യമായി ഞാന്‍ സൂക്ഷിക്കുന്നു.                                                      

കാര്യങ്ങളൊക്കെ തകിടം മറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. കുവൈറ്റില്‍ ‘ഗള്‍ഫ് യുദ്ധം’ വന്നപ്പോള്‍ അത് വരെ കിട്ടിക്കൊണ്ടിരുന്ന സാമ്പത്തിക സഹായങ്ങളുടെ ഉറവകള്‍ വറ്റി. കുവൈറ്റിലുള്ള എളാപ്പ തിരിച്ചു വന്നു. എന്തേങ്കിലും സഹായം ചോദിക്കാമെന്ന് വെച്ച് ചെന്നാല്‍ ദുരിതാശ്വാസം ചോദിച്ച് കേന്ദ്രത്തില്‍ ചെല്ലുന്ന കേരളം അനുഭവിച്ച് പോരുന്ന പോലെയുള്ള ഒരു അവഗണന പരക്കെ അനുഭവപ്പെട്ടിരുന്നു.അങ്ങിനെ ആനന്ദകരമായ ഒരു ജീവിതം പെട്ടെന്നൊരു പട്ടിണി മരണത്തില്‍ കലാശിക്കും എന്ന ഒരു കടുത്ത ആലോചനയില്‍ നിന്നാണ് എന്തേങ്കിലും ബിസിനെസ്സ് ചെയ്യുക എന്ന എന്റെ  ഉപദേശം അവര്‍ എന്നെപ്പോലും അമ്പരപ്പിച്ച് കൊണ്ട് അംഗീകരിച്ചത്. അപ്പോഴും ഞങ്ങളെ കുഴക്കിയ ഒരു പ്രശ്നം എന്ത് ബിസിനസ് ചെയ്യും എന്നതായിരുന്നു.ഒരു വേള കള്ളക്കടത്ത് ചെയ്താലോ എന്ന് വരെ ചിന്തിച്ചു അപ്പോഴും എന്തെടുത്ത് ‘കടത്തും‘ എന്നതായിരുന്നു അവിടേയും പ്രശ്നം.അങ്ങിനെ തീരുമാനമൊന്നും ആവാതെ കാജാ വില്‍സുകള്‍ എന്തിനോ വേണ്ടി എരിഞ്ഞു തീര്‍ന്നു.കുഞ്ഞാനിക്കാന്റെ ചായക്കടയിലെ സമോവറില്‍ വെള്ളം പിന്നേയും പിന്നേയും തിളച്ചു. ഷൊര്‍ണൂര്‍ ത്യശുര്‍ റൂട്ടില്‍ ബസ്സുകള്‍ ശരവര്‍ഷങ്ങളായി പാഞ്ഞു,ചേലക്കര റോഡിന് വികസനം ഉണ്ടായില്ലെങ്കിലും റോഡിലെ  ഗട്ടറുകള്‍  അനുദിനം വികസിച്ച് കൊണ്ടിരുന്നു. എന്നിട്ടും ഞങ്ങള്‍ക്ക് ഒരു തീരുമാനത്തിലും എത്താന്‍ കഴിഞ്ഞില്ല.

അങ്ങിനെയിരിക്കെ ഊത്രാളിക്കാവു വേലയുടെ ദിവസവും പരിപാടികളും അറിയിച്ച് കൊണ്ട് നോട്ടീസടിച്ച് പിരിവിനായി ഒരു വിഭാഗം വാഴക്കോട് വഴി വന്നത്. പൂരം കാണാന്‍ പോകുക എന്ന പതിവു പരിപാടിയില്‍ നിന്നും വ്യത്യസ്ഥമായി ആ പോക്കില്‍ നിന്നും ഒരു ബിസിനസ് തുടങ്ങാനുള്ള മൂലധനം എങ്ങിനെ കണ്ടെത്താം എന്നായി പിന്നീടുള്ള ചിന്തകള്‍. കൂട്ടത്തില്‍ എ ഇ ഐ ഒ യു പാഠം ചൊല്ലിയും തല്ലിയും പഠിച്ച ഞാന്‍ നാളെ ഇമ്മിണി ബല്യ ആളാകും എന്ന് കരുതപ്പെട്ടിരുന്നതിനാല്‍ എന്നിലുള്ള അമിത പ്രതീക്ഷയില്‍ ഞാന്‍ എന്തേങ്കിലും നല്ല ഐഡിയ പറയും എന്ന് കരുതിയ അവരെ ഞാന്‍ നിരാശപ്പെടുത്തിയില്ല. ചായക്കട, ഹല്‍വക്കച്ചവടം , സൊഡാ സര്‍വ്വത്ത് എന്തിനധികം കപ്പലണ്ടി മിഠായി വില്‍ക്കുന്ന ബിസിനസിനെ പറ്റി പ്രൊജെക്റ്റ് അവതരിപ്പിച്ചു.ഇതില്‍ നിന്നും ക്ലൂ ഒന്നും കൊടുക്കാതെ തന്നെ സോഡാ സര്‍വ്വത്ത് വിറ്റ് ബിസിനസ് മൂലധനം കണ്ടെത്താം എന്ന് തീരുമാനമായി.ലാഭം കിട്ടുന്ന പണം ബാങ്കില്‍ ഒരു അക്കൌണ്ട് ചേര്‍ന്ന് മൂലധനത്തിലേക്ക് മുതല്‍ കൂട്ടാം എന്ന് വരെ തീരുമാനിച്ചു.അതിന്റെ ഭാഗമായി തുടങ്ങാന്‍ പോകുന്ന ബിസിനസിന് നല്ലൊരു പേരിടാന്‍ തത്വത്തില്‍ ധാരണയായി.അപ്പോള്‍ തന്നെ പേരിന്റെ ചര്‍ച്ചയിലേക്ക് കടന്നു.
മോനുവാണ് ചര്‍ച്ച തുടങ്ങി വെച്ചത്,” ഞാന്‍ പറയാണെങ്കില്‍ പള്ളീലെ മുസ്ല്യാരെക്കൊണ്ട് നല്ലൊരു പേര് ഇടീക്കുന്നതല്ലെ? അതാകുമ്പോള്‍ നല്ല അര്‍ത്ഥമുള്ള പേരും ആവും”

