Sunday, June 26, 2011

കുഞ്ഞീവിയുടെ പ്രതികരണങ്ങള്‍

അന്നും ഒരു വെള്ളിയാഴ്ചയായിരുന്നു.ഗുഡ് ഫ്രൈഡേ! കുഞ്ഞീവി രാവിലെ തന്നെ മീന്‍ വാങ്ങാന്‍ അങ്ങാടിയില്‍ പോയി വരുന്ന വരവാണ്.മീനിന്റെ വില കൂടുതലായത് കൊണ്ട് അതിനെ പഴിച്ച് പിറു പിറുത്ത് കൊണ്ടാണ് കുഞ്ഞീവിയുടെ നടപ്പ്.
“ട്രോളിങ്ങാത്രേ രണ്ട് മാസം.അത് കാരണം മീനിനു വെല കൂടിയതെന്ന് മീങ്കാരന്‍.ഈ നിലക്ക് പോയാന്‍ മീന്‍ ഗുളിക വാങ്ങി കറി വെക്കേണ്ടി വരുമല്ലോ പടച്ചോനെ! മീനുകള്‍ക്ക് വരെ രണ്ട് മാസം ആരും പിടിക്കാന്‍ വരില്ല എന്ന ധൈര്യത്തോടെ കടലില്‍ പെറ്റു പെരുകേങ്കിലും ചെയ്യാം, ഈ നാട്ടിലെ പെണ്ണുങ്ങക്ക് കൊല്ലത്തിലൊരു രണ്ട് മാസമെങ്കിലും ആരും പീഡിപ്പിക്കാതിരിക്കാനുള്ള ഒരു ട്രോളിങ്ങ് ഏത് കാലത്താണാവോ റബ്ബേ ഉണ്ടാവ്വാ.വന്ന് വന്ന് ലൈബോയ് സോപ്പിന്റെ പരസ്യം പറഞ്ഞ പോലെ എവിടെ പെണ്ണുണ്ടോ അവിടെ പീഡനമുണ്ട് എന്ന് പറഞ്ഞ പോലാ കാലത്തിന്റെ പോക്ക്”

“ഇങ്ങള് ആരുടെ പോക്കിന്റെ കാര്യാ പറയണത് കുഞ്ഞീവിത്താ?” അത് വഴി വന്ന കുഞ്ഞുട്ടി ലോഹ്യം പറയാനായി ചോദിച്ചു.

“അന്റെ കെട്യോള്‍ടെ പോക്കിന്റെ കാര്യം! കാലത്തെന്നെ കിണ്ങ്ങാന്‍ നിക്കാണ്ട് ഇജ്ജ് പോ കുഞ്ഞുട്യേ.സാധനങ്ങളുടെ വെലക്കേറ്റം കൊണ്ട് നട്ടം തിരീമ്പളാപ്പോ അന്റെയൊരു ലോഹ്യം പറച്ചില്. എടാ അനക്കറിയോ ഇപ്പോ സ്വര്‍ണ്ണത്തിന്റെ വെലേം റോക്കറ്റും കൂടി മേപ്പട്ട്ക്ക് വിട്ടാ,മോളില് ആദ്യം എത്തണത് സ്വര്‍ണ്‍നത്തിന്റെ വിലയാകും.ആ നെലക്കല്ലേ സ്വര്‍ണ്ണത്തിന്റെ വില മേപ്പട്ട് കേറണത്.”

“മീനിനും സ്വര്‍ണ്ണത്തിനും മാത്രോ? ഡീസലിന് ദേ പിന്നേം വില കൂടി.ഗ്യാസും കുറ്റീമേ ഉറുപ്യ അമ്പതാ ഇന്ന് മുതല്‍ കുടീത്. ഇഞ്ഞ് മാന്യായിട്ട് ജീവിക്കണെങ്കില്‍ കക്കാന്‍ പോണ്ടി വരും,മനുഷ്യനെ മക്കാറാക്കാനായി ഓരോ എടവാടുകളേ”

“കുറത്തി കൈ നോക്കീട്ട് ഇഞ്ഞ് വെച്ചടി വെച്ചടി കേറ്റാന്ന് പറഞ്ഞപ്പോ ഞാന്‍ ഒന്ന് സന്തോഷിച്ചതാ, ആ കേറ്റം വിലക്കേറ്റാണ്ന്ന് ഇപ്പഴല്ലേ ബോധ്യായത്.ബെര്‍തെ അല്ലാട്ടോ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ഇമ്മിണി വിമ്മിട്ടം. ആ നെലക്ക് കുറേ ചത്ത് പണ്ടാറടിങ്ങിയാ പിന്നെ ഈ വക ദുരിതമൊന്നും അറിയേണ്ടല്ലോ.പാവങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാണ്ടായി! ഏത്? 

“നമ്മള് ഈ പട്ടിണി പരിവെട്ടവുമായി കഴിയുന്നോരുടെ കാര്യം പോട്ട്.എന്ത് നല്ല നെലേല് ജീവിക്കണ ആളാ നമ്മുടെ ധോണി‍. ഓന്റെ പെരേടെ നികുതി അടക്കാന്‍ കൊടുത്ത ചെക്ക് വരെ മടങ്ങീല്ലെ? അപ്പോ പിന്നെ നമ്മടെ കാര്യം പറയാനുണ്ടോ കുഞ്ഞീവിത്താ?”

“ഓന്റെ കല്യാണം കഴിഞ്ഞപ്പോ ഓനും ഈ നെലയ്ക്കായതാവും.മ്മടെ പഴേ നടി ശ്രീദേവിക്ക് ഒരു മാസത്തെ ചെലവിന് ഇരുപത്തഞ്ച് ലക്ഷം വേണം ന്നാ കേട്ടത്.ആ ബോണി കപൂറിന് ഇതിലും ബല്യ അബദ്ധം പറ്റാനില്ലത്രേ. ഇഞ്ഞ് ഓന്റെ ചെക്ക് എന്നാണാവോ മടങ്ങി പണ്ടാരടങ്ങാ.അതോ ഇനി ഓന്‍ ശ്രീദേവിയെ മൊഴി ചൊല്ലുംന്നാ ഇപ്പോ പറഞ്ഞ് കേക്കണത്.കായിയാണ് കുഞ്ഞുട്യേ എല്ലാം.കായി ഇല്ലെങ്കില്‍ എത്രേം വേഗം മയ്യത്താവാ നല്ലത്! ന്നാ കുഞ്ഞുട്ടി ചെല്ല്,ഇക്കിത്തിരി പണീണ്ട്”

കുഞ്ഞുട്ടി വാഴക്കോട് കവലയിലേക്ക് നടന്ന് പോയി,കുഞ്ഞീവി ഒരു ദീര്‍ഘ നിശ്വാസത്തോടെ തന്റെ വീട്ടിലേക്കും അടുക്കളയില്‍ അടുപ്പിന്റെ മുകളില്‍ ചോറ് വെച്ച പാത്രം തിളച്ച് തൂവുന്നത് കണ്ട് കുഞ്ഞീവിക്ക് ദേഷ്യം വന്നു.സമദൂരം വെടിഞ്ഞ സൂമാരന്‍ നായരെപ്പോലെ കുഞ്ഞീവി സൂറാനെ വിളിച്ചു അലറി.
“എടീ ഒരുമ്പെട്ടോളേ സൂറാ”

സൂറ പുറത്ത് നിന്നും എന്ത് അത്യാപത്താണാവോ സംഭവിച്ചതെന്ന് കരുതി ഓടി വന്നു.
“നീ എവിടെ അടങ്ങാന്‍ പോയിരിക്യാടി? ഈ അരി തിളച്ച് പോകാന്‍ തൊടങ്ങീട്ട് നേരെത്രയായീന്നറിയോ? ഈ ഗ്യാസിങ്ങനെ കത്തിച്ച് കളയാന്‍ മാത്രം അന്റെ വാപ്പാക്ക് ലോട്ടറിയടിച്ച കായിയൊന്നും ഇല്ല എടുത്ത് കൊടുക്കാനെക്കൊണ്ട് . ഗ്യാസിനും സ്വര്‍ണ്ണത്തിനും   ഒരേ വെലേ ഇപ്പോ.ഒരു പത്ത് കുറ്റി ഗ്യാസ് സ്ത്രീധനം കൊടുക്കാന്ന് പറഞ്ഞാല്‍ അന്നെക്കെട്ടാന്‍ ആള്‍ക്കാരിവിടെ ക്യൂ നില്‍ക്കും അറിയാമോ?“

“എന്റെ ഉമ്മാ ഞാന്‍ ഇത്രേം നേരം ഇവിടെ ഉണ്ടാര്‍ന്നതാ. ഇപ്പോ അങ്ങോട്ടൊന്ന് മാറിയതാ,അപ്പഴാ ഇങ്ങള് വന്നത്”

“മാറാന്‍ ഇയ്യെന്താടി ഒടിയനോ? എടി അനക്കറീല്ലെ ഒരു കുറ്റി ഗ്യാസ് കിട്ടാന്‍ ലേബര്‍ രൂമിലു കേറ്റിയ പെണ്ണ് പെറുന്നതും കാത്ത് നിക്കണ പോലെ നിക്കണം എന്ന്. പെണ്ണ് പെറ്റില്ലെങ്കി വയറ് കീറി എടുക്കാന്ന് വെക്കാ.ഗ്യാസെങ്ങാനും കിട്ടാന്‍ വൈകിയാ അങ്ങിനെ വല്ലതും നടക്വോ?  ഇനിമുതല്‍ വല്ല പട്ടേം പാളയുമൊക്കെ അടുപ്പിലിട്ട് കത്തിച്ചാല്‍ മതി”

“അപ്പോ പാത്രത്തിന്മേലൊക്കെ ആകെ കരി പിടിക്കില്ലേ ഉമ്മാ? പോരാത്തതിന് ചുവരിലും കരി പിടിക്കും”

“പാത്രത്തിലും ചുവരിലും കരി പിടിച്ചാല്‍ പോട്ടേന്ന് വെക്കാം ഇല്ലെങ്കില്‍ നമ്മുടെ ജീവിതത്തില് തന്നെ കരി പിടിക്കും മോളേ, ആ ചേലുക്കാ ഗ്യാസിന്റെ വില കൂടിയേക്കണത്.ഓരോ ദിവസം കഴിഞ്ഞ് കിട്ടാനുള്ള പാടേ?പഞ്ചായത്ത് പ്രസിഡന്റിന് എയിഡ്സ് പിടിച്ച പോലെയല്ലേ കാര്യങ്ങളുടെ  പോക്ക്! പ്രസിഡന്റിന് എയിഡ്സ് വന്നാല്‍ പിന്നെയത് ഭാര്യക്ക് വരും,ഭാര്യക്ക് വന്നാ പിന്നെ നാട്ടാര്‍ക്ക് മൊത്തം വരും എന്ന് പറഞ്ഞ പോലെ ഡീസലിന് വില കൂട്യാ കടത്ത് കൂലി കൂടും,കടത്ത് കൂലി കൂട്യാ പിന്നെ സകല സാധനങ്ങള്‍ക്കും വില കൂടും! ആരോട് പരാതി പറയാന്‍?“

കുഞ്ഞീവി മീന്‍ നന്നാക്കാനായി നീങ്ങി.സൂറ തന്റെ കോളേജ് അഡ്മിഷന്റെ കാര്യം ഉമ്മയോട് സമ്മതിപ്പിക്കാനായി മയത്തില്‍ കുഞ്ഞീവിയുടെ അടുത്ത് ചെല്ലുന്നു.

“ഉമ്മാ കോളേജിന്ന് അഡ്മിഷന്‍ കാര്‍ഡ് വന്നേക്കണ്! എനിക്ക് മെറിറ്റില്‍ സീറ്റ് കിട്ടാന്‍ സാധ്യതയുണ്ട്.പിന്നെ ഫീസിളവും കിട്ടും”

“ഫ ശൈത്താനേ  ആ വക വേണ്ടാതീനം കാട്ടീട്ടൊന്നും ഇജ്ജങ്ങനെ ഫീസിളവ് ഉണ്ടാക്കണ്ട.അല്ലാണ്ട് കിട്ടുവാണെങ്കില്‍ പഠിക്കാന്‍ പോയാ മതി.ഇയ്യിപ്പോ മെറിറ്റ് ചെയ്യാണ്ടാ”

“നമുക്ക് എന്‍ ആര്‍ ഐ സീറ്റിലൊന്ന് നോക്കിയാലോ.ഫീസിത്തിരി കൂടും എന്നേയുള്ളൂ.അതിന് ലോണ്‍ കിട്ടും?”

“എന്‍ ആര്‍ ഐ സീറ്റ് കിട്ടാന്‍ ആരാടി അന്റെ  ഗള്‍ഫിലുള്ളത്?”

“അങ്ങിനെ നേരിട്ട് ബന്ധമുള്ള ആളാവണമെന്നൊന്നുമില്ല ഉമ്മാ”

“എന്നാ ഇന്നാളൊരു ഗള്‍ഫ്കാരന്‍ ഞമ്മടെ വേലിടെ എതക്കല് മൂത്രമൊഴിച്ചിട്ടുണ്ട്. ഓന്റെ പേരില് വേണമെങ്കി ഞമ്മക്കൊന്ന് സീറ്റ് നോക്കാം”
“നമുക്കാ ഗഫൂര്‍ക്കാനെ ഒന്ന് പോയി കണ്ടാലോ?”

“ഏത് നമ്മുടേ ഗഫൂര്‍ക്കാ ദോസ്തോ? കാലിഫോര്‍ണിയാക്ക് പോണ ചരക്ക് കപ്പല് ദുബായി കടപ്പുറം ബയി തിരിച്ച് വിട്ട ഗഫൂര്‍ക്കയോ?”

“അല്ല ഉമ്മ നമ്മുടെ ഫസല്‍ ഗഫൂര്‍ ഇക്കയില്ലേ. സമുദായത്തിലെ വരുമാനമില്ലാത്തോര്‍ക്ക് സീറ്റ് കൊടുക്കാനാണല്ലോ അവര്‍ക്കൊക്കെ കോളെജ് സര്‍കാറ് കൊടുത്തത്”

“ഇപ്പോ കിട്ടീതെന്നെ! സര്‍ക്കാരിനെ കൊണ്ട് നേട്ടമുണ്ടായില്ലെങ്കിലും നേതാക്കന്മാരെക്കൊണ്ട് നേട്ടമുണ്ടായ പല പെണ്ണുങ്ങളും നമ്മുടേ സമുദായത്തിലുണ്ട്.അനക്കെന്താ ആ ബയിക്ക് സഹായം വാങ്ങാനാ?”

“ഹോ ഈ ഉമ്മാടെ ഒരു കാര്യം.ഞാന്‍ കോളെജിലും പോണില്ല എവിടേക്കും പോണില്ല.സന്തോഷമായാ?” സൂറ കോപിച്ച് അകത്തേക്ക് പോയി.കുഞ്ഞീവി അവളുടെ കോപം കണ്ട് ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
“അല്ലെങ്കിലും ഇന്നത്തെ കാലത്ത് മക്കള് കാരണം മനസ്സമാധാനം നഷ്ടപ്പെട്ടത് മാത്രമല്ല  അല്ലാണ്ടെന്നെ വേട്ടയാടപ്പെടുന്ന തന്തമാരുള്ള കാലാ.കോളേജില്‍ പോയി തിരിച്ച് കുടീലെത്തുന്ന വരെ മനുഷ്യന്‍ തീ തിന്നിട്ട് ഇരിക്കണം. പെണ്‍കുട്യോളെ എത്രയും വേഗം കെട്ടിച്ച് വിട്ടാല്‍ അത്രേം ആശ്വാസം.അത്രന്നെ!”

“ഇവിടെ ആളില്ലേ പൂയ്”
വീടിന്റെ ഉമ്മറത്ത് ആരോ വിളിക്കുന്നത് കേട്ട് കുഞ്ഞീവി ഉമ്മറത്തേക്ക് ചെന്നു.

“എന്താ ആളില്ലാത്ത വീട്ടിലു കേറി കക്കാന്‍ പ്ലാനുണ്ടോ അനക്ക്?”

“അല്ല ഇത്ത ഞാനൊരു കാര്യം പറയാന്‍ വന്നതാണ്" ആഗതന്‍ ഭവ്യതയോടെ പറഞ്ഞു.

“കാര്യം പറയാന്‍ കോടതീപ്പോടാ ഇവിടെ എന്താ കാര്യം?”

“ഇത്താ നിങ്ങക്ക് ഗുണമുള്ള ഒരു കാര്യാ”

“എന്താ ഇയ്യ് ഗ്യാസ് ഫ്രീയായി കൊടക്കണണുണ്ടാ?”

“അല്ലിത്ത ഇത്ത ഏലിയന്‍ സ്റ്റാര്‍ സുന്ദര്‍ പണ്ടിറ്റിനെ പറ്റി കേട്ടിട്ടുണ്ടോ? അദ്ദേഹത്തിന്റെ 65 ഭാഷയില്‍ നിര്‍മ്മിക്കുന്ന പുതിയ പടത്തിന് ഒരു നായികയെ വേണം.സൂറാക്ക് ഒരു അവസരം കൊടുക്കാന്‍ അദ്ദേഹത്തോട് ഞാന്‍ റെക്കമെന്റ് ചെയ്യാം”

“പ്ഫ ശെയ്ത്താനെ അന്റെ മയ്യത്ത് ഈ മുറ്റത്ത് വീഴേണ്ടെങ്കി അന്റെ തടി കയിച്ചലാക്കിക്കോ. സിനിമേന്നും പറഞ്ഞ് ഒരുത്തീനെ കൊണ്ടൊയിട്ടിപ്പോ റേഷന്‍ പീട്യേലു മണ്ണെണ്ണയ്ക്ക് ക്യൂ നിക്കണ പോലെയല്ലേ ആളുകള്‍ തിരിച്ചറിയല്‍ പരേഡിന് നിക്കണത്.ഇജ്ജ് സ്ഥലം കാല്യാക്ക്”

“ഇത്താ മൂര്‍ഖന്‍ പാമ്പിനെയാണ് നോവിച്ച് വിടുന്നത്. പല വന്‍ കിട നിര്‍മ്മാതാക്കളും വന്ന് പണ്ടിറ്റ് സാറിന്റെ മുറ്റത്ത് ക്യൂ നില്‍ക്കുവാ”

“എന്താടാ ഓന്റെ കുടീലാണോ ഇപ്പോ ബ്രാണ്ടിക്കട?”

“സില്‍മ പിടിക്കാന്‍ അപേക്ഷിച്ചുള്ള ക്യൂ. എന്നിട്ടും ഒരാള്‍ക്കും പിടി കൊടുക്കാതെ ഇരിക്യാ പണ്ടിറ്റ് സാറ്! മൂന്നാലാളോട് നോയും പറഞ്ഞു!”

“ഓനോട് അങ്ങിനെ പിടി കൊടുക്കാണ്ടെന്നെ ഇരിക്കാന്‍ പറ.ഇല്ലെങ്കില് ബെര്‍തെ നാട്ടാര്‍ക്ക് പണിയാവും”

“ഇത്താ ഒന്നൂടെ ആലോചിച്ച് പറഞ്ഞാ മതി.കൈവരുന്നത് മഹാ ഭാഗ്യമാണ്, പറഞ്ഞില്ലെന്ന് വേണ്ട”

“ഫ ഇബലീസെ..ഇജ്ജെന്താടാ കുഞ്ഞീവിയെ പറ്റി കരുതീത്.സ്വന്തം മകളെ കൊണ്ടോയി കഴ്ച വെച്ച് സില്‍മാ നടിയാക്കും ന്നോ? അങ്ങനെ കിട്ടണ കായീം പെരുമേം കുഞ്ഞീവിക്ക് വേണ്ട.ഓള്‍ക്ക് കയിവുണ്ടെകി ഓളെ അന്വേഷിച്ച് സില്‍മാക്കാര് ഇവിടെ വരും.അല്ലാണ്ട് പട്ടിക്ക് മക്കളുണ്ടായ പോലെ കുട്യോളെ ഉണ്ടാക്കീട്ട് നാട്ട്കാര്‍ക്ക് കാഴ്ച വെക്കണ ഹറാം പറന്ന തന്തേനേം തള്ളേനേം ഇജ്ജ് കണ്ടിട്ടാവൊള്ളോ.കുഞ്ഞീവി ആള് ബേറെയാണ് മോനെ. ഞമ്മക്കിത്തിരി പഠിപ്പും പത്രാസും കുറാവാകും ഇന്നാലും പട്ടി എറച്ചി നമ്മള് തിന്നൂല്ല. മനസ്സിലായോ.പോ കടക്ക് പടി പൊറത്ത്!!”

ഈ ബഹളം കേട്ട് സൂറ പുറത്തെക്ക് വന്ന് കൊണ്ട്, “എന്താ ഉമ്മാ എന്താ ഒരു ബഹളം?”

“അതൊരു ഇറച്ചിക്കച്ചോടക്കാരനാ. ഇബടെ അറക്കാന്‍ കൊടുക്കാന്‍ വല്ലതും ഉണ്ടോന്ന് അന്വേഷിച്ച് ഇറങ്ങീതാ.ഇജ്ജ് കാഴ്ച കാണാന്‍ നിക്കാണ്ട് പോയി മീനടുപ്പെത്ത് വെക്കടീ....ബേം ചെല്ലീം ആ”




ഒരു വാക്ക്: ജനിപ്പിച്ച മാതാപിതാക്കള്‍ തന്നെ കൂട്ടിക്കൊടുപ്പുകാരാകുമ്പോള്‍ പെണ്ണായി പിറക്കാന്‍ ഇടവരല്ലേ എന്ന് ഇനിയുള്ള ഭ്രൂണങ്ങള്‍ പ്രാര്‍ത്ഥിക്കുമോ?

Wednesday, June 22, 2011

ഐശ്വര്യാറായി ഗര്‍ഭിണിയായി! ഒരു ചാനല്‍ റിപ്പോര്‍ട്ട്!

ഹലോ പിന്റു കേള്‍ക്കാമെങ്കില്‍ എപ്പോഴായിരുന്നു സംഭവം? കൃത്യം ഏത് മാസമാണ് കുളി തെറ്റിയത് എന്നതിനെക്കുറിച്ച് വല്ല റിപ്പോര്‍ട്ടും ഉണ്ടോ?

സുകേഷ്, കുളി തെറ്റിയ കൃത്യമായ തിയതിയോ സമയമോ ലഭ്യമല്ല എങ്കിലും ഒരു ഊഹം അനുസരിച്ച് കഴിഞ്ഞ തിങ്കളാഴ്ചയാവാനാണ് സാധ്യത.മാത്രമല്ല ഇതിന് മുന്‍പ് ഒരു തവണ ഐശ്വര്യ കുളിക്കാന്‍ മറന്നു എന്ന് പറഞ്ഞത് തെറ്റിദ്ധരിച്ച് കുളി തെറ്റി എന്നും ഗര്‍ഭിണിയായെന്നും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ബച്ചന്‍ കുടുംബം അത് നിഷേധിക്കുകയാണുണ്ടായത്.

പിന്റു അഭിഷേക് ബച്ചനെ ആരേങ്കിലും സംശയിക്കുന്നുണ്ടോ?കുളി തെറ്റാന്‍ അഭിഷേകിനുള്ള പങ്ക് പുറത്ത് വന്നിട്ടുണ്ടോ? മുന്‍ കൂട്ടി പ്ലാന്‍ ചെയ്ത പ്രകാരമാണോ ഐശ്വര്യ ഗര്‍ഭിണിയായത്.

സുകേഷ്, എല്ലാ കന്നിമാസത്തിലും അഭിഷേക് പ്രതീക്ഷയോടെ കലണ്ടര്‍ നോക്കുമെങ്കിലും ഒരിക്കല്‍ പോലും കുളി തെറ്റിയില്ല എന്നതാണ് വാസ്തവം.അവര്‍ ഏറ്റെടുത്ത പ്രോജെക്റ്റുകള്‍ തീര്‍ക്കുന്നതിനിടയില്‍ മറന്ന് പോയതായും കണക്കാക്കുന്നു.എന്തായാലും അവര്‍ ഏറെ കാത്തിരുന്ന ഒരു സുദിനമാണ് സംജാതമായിരിക്കുന്നത്.

പിന്റൂ..കുട്ടി ആണോ പെണ്ണോ? പ്രസവം ഇന്ത്യയിലോ വിദേശത്തോ? അങ്ങിനെ കൂടുതല്‍ വല്ല വിവരങ്ങളും ലഭ്യമായിട്ടുണ്ടോ?

സുകേഷ് കൂടുതല്‍ വിവരങ്ങള്‍ക്കായി ഞാനിന്നു മുതല്‍ ഐശ്വര്യയുടേ വീടിന്റെ മുന്നില്‍ തന്നെ താമസമാക്കിയിരിക്കയാണ്. ഓരോ ദിവസത്തേയും വയറിന്റെ വളര്‍ച്ച,കഴിക്കുന്ന ഭക്ഷണത്തില്‍ പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ടോ തുടങ്ങി എല്ലാ വിവരങ്ങളും അപ്പപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതാണ്.


വളരേ നല്ലത്.ആട്ടെ ഈ വാര്‍ത്തയെ പറ്റി അമിതാഭ് ബച്ചന്‍ എന്താണ് പ്രതികരിച്ചത്?


സുകേഷ് ഇനി പേരക്കുട്ടിയുടെ കൂടെ ഒരു ചിത്രത്തില്‍ അഭിനയിക്കുന്ന ഒരു ദിവസത്തിനായി കാത്തിരിക്കുകയാണന്നും കഴിയുമെങ്കില്‍ പേരക്കുട്ടിയുടെ മകന്റെ റൊളില്‍ തന്നെ അഭിനയിക്കണമെന്നും ബച്ചന്‍ അറിയിച്ചു.തന്റെ ട്വിറ്ററും ബ്ലോഗുമെല്ലാം ആശംസകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും ബച്ചന്‍ അറിയിച്ചു.


പിന്റൂ അഭിഷേക് ബച്ചന്റെ പ്രതികരണം എന്താണ്? വാര്‍ത്ത സ്ഥിരീകരിച്ചതായി അറിയുന്നോ?

സുകേഷ് മറ്റു പ്രശ്നങ്ങളൊന്നും ഇത് വരെ റിപ്പോര്‍ട്ട് ചെയ്യാത്തത് കൊണ്ട് ഈ വാര്‍ത്ത സ്ഥിരീകരിക്കാനാവും അഭിഷേക് തയ്യാറാവുക എന്നാണറിയുന്നത്.എന്തായാലും വിദേശത്തുള്ള അഭിഷേക് തിരിച്ചെത്തിയാല്‍ വാര്‍ത്ത സ്ഥിരീകരിക്കും എന്നാണ് അറിയുന്നത്.

പിന്റൂ ഐശ്വര്യ ഇനി സിനിമയില്‍ അഭിനയിക്കുന്നുണ്ടോ? അതോ ഗര്‍ഭിണിയായ ഐശ്വര്യക്ക് പറ്റിയ റോളുകളുള്ള സിനിമ ഇറക്കാന്‍ പരിപാടിയുണ്ടോ? മലയളത്തിലിറങ്ങിയ രതിനിര്‍വ്വേദത്തിന്റെ ഹിന്ദി പതിപ്പില്‍ ഐശ്വര്യയാണ് അഭിനയിക്കുന്നത് എന്ന വാര്‍ത്തയ്ക്ക് വല്ല സ്ഥിരീകരണമുണ്ടോ?

ഇത് വരെ അതിനെ പറ്റി കൂടുതലായി ഒന്നും അറിഞ്ഞിട്ടില്ല. എങ്കിലും ഇനി പ്രസവം കഴിഞ്ഞ് കുഞ്ഞിന്റെ ചോറൂണ് വരെ കഴിഞ്ഞേ അഭിനയിക്കാ‍ന്‍ തയ്യാറാവുകയുള്ളൂ എന്നും ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു.

നന്ദി പിന്റൂ ഐശ്വര്യയുടെ ഗര്‍ഭകാലത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടാം.

നന്ദി സുകേഷ്!

ലേബല്‍: ഇനി വാര്‍ത്തകളുടെ പെരുമഴ!

Monday, June 20, 2011

പഞ്ചകര്‍മ്മ പുരാണം -ഭാഗം -പന്ത്രണ്ട്!

പതിനൊന്നാം പുരാണത്തിനായി ഇവിടെ ഞെക്കുക!

സ്റ്റാര്‍ട്ട് ക്യാമറാ........ആക്ഷന്‍!!