“അതൊന്നും വേണ്ടടാ നമുക്ക് മൂന്നാളുടേയും പേരിന്റെ ആദ്യത്തെ അക്ഷരം വരുന്ന പേരിട്ടാലോ?” മുത്തു ചോദിച്ചു.

“നമ്മുടെ മൂന്നാളുടെ പേരും തുടങ്ങുന്നത് ‘എ’ എന്ന അക്ഷരത്തിലല്ലെ. എന്നാ നമുക്കു അര്‍ത്ഥവത്തായ ഒരു പേര് തന്നെ ഇടാം “ത്രീ ആസസ്” ഞാന്‍ ഒന്ന് ആക്കിക്കൊണ്ട് പറഞ്ഞു.

മോനു: ഛേ, അത് വേണ്ട ഈ ആസസ് എന്ന് പറഞ്ഞാല്‍ ഇംഗ്ലീഷില്‍ ചന്തി എന്നല്ലേ അര്‍ത്ഥം!”

“വ്യത്തികെട്ടവന്‍!” ഞാനും മുത്തുവും ഒപ്പം വിളിച്ചു, “ഇംഗ്ലീഷ് ഒരക്ഷരം അറിയില്ലെങ്കിലും സകല വ്യത്തികെട്ട അര്‍ത്ഥവും ആദ്യം പഠിച്ച് വെക്കും! കഴുത!

മോനു: അറിയുന്നതല്ലേ പറയൂ , നീ ആസിന്റെ ശരിക്കുമുള്ള അര്‍ത്ഥം എന്താന്ന് വെച്ചാല്‍ പറ!

“എടാ കഴുത കഴുത കഴുത!“

"ഹ ഹ ഹ ഇപ്പോ ശരിക്കും മനസ്സിലായി, ത്രീ ആസസ്!"

അതോടെ പേരിടീല്‍ കര്‍മ്മവും അവസാനിച്ചു.മൂലധനം ഉണ്ടാക്കിയിട്ട് പേരിട്ടാല്‍ മതി എന്ന് അവസാനം തീരുമാനത്തിലെത്തി.പിന്നീടുള്ള ചര്‍ച്ചക്കള്‍ മുഴുവന്‍ ‘സോഡാ സര്‍വ്വത്ത് മോരും വെള്ളം,നാരങ്ങാ വെള്ളം, സംഭാരം തുടങ്ങീ സാധനങ്ങള്‍ പൂരമാര്‍ക്കറ്റില്‍ വിറ്റ് ലാഭം കൊയ്യുക എന്നത് മാത്രമായിരുന്നു.വീണ്ടും കണക്ക് കൂട്ടലുകള്‍ ലാഭക്കണക്കുകള്‍ എല്ലാം ഹരിച്ചും ഗുണിച്ചും മണിച്ചും നോക്കി. എങ്ങിനെ നോക്കിയാലും കണക്ക് ലാഭത്തില്‍ ചെന്ന് അവസാനിക്കുന്നത് കൊണ്ട് വീണ്ടും വീണ്ടും ലാഭക്കണക്ക് കണ്ട് ഞങ്ങള്‍ ആത്മ നിര്‍വ്യതിയടഞ്ഞു.

സന്തോഷ ജീവിതം നയിച്ചിരുന്ന ബാച്ചിലര്‍ വിവാഹിതനാവാന്‍ തീരുമാനിച്ച പോലെ ഒരു ദുരന്തം ഞങ്ങളും വിളിച്ച് വരുത്തി.വെറുതെ അത് വഴി പോയ ‘അവറുക്ക’ എന്നയാളോട് വെറുതേ ഒരു കുശലന്വേഷണം നടത്തിയതാണ് എല്ലാറ്റിനും കാരണമായത്. ഭക്ഷണം കഴിക്കാന്‍  ഇരിക്കുന്ന നേരത്ത് എന്നും ക്യത്യമായി കക്കൂസ് കഴുകുന്ന ‘ഹാര്‍പ്പിക്കു‘മായി സില്‍മാ നടന്‍  വാതില്‍ തുറന്ന്  വരുന്ന പോലെ അവറുക്ക ഞങ്ങളുടെ ചര്‍ച്ചയിലേക്ക്  പുത്തന്‍ ഹാര്‍പ്പിക്കുമായി കടന്നു വന്നു. സുനാമിയടിച്ചവനെ പേപ്പട്ടി കടിച്ച പോലെ ഞങ്ങളുടെ പദ്ധതികളെ അവറുക്ക ആകെ അട്ടിമറിച്ചു. കൂടുതല്‍ ലാഭം കിട്ടും എന്ന് പറഞ്ഞ് ഞങ്ങളെ പ്രലോഭിപ്പിച്ചു. ഒടുവില്‍ അവറുക്ക പൂരക്കച്ചോടത്തിന്റെ നേത്യത്വം ഏറ്റെടുത്തു.ഞങ്ങള്‍ കണക്ക് കൂട്ടിയതിനേക്കാള്‍ ഇരട്ടി ലാഭം അവറുക്കാടെ  പദ്ധതിയില്‍ നിന്നും കിട്ടും എന്നത് ഞങ്ങളെ ഏറെ സന്തോഷിപ്പിച്ചു.

അവറുക്കാനെ കുറിച്ച് പറയുകയാണെങ്കില്‍,വടക്കന്‍ വീരഗാഥയിലെ ചന്തുവിന്റെ ചരിത്രം പറഞ്ഞ പോലെ  ഒത്തിരി പറയണം.കൊച്ചിയിലെ തിരക്കുള്ള ബസ്സില്‍ കയറി ഒരു മേനക ഒരു ഷേണോയി എന്ന് പറയുന്നത് കേട്ട് ഒരു അവറു എന്ന് വിളിച്ച് പറഞ്ഞവന്‍ അവറു! വയറിങ്ങ് പണിക്ക് പോയിട്ട് ബള്‍ബ് പോയന്റിലേക്ക് വയറ തികയാതെ വന്നപ്പോള്‍ വയറയ്ക്ക് പകരം ചാക്ക് നൂല് ഏച്ച് കൂട്ടി കണക്ഷന്‍ കൊടുത്തവന്‍ അവറു!ഭാരതപ്പുഴയിലെ  മുട്ടോളം വെള്ളത്തില് ‘എട്ടണ‘ പോയപ്പോള്‍ കാല്‍മുട്ട് നനയാതെ മുങ്ങിയെടുത്തവന്‍ അവറു! പള്ള വിശന്നപ്പോള്‍ അഞ്ചാറ് കോമാങ്ങ അണ്ടിയോടെ തിന്നവന്‍ അവറു! ബായക്കോട്ടെ പള്ളീന്ന് പുറത്തിറങ്ങി മേപ്പട്ട് നോക്കിയപ്പോള്‍ തടസ്സം കൂടാതെ ആകാശം കണ്ടവന്‍ അവറു! അവറുക്കാനെ കുറിച്ച് നിങ്ങള്‍ ഈ കേട്ടതെല്ലാം സത്യമാണ്  എന്നാല്‍ നുണയുമാണ്!

പതിവു പോലെ അവറുക്ക ചര്‍ച്ചയിലേക്ക് കടന്നു.”നിങ്ങളീ ഉദ്ദേശിച്ച സര്‍വ്വത്ത് കച്ചോടത്തിനും ഞാന്‍ പറഞ്ഞ ഹല്‍വ ഉണ്ടാക്കി വിക്കുന്നതിനും ഒരേ ചിലവാ. ലാഭാണെങ്കില്‍ സര്‍വ്വത്തിനേക്കാള്‍ ഇരട്ടിയും!”

“അതിന് അവറുക്ക ഹല്‍വ ഉണ്ടാക്കാനൊക്കെ അറിയുന്ന ആള് വേണ്ടെ?” ഞാന്‍ ചോദിച്ചു.

“അവറുക്കാക്ക് അറിയാത്ത ഒറ്റ പണിയേ ഈ ദുനിയാവിലുള്ളൂ, എന്താന്നറിയോ?”

അവറുക്കാടെ ആ ചോദ്യത്തിനു മുന്‍പില്‍ ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി.അവറുക്ക തുടര്‍ന്നു.

“ചന്ദ്രനിലേക്ക് വിടുന്ന റോക്കറ്റില്ലേ അത് വരെ ഞമ്മള് ഉണ്ടാക്കും പക്ഷേ അത് പറത്താനുള്ള എണ്ണ കിട്ടാത്തോണ്ട് ഞമ്മള് മെനക്കെടുന്നില്ല എന്നേയുള്ളൂ.പിന്നെയല്ലേ ഹലുവ ഉണ്ടാക്കുന്നത്?

“അല്ല അവറുക്കാ, ഹലുവ ഉണ്ടാക്കാന്‍ എന്തൊക്കെ സാധനങ്ങളാ വേണ്ടത്?”