“നേരാ മരുമോനേ… ഈ അപ്പച്ചന്‍ ചക്കക്കൂട്ടാന്‍ കണ്ടിട്ടില്ല… മരം വെട്ടുകാരനായിരുന്നു എന്റെ അപ്പന്‍.. കണ്മുന്നീ വെച്ചെന്റ്റെ അമ്മച്ചിയുടെ കയ്യീന്ന് വരിക്കച്ചക്ക തട്ടിപ്പറിച്ച റേഞ്ചര്‍ സായ്‌വിനെ ഒറ്റവെട്ടിന് രണ്ടു തുണ്ടാക്കീട്ട് എന്റെ അപ്പന്‍ ജയിലിക്കേറുമ്പോ എനിക്കൊമ്പതു വയസ്.. വരിക്കപ്ലാവേന്ന് അപ്പന്‍ ചക്കയിറക്കി, ദാ..ഇങ്ങനെ കയ്യിലോട്ടു വാങ്ങിക്കുമ്പോ ..അന്നെന്റെ പത്താമത്തെ പെറന്നാളാ.. പനയോലയില്‍ പൊതിഞ്ഞുകെട്ടി മൂന്നാം പക്കം എന്റെ അപ്പന്‍ തന്ന ചക്കച്ചുള പള്ളിമുറ്റത്തു കൊണ്ടു വരുമ്പോ.. എന്റെ കണ്ണിന്റെ മുന്നീ ഇപ്പളും ഞൊളയ്ക്കുവാ മരുമോനേ ദേണ്ടീ ഈ നീളത്തിലുള്ള കൃമികള്… ചക്കച്ചൊളേന്നും കുരൂന്നും… അന്നു മൂക്കുപൊത്തിക്കൊണ്ടാ ഇതുപോലത്തെ കുപ്പായമിട്ട തിരുമേനിമാര് അപ്പന്റെ ചക്കച്ചുളയെയിട്ടാട്ടിയത്.. എടുത്ത് തെമ്മാടിക്കുഴീക്കൊണ്ടെ തള്ളിക്കോളാന്‍.. അന്യന്‍ വെയര്‍ക്കുന്ന കാശുകൊണ്ട് അപ്പോം തിന്ന് വീഞ്ഞും കുടിച്ച് കോണ്ടാസേലും ബെന്‍സേലും കേറിനടക്കുന്നവരുടെ പളുപളുത്ത കുപ്പായത്തോട് അന്നു തീര്‍ന്നതാ മരുമോനേ ബഹുമാനം… ഇപ്പം എനിക്ക് അതിനോട് മോന്‍ ഇംഗ്ലീഷില്‍ പറഞ്ഞ സാധനമാ… എന്നതാടാ…? നീ തലകുലുക്കിയല്ലോ..?
ഇറവറന്‍സ്… ബഹുമാനക്കുറവ്.. ശരിയാ മോനെ…
ങാ.. പിന്നെ ചക്ക വിറ്റ് പിച്ചക്കാരെ തീറ്റുന്ന കാര്യം.. അതുമൊരു കഥയാ.. പതിനൊന്നാമത്തെ വയസില് അപ്പന്‍ കെടക്കുന്നേന്റെ എടതു ഭാഗത്ത് അമ്മേം കുഴിച്ചു മൂടിയിട്ട് മീനച്ചിലാറ് നീന്തിക്കേറി ചക്ക മോഷ്ടിക്കാന്‍  തൊടങ്ങുമ്പോ ഇന്നത്തെ ഈ ചക്കരാജാവിന് കത്തീം വടോം ഉറുമ്പ് പൊടീം വാങ്ങാനുള്ള കാശുതന്നത് പള്ളീം പട്ടക്കാരുമൊന്നുമല്ല… അങ്ങാടീ തെണ്ടിപ്പെറുക്കി നടന്ന ഒരു തള്ളയാ.. ഒരു മുഴുപ്രാന്തി… അതിന്റെ സ്മരണേലാ മോനേ എന്റെ വീട്ടിന്റെ മുറ്റത്ത് ഇപ്പഴും ഈ അന്നദാനം…!!!

കട്ട്.......

“താനെന്താടോ ഈ രൂപക്കൂട്ടില് പുണ്യാളന്‍ നിക്കണ പോലെ നിക്കണത്? പോയി ആ കോസ്റ്റ്യൂം മാറ്റിയിട്ട് വാടോ!” 

ക്യാമറാ മാന്റെ ആ ചോദ്യം എന്നെ സ്വപ്നത്തില്‍ നിന്നും ഉണര്‍ത്തി.ഞാന്‍ കണ്ടത് വെറും സ്വപ്നമാണല്ലോ എന്നോര്‍ത്തപ്പോള്‍ മനസ്സില്‍ വല്ലാത്ത ദുഃഖം തോന്നി.കാരണം “ചക്കലേലം “ എന്ന ചിത്രത്തില്‍ തകര്‍ത്തഭിനയിച്ചു നില്‍ക്കുകയായിരുന്ന സ്വപ്നമാണ് പൊലിഞ്ഞ് പോയത്. അത് പോലൊരു വേഷം ഇനി ചെയ്യാന്‍ പറ്റിയില്ലെങ്കിലോ?എന്ത് ചെയ്യാന്‍ നല്ലൊരു സ്വപ്നം കാണാന്‍ പോലും യോഗമില്ല എന്ന് കരുതി എനിക്ക് തന്ന കോസ്റ്റ്യൂം മാറാനായി റൂമിലെത്തി.

ഒരു നിമിഷം എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ എനിക്കായില്ല. ഞാന്‍ വീണ്ടും വീണ്ടും ആ കോസ്റ്റ്യൂം തിരിച്ചും മറിച്ചും നോക്കി. തലയില്‍ ഒരു പെരുപ്പ് അരിച്ച് കയറി.ഉള്ളില്‍ ദേഷ്യവും സങ്കടവും സമം ചേര്‍ത്ത അളവില്‍ തിളച്ച് വന്നു.ഞാന്‍ ആ കോസ്റ്റ്യൂമിലേക്ക് ഒരിക്കല്‍കൂടി നോക്കി, അതേ നല്ല അസ്സല്‍ പട്ട് കോണകം!! അതെന്റെ കയ്യില്‍ കിടന്ന് തിളങ്ങുന്നു!!

നായകനാവാന്‍ വേണ്ടി ഇറങ്ങിത്തിരിച്ച എനിക്ക് ആദ്യമായി കിട്ടിയത് ആദ്യപാപത്തിലെ  നായകന്റെ കോസ്റ്റ്യൂമാണല്ലോ ഈശ്വരാ  എന്ന ചിന്ത എന്നെ വല്ലാതെ കുണ്ഠിതപ്പെടുത്തി. അവിടെ നിന്നും ഇറങ്ങി ഓടിയാലോ എന്ന് ശക്തമായ തോന്നല്‍ മനസ്സില്‍ ഇരമ്പി വന്നെങ്കിലും,ജീവിതത്തില്‍ ആദ്യമായി ഒരു കോണകമുടുത്താണെങ്കിലും സിനിമയില്‍ അഭിനയിക്കാന്‍ കിട്ടിയ ചാന്‍സ് ഉപേക്ഷിച്ചാല്‍ പിന്നെ ഗുരുത്വ ദോഷം വരുമെന്നും മേലാല്‍ സിനിമയില്‍ അഭിനയിക്കാനേ ചാന്‍സ് കിട്ടില്ലെന്നും ഞാന്‍ വല്ലാതെ ഭയപ്പെട്ടു.അങ്ങിനെ രണ്ടും കല്‍പ്പിച്ച് ഞാന്‍ കോസ്റ്റ്യൂം ഉടുക്കാന്‍ തീരുമാനിച്ചു.

എന്നെ കാണാഞ്ഞിട്ട് കേമറ മേന്‍ വീണ്ടും റൂമിലേക്ക് വന്ന് പെട്ടെന്ന് വരാന്‍ പറഞ്ഞു. എന്റെ മനസ്സമാധാനത്തിന് ഞാന്‍ അയാളൊട് ചോദിച്ചു,

“ഈ സിനിമയുടെ പേരെങ്കിലും ഒന്ന് പറഞ്ഞ് തരാമോ?”

മറുപടിയായി അയാള്‍ ചിരിച്ച് കൊണ്ട് പറഞ്ഞു,“സിനിമേ? ഇത് സിനിമയൊന്നുമല്ല.ഇത് കേന്ദ്ര സര്‍ക്കാറിന് വേണ്ടി പഞ്ചകര്‍മ്മയെ കുറിച്ചൊരു ഡോക്യുമെന്ററി തയ്യാറാക്കുകയാണ്.ഇത് ഒരു പരസ്യം പോലെ ലോകം മൊത്തം കാണിക്കാനുള്ളതാ! താന്‍ പെട്ടെന്ന് വാ,ഷൂട്ട് തുടങ്ങാം!” അതും പറഞ്ഞ് അയാള്‍ ഹാളിലേക്ക് പോയി.

ഇടവത്തിലെ ഇടിവെട്ടേറ്റ തെങ്ങ് പോലെ ഞാന്‍ കോപത്താല്‍ നിന്നു കത്തി. ആ പെരട്ട സജിയെയെങ്ങാന്‍ എന്റെ കയ്യില്‍ അപ്പോള്‍ കിട്ടിയെങ്കില്‍ ഞാനവനെ കൊന്ന് കറി വെച്ചേനെ! ഇനി ലോകം മുഴുവന്‍ എന്റെ കോണകമുടുത്തുള്ള ഡോക്യുമെന്ററി കാണിക്കുമല്ലോ എന്ന ചിന്ത എന്നെ വല്ലാതെ അസ്വസ്ഥനാക്കി. ബ്ലൂ ടൂത്തിലും പ്രോണോ സൈറ്റിലുമൊക്കെ തലവെട്ടി ആളുകളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിക്കുമ്പോള്‍,തല വെട്ടിമാറ്റാതെ തന്നെ ഒട്ടിക്കാവുന്ന ഒരു കോലത്തില്‍ ഞാന്‍ ഏതൊക്കെ ചിത്രങ്ങളില്‍ കറങ്ങുമെന്ന്  വെറുതേ ആശങ്കപ്പെട്ടു.എങ്കിലും മനസ്സില്ലാ മനസ്സോടെ ഞാന്‍ ആ ഡോക്യുമെന്ററിയുടെ ഭാഗഭാക്കാകാന്‍ തീരുമാനിച്ചു.ആ നടത്തത്തില്‍ ഞാന്‍ ഡോക്യുമെന്ററികളേ വെറുത്തു പിന്നെ ശപിച്ചു, എങ്കിലും സിനിമകള്‍ എനിക്കേറെ ഇഷ്ടമായിരുന്നു. 

സിനിമയില്‍ നായകനായി അഭിനയിക്കാന്‍ മോഹിതനായി എത്തിയ ഞാന്‍ എണ്ണത്തോണിയില്‍ പട്ട് കോണകമുടുത്ത് പിണം പോലെ കിടക്കേണ്ടി വന്നതിലെ ദുര്‍വ്വിധിയെ മനസ്സില്‍ പഴിച്ച് കൊണ്ട് നീണ്ട് നിവര്‍ന്ന് കിടന്നു.നായികയാണെന്ന് ഞാന്‍ തെറ്റിദ്ധരിച്ചവള്‍ സംവിധായികയായി. അല്ലെങ്കിലും അവള്‍ക്ക് നായികയാകാനുള്ള സൌന്ദര്യമൊന്നുമില്ലെന്ന് ഞാന്‍ മനസ്സില്‍ മന്ത്രിച്ചു. അവളുടെ നായകനാകേണ്ടി വന്നാല്‍ പിന്നെ ഭാവിയില്‍ കിട്ടുന്ന നായികമാരെല്ലാം പ്രായം കൂടിയവരാകുമെന്ന്‍ എണ്ണത്തോണിയില്‍ കിടന്നും ഒട്ടും അഹങ്കാരമില്ലാത്ത മനസ്സ് കൊണ്ട് ഞാന്‍ കണക്ക് കൂട്ടി.എണ്ണത്തോണിയുടെ അറ്റത്ത് പിടിപ്പിച്ച പാത്രത്തില്‍ നിന്നും എണ്ണ ധാര ധാരയായി നെറ്റിയില്‍ വീഴുന്ന “ധാര” എന്ന ചികിത്സാ രീതിയുടെ സീനാണ് ആദ്യം ഷൂട്ട് ചെയ്യുന്നത്.അതിന്റെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി.

അങ്ങിനെ സംവിധായികയുടെ കിളി നാദത്തില്‍ സ്റ്റാര്‍ട്ട് ക്യാമറയും ആക്ഷനും പറഞ്ഞു. പാത്രത്തില്‍ നിന്നും എണ്ണ ധാരധാരയായി എന്റെ നെറ്റിയിലേക്ക് പതിച്ചു.അതിന്റെ കുളിര്‍മ കൊണ്ടെന്നോണം എന്റെ ദേഷ്യങ്ങളൊക്കെ പതിയെ ശമിച്ചു.അല്‍പ്പം കഴിഞ്ഞില്ല അപ്പോഴേക്കും കട്ടും പറഞ്ഞ് സംവിധായിക എന്റെ അടുത്ത് വന്നു  പറഞ്ഞു.
“യു സീ ഓയില്‍ വീഴുമ്പോള്‍ മുഖത്ത് അത് ഫീല്‍ ചെയ്യുന്ന എക്സ്പ്രഷന്‍ വരട്ടെ”
എനിക്ക് ദേഷ്യമാണ് വന്നത്. എക്സ്പ്രഷനാത്രേ എക്സ്പ്രഷന്‍! ഡൊക്യുമെന്ററിയില്‍ ഇത്ര എക്സ്പ്രഷനൊക്കെ മതിയെന്നും കൂടുതല്‍ എക്സ്പ്രഷനൊന്നും എനിക്ക് സൌകര്യമില്ലെടി ചട്ടക്കാരീ എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും പുറത്തേക്ക് ഭവ്യതയോടെ ഒരു തലയാട്ടല്‍ മാത്രമാണ് ഉണ്ടായത്.
“കുയിലെപ്പുടിച്ച് കൂണ്ടിലടച്ച് കൂവച്ചൊല്ലുകിറ ഉലകം...
മയിലെ പുടിച്ച് കാല് ഒടച്ച് ആട ചൊല്ലുകിറ ഉലകം..
അത് എപ്പടി പാടുമയ്യാ...അത് എപ്പടി ആടുമയ്യാ....”
എന്ന ഗാനം ഉച്ചത്തില്‍ വെച്ച ഒരു ലോട്ടറി വണ്ടി റോഡില്‍ കൂടി കടന്ന് പോയി. എന്റെ ഈ അവസ്ഥ അറിഞ്ഞ ഏതോ കൊടിയ ശത്രുവായിരിക്കണം ആ ലോട്ടറിവണ്ടി അത് വഴി അപ്പോള്‍ പറഞ്ഞ് വിട്ടതെന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തു.എങ്കിലും എന്റെ ഈ അവസ്ഥയ്ക്ക് മാച്ചാവുന്ന പാട്ടാണല്ലോ കേട്ടത് എന്നോര്‍ത്ത് ഞാന്‍ ഒരു ദീര്‍ഘനിശ്വാസ്ത്തിന്റെ അകമ്പടിയോടെ ആശ്വസിക്കാന്‍ ശ്രമിച്ചു.പിന്നേയും സ്റ്റാര്‍ട്ട് ആക്ഷനും ക്യമറയും അവിടേ മുഴങ്ങി.എണ്ണ വീണ്ടും നെറ്റിയിലൂടെ ധാര ധാരയായി ഒഴുകി.അതെല്ലാം ക്യാമറാ മേന്‍ പല ആങ്കിളില്‍ നിന്നും പകര്‍ത്തിക്കൊണ്ടിരുന്നു.ഏത് ആങ്കിളിലും എന്റെ മുഖം കൃത്യമായി തിരിച്ചറിയുമല്ലോ എന്നൊരു വേവലാതിയും എന്റെ മുഖത്തെ എക്സ്പ്രഷനോടൊപ്പം പ്രകടമായിരുന്നു. പിന്നീടെപ്പോഴോ ഒരു “കട്ട്“ കേട്ടപ്പോള്‍ ആശ്വാസമായി.