“അങ്ങനെ ചോദിക്ക് മാനേ, ദേ ഇത്തിരി പഞ്ചാര, ഇത്തിരി മൈദ, ഇത്തിരി എണ്ണ പിന്നെ കളറ്, ഇത്രേം ഉണ്ടെങ്കില്‍ നമ്മക്ക് കെട്ട് കെട്ടായിട്ട് ഹലുവ ഉണ്ടാക്കാം  ഏത്?

ഈ ഡൈലോഗ് ഞാന്‍ ഇതിന് മുമ്പ് എവിടേയോ കേട്ടിട്ടുണ്ടല്ലോ എന്നോര്‍ത്തപ്പോഴേക്കും നാടോടിക്കാറ്റിലെ ശങ്കരാടിയുടെ ഡൈലോഗ് ഓര്‍മ്മ വന്നു, ദേ ഇത്തിരി കാടി,ഇത്തിരി കടല പ്പിണ്ണാക്ക്,ഇത്തിരി വൈക്കോല്, ഇതങ്ങട് കൊടുത്താല്‍ പാലിങ്ങനെ ശറ പറാന്ന് കറക്കാം! അതേ അതേ ഡൈലോഗ് തന്നെ!അല്ലെങ്കിലും അച്ചപ്പത്തിനും കുഴലപ്പത്തിനും ഒരേ അച്ചല്ലല്ലോ! ഞങ്ങളുടെ ഐശ്വര്യത്തിന്റെ ശബ്ദം അവറുക്കാടെ രൂപത്തില്‍ വന്നതല്ലെന്ന് ആര് കണ്ടു.അങ്ങിനെ ഊത്രാളി പൂരത്തിന് ഹലുവ ഉണ്ടാക്കി മുടിഞ്ഞ ലാഭം കൊയ്യാമെന്ന പ്രത്യാശയില്‍ ഞങ്ങള്‍ അന്നത്തേയ്ക്ക് പിരിഞ്ഞു.

ഊത്രാളിക്കവു പൂരത്തിന്റെ തലേന്ന് തന്നെ പൂരപ്പറമ്പില്‍ പോയി അനുയോജ്യമായ സ്ഥലം കണ്ടെത്തി ഷെഡ്ഡ് കെട്ടി.പിറ്റേന്ന് അതി രാവിലെത്തന്നെ അവറുക്കാടെ ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങളുമായി ഞങ്ങള്‍ അവറുക്കാനേയും കൂട്ടി പൂരപ്പറമ്പില്‍ എത്തി. അടുപ്പില്‍ വലിയൊരു ചെമ്പ് (ചരുവം) വെച്ച് അവറുക്ക ഹലുവ ഉണ്ടാക്കിത്തുടങ്ങി. ചില ഘട്ടങ്ങളില്‍ ഞങ്ങളും അവറുക്കാനെ അസിസ്റ്റ് ചെയ്തു. അടുപ്പത്തുള്ള സാധനം അടിയില്‍ കരിഞ്ഞ് പിടിക്കാതിരിക്കാന്‍ ഞങ്ങള്‍ മൂന്ന് പേരും മാറി മാറി ഇളക്കി ഊപ്പാടിളകി.അല്‍പ്പം കഴിഞ്ഞപ്പോള്‍ ഞാന്‍ അവറുക്കാട് ചോദിച്ചു, “അല്ല അവറുക്കാ, കളറ് ഇത്തിരി കുറവുണ്ടോ?”
ഇത് കേട്ടതും അവറുക്ക ചെറുതായൊന്ന് ചൂടായിക്കൊണ്ട്,
“കളറ് കുറവുണ്ടെങ്കി നമുക്ക് ‘ഉജാല’മുക്കാടാ. ഹലുവ കട്ടയാകാണ്ട് നിക്കുമ്പഴാ അവന്റെ ഒരു കളറ്”

അവറുക്കാടെ ചൂടാവലില്‍ നിന്നും എന്തോ പന്തികേടുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കി.ലാഭം മാത്രം നോക്കി ബിസിനസിന് ഇറങ്ങരുതെന്ന ഗുണപാഠം അപ്പോ തന്നെ ഞങ്ങള്‍ പഠിച്ചു.സമയം പിന്നേയും കഴിഞ്ഞു. അവറുക്ക ചരുവത്തില്‍ ഇളക്കിക്കൊണ്ടിരിക്കുകയാണ്, ഹലുവ ഉറക്കുന്നില്ല! അവറുക്ക അവസാനം ചരുവത്തില്‍ മന്ത്രിച്ചൂതി, പിന്നെ അടുപ്പില്‍ ഊതി, നോ രക്ഷ. അലുവ പായസം കണക്കെ  ഒരു കുറുക്കായി മാറി.ഞങ്ങള്‍ മസാല പടത്തില്‍ ഇപ്പോ ബിറ്റ് വരും ഇപ്പൊ ബിറ്റ് എന്ന പ്രതീക്ഷയില്‍ ഹലുവയാകുന്നതും കാത്ത് ചരുവത്തിലേക്ക് കണ്ണിമ വെട്ടാതെ നോക്കി നിന്നു.

പൂരപ്പറമ്പില്‍ ആളുകള്‍ കൂടിത്തുടങ്ങി. സമയം ഉച്ചയോടടുത്തു. അവറുക്ക പ്രതീക്ഷയോടെ ഇളക്കിക്കൊണ്ടിരിക്കുകയാണ്.പക്ഷേ ഹലുവ കട്ടയായില്ല.ഞങ്ങള്‍ അടൂര്‍ പടത്തിലെ സീന്‍ പോലെ ഇടയ്ക്കിടയ്ക്ക് ഒരക്ഷരം ഉരിയാടാതെ പരസ്പരം നോക്കിക്കൊണ്ടിരുന്നു.അവസാനം അത് സംഭവിച്ചു.ഞങ്ങളെല്ലാവരും കൂടി ചരുവം അടുപ്പില്‍ നിന്നും ഇറക്കി വെച്ചു.അവറുക്ക ഞങ്ങളെ വെട്ടിച്ച് ഓടിക്കളയുമോ എന്ന് വരെ ഞങ്ങള്‍ സംശയിച്ചു.എന്നാല്‍ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് തലയില്‍ ഒരു തോര്‍ത്തെടുത്ത് ഒരു കെട്ടും കെട്ടി അവറുക്ക ഷെഡ്ഡിന്റെ മുന്നിലേക്ക് നിന്ന് ഒരു വലിയ തവിയെടുത്ത് ചരുവത്തിലിട്ട് നീട്ടി വിളിച്ചു!
“അവിടെ കിട്ട്യാ, നല്ല ചൂടുള്ള സാധനം കഴിച്ചിട്ട് പോകാം, കടന്ന് വരൂ കടന്ന് വരൂ വളരെ സ്പെഷലായി തയ്യാറക്കിയ “ഹലുവക്കഞ്ഞി“ കുടിച്ചിട്ട് പോകാം. കടന്ന് വരൂ കടന്ന് വരൂ. പാത്രവുമായി വന്നാല്‍ പാര്‍സല്‍ തരുന്നതാണ്, അവിടെ ഹലുവക്കഞ്ഞി ഹലുവക്കഞ്ഞി ചൂടുള്ള ഹലുവക്കഞ്ഞ്യേ. വിലക്കുറവേ വിലക്കുറവേ....”

കുറിപ്പ്: ഒരു ബിസിനസ് പൊളിയാന്‍ അധികം സമയമൊന്നും വേണ്ട. എന്റെ ബലമായ സംശയം അമേരിക്ക സാമ്പത്തികമായി പൊളിയാന്‍ കാരണമായതിനു പിന്നില്‍  ഏതെങ്കിലും  അവറുസായിപ്പ് ആയിരിക്കുമെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. വിശ്വാസം! അതല്ലേ എല്ലാം!

Tuesday, February 2, 2010

കേരള മക്കള്‍ വാദസേനയുടെ വാര്‍ത്താ കുറിപ്പ്!

കേരള മക്കള്‍ വാദസേനയുടെ പ്രസിഡന്റ് അണികള്‍ക്കായി തയ്യാറാക്കിയ വാര്‍ത്താ  കുറിപ്പ്!

പ്രിയമുള്ള കേരള മക്കളെ, 

കേരള മക്കളുടെ തലതൊട്ടപ്പനായ ഞാന്‍ പറയുന്ന കാര്യങ്ങള്‍ ഇന്നു മുതല്‍ നിങ്ങള്‍ അതീവ ശ്രദ്ധയോടും തല്പരതയോടും കൂടി നടപ്പില്‍ വരുത്തണമെന്ന് പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ ഉണര്‍ത്തുന്നു. ആദ്യമായി എനിക്ക് പറയാനുള്ളത് നമ്മള്‍ ഇനി മുതല്‍ ഒരിക്കലും ഭാരതീയര്‍ എന്ന് അറിയപ്പെടാന്‍ ആഗ്രഹിക്കരുത് നമ്മള്‍ ‘കേരളീയര്‍’ എന്ന പേരില്‍ മാത്രമേ അറിയപ്പെടാന്‍ പാടുള്ളൂ. നമ്മുടെ നാട്ടില്‍ കുടിയേറിപ്പാര്‍ക്കുന്ന അന്യസംസ്ഥാനക്കാരായ ആളുകളെ നമ്മള്‍ ശുദ്ധമായ മലയാളത്തില്‍ മാത്രം തെറി വിളിച്ച് എത്രയും വേഗം നാട് കടത്തണം. ഒരിക്കല്‍ പോലും നമ്മള്‍  അവരെ തെറി വിളിക്കാനായിട്ട് പോലും അന്യഭാഷ ഉപയോഗിക്കരുത്. നമ്മള്‍ സ്വന്തം ഭാഷയില്‍ വികസിപ്പിച്ചെടുത്ത തെറികള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് പ്രത്യേകം ഉറപ്പ് വരുത്തണം.അവര്‍ നമ്മുടെ ഭാഷയില്‍ നമ്മെ തെറി വിളിക്കുന്നതും നമ്മള്‍ തടയേണ്ടതുണ്ട്.