ഷൂട്ടിങ്ങെല്ലാം കഴിഞ്ഞ് ഞാന്‍ വാര്‍ഡിലേക്ക് തിരിച്ചു. സഹമുറിയന്മാരോട് എന്ത് പറയും എന്നൊരു കണ്‍ഫ്യൂഷന്‍ മനസ്സിനെ വല്ലാതെ മഥിച്ചു.സിനിമയായിരുന്നു എന്നൊക്കെ പറഞ്ഞാല്‍ സജി കേറി അലമ്പാക്കും.അത് കൊണ്ട് തല്‍ക്കാലം സത്യം സത്യമായിത്തന്നെ പറയാമെന്ന് കരുതി ഞാന്‍ വാര്‍ഡിലെത്തി. ഒരു സിനിമാ നടന് കിട്ടുന്ന ബഹുമാനവും ശ്രദ്ധയും ഒരു ഡോക്യുമെന്ററി നടന് ഒട്ടും കിട്ടില്ലെന്ന സത്യം ആളുകളുടെ പെരുമാറ്റത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കി. ഞാന്‍ നേരെ ബാബുവിന്റെ അടുത്ത് ചെന്നിരുന്നു. ആരും അഭിനയെത്തെ പറ്റിയോ ഷൂട്ടിങ്ങിനെ പറ്റിയോ ചോദിക്കാത്തത് കൊണ്ട് ഞാന്‍ തന്നെ പറഞ്ഞ് തുടങ്ങണമെന്ന് മനസ്സിലാക്കിക്കൊണ്ട് ബാബുവിനോട് പറഞ്ഞു,
“ഈ ഡോക്യുമെന്ററിയില്‍ അഭിനയിക്കുന്നോരുടെ കാര്യം കഷ്ടാ അല്ലേ? സിനിമാ നടന്മാരൊക്കെ എത്ര ഭാഗ്യവാന്മാരാ!” 

“എന്തേ ഇപ്പോ അങ്ങിനെ തോന്നാന്‍?“ ബാബു ചോദിച്ചു
“അല്ലേ ഈ സിനിമാ നടന്മാര്‍ക്ക് കുടിക്കാന്‍ ഇടയ്ക്കിടയ്ക്ക് ജ്യൂസും,മിനറല്‍ വാട്ടറും ഒക്കെ കിട്ടും,അതോര്‍ത്ത് പറഞ്ഞതാ” ഞാനൊരു ദീര്‍ഘനിശ്വാസം കഴിച്ചു.
“അപ്പോ തൊണ്ട നനക്കാന്‍ ഒരു തുള്ളി വെള്ളം പോലും കിട്ടിയില്ലെന്ന് സാരം! നിനക്ക് ചായ വേണമെങ്കില്‍ ഫ്ലാസ്കിലുണ്ട് എടുക്കാന്‍ പറയട്ടെ?”

“ഏയ് വേണ്ട വേണ്ട.ഷാര്‍ജാ ഷേക്കും,മാംഗോ ഷേക്കുമൊക്കെ വേണോന്ന് ചോദിച്ചതാ.ഞാന്‍ പിന്നെ വേണ്ട എന്ന് പറഞ്ഞത് കൊണ്ട് തന്നില്ലെന്ന് മാത്രം”  ഒരുവിധത്തില്‍ ഞാന്‍ പറഞ്ഞൊഴിഞ്ഞു. കാര്യങ്ങള്‍ അറിയാനായി ആന്റണി മാഷ് അവിടേക്ക് കടന്ന് വന്നുകൊണ്ട് എന്നോടായി ചോദിച്ചു,
“എങ്ങിനെയുണ്ടായിരുന്നു ഡോക്യുമെന്ററി അഭിനയം? തകര്‍ത്തോ?”

“പിന്നെ ഗംഭീരമായിരുന്നു. മുഖത്തൊക്കെ നല്ല എക്സ്പ്രഷനായിരുന്നെന്നാ സംവിധായിക പറഞ്ഞത്” ഞാനും മോശമാക്കിയില്ല.

“പിന്നേ ഉടുതുണിയില്ലാതെ എണ്ണത്തോണീല് കിടക്കുമ്പഴാ ഒരു എക്സ്പ്രഷന്‍!”
മാഷിന്റെ ആ പരിഹാസം കേട്ട് ബാബു ചിരിച്ചു.എനിക്ക് അല്‍പ്പം ചമ്മല്‍ വന്നെങ്കിലും അത് മറച്ച് വെച്ച് കൊണ്ട് മാഷിനോട് പറഞ്ഞു,
“മാഷേ മാഷക്കറിയോ ലോകത്തില്‍ ഏത് നടന്റേയും നടിയുടേയും മുഖത്ത് ഏറ്റവും കൂടുതല്‍ എക്സ്പ്രഷന്‍ വരുന്നത് തുണിയില്ലാതെ അഭിനയിക്കുമ്പോഴാണെന്ന് സുപ്രസിദ്ധ സംവിധായകന്‍ ഗോപാലകൃഷ്ണന്‍ സാറ് വരെ പറഞ്ഞിട്ടുണ്ട്!”

“ഏത് നമ്മുടെ അടൂര്‍ ഗോപാലകൃഷ്ണന്‍ സാറോ?”  മാഷ് വിടുന്ന ഭാവമില്ല.

“അങ്ങേര് അടൂരാണോന്നറിയില്ല,പക്ഷേ അങ്ങരുടെ ഇനീഷ്യല്‍ കെ. എസ് എന്നോ മറ്റോ ആണെന്ന് തോന്നുന്നു”

“ഹ ഹ മ്മടെ മസാലപ്പടം സംവിധായകന്‍ കെ.എസ്. ഗോപാലകൃഷ്ണന്‍. അങ്ങേര് അതും പറയും അതിനപ്പുറവും പറയും! ആട്ടേ ഇനിയുണ്ടോ ഷൂട്ടിങ്ങ്?

“ചിലപ്പോ ഉണ്ടായിക്കൂടെന്നില്ല.അറിയിക്കാമെന്ന് പറഞ്ഞിട്ടുണ്ട്” ഞാന്‍ ഗമയ്ക്ക് കുറവൊന്നും വരുത്താതെ തട്ടി വിട്ടു.
ഇനി കൂടുതലെന്തെങ്കിലും ഷൂട്ടിങ്ങിനെ പറ്റി സംസാരിച്ചാല്‍ അത് ഒരു ബൂമറാങ്ങായി എന്റെ നെഞ്ചത്തോട്ട് തന്നെ വരും എന്ന് മനസ്സിലാക്കിയ ഞാന്‍ ഒരു സഹായത്തിനായി ചുറ്റും നോക്കി.പെരുന്നാളറിയിച്ച് മാനത്ത് ചന്ദ്രക്കല പ്രത്യക്ഷപ്പെട്ടത് പോലെ മനസ്സിനെ കുളിരണിയിച്ച് ഭാര്യ എന്റെ അടുത്തേക്ക് കടന്ന് വന്നു.

“നിങ്ങള് സിനിമാ ഷൂട്ടിങ്ങിന് പോയപ്പോ ഡോക്ടര്‍ റൌണ്ട്സിന് വന്നിരുന്നു.നാളെ “വസ്തി”ഉണ്ടെന്ന് പറയാന്‍ പറഞ്ഞു. എന്താ ഈ വസ്തി?“ അവള്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം പറഞ്ഞത് മാഷായിരുന്നു,

“നാളെ വസ്തി ഉണ്ടാ? ഹ ഹ ഹ “ മാഷ് പിന്നേയും വല്ലാത്തൊരു ചിരിയായിരുന്നു.,ഒരുമാതിരി സലിം കുമാറിന്റെ ചിരി.മാഷ് ഇതിന് മുന്‍പ് പല വസ്തിയും കഴിഞ്ഞിട്ടുണ്ടാകുമെന്ന് ആ ചിരിയില്‍ നിന്നും ഞാന്‍ വായിച്ചെടുത്തു. അവള്‍ വീണ്ടും മാഷിനോട് ചോദിച്ചു,
“പറ മാഷേ എന്താ ഈ വസ്തി?”

“അതേയ് മോളേ നിനക്കീ വയറും വെച്ച് ബക്കറ്റുമൊക്കെ പിടിച്ച് പിന്നാലെ ഓടാന്‍ പറ്റുമോ എന്തോ? വീട്ടിന്ന് ഉമ്മാട് വരാന്‍ പറയായിരുന്നു” മാഷ് അല്‍പ്പം ഗൌരവം അഭിനയിച്ച് കൊണ്ടാണ് പറഞ്ഞത്.

“മാഷ് വെറുതെ മനുഷ്യനെ പേടിപ്പിക്കാണ്ടിരുന്നേ.കേട്ടാല്‍ തോന്നും എന്തോ വല്യ ഓപ്പറേഷനാണെന്ന്! നീ ഇത് കേട്ടൊന്നും പേടിക്കണ്ട ട്ടോ” ഞാന്‍ ഭാര്യയെ സമാധാനിപ്പിച്ചു.

“എനിക്കെന്ത് പേടി നിങ്ങക്കല്ലേ വസ്തി എനിക്കല്ലല്ലോ” അവള്‍ നയം വ്യക്തമാക്കി.

എന്തായാലും കാണാന്‍ പോണ പൂരം പറഞ്ഞറിയിക്കണില്ല. എല്ലാം നാളെ അറിയാം.സാധനങ്ങള്‍ വാങ്ങാനുള്ള ലിസ്റ്റ് തന്നില്ലേ മോളേ?” മാഷ് ഭാര്യയോട് ചോദിച്ചു.

“ഉണ്ട് അതിലെന്തോ ശര്‍ക്കരയും, പുളിയും പാലുമൊക്കെ എഴുതിക്കണ്ടു.ഇനി രാവിലെ സജിയോട് പറഞ്ഞ് വാങ്ങിപ്പിക്കാം!”

വസ്തി എന്തോ ഭയങ്കര സംഭവമാണെന്ന് ഞാന്‍ വെറുതെ മനസ്സില്‍ കരുതി.വസ്തിയെ ഞാന്‍ വെറുത്തു, പിന്നെ ശപിച്ചു എങ്കിലും ധാര എനിക്കേറെ ഇഷ്ടമായിരുന്നു.

തുടരും..

Wednesday, June 15, 2011

പഞ്ചകര്‍മ്മ പുരാണം - ഭാഗം - പതിനൊന്ന്!

പത്താം കര്‍മ്മത്തിനായി ഇവിടെ അമര്‍ത്തുക!

വിഷുവിനു വാങ്ങിച്ച പച്ച നൂലു കെട്ടിയ ഗുണ്ട് പടക്കത്തിന് തീ കൊളുത്താന്‍ പോകുന്ന പോലെ അല്‍പ്പം ഭയപ്പാടൊടെ ഞാന്‍ പച്ച ചുരിദാറിട്ട ആ കുട്ടിയുടെ സമീപമെത്തി.കഴുത്തില്‍ താലിയുണ്ടോ എന്ന് ഞാന്‍ നോക്കിയ ആ നോട്ടം കണ്ട് ആ കുട്ടി തെറ്റിദ്ധരിച്ചെന്ന് തോന്നുന്നു.ആ കുട്ടി കഴുത്തില്‍ നിന്നും ഷാളെടുത്ത് മുന്നിലേക്ക് ഇറക്കിയിട്ടു.എനിക്കെന്തോ വല്ലാതായി. ഉല്‍ഘാടനത്തിന്റെ അന്ന് തന്നെ അടച്ച് പൂട്ടേണ്ടി വന്ന കടക്കാരന്റെ അവസ്ഥയാകുമോ എന്ന് ഞാന്‍ ചെറുതായൊന്ന് ഭയപ്പെട്ടു. എങ്കിലും സകല ധൈര്യവും ആവാഹിച്ച് കൊണ്ട് ഞാന്‍ ആ കുട്ടിയോട് സംസാരിക്കാന്‍ തുടങ്ങി,
“എനിക്കൊരു കാര്യം അറിയാനുണ്ടായിരുന്നു” ഞാന്‍ പറഞ്ഞൊപ്പിച്ചു

“എന്താ കാര്യം?” സൌമ്യമായ ശബ്ദത്തില്‍ മറുമൊഴി.

“ഒരു കല്യാണക്കാര്യമായിരുന്നു”

“അയ്യോ സോറി ട്ടോ കല്യാണത്തിനൊന്നും കൂടാന്‍ ഒഴിവുണ്ടാവുമോന്നറിയില്ല.ഒന്നും തോന്നരുതേ”

“അയ്യോ കല്യാണത്തിന് ക്ഷണിച്ചതല്ല. കുട്ടിക്കൊരു കല്യാണക്കാര്യം ആലോചിക്കാന്‍....” ഞാന്‍ പ്രതികരണം അറിയാനായി കാത്ത് നിന്നു.ആ കുട്ടി എന്നെ അടിമുടിയൊന്ന് നോക്കിയ ശേഷം,

“മൂന്നാനാണല്ലേ? ഐ മീന്‍ ബ്രോക്കര്‍”

“അയ്യോ മൂന്നാനും നാലാന്നോനുമൊന്നുമല്ല കുട്ടി, എന്റെ കൂട്ടുകാരന് കുട്ടിയെ കണ്ടപ്പോള്‍ ഒരു ആഗ്രഹം.കുട്ടിയുടെ അഭിപ്രായം അറിഞ്ഞാല്‍ ഒഫീഷ്യലായിട്ട് കാര്യങ്ങള്‍ നീക്കാലോ എന്ന് കരുതിയാണ്”
ഒരു സൈക്കിളില്‍ നിന്നു വീണ ചിരിയുടെ അകമ്പടിയോടെ ഞാനത് പാറഞ്ഞൊപ്പിച്ചു. ആ കുട്ടി പക്ഷേ ഒന്നും മിണ്ടിയില്ല.മുഖം അല്‍പ്പം മ്ലാനമായി.ആ കണ്ണുകള്‍ നിറയുന്നുണ്ടോ എന്ന് എനിക്ക് സംശയമായി.അവള്‍ ഒന്നും മിണ്ടാതെ തിരിച്ച് നടക്കാന്‍ തുടങ്ങി.എന്ത് വേണമെന്നറിയാതെ ഞാന്‍ ഒരു നിമിഷം തരിച്ച് നിന്നു.ഒടുവില്‍ ഞാന്‍ ആ കുട്ടിയുടെ പിന്നാലെ ചെന്ന് കൊണ്ട് ചോദിച്ചു,
“അല്ല കുട്ടി ഒന്നും പറഞ്ഞില്ല, എന്തേങ്കിലും പ്രശ്നമുണ്ടോ? താല്പര്യമില്ലെങ്കില്‍ വിട്ടേക്കൂ,ഞാനൊന്നും ചോദിച്ചില്ല എന്ന് കരുതിയാല്‍ മതി”
അതിനും ആ കുട്ടി ഉത്തരമൊന്നും പറഞ്ഞില്ല. അവള്‍ വരാന്തയില്‍ നിന്നും മുറ്റത്തേയ്ക്കിറങ്ങി.ഒരു നിമിഷം അവിടേ നിന്ന ശേഷം പതിയെ എന്റെ നേര്‍ക്ക് തിരിഞ്ഞു.ഞാന്‍ ആ കുട്ടിയുടെ അടുത്തേക്ക് ചെന്നു.അവളുടെ കണ്ണുകള്‍ ഇപ്പോള്‍ ശരിക്കും നിറഞ്ഞിട്ടുണ്ട്.ഒരു തൂവല കൊണ്ട് കണ്ണുകള്‍ തുടച്ച് കൊണ്ട് അവള്‍ പറയാന്‍ തുടങ്ങി,

“ഇനിയൊരു കല്യാണം എന്റെ ജീവിതത്തില്‍ ഉണ്ടാവുമോന്നറിയില്ല.കല്യാണം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് വല്ലാത്ത പേടിയാണ്” എന്തിനേയോ ഭയപ്പെടുന്നത് പോലെ  ഒരു ഭാവം ആ കുട്ടിയുടെ മുഖത്ത് പ്രകടമായിരുന്നു.അവളില്‍ നിന്നും ഒരു ദീര്‍ഘനിശ്വാസം ഉയര്‍ന്നു.