നമ്മുടെ കൊച്ചു കേരളം നമുക്ക് മാത്രം അവകാശപ്പെട്ടതാണ്. ഇക്കാര്യം ഉന്നയിച്ച് കൊണ്ട് നമ്മള്‍ ആദ്യം സമരം ചെയ്യേണ്ടതും ഉപരോധിക്കേണ്ടതും തമിഴ് നാട്ടുകാരെയാണ്. അഹംകാരികള്‍! അവര്‍ നമ്മുടെ നാട്ടില്‍, നമ്മുടെ മണ്ണില്‍  പണിയാന്‍ പോകുന്ന ‘മുല്ലപ്പെരിയാര്‍ ഡാമിന്റെ‘ അവകാശം വേണം പോലും.ഡാമിന്റെ അവകാശം അവര്‍ക്ക് നല്‍കിയാല്‍ പിന്നെ നമ്മള്‍ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ?നമ്മള്‍ വിടുന്ന വെള്ളത്തില്‍ അന്യ സംസ്ഥാനക്കാര്‍ ഒരു ക്യഷിയും ഇറക്കണ്ട! ഇനി അവര്‍ കറന്റ് ഉല്‍പ്പാദിപ്പിച്ച് നല്‍കാമെന്നു പറയുന്നു,പറയൂ മക്കളേ നമുക്കാ ‘തമിഴന്‍ കറന്റ് ‘ വേണോ? ആ തമിഴന്‍ കറന്റ് ഉപയോഗിച്ചിട്ട് വേണോ നമ്മുടെ കുട്ടികള്‍ക്ക് പഠിക്കാന്‍? നമുക്കിവിടെ അതിരപ്പിള്ളിയിലോ മറ്റോ നമുക്കിഷ്ടം പോലെ വൈദ്യുതിനിലയം പണിത് കൂടെ? ഇനി ആരുടെ അനുവാദത്തിനായും നമ്മള്‍ കാത്ത് നില്‍ക്കേണ്ടതില്ല. കാരണം നമ്മള്‍ കേരള മക്കളാണ്!നമ്മുടെ മണ്ണ് നമുക്ക് മാത്രമാണ്!

ഇവിടത്തെ സ്കൂളുകള്‍ നമ്മള്‍ ഉപരോധിക്കണം! ഇവിടത്തെ സ്കൂളുകളില്‍  മലയാളം മാത്രം പഠിപ്പിച്ചാല്‍ മതി. ഇംഗ്ലീഷും തമിഴുമൊന്നും ഇവിടെ കൊച്ചുപുസ്തകമായിട്ടു പോലും കണ്ട് പോകരുത്. ആധ്രപ്രദേശിന് തിരുപ്പതി എന്ന പോലെ തമിഴ് നാടിന് രാമേശ്വരം എന്ന പോലെ ഇനി മുതല്‍ ശബരിമലയും ശ്രീ അയ്യപ്പനും നമ്മള്‍ കേരളീയര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. മറ്റൊരു സംസ്ഥാനക്കാരനും എന്ത് ആപത്ത് വന്നാലും അയ്യപ്പ ഭഗവാനെ വിളിച്ച് പ്രാര്‍ത്ഥിക്കാന്‍ നമ്മള്‍ അനുവദിക്കരുത്. അത് പോലെ അയ്യപ്പനും വാവരുമൊക്കെ കളിച്ച് വളര്‍ന്ന് നമ്മുടെ മലയാളി മണ്ണില്‍ മേലാല്‍ മറ്റൊരു സംസ്ഥാനക്കാരന്റ്റേയും കാലടി പെട്ടുപോകരുത്. ഇക്കാര്യത്തില്‍ നാം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ പോകുന്ന കേരള മുസ്ലീംകള്‍ കേരള പാസ്പോര്‍ട്ട് എന്ന സംവിധാനം ഉണ്ടാകുന്നത് വരെ ഹജ്ജ് യാത്ര മാറ്റി വെക്കണമെന്ന് ഈ അവസരത്തില്‍ ആവശ്യപ്പെടുന്നു.

നമ്മുടെ പ്രിയപ്പെട്ട ഒരു ക്രിക്കറ്റ് കളിക്കാരനുണ്ടല്ലോ ശ്രീശാന്ത്, അദ്ദേഹത്തെ ഇന്നു മുതല്‍ നാം കേരളത്തിന് പുറത്ത് പോയി കളിക്കാനനുവദിക്കുകയോ ഇന്ത്യാ മഹാരാജ്യത്തിനു വേണ്ടി കളിക്കാന്‍ അനുവദിക്കുകയോ ചെയ്യാന്‍ പാടില്ല എന്ന് പ്രതിജ്ഞയെടുക്കണം. ശ്രീശാന്ത് തല്‍ക്കാലം കേരളത്തിലെ കളിക്കാരോട് മാത്രം കളിച്ച് തന്റെ മിടുക്ക് തെളിയിച്ചാല്‍ മതി. അത് പോലെ അടിവാരം ജാനുവിനോടും ബസ് സ്റ്റാന്റ് അമ്മിണിയോടും ഇനി മേലാല്‍ ഒരു അന്യ സംസ്ഥാനത്തുകാരനും  വേണ്ടി പായ വിരിക്കരുതെന്നും നമ്മള്‍ പ്രത്യേകം  അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിന്റെ സാങ്കേതികവും സാമൂഹികവുമായ വശങ്ങളെക്കുറിച്ച്  അവര്‍ക്ക് പഠന ക്ലാസുകള്‍ എടുത്ത് കൊടുക്കേണ്ടതുണ്ട്. അത് പോലെ അന്യസംസ്ഥാനത്തെ സ്ത്രീകളെ തേടി പോകുന്നവരെ രഹസ്യമായി പിന്തുടര്‍ന്ന് കടുത്ത ശിക്ഷകള്‍ നല്‍കേണ്ടതുണ്ട്. നമ്മുടെ നാട്ടിലെ സ്ത്രീകളുടെ കൂടെയാണു യാത്ര ചെയ്യുന്നതെങ്കില്‍ അവരെ ഒരു പാതിരയ്ക്കും നമ്മള്‍  റെയ്ഡ് ചെയ്ത് പിടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.നമ്മുടെ സ്ത്രീകള്‍ നമ്മള്‍ക്കു മാത്രം!

ഇനി മുതല്‍ കേരളത്തിന്റെ ഓരോ മണല്‍ തരികളും നമുക്ക് മാത്രം അവകാശപ്പെട്ടതാണ്. നമ്മള്‍ ഈ കേരള മക്കള്‍ വാദം ഉന്നയിക്കും എന്ന് മുന്നില്‍ കണ്ടെന്നോണം  മൂന്നാര്‍ എന്ന സ്ഥലത്തുള്ള അന്യ സംസ്ഥാനക്കാരായ ‘റ്റാറ്റ‘യെ കെട്ടു കെട്ടിക്കാനും പാട്ടക്കരാര്‍ റദ്ദാക്കാനുള്ള നിയമ വഴികള്‍ ആരായാനും നമ്മുടെ സര്‍ക്കാര്‍ തയ്യാറായി എന്നത് നമ്മുടെ വാദത്തിന് ലഭിച്ച ഉറച്ച അംഗീകാരമാണ്. അത് പോലെ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസും,കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയും കേരളത്തില്‍ ഉടനെ നിരോധിക്കണമെന്ന് നമ്മള്‍ ആവശ്യപ്പെടണം. ഇവിടെ കേരളാ കോണ്‍ഗ്രസ്സും, കേരളാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മാത്രം പ്രവര്‍ത്തിച്ചാല്‍ മതി.ഇവിടെ ഒരു ഹൈക്കമാന്റിന്റേയും പോളിറ്റ് ബ്യൂറോയുടേയും ആവശ്യമില്ല.ഹൈക്കമാന്റ് തീരുമാനത്തിനായി ആരും കാത്ത് നില്‍ക്കേണ്ട  ആവശ്യവുമില്ല!

ഈയടുത്ത കാലത്തായി അന്യഭാഷാ സിനിമകള്‍ വന്ന് കോടികളാണ് നമ്മുടെ നാട്ടില്‍ നിന്നും വാരുന്നത്. ഇത് മൂലം നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ പടങ്ങള്‍ പോലും നമ്മള്‍ മലയാളികള്‍ക്ക് കണ്ണില്‍ പിടിക്കാതായിരിക്കുന്നു.അവരുടെ സിനിമകളെ കുറ്റം പറയാമെന്നും പരസ്യമായി കൂതറ പടം എന്നൊക്കെ വിളിക്കാനുള്ള ധൈര്യം നാം കേരളീയര്‍ കാട്ടിത്തുടങ്ങിയിരിക്കുന്നു!ഇത് കൊടിയ  പാപത്തില്‍ പെടും! ഈ പ്രവണതയ്ക്കെതിരെ നാം കൂടുതല്‍ മലയാള ചിത്രങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു.നമ്മുടെ  സൂപ്പര്‍ താരങ്ങളുടെ കഥയില്ലായ്മയും പ്രായക്കൂടുതലുമൊക്കെ നമ്മള്‍ കേരള വാദത്തിന്റെ പേരില്‍  സഹിക്കണം . അതാണ് നിങ്ങളുടെ കേരള മക്കള്‍ വാദം തെളിയിക്കാനുള്ള ഒരു അവസരം.അല്ലാതെ കഥയുടെയോ സിനിമയുടേയോ കൊള്ളരുതായ്ക  നമ്മള്‍ ഒരിക്കലും അംഗീകരിക്കുന്നില്ല. അതിനാല്‍ ഇനി മുതല്‍ അന്യഭാഷാ ചിത്രങ്ങളും നമ്മള്‍ കേരള മക്കള്‍ തിരസ്കരിക്കണം എന്നാണ് ഞാന്‍ ഉണര്‍ത്തുന്നത്. നമുക്ക് കേരളത്തിന്റെ രജനീകാന്തിനേയും കമലാഹാസനേയും ഷാരൂഖ് ഖാനേയുമൊക്കെ ഇവിടെ വളര്‍ത്തിയെടുക്കണം.നമ്മുടെ നടികള്‍ അന്യ സംസ്ഥാനത്ത് പോയി ഇവിടെ ‘തുറന്ന് ‘ അഭിനയിക്കാത്തത് പലതും അവിടെപ്പോയി തുറന്ന് അഭിനയിക്കുന്നത് നമ്മള്‍ തടയണം. ഷക്കീല, രേഷ്മ,മമത തുടങ്ങിയ നടികള്‍ക്ക് നമ്മുടെ അതിര്‍ത്തി സംസ്ഥാനമായി നമ്മള്‍ പ്രഖ്യാപിക്കാന്‍ പോകുന്ന പാലക്കാട് വരെ പ്രവേശനം അനുവദിക്കും എന്ന് ഞാന്‍ ഉറപ്പ് തരുന്നു.