“കുട്ടിയുടെ കല്യാണം കഴിഞ്ഞതാണോ? അല്ലാ ഞാന്‍ നോക്കീട്ട് താലിയൊന്നും കണ്ടില്ല.സത്യമായിട്ടും ഞാന്‍ നേരത്തെ താലിയുണ്ടോ എന്ന് നോക്കിയിരുന്നു...“ എന്റെ സംശയം ഞാന്‍ പറഞ്ഞു.

“താലി കെട്ടൊന്നും ഉണ്ടായില്ല. അതിന് മുന്‍പ് തന്നെ എല്ലാം കഴിഞ്ഞിരുന്നു”മുമ്പ് കഴിഞ്ഞ ഒരു ദുരന്തത്തിന്റെ ഓര്‍മ്മകള്‍ ആ മുഖത്ത് നിഴലിക്കുന്നതായി എനിക്ക് തോന്നി.

“എന്തൂട്ടാ ഈ ഉല്‍ഘാടന സമ്മേളനത്തിന്റൊപ്പം സമാപന സമ്മേളനം നടത്യേ പോലെ പറയണത്?എന്താണെന്ന് തെളിച്ച് പറയൂ. പറഞ്ഞാലല്ലേ മനസ്സിലാവൂ.ഇങ്ങനെ അടൂര്‍ ഗോപാലകൃഷ്ണന്റെ പടം പോലെ പറഞ്ഞാ മനസ്സിലാവണ്ടേ?”

“ഏകദേശം രണ്ട് കൊല്ലം മുന്‍പാണ് എല്ലാം നടന്നത്! പത്രത്തിലൊക്കെ വാര്‍ത്തയും  ചിത്രങ്ങളുമൊക്കെ ഉണ്ടായിരുന്നു.വിവാഹ പാര്‍ട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് വരനും മറ്റു രണ്ട് പേരും മരിച്ച വാര്‍ത്ത ! താങ്കള്‍ ഓര്‍ക്കുന്നോ ആവോ? ആ അപകടത്തില്‍ മരിച്ച വരന്‍ എന്നെ താലി ചാര്‍ത്താന്‍ വരുകയായിരുന്നു.വിവാഹനാളില്‍ തന്നെ വരന്‍ മരണമടഞ്ഞാല്‍  പ്രതിശ്രുത വധുവിനുണ്ടാവുന്ന ദുര്‍വ്വിധി എന്താണെന്ന് ഞാന്‍ പറയേണ്ടല്ലോ. ജാതക ദോഷം മറച്ച് വെച്ചെന്ന് പറഞ്ഞ് ഒരു കൂട്ടര്‍,ഭര്‍ത്താവു വാഴില്ലെന്ന് പറഞ്ഞ് വിധി പുറപ്പെടുവിച്ചു മറ്റൊരു കൂട്ടര്‍,അങ്ങിനെ എണ്ണിയാല്‍ തീരാത്ത കുറ്റങ്ങളും പഴികളും ഈ കാലത്തിനുള്ളില്‍ ഞാന്‍ സഹിച്ചു.എനിക്കോ അച്ഛനോ ജാതകത്തിലൊന്നും വിശ്വാസമൊന്നുമില്ല.പക്ഷേ വരുന്നവര്‍ അവരുടെ ജീവനില്‍ കൊതിയുള്ളവരാണല്ലോ”

“കേട്ടിട്ടെനിക്ക് വിശ്വസിക്കാനാവുന്നില്ല.ഇന്നത്തെ കാലത്തും ജാതകത്തിലൊക്കെ വിശ്വാസിച്ച് കല്യാണം നടക്കാതെ പോകുന്നു എന്ന് പറയുന്നതില്‍, എനിക്കെന്തോ ഉള്‍ക്കൊള്ളാനാകുന്നില്ല.ഞങ്ങളീ ജാതകോം മുഹൂര്‍ത്തോം നോക്കിയൊന്നുമല്ലല്ലോ കെട്ടുന്നത്. ബിരിയാണി വെന്താല്‍ സദ്യ തുടങ്ങും,മുസ്ല്യാര് വന്നാല്‍ നിക്കാഹും നടത്തും അത്ര തന്നെ!”

“ശരിയാണ്,നിങ്ങളുടെ വിശ്വാസമല്ലല്ലോ ഞങ്ങളുടേത്.പിന്നെ ശത്രുക്കള്‍ ഉണ്ടെങ്കില്‍ കല്യാണം മുടക്കാന്‍ അവര്‍ക്കൊരു പ്രത്യേക താല്പര്യമാണ്”

“നിങ്ങള്‍ക്കും ശത്രുക്കളോ? റേഷന്‍ കടക്കാരന് അനസ്തേഷ്യ  വല്ല ശത്രുവാണോ.അത് പോലെ പാമ്പ് നിങ്ങളെ കടിക്കും എന്ന് നിങ്ങള്‍ക്ക് പേടിയും പാമ്പിനെ നിങ്ങള്‍ ഉപദ്രവിക്കുമെന്ന് പാമ്പിന് പേടി.ഇത് പോലെയുള്ള ശത്രുതയാവും അല്ലേ?”

“അല്ല, ടൌണില്‍ ഞങ്ങടെ സ്ഥലമാണ് ശത്രുതയ്ക്ക് കാരണം.പലര്‍ക്കും അത് ചുളുവിലയ്ക്ക്   കിട്ടണം,അത് ഞങ്ങള്‍ക്ക് മറ്റൊരാള്‍ക്ക് വില്‍ക്കാനോ,അതിലെന്തെങ്കിലും ചെയ്യാനോ കുറച്ച് പേര്‍ ചേര്‍ന്ന് അനുവദിക്കുന്നില്ല. അതിന്റെ ഭാഗമായിട്ടാണ് എന്റെ കല്യാണവും മുടക്കുന്നത്.അവര്‍ക്കെന്തോ ഗൂഡ ലക്ഷ്യങ്ങളുണ്ടെന്ന് തോന്നുന്നു.ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ല”

“ഇത് നല്ല തമാശ.ദേ ദിങ്ങട് നോക്യേ. ഇക്കണ്ട വെള്ളക്കാരെ നമ്മുടെ നാട്ടീന്ന് ഗാന്ധിജിക്ക് തുരത്താമെങ്കില്‍ ഈ രണ്ട് മൂന്നാളുകളേ തുരത്താന്‍ കുട്ടിക്കാവില്ലേ? അതിനിപ്പോ കത്തിയും കഠാരയുമൊന്നും എടുക്കണ്ടല്ലോ! മാത്രല്ല ഇന്നാട്ടില്‍ പോലീസും കോടതിയുമൊക്കെയില്ലേ? ആ വഴിക്കൊക്കെ നീങ്ങിക്കൂടെ?”

“പറയാനൊക്കെ വളരെ എളുപ്പമാണ്.ഇപ്പോള്‍ അമ്മയ്ക്ക് ഭാഗമായി കിട്ടിയ ഒരു കൊച്ചു വീട്ടിലാണ് ഞങ്ങള്‍ താമസിക്കുന്നത്. അവിടെ ഞങ്ങള്‍ക്കിപ്പോള്‍ മനസ്സമാധാനമുണ്ട്. വെറുതെ അത് കൂടി ഇല്ലാതാക്കണോ? അവരൊക്കെ വലിയ ആള്‍ക്കാരാണ് പണവും സ്വാധീനവുമുള്ളവര്‍.ഞങ്ങളെ സഹായിക്കാന്‍ പുറപ്പെട്ടവര്‍ കൂടി അപായപ്പെട്ടിട്ടുണ്ട്.അതൊന്നും ഒരു കേസും കൂട്ടോം ആയില്ല. പിന്നെയാണ്”

“എറിയാന്‍ അറിയണോന്റെ കയ്യിലു ദൈവം വടി കൊടുക്കില്ല എന്ന് പറഞ്ഞ പോലത്തെ അവസ്ഥയായല്ലോ ഇത്! എനിക്ക് ഡിസ്കിന് പ്രശ്നമായിപ്പോയി അല്ലെങ്കില്‍ ഞാനൊറ്റയ്ക്ക് തന്നെ തീര്‍ക്കാവുന്ന കാര്യേ ഉണ്ടായിരുന്നുള്ളൂ! അതൊക്കെ അവിടെ നിക്കട്ടെ അപ്പോള്‍ കല്യാണക്കാര്യം ഞാന്‍ എന്ത് പറയണം?”

അവള്‍ ചേറുതായൊന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു,”ചൊവ്വാ ദോഷക്കാരിയെ കെട്ടാന്‍ ചൊവ്വാ ഗ്രഹത്തില്‍ നിന്നും ആരെങ്കിലും വരാതിരിക്കില്ലന്നേ. എനിക്ക് പ്രതീക്ഷയുണ്ട്, അത് വരെ കാത്തിരിക്കാമെന്നേ!“

“എന്നാലും എത്രയാന്ന് വെച്ചിട്ടാ വടക്കാഞ്ചേരി മേല്‍പ്പാലത്തിന് കാത്തിരിക്കണ പോലെ കാത്തിരിക്യ! അതല്ല,ഇനി വല്ല ദോഷമുള്ള മറ്റൊരു ജാതകക്കാരന്‍ വന്നാലും കല്യാണം നടത്താമല്ലോ അല്ലേ?”

“എന്നെ കല്യാണം കഴിപ്പിച്ചേ അടങ്ങൂ എന്ന് വാശിയാണോ?” അവള്‍ വീണ്ടും ചിരിച്ചു,ഞാന്‍  സാമാന്യം തരക്കേടില്ലാതെ തന്നെ ചമ്മിപ്പോയി.അവള്‍ തുടര്‍ന്നു,
“രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അത് പൊലെ ഒരു ശുദ്ധ ജാതകക്കാരന്‍ തന്നെയാണ് വിവാഹ ദിവസം അപകടത്തില്‍ മരിച്ചത്.എല്ലാം എന്റെ വിധിയാണെന്ന് കരുതി സമാധാനിക്കുന്നു. കല്യാണം കഴിച്ചില്ലാ എന്ന് വെച്ച് വേറെ ദോഷമൊന്നും വരാനില്ലല്ലോ അല്ലേ?“
അവള്‍ ഒന്ന് പുഞ്ചിരിച്ച് കൊണ്ട് തുടര്‍ന്നു, “എന്റെ കാര്യത്തില്‍ തോന്നിയ ഈ താല്പര്യത്തിന് നന്ദിയുണ്ട് കെട്ടോ.എന്നാല്‍ ഞാനങ്ങോട്ട് നീങ്ങട്ടെ?”

അവള്‍ മെല്ലെ നടന്ന് ഗേറ്റിന് പുറത്തേക്ക് പോയി.ആ കുട്ടി അകലെ മറയുന്നത് വരെ ഞാന്‍ ആ കുട്ടിയുടെ വിധിയെ പഴിച്ച് അവിടെ നിന്നു.അവള്‍ കണ്ണില്‍ നിന്നും മറഞ്ഞതും ഞാന്‍ തിരിച്ച് വരാന്തയിലേക്ക് കയറാനായി തിരിഞ്ഞു.പെട്ടെന്നൊരു കൊട്ട തീ ഉള്ളിലൂടെ ആളിപ്പോയി.ഭാര്യ എന്നെയും നോക്കിക്കൊണ്ട് വരാന്തയില്‍ ഒരു സംഹാരതാണ്ഡവമാടാനുള്ള കലിപ്പില്‍ നില്‍ക്കുന്നുണ്ടായിരുന്നു.ഞാനൊരു ചെറു ചിരിയോടെ അവളുടെ അടുത്തേക്ക് നടന്നു.

“കടിക്കണ നായക്ക് എന്തിനാണ് തല അല്ലേ? നിങ്ങക്കീ ആശുപത്രി കിടക്കുമ്പോഴെങ്കിലും അടങ്ങി ഒതുങ്ങി കിടന്നൂടെ? അതിനെങ്ങനേ അണ്ണാന്‍ മൂത്താലും മരം കേറ്റം മറക്കില്ലല്ലോ” അല്‍പ്പം ഗൌരവവും സങ്കടവും കലര്‍ന്ന മിശ്രിതത്തില്‍ അവള്‍ പരിഭവിച്ചു.

“എടീ നീയിത് എന്താ പറയുന്നേ? നീ വിചാരിക്കുന്നത് പോലെയൊന്നുമല്ല.ഇതൊരു കല്യാണക്കാര്യാ”

“ഓഹോ അപ്പോള്‍ അവിടെ വരെ എത്തിയോ കാര്യങ്ങള്‍.എന്നെ ഒന്ന് ഒളിച്ചോടാന്‍ പോലും പറ്റാത്ത പരുവത്തിലാക്കിയിട്ടാണോ നിങ്ങള്‍ വേറെ കല്യാണം കഴിക്കാന്‍ ഒരുങ്ങുന്നത്?”

“നീ എന്നെ വെറുതെ കൊതിപ്പിക്കല്ലേ ട്ടാ...എടി ഞാനല്ല കെട്ടാന്‍ പോകുന്നത്.ആ അപ്പാപ്പന്റെ മോളെ നമ്മുടെ ശ്യാമിന് ഇഷ്ടായി. എന്നാല്‍ ഒന്ന് സംസാരിച്ച് ആ കുട്ടിയുടെ അഭിപ്രായം അറിയാന്‍ വന്നതല്ലേ? അപ്പോഴേക്കും നീ ഇങ്ങനെ തെറ്റിദ്ധരിച്ചാലോ?”

“സമാധാനമായി,എന്തായാലും ഞാന്‍ പട്ടിണി കിടക്കേണ്ടി വരില്ല,അറിയാവുന്ന ഒരു തൊഴിലെങ്കിലും വശമുണ്ടല്ലോ.എന്നിട്ടെന്തായി? ഉറപ്പിച്ചോ?“

“എവിടെ ആ കുട്ടിക്കെന്തോ ചൊവ്വാ ദോഷമോ,ശനി ദോഷമോ മറ്റോ ഉണ്ടത്രേ.ഓരോരൊ വയ്യാവേലികളേ.എന്നാലും അവര്‍ക്ക് ദോഷങ്ങളൊക്കെ കല്യാണത്തിന് മുന്‍പേ അറിയാം നമുക്കൊക്കെ കല്യാണം കഴിഞ്ഞേ ദോഷങ്ങളൊക്കെ അറിയാനൊക്കൂ.അതാ!” ഒരു ചെറു ചിരിയോടെ ഞാനൊരു ദീര്‍ഘശ്വാസം കഴിച്ചു.

“അതേയതേ നക്ഷത്ര ദീപങ്ങള്‍ തിളങ്ങീ എന്ന പാട്ട് ദോഷങ്ങള്‍ മാറാന്‍ നിങ്ങള്‍ ഇനിയും അനവധി തവണ പാടേണ്ടി വരുമെന്ന് സാരം!”

“ഞാനൊരു തമാശ പറഞ്ഞാ അപ്പോഴേക്കും അത് കാര്യാക്കി എടുക്കും! ഈ ഒരു കൊഴപ്പം മാത്രേ ഉള്ളൂ നിനക്ക്. ഇനി ആ ശ്യാമിനെ എന്ത് പറഞ്ഞ് സമാധാനപ്പെടുത്തും എന്തോ?”

ഞങ്ങള്‍ നേരെ വാര്‍ഡിലേക്ക് പോയി.സന്ദര്‍ശകര്‍ ഓരോരുത്തരായി ഒഴിഞ്ഞ് തുടങ്ങിയിരുന്നു. എല്ലാവരും പോയപ്പോള്‍ ഞാന്‍ ബാബുവിന്റെ കട്ടിലിനരികിലേക്ക് ചെന്നു.ശ്യാമും അങ്ങോട്ടെത്തി.അല്‍പ്പം നിരാശയോടെ ഞാന്‍ ആ സത്യം അവരോടായി പറഞ്ഞു.
“ശ്യാമേ,ആ കുട്ടിയുടെ കല്യാണം ഉറപ്പിച്ചതാ.അവരുടെ അകന്ന ബന്ധത്തിലുള്ള ഒരാളാ.ആ കുട്ടിയുടെ പഠിപ്പ് കഴിഞ്ഞാല്‍ കല്യാണം ഉണ്ടാകും.അപ്പോ പിന്നെ നമുക്ക് വേറെ കുട്ടിയെ അന്വേഷിക്കാം. അല്ലെങ്കിലും ശ്യാമിന് കെട്ടാനുള്ള പ്രായം ആവുന്നതല്ലേയുള്ളൂ. മാത്രമല്ല ചികിത്സയൊക്കെ കഴിഞ്ഞിട്ട് വേണ്ടേ? അതൊക്കെ അതിന്റെ സമയമാകുമ്പോള്‍ നടക്കും ശ്യാമേ”
ഞാന്‍ ശ്യാമിനെ സമാധാനപ്പെടുത്തുമ്പോള്‍ അവന്റെ മുഖത്ത് എന്നോടുള്ള രൌദ്ര ഭാവം ഇരുമ്പ് പഴുത്ത് കേറുന്ന പോലെ രൂക്ഷമായിക്കൊണ്ടിരുന്നു.പിന്നീട് കുറച്ച് നേരത്തിന് ആരും ഒന്നും മിണ്ടിയില്ല.കല്യാണത്തലേന്ന് വധു കാമുകന്റെ കൂടെ ഒളിച്ചോടിയ വീട് പോലെ എല്ലാവരും മ്ലാനവദനരായി ഇരുന്നു.അങ്ങിനെ ഒരു കുഞ്ഞുണ്ണിക്കവിത പോലെ “കാക്ക പാറി വന്നു, പാറയില്‍ ഇരുന്നു,കാക്ക പാറിപ്പോയി, പാറ ബാക്കിയായി!’ എന്ന പോലായി ശ്യാമിന്റെ കല്യാണാലോചന.

ചൊവ്വാ ദോഷവും പിന്നെ ആ കുട്ടിക്കുണ്ടായ ദുരന്തവും എല്ലാവരേയും അറിയിക്കാന്‍ എനിക്കെന്തോ മനസ്സ് അനുവദിച്ചില്ല.ഓരോരുത്തര്‍ക്കും ഓരോരോ പ്രശ്നങ്ങളുണ്ടാവും.ചിലര്‍ അതെല്ലാം ഉള്ളിലൊതുക്കി ചിരിച്ച് സന്തോഷത്തോടെ പെരുമാറുന്നു.അത്തരക്കാര്‍ പുണ്യം ചെയ്തവരാണെന്ന് ഞാന്‍ മനസ്സിലോര്‍ത്തു.ആ കുട്ടിയേയും ഞാന്‍ അത്തരത്തിലൊരു പുണ്യ ജന്മമായി കണക്കാക്കി.ശ്യാമിന്റെ ഇനി ശുദ്ധ ജാതകമാണെങ്കില്‍ പോലും എന്തേങ്കിലുമൊരു ദുരന്തം ശ്യാമിനുണ്ടാവുന്നത് എനിക്കും സഹിക്കാവുന്നതിനപ്പുറമാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു.എല്ലാം ഒരു സിനിമാക്കഥ പോലെ ഞാന്‍ മറക്കാന്‍ ശ്രമിച്ചു.

പിറ്റേ ദിവസം ചികിത്സകളേല്ലാം കഴിഞ്ഞ്, ഉച്ചകഞ്ഞിയും കഴിഞ്ഞ് ഞാന്‍ സജിയുടെ നിര്‍ദ്ദേശപ്രകാരം ഓഫീസിലെത്തി. അവിടെ ഒരു കസേരയില്‍ ഇരിക്കുകയായിരുന്ന ഒരു യുവ കോമളാംഗി ഒരു ലെറ്റര്‍ പാട് മറിച്ച് നോക്കി എന്തൊക്കെയോ വായിക്കുന്നുണ്ടായിരുന്നു. കാഴ്ചയില്‍ ഒരു മുപ്പത് വയസ് തോന്നും. ഇവളായിരിക്കും നായിക എന്ന് ഞാന്‍ ഊഹിച്ചു. തടി അല്‍പ്പം കൂടുതലാണെങ്കിലും കണാന്‍ നല്ല ലുക്കൊക്കെ ഉണ്ടായിരുന്നു.അവള്‍ ആത്മാര്‍ത്ഥതയോടെ ഡൈലോഗ് പഠിക്കുകയാണെന്ന് ഞാന്‍ വിശ്വസിച്ചു.അല്‍പ്പം കഴിഞ്ഞപ്പോള്‍ റൂമിലേക്ക് വേറൊരാള്‍ കയറിവന്ന് കൊണ്ട് ആ സ്ത്രീയെ നോക്കിക്കൊണ്ട് ലൈറ്റപ്പ് ചെയ്ത് കഴിഞ്ഞെന്ന് പറഞ്ഞു.അയാളുടെ കൂടെ വന്നയാള്‍ എന്നെ നോക്കിക്കൊണ്ട് പൊയി ഡ്രസ് മാറ്റി തയ്യാറാവാന്‍ പറഞ്ഞു.ഞാന്‍ നേരെ തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഉള്ളില്‍ നിറയെ സന്തോഷത്തോടെയും ആഹ്ലാദത്തോടേയും കൂടി സിനിമാഭിനയം എന്ന അഭിനിവേശം സാക്ഷാത്കരിക്കാനായി നടന്നു!

തുടരും..

Thursday, June 9, 2011

പൊറിഞ്ചുവിന്റെ രതിനിര്‍വ്വേദം !!!

ഇത് ഇത്തിരി പഴക്കമുള്ള കഥയാണ്. കൃത്യമായി പറഞ്ഞാല്‍ തൃശൂര്‍ ഗിരിജയില്‍ അഡള്‍ട്ട് ഓണ്‍ലി സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിച്ചിരുന്ന കാലം.അന്നൊക്കെ കുന്നംകുളം ഗീതയില്‍  മമ്മൂട്ടിയുടെ ചിത്രങ്ങളായിരുന്നു നൂണ്‍ഷോയ്ക്ക് പോലും തകര്‍ത്തോടിയിരുന്നത്.ആ സുവര്‍ണ്ണ കാലഘട്ടത്തില്‍ തൃശൂര്‍ ഗിരിജയുടെ ഒരു മുതല്‍ക്കൂട്ടായിരുന്നു ‘ഫ്രാന്‍സിസ്’ എന്ന് സ്വന്തമായി പേരുണ്ടെങ്കിലും മുഖത്ത് നോക്കിയാല്‍ പൊറിഞ്ചു എന്നല്ലാതെ വിളിക്കാന്‍ തോന്നാത്ത ‘കോടാലി’ ഗ്രാമവാസികൂടിയായ ഫ്രാന്‍സിസ്.സുമുഖന്‍ സുന്ദരന്‍ ഏഴഴകുള്ളവന്‍! 

വാസ്കോഡ ഗാമ ഗമയില്‍ കാപ്പാട് കാലു കുത്തിയത് വീട്ടിലെ പട്ടിണി മൂലമായിരുന്നില്ലെങ്കിലും പൊറിഞ്ചു വാഴക്കോട് കാലു കുത്തിയത് വീട്ടിലെ പട്ടിണി മാറ്റാന്‍ വേണ്ടിത്തന്നെയായിരുന്നു. വാഴക്കോട്ടെ എണ്ണപ്പാടങ്ങളില്‍ പണിയെടുത്ത് സമ്പാദിച്ച് നാട്ടിലേക്ക് ഡോളേര്‍സ് അയക്കാന്‍ വന്നവനെപ്പോലെയുള്ള ഒരു ഗമയായിരുന്നു ആദ്യമൊക്കെ പൊറിഞ്ചുവിന്. പിന്നീട് ഓരോ റവര്‍ മരത്തിനേയും ഓരോ എണ്ണപ്പനയായി സങ്കല്‍പ്പിച്ച് പൊറിഞ്ചു റവര്‍ മരത്തിന്റെ എണ്ണ ഊറ്റി ബക്കറ്റിലാക്കി എണ്ണപ്പാടത്ത് കറങ്ങി നടന്നു.‘റവറ് മൂട്ടിലെ അടിമ‘ എന്നും പൊറിഞ്ചുവിനെ ഞങ്ങള്‍ അത്യാവശ്യ ഘട്ടങ്ങളിലൊക്കെ വിളിച്ച് പോന്നിരുന്നു.

വിട്ടാല്‍ കാള പയറ്റില് എന്ന് പറഞ്ഞ പോലെ ഒഴിവു കിട്യാ അപ്പോ പൊറിഞ്ചു  തൃശൂര് ഗിരിജേലുണ്ടാവും.പിന്നെ നൂണ്‍ഷോയും മാറ്റിനിയും കഴിഞ്ഞ് കൊള്ളാമെങ്കില്‍ ഫസ്റ്റ് ഷോയും കണ്ടേ തിരിച്ച് വരാറുള്ളൂ.പൊറുഞ്ചുവിനെ സംബന്ധിച്ച് ഈ ഒരു കെട്ട പഴക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നഞ്ചെന്തിനാ നാനാഴി എന്ന് പറഞ്ഞത് പോലെയാണ്  പൊറിഞ്ചുവിന്റെ ഈ സ്വഭാവം. കാരണം ആഴ്ചയില്‍ കിട്ടുന്ന കൂലിയില്‍ ഏറിയ പങ്കും ഗിരിജയുടെ ബോക്സോഫീസിലാണ് ഡെപ്പോസിറ്റ് ചെയ്ത് പോന്നിരുന്നത്. അതിനാല്‍ തന്റെ മാത്രം വരുമാനത്തില്‍ കഴിയുന്ന തന്റെ കുടുംബത്തിന്  ചിലവു കഴിയാനുള്ള നാമമാത്ര ഫണ്ട് മാത്രമേ പൊറിഞ്ചു വീട്ടില്‍ കൊടുത്തിരുന്നുള്ളൂ എന്ന് ഞങ്ങള്‍ മനസ്സിലാക്കി.ഞങ്ങള്‍ അവനെ കാണുമ്പോഴൊക്കെ ഫ്രീയായി ഉപദേശിക്കാറുണ്ടെങ്കിലും ഗിരിജയും പൊറിഞ്ചുവും അടയും ചക്കരയും പോലെ പരസ്പര പൂരകങ്ങളായി നിലകൊണ്ടു.

അങ്ങിനെയിരിക്കെ ഒരു ദിവസം പൊറിഞ്ചുവിന്റെ വകയിലുള്ള ഒരു അമ്മാവന്‍ പൊറിഞ്ചുവിന്റെ താമസ സ്ഥലത്തേക്ക് കാര്യങ്ങള്‍ നേരിട്ടറിയാന്‍ വിസിറ്റ് വിസയില്‍ വന്നിറങ്ങി.അമ്മാവന്‍ കരുതിയത് അനന്തിരവന്‍ മുടിഞ്ഞ വെള്ളമടിയാണെന്നും അതിനാലാണ് വീട്ടിലേക്ക് നേരാം വണ്ണം ചിലവിന് കൊടുക്കാത്തത് എന്നുമൊക്കെയായിരുന്നു.ഇനിയെങ്ങാന്‍ അങ്ങിനെയാണെങ്കില്‍ രണ്ട് ദിവസം ഓസില്‍ മിനുങ്ങാമല്ലോ എന്നൊരു ദുരാഗ്രഹവും അമ്മാവന്റെ മനസ്സിലുണ്ടായിരുന്നു.എന്തു കൊണ്ടോ അമ്മാവന്‍ വന്ന ആഴ്ച പൊറിഞ്ചു ഗിരിജയെ കടുത്ത മനോവേദനയോടെ പിരിഞ്ഞിരുന്നു.ആ ദുഃഖം വല്ലാത്തൊരു ആത്മ സംഘര്‍ഷത്തോട് കൂടിയാണ് പൊറിഞ്ചു അതിജീവിച്ചത്.

അമ്മാവനെ വേണ്ട രീതിയില്‍ കാര്യങ്ങള്‍ തെറ്റിദ്ധരിപ്പിച്ച് പൊറിഞ്ചു ചെറിയൊരു കൈമടക്കും നല്‍കി അമ്മാവനെ യാത്രയാക്കി.അമ്മാവന്‍ ബസ്സ് കയറാന്‍ വാഴക്കോട് സെന്ററില്‍ നില്‍ക്കുമ്പോഴാണ് ഞങ്ങള്‍ അമ്മാവനെ പരിചയപ്പെടാന്‍ ചെല്ലുന്നത്.അമ്മാവന്‍ പൊറിഞ്ചുവിന്റെ വീട്ടിലെ ദയനീയ സ്ഥിതി ഞങ്ങളോട് വിവരിച്ചു.പൊറിഞ്ചുവിന്റെ അപ്പന്‍ മരിച്ചു പോയെന്നും പൊറിഞ്ചുവിനു താഴെ പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് സഹോദരിമാര്‍ ഉണ്ടെന്നും ഞങ്ങള്‍ മനസ്സിലാക്കി. അമ്മയ്ക്ക് ആസ്ത്മയുടെ വലിവുണ്ടെങ്കിലും അവര്‍ കൂലിപ്പണിക്ക് ഇടയ്ക്ക് പോകാറുണ്ട് എന്നും അമ്മാവന്‍ പറഞ്ഞു. പൊറിഞ്ചു കിട്ടുന്ന കൂലി നേരാം വണ്ണം വീട്ടില്‍ കൊടുക്കുകയാണെങ്കിലോ അല്ലെങ്കില്‍ എവിടേയെങ്കിലും സ്വരുക്കൂട്ടി വെക്കുകയോ ചെയ്തില്ലെങ്കില്‍ ആ കുടുംബം അനാഥമാകുമെന്ന് ആ അമ്മാവന്‍ ഭയപ്പെട്ടിരുന്നു. പൊറിഞ്ചുവിനെ എങ്ങിനേയെങ്കിലും കാര്യപ്രാപ്തി വരുത്തണം എന്നും അതിന് ഞങ്ങളുടെ സഹായവും അമ്മാവന്‍ അഭ്യര്‍ത്ഥിച്ചു.കാര്യങ്ങളുടെ ഗൌരവം മനസ്സിലാക്കിയ ഞങ്ങള്‍ പൊറിഞ്ചുവിനെ ഒരു സത്സ്വഭാവിയും കുടുംബ സ്നേഹിയുമാക്കാമെന്ന് അമ്മവന്റെ ചിലവില്‍ സോഡാസര്‍വ്വത്ത് കഴിച്ച് കൊണ്ട്  അമ്മാവന് ഉറപ്പ് കൊടുത്തു. അങ്ങിനെ ഞങ്ങള്‍ പൊറിഞ്ചുവിനെ നന്നാക്കാനുള്ള മിഷന്‍ അമ്മവന്റെ അനുഗ്രഹത്തോടെ ഏറ്റെടുത്തു.അമ്മാവന്‍ യാത്രയാകുന്നതിനു മുന്‍പ് ഒരു കാര്യം കൂടി ചോദിച്ചു,
“അതേയ് ഈ ഷൊര്‍ണൂര് ഷണ്മുഖ എന്ന ടാക്കീസ് എവിട്യാ? ഇപ്പോ എങ്ങിനേ നൂണ്‍ഷോയ്ക്ക് ബിറ്റുണ്ടോ?”
അമ്മാവന്റെ ആ ജിജ്ഞാസയ്ക്ക് മുന്‍പില്‍ ഞങ്ങള്‍ നമ്ര ശിരസ്കരായി. അമ്മാവന്‍ ഇച്ചേലുക്കാണെങ്കില്‍ പിന്നെ അനന്തിരവന്റെ കാര്യം പറയാനുണ്ടോ? അമ്മാവനെ നിരാശപ്പെടുത്തേണ്ട എന്ന് കരുതി ഞങ്ങള്‍ എല്ലാവരും കൂടി അമ്മാവന് ഷണ്മുഖയിലേക്ക് വഴികാണിക്കാനായി ബസ്സില്‍ ഷൊര്‍ണൂര്‍ക്ക് അമ്മാവന്റെ ചിലവില്‍ യാത്രയായി! അമ്മാവന്‍ വഴിതെറ്റാതിരിക്കാന്‍ ഞങ്ങള്‍ അമ്മാവന്റെ കൂടെത്തന്നെ ഉണ്ടാവുകയും,അവസാനം പടം കഴിഞ്ഞ് അമ്മാവനെ തൃശൂര്‍ ബസ്സില്‍ കയറ്റി വിടുകയും ചെയ്തു. അമ്മാവന്‍ ഇടയ്ക്കിടയ്ക്ക് വരാമെന്നും പറഞ്ഞാണ് പോയത്.

ആയിടക്കാണ് തൃശൂര്‍ പൂരവും പൊങ്കലും ഒരുമിച്ച് വന്നപോലെയൊരു സന്തോഷം പൊറിഞ്ചുവിനെ പോലുള്ളവര്‍ക്ക് കുളിര്‍മഴയായി ഗിരിജാ തീയറ്ററില്‍ പെയ്തിറങ്ങിയത്. “സിറാക്കോ” എന്ന ഇംഗ്ലീഷ് പടം ഇടതടവില്ലാതെ ആളുകളേ ഇക്കിളിപ്പെടുത്തുന്ന വാര്‍ത്ത പൊറിഞ്ചുവിലും എത്തി.പിന്നെ പൊറിഞ്ചു ഒന്നും ആലോചില്ല ഒരു ദിവസം ലീവെടുത്ത് കൊണ്ട് തന്നെ ഗിരിജയിലെത്തി ഹാജര്‍ വെച്ചു,പിറ്റെ ദിവസവും ഹാജര്‍ വെച്ചു. കാര്യം അമ്മാവന്‍ അവനെ നേര്‍വഴികാണിക്കാന്‍ ഞങ്ങളെ ഏല്‍പ്പിച്ചെങ്കിലും അവന്റെ ചിലവില്‍ സിറാക്കോ കാണാനുള്ള പദ്ധതികള്‍ വരെ കൂട്ടുകാര്‍ ആസൂത്രണം ചെയ്തെങ്കിലും എന്റെ ശക്തമായ സമ്മര്‍ദ്ദത്തിന് വഴങ്ങി (വിശ്വസിക്കൂ പ്ലീസ്) എല്ലാവരും ആ ശ്രമത്തില്‍ നിന്നും പിന്തിരിഞ്ഞു. ഒരു ദിവസം ജോലി കഴിഞ്ഞ് വിശ്രമിക്കുന്ന പൊറിഞ്ചുവിനെ ഉപദേശിക്കാനെന്ന വണ്ണം ഞങ്ങള്‍ മൂന്നാല് പേര്‍ അവന്റെ താമസ സ്ഥലത്തെത്തി.

പൊറിഞ്ചുവിനെ ഞങ്ങള്‍ വിശാലമായ കൊളമ്പ് മുക്കിലെ പള്ളിയേലിലേക്ക് ക്ഷണിച്ചു. ദാഹം തീര്‍ക്കാന്‍ കമറു തെങ്ങില്‍ കയറി ‘തംസ് അപ്പ്’ എല്ലാവര്‍ക്കും വെട്ടിയിട്ടു. സ്വന്തം വാപ്പാടെ പറമ്പിലെ തെങ്ങിന്മേല്‍ കേറുന്ന അധികാരത്തിലാണ് ചാത്തങ്കോട്ട്കാരുടെ തെങ്ങില്‍ നിന്നും ഇളനീര്‍ എന്ന തംസ് അപ്പ് വെട്ടി കുടിക്കാറ്.അങ്ങിനെ ഒരു തംസ് അപ്പ് പൊറിഞ്ചുവിനും കൊടുത്തു കൊണ്ട് പൊറിഞ്ചുവിനോട് കാര്യങ്ങള്‍ അവന് മനസ്സിലാകുന്ന വിധത്തില്‍ ഉപദേശിച്ച് കൊടുത്തു.എല്ലാം കേട്ട് കഴിഞ്ഞിട്ട് അവന്‍ തിരിച്ചൊരു ചോദ്യമിട്ടു,
“അതേയ് എനിക്ക് ആകെയുള്ള ദുശ്ശീലം ഈ സിനിമ കാണല്‍ മാത്രാണ്.ഗിരിജേല് ഇമ്മാതിരി പടം വന്നാല്‍ പിന്നെ ഞാന്‍ എങ്ങിനെ അടങ്ങിയിരിക്കും? നമ്മളൊക്കെ ചെറുപ്പക്കാരല്ലേ കൂട്ടരേ?”
ആ ഒരു കമന്റില്‍ ഞങ്ങളേക്കൂടി ഒന്ന് വാരിയ പൊറിഞ്ചുവിനോട് പിന്നെ അധികമൊന്നും ഉപദേശിച്ചിട്ട് കാര്യമില്ല എന്ന് മനസ്സിലായി. എന്നാല്‍ തന്ത്രം കൊണ്ട് ശരിയായില്ലെങ്കില്‍ കുതന്ത്രം കൊണ്ട് ശരിയാക്കാമെന്ന അതി മോഹത്താല്‍ ഞങ്ങള്‍ ഒരു കുതന്ത്രത്തെ പറ്റി ഗഹനമായി ചിന്തിച്ചു.കാജാ ബീഡികള്‍ പൊറിഞ്ചുവിനെ നന്നാക്കാനായി പുകഞ്ഞ് കൊണ്ടിരുന്നു.പക്ഷേ കുതന്ത്രം മാത്രം ആരുടെ തലയിലും വന്നില്ല.

“വല്ല കോഴി മോഷണമോ കപ്പ മോഷണമോ ആണെങ്കില്‍ നിസ്സാരമായിരുന്നു” കമറുവാണ് പറഞ്ഞ് തൂടങ്ങീത്,“ഇത്തിരി വെള്ളം കോഴീടെ മേലെ തളിച്ചാല്‍ പിന്നെ കോഴികള്‍ മിണ്ടില്ല. പിന്നെ പുഷ്പം പോലെ പിടിക്കാം.ഇതിപ്പോ അവന്റെ ഗിരിജേ പോക്ക് നിര്‍ത്തണം. വല്ല പ്രസവം നിര്‍ത്താനാണെങ്കി എരുമപ്പെട്ടി ആശുപത്രീലു കൊണ്ട് പോകായിരുന്നു.ഒരു ബക്കറ്റും ഫ്രീയായി കിട്ടിയേനെ! ഞാനാലോചിച്ച് ഒരു വഴീം കാണുന്നില്ല“

ചര്‍ച്ചകളും ഉപചര്‍ച്ചകളുമൊക്കെയായി കാജാ ബീഡി തീര്‍ന്നതല്ലാതെ ഒരു തീരുമാനം ഉണ്ടായില്ല. ഒടുവില്‍ ഒരു മന്ത്രവാദിയെക്കൊണ്ട് പൂജയോ കൂടൊത്രമോ  ചെയ്യിപ്പിച്ച് ഇവന്റെ ഗിരിജാസക്തി മാറ്റാമെന്ന തീരുമാനത്തിലെത്തി.പക്ഷേ അപ്പോള്‍ മറ്റൊരു പ്രശ്നം! എന്ത് പറഞ്ഞ് പൊറിഞ്ചുവിനെ മന്ത്രവാദിയുടെ അടുത്തെത്തിക്കും? വീണ്ടും കാജാ ബീഡികള്‍ പുകഞ്ഞു.ഒടുവില്‍ ‘മുത്തു‘ ഒരു പദ്ധതി മനസ്സില്‍ കണ്ടുകൊണ്ട് പറഞ്ഞു, “അവനെ മന്ത്രവാദിയുടെ അടുത്തെത്തിക്കുന്ന കാര്യം ഞാനേറ്റു,നിങ്ങള്‍ ബാക്കി കാര്യങ്ങള്‍ ചെയ്തോളിന്‍“

അങ്ങിനെ പൊറിഞ്ചുവിന്റെ ഗിരിജാസക്തി കുറയ്ക്കാന്‍ ഞങ്ങള്‍ കാഞ്ഞിരശ്ശേരിയിലുള്ള ഒരു ചാത്തന്‍ മഠത്തിലെ മന്ത്രവാദിനിയെ ഏര്‍പ്പാടാക്കി.അങ്ങിനെ ആ ദിവസം വന്നെത്തി. ആഭിചാര കര്‍മ്മമായത് കൊണ്ട് രാത്രി പത്തിന് ശേഷം എത്തിയാല്‍ മതിയെന്നായിരുന്നു നിര്‍ദ്ദേശം.അത് പ്രകാരം ഞാനും മറ്റു രണ്ട് പേരും ആദ്യം തന്നെ മന്ത്രവാദിനിയുടെ കുടിലിന്റെ പരിസരത്ത് എത്തി മുത്തുവിനേയും പൊറിഞ്ചുവിനേയും കാത്ത് നിന്നു. കൂരിരുട്ടിലെവിടേ നിന്നോ കുറുക്കന്റെ ഓരിയിടലും മന്ത്രവാദിനിയുടെ വീട്ടിലെ നിര്‍ത്താതെയുള്ള മണിയടി ശബ്ദവും ഞങ്ങള്‍ക്കുള്ളില്‍ അല്‍പ്പം ഭയപ്പാടുണ്ടാക്കി.

അല്‍പ്പം കഴിഞ്ഞപ്പോള്‍ മുത്തു പൊറിഞ്ചുവുമായി എത്തി.പൊറിഞ്ചുവിന്റെ മുഖത്തെ ദാഹവും മുത്തുവിന്റെ മുഖത്തെ മന്ദഹാസവും കാര്യങ്ങള്‍ അതിന്റെ നേരായ വഴിക്ക് തന്നെയാണെന്ന് നടക്കുന്നതെന്ന് ഞാന്‍  ഊഹിച്ചു. പൊറിഞ്ചുവിനെ അരികിലേക്ക് വിളിച്ച് കൊണ്ട് ഞാന്‍ പറഞ്ഞു,
“എടാ അവിടെ ഒരു തന്തയുണ്ട്.ചിലപ്പോ എന്തേങ്കിലുമൊക്കെ ചോദിക്കും.ഒരു പത്ത് രൂപ കൊടുത്തേക്ക്.പിന്നെ റൂമിനകത്താണ് പെണ്ണുള്ളത്.നിനക്കറിയാലോ നാട്ടുകാര്‍ക്ക് സംശയമില്ലാണ്ടിരിക്കാന്‍ അവളൊരു മന്ത്രവാദിനിയുടെ വേഷത്തിലാവും ഇരിക്കുക.ആദ്യം കുറച്ച് പൂജേം മണിയടിയൊക്കെയുണ്ടാവും. നീ ഒന്നും കാര്യാക്കണ്ട.അത് കഴിഞ്ഞിട്ട് മതി നിന്റെ പരാക്രമണം കെട്ടോ?”
പൊറിഞ്ചു എല്ലാം അനുസരണയോടെ തലയാട്ടി സമ്മതിച്ചു.മുത്തു ചിരി അടക്കാന്‍ പാട് പെടുന്നത് ഞാന്‍ ശ്രദ്ധിച്ചു.ഞാന്‍ പൊറിഞ്ചുവിനേയും കൂട്ടി വീടിനകത്ത് കടന്നു.പറഞ്ഞ പ്രകാരം കോലായില്‍ ഒരു തന്തപ്പിടി ഇരിക്കുന്നുണ്ടായിരുന്നു.ഞാന്‍ പൊറിഞ്ചുവിനെ അയാള്‍ക്ക് പരിചയപ്പെടുത്തി.

“ഇതാണ് പയ്യന്‍.കുറച്ച് നാളായി തുടങ്ങീട്ട്.അതൊന്ന് ഒഴിവാക്കണം” അയാളൊന്ന് മൂളി.ഞാന്‍ പൊറിഞ്ചുവിനെ നോക്കിയതും അവനൊരു പത്ത് രൂപാ നോട്ട് മടക്കി അയാള്‍ക്ക് നീട്ടി. തികഞ്ഞ ഗൌരവത്തോടെ അയാളത് വാങ്ങി പോക്കറ്റിലിട്ടു. എന്നിട്ട് പൊറിഞ്ചുവിനോടായി പറഞ്ഞു,

“ആ ഷര്‍ട്ട് ഇവിടെ അഴിച്ച് വെച്ച് അകത്തേക്ക് പൊക്കോളൂ. ഒരു സഹായത്തിന് താനും ചെല്ലടോ!” എന്ന് വൃദ്ധന്‍ എന്നോട് പറഞ്ഞതും പൊറിഞ്ചുവിന് ദേഷ്യം വന്നു.

“സഹായോ? എനിക്കരുടേം സഹായമൊന്നും വേണ്ടാ.അയ്യേ. ഈ കാര്യത്തിനാപ്പോ സഹായം,ഞാന്‍ ഒറ്റയ്ക്ക് പൊക്കോളാം”
അത്രയും പറഞ്ഞ് പൊറിഞ്ചു വാതില്‍ തുറന്ന് അകത്തേക്ക് കയറി. എല്ലാം മംഗളമായി കഴിയണേ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ച് കൊണ്ട് ഞാന്‍ പതുക്കെ പുറത്തേയ്ക്കിറങ്ങി.വീടിന്റെ സൈഡിലുള്ള വെടിപ്പോതിലൂടെ അകത്ത് നടക്കുന്ന പൂജ കാണാന്‍ മുത്തുവും കമറുവുമൊക്കെ ആദ്യമേ അവിടെ സ്ഥലം പിടിച്ചിരുന്നു. ഞാന്‍ ഇടയ്ക്ക് കയറി ആ പൊത്തിലൂടെ അകത്തേയ്ക്ക് നോക്കി.പൊറിഞ്ചു അകത്ത് കയറി ഒരു പൂജാമുറിയുടെ സെറ്റപ്പ് കണ്ട് അമ്പരന്ന് നിന്നു. ദക്ഷിണ വെച്ച ശേഷം അവന്‍ മന്ത്രവാദിനിയെ നോക്കിക്കൊണ്ട്,
“ചേച്ചി വിജാരിച്ച പോലല്ലാട്ട ചരക്കാ. അല്ല ഇവിടെ കട്ടിലൊന്നും ഇല്ലേ?”

“ചേച്ചിയല്ല ദേവിയാണ് ദേവി, ആ കളത്തിലോട്ട് കേറി ഇരുന്നാട്ടെ”

“അതേയ് പൂജേം മണിയടിയൊക്കേ വേഗം തീര്‍ത്തേക്കണം, ഇതൊക്കെ കഴിഞ്ഞിട്ട് വേഗം പോണം,നാളെ പണിയുള്ളതാ”

“തിരക്ക് കൂട്ടരുത്,എല്ലാ പരിപാടിയും കഴിഞ്ഞേ പോകാന്‍ പറ്റൂ”

“മതി അതു മതി,പെട്ടെന്നങ്ങട് തുടങ്ങാര്‍ന്നു” പൊറിഞ്ചുവിന് നാണം വന്നെന്ന് തോന്നുന്നു.

“എത്ര നാളായി ഈ ആസക്തി തുടങ്ങീട്ട്?”

“ദേവ്യേച്ചി എന്തൂട്ടാ ഈ ചോദിക്കണേ? മ്മള് ഈ ആങ്കുട്യോള്‍ക്ക് ഉള്ള പോലെയുള്ള ഒരാസക്തിയെന്നെ എനിക്കും ഉള്ളൂ.പിന്നെ സിറാക്കോ വന്നത് മുതല്‍ പിടിച്ചാ കിട്ടാണ്ടായി”

“സിറാക്കോയോ? ഹമ്മേ...പരദേവതകളേ, നല്ല മുന്തിയ ഇനം മറുതയാണെന്ന് തോന്നുന്നു.എനിക്ക് ശക്തി തരൂ അമ്മേ.പറയൂ സിറാക്കോ വന്ന് കൂടിയിട്ട് എത്ര നാളായി?”

“മൂന്ന് ആഴ്ചയായി.ഇന്നലേക്കൂടി ഞാന്‍ കണ്ടു.അതങ്ങിനെ അടുത്തൊന്നും മാറില്ല”

“ഞാന്‍ മാറ്റിക്കോളാം, കടുത്തൊരു പ്രയോഗം തന്നെ വേണ്ടി വരും”

“ഏയ് അതൊന്നും വേണ്ട,എല്ലാവരും ചെയ്യുന്ന പോലൊക്കെ മതി”

“അതൊന്നും പറ്റില്ല. ഇത് മുന്തിയ ഇനമാണെന്ന് പരദേവതകള്‍ വന്ന് പറയുന്നു”

“ഈ പരദേവതകളുടേ ഒരു കാര്യം! അവരതും കണ്ടോ? സമ്മതിച്ചു ദേവ്യേച്യേ”

“എന്താ നിന്റെ ഉദ്ദേശം? ഒഴിഞ്ഞ് പോകുന്നോ അതോ ഞാന്‍ ഒഴിപ്പിക്കണോ?”

“ഇത് നല്ല കൂത്ത്,ദക്ഷിണ വെച്ചത് ചുമ്മാതാണോ? കാര്യം കഴിയാതെ ഞാന്‍ പോകത്തില്ല“

“സിറാക്കോ മറുത എന്നെ പരീക്ഷിക്കുകയാണോ?അമ്മേ എന്നെ സഹായിക്കണേ”

“അമ്മേടെ സഹായമൊന്നും വേണ്ടെന്നേ.ഇതൊക്കെ ഞാന്‍ മേനേജ് ചെയ്യാമെന്നേ. ദേവ്യേച്ചി ഇങ്ങട് വന്നേ.ഞാനിപ്പോ ശര്യാക്യേരാ”

“ഓഹോ അപ്പോള്‍ എന്നെയും ചേര്‍ത്ത് നശിപ്പിച്ച് പ്രതികാരം ചെയ്യാനാണ് വന്നിരിക്കുന്നത് അല്ലേ?”

“എന്തൂട്ടാ ഈ പറേണെ? ഏതെങ്കിലും കുടിയന്‍ ബീവറേജ് ഷാപ്പിനോട് പ്രതികാരം ചെയ്യുമോ?ദേവ്യേച്ചി ബഹളം ഉണ്ടാക്കണ്ട.കാര്യം കഴിഞ്ഞാല്‍ ഞാനങ്ങൊട്ട് പൊയ്ക്കോളാം!”

“ഹും അപ്പോള്‍ പേടിയുണ്ട്. ശരി സമ്മതിച്ചു. പോയി എന്ന് ഞാനെങ്ങനെ അറിയും? എന്തേങ്കിലും അടയാളം കാണിക്കണം”

“അതൊക്കെ ചേച്ചിക്ക് തന്നെ അറിഞ്ഞൂടെ? ഇതെന്താ ആദ്യായിട്ട് ചെയ്യണ പോലെ.മതി പൂജിച്ചത്. ദേവി ഇങ്ങട്ട് വരുന്നോ അതോ ഞാനങ്ങോ‍ട്ട് വരണോ? വെറുതേ സമയം കളയല്ലേ”
പൊറിഞ്ചു പതുക്കെ ഇരുന്നിടത്ത് നിന്നും എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.അത് കണ്ടതും മന്ത്രവാദിനി ഭസ്മമെടുത്ത് പൊറിഞ്ചുവിന്റെ നേര്‍ക്ക് എറിഞ്ഞ് കൊണ്ട് അലറി,
“ഇരിക്കവിടെ ഇല്ലെങ്കില്‍ ഞാന്‍ എന്റെ തനി സ്വരൂപം കാണിക്കും”

“പെട്ടെന്നാവട്ടെ ചേച്യേ,നിന്ന് പരസ്യം ഇടാണ്ട് അങ്ങട്ട് കാണിക്കെന്നേ”

“അമ്മേ സിറാക്കോ ശക്തിയുള്ള മറുതയാണ്,എത്രയും വേഗം ചൂരല്‍ പ്രയോഗം നടത്തിയില്ലെങ്കില്‍ ഒരു പക്ഷേ എന്നെ ആക്രമിച്ചേക്കും” അവര്‍ വലിയൊരു ചൂരല്‍ എടുത്ത് കൊണ്ട് പൊറിഞ്ചുവിന്റെ നേര്‍ക്ക് നടന്നടുത്തു,ചൂരല്‍ പൊറിഞ്ചുവിന്റെ നേരെ നീട്ടിക്കൊണ്ട് അവര്‍ പറഞ്ഞു,

“മര്യാദയ്ക്ക് ഈ ശരീരം വിട്ട് ഒഴിഞ്ഞ് പോകുന്നതാ നല്ലത്.ഇല്ലെങ്കില്‍ ഞാന്‍ ഒഴിപ്പിക്കും!”

“അതിന് ഞാന്‍ ശരീരത്തില്‍ കേറിയില്ലല്ലോ?”

അവര്‍ ചൂരല്‍ കൊണ്ട് പൊറിഞ്ചുവിനെ തലങ്ങും വിലങ്ങും “ഒഴിഞ്ഞ് പോ “ എന്ന് ആക്രോശിച്ച് കൊണ്ട് അടിക്കാന്‍ തുടങ്ങി. വേദന കൊണ്ട് ചാടി എഴുന്നേറ്റ പൊറിഞ്ചു അടിക്കായി ഓങ്ങുന്ന ഇടവേളയില്‍ വിളിച്ചു പറഞ്ഞു,
“കയ്യിലിരിക്കണ കാശും വാങ്ങിച്ച് തെണ്ടിത്തരം കാണിക്കുന്നോ?എന്റെ കാശിങ്ങേടുത്തേ”

“ഹും ഒഴിഞ്ഞ് പോ ഒഴിഞ്ഞ് പോ”

“അതങ്ങ് പാവറട്ടി പള്ളീല് പോയി പറഞ്ഞാ മതി.ഈ പ്രാന്തത്തീടേടുത്തേക്കാ ആ പഹയന്മാര് എന്നെ കൊണ്ട് വന്നത്,ദ്രോഹികള്‍“ എന്നും പറഞ്ഞ് പൊറിഞ്ചു അവര്‍ എടുത്ത് വെച്ച ദക്ഷിണ കൈക്കലാക്കി വാതിലും തുറന്ന് ജീവനും കൊണ്ട് പുറത്തേക്കോടി!

വാല്‍ക്കഷണം: മന്ത്രവാദ ഫലം കൊണ്ടോ,ഞങ്ങള്‍ ഈ സംഭവം വീട്ടിലും നാട്ടിലും പാട്ടാക്കുമെന്ന ഞങ്ങളുടെ ഭീഷണികൊണ്ടോ എന്തോ പൊറിഞ്ചുവിന്റെ ഗിരിജാസക്തി അന്നത്തോടെ അവസാനിച്ചു.പിന്നീട് ഞങ്ങളോടൊപ്പം കൂടി എന്ന ഒരു കെട്ട പഴക്കമേ പൊറിഞ്ചുവിനുണ്ടായിരുന്നുള്ളൂ.

Sunday, June 5, 2011

പഞ്ചകര്‍മ്മ പുരാണം - ഭാഗം -പത്ത്!

ഒന്‍പതാം ഭാഗം ഇവിടെ ഞെക്കി വായിക്കുക:

പൂരം കഴിഞ്ഞ പൂരപ്പറമ്പ് പോലെ ഒഴിഞ്ഞ വയറുമായി ഞാന്‍ മെല്ലെ പുറത്തിറങ്ങി.വയറ്റീന്ന് പോക്കൊക്കെ പ്രാര്‍ത്ഥന കൊണ്ട് പിടിച്ച് നിര്‍ത്താമെന്ന് മനസ്സില്‍ കണക്ക് കൂട്ടിയതിലെ  മണ്ടത്തരത്തെ ഓര്‍ത്തെന്നോണം ഒരു നനുത്ത പുഞ്ചിരി ചുണ്ടില്‍ വിടര്‍ന്നു. പ്രായമായ അപ്പാപ്പന്റെ പ്രാര്‍ത്ഥന ദൈവം കേട്ടില്ല പിന്നെയാണ് എന്റെ പ്രാര്‍ത്ഥന എന്നൊക്കെ മനസ്സില്‍ ചിന്തിച്ച് ഞാന്‍ വരാന്തയിലൂടെ നടന്നു. വീണ്ടുമൊരു ചികിത്സാ ദിവസത്തിന്റെ നാന്ദി കുറിച്ച് കൊണ്ടുള്ള മഹത്തായ ഉത്ഘാടന കര്‍മ്മം നിര്‍വഹിച്ച് കഴിഞ്ഞിരിക്കുന്നു. ഇനി  ‘കിഴി നടത്തുക ‘ എന്നതാണ് എനിക്ക് നേരിടേണ്ടതായ അന്നത്തെ ചികിത്സാ വിധി.കോടീശ്വരനായ അപ്പാപ്പന്റെ ബെഡില്‍ സജി ശുദ്ധികലശം നടത്തുന്നത് കാരണം ഞാന്‍ വരാന്തയില്‍ തന്നെ വെറുതെ ചുറ്റിത്തിരിഞ്ഞു.വാര്‍ഡില്‍ തൈലത്തിനു പകരം ചന്ദനത്തൈലത്തിന്റേയും ചന്ദനത്തിരിയുടേയും  സുഗന്ധം വാരി വിതറുന്നുണ്ടായിരുന്നു.എങ്കിലും അതെല്ലാം അപ്പാപ്പന്റെ തിരുമുല്‍ കാഴ്ചയ്ക്ക് മുമ്പില്‍ ട്യൂബ് ലൈറ്റിന് മുന്നില്‍ കത്തിച്ച് വെച്ച മെഴുക് തിരി പോലെ മാത്രമായിരുന്നെന്ന് പലരും മനസ്സിലാക്കി.എന്തൊരു മഹാനു ഭാവുലു അപ്പാപ്പനുലു!

വാര്‍ഡിലേക്ക് പോകാഞ്ഞതും വരാന്തയില്‍ നിന്നതും മുജ്ജെന്മ സുകൃതം കൊണ്ടാണെന്ന് വരെ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.അപ്പാപ്പനെ പോലുള്ളവരെ അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറ്റക്കാരെ തുരത്താന്‍ നില്‍ക്കുന്ന പട്ടാളക്കാരുടെ കൂട്ടത്തില്‍ ചേര്‍ക്കുന്ന ഒരു കാലമുണ്ടാവണം എന്ന് മനസ്സില്‍ ആഗ്രഹിക്കുകയും ചെയ്തു. വരാന്തയുടേ അങ്ങേ തലയ്ക്കല്‍ കിഴി കെട്ടാനുള്ള ഇലകള്‍ അരിയുകയും തേങ്ങ ചിരകുകയുമൊക്കെ ചെയ്യുന്ന സ്ത്രീകളുടെ അടുത്തേക്ക് ഞാന്‍ മെല്ലെ നടന്ന് ചെന്നു.ഒരു ചിരവയിലിരുന്ന് ഒരു മുറി തേങ്ങ ചിരകാന്‍ പ്രയാസപ്പെടുന്ന ഭാര്യയെ കണ്ടപ