നമ്മുടെ നാട്ടില്‍ കക്കൂസ് കോരുകയും, ടെലിഫോണ്‍ കേബിളിന് ചാലു കീറുകയും മറ്റ് പണികള്‍ക്കുമായി വരുന്ന തമിഴരോട് ഒരു വിട്ടു വീഴ്ചയുമില്ലാതെ ഇവിടെ നിന്നും നാട് കടത്താന്‍  നമ്മള്‍ പ്രതിജ്ഞാ ബദ്ധരാകണം. ഇനി മലയാളം പറയുന്ന തമിഴനാണെങ്കില്‍ പോലും നാം അത് വക വെച്ച് കൊടുക്കരുത്. നമുക്ക്  ഒരു പക്ഷേ ഇനി നല്ല സിനിമകള്‍ കാണാന്‍ പറ്റി എന്നു വരില്ല. മണ്ണിന്റെ മക്കള്‍ വാദത്തിന്റെ പേരില്‍ നമ്മളത് സഹിക്കും! നമുക്ക് ഒരു പക്ഷേ അന്യ സംസ്ഥാനത് നിന്നും അരിയും പച്ചക്കറികളും കിട്ടിയെന്ന് വരില്ല, എന്നാലും നമ്മള്‍ കേരള മക്കള്‍ വാദം വിജയിപ്പിക്കണം. അത് പോലെ കേന്ദ്രത്തില്‍ നിന്നും തരുന്ന ഒരു സാധനങ്ങളും നമ്മള്‍ വേണ്ട എന്ന് വെക്കണം . വൈദ്യുതി ക്ഷാമവും മറ്റു പല വിധ ക്ഷാമങ്ങളും ഉണ്ടായേക്കാം എന്നാലും നമ്മള്‍ കേരളീയ മക്കള്‍ വാദത്തിന്റെ പേരില്‍ എല്ലാം സഹിക്കണം. എല്ലാം വേണ്ടെന്ന് വെച്ച് നമ്മള്‍ അവസാനം കേരളമെന്ന കൊച്ചു രാജ്യം ഉണ്ടാക്കണം. പട്ടിണിയായാലും പരിവട്ടമായാലും  ഇനി പണ്ടാരടങ്ങിപ്പോയാലും നമ്മുടെ കേരള മക്കള്‍ വാദം  പൂവണിയണം. അങ്ങിനെ എന്റെ സ്വപ്നം പൂവണിയുമ്പോള്‍  പ്രസിഡന്റ് എന്ന നിലയില്‍ ഈ നാടിനെ കുട്ടിച്ചോറാക്കണം എന്ന എന്റെ ആഗ്രഹവും പൂവണിയും. അതിനാല്‍ എന്റെ ആഗ്രഹ സഫലീകരണത്തിനു വേണ്ടി നിങ്ങള്‍ ഇന്നു മുതല്‍ കേരള മക്കള്‍ വാദം ശക്തിയായി പാലിക്കണം എന്ന് കേരള മക്കള്‍ക്ക് വേണ്ടി ഞാന്‍ ഓരോ കേരളീയനോടും അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ കേരളത്തെ സ്നേഹിക്കുന്നുവെങ്കില്‍, കേരളീയനെന്ന് അഭിമാനം കൊള്ളുന്നു എങ്കില്‍, നിങ്ങളുടെ ചോര കേരളത്തിനു വേണ്ടി തിളക്കുമങ്കില്‍, കേരള സ്നേഹിയാണെങ്കില്‍ നിങ്ങള്‍ ഈ കേരള മക്കള്‍ വാദത്തില്‍ അണി ചേരുക. നഷ്ടപ്പെടാന്‍ നമുക്ക് ഒരുപാട് കാര്യങ്ങളുണ്ടെങ്കിലും നേടാന്‍ നമുക്ക് കേരള മക്കള്‍ വാദം എന്ന മുദ്രാവാക്യമാണ്. 
“കേരളമെന്ന കേട്ടാലോ അഭിമാന പൂരിതമാകണമന്ത രംഗം, 
മണ്ണെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍ “
എന്ന നമ്മുടെ മുദ്രാവാക്യം പ്രാവര്‍ത്തികമാക്കാന്‍ എല്ലാ കേരളീയരും മുന്നോട്ട് വരിക. 

എന്ന് കേരള മക്കള്‍ വാദസേന 
പ്രസിഡന്റ് 
ഒപ്പ്
 


Copyright http://www.vazhakkodan.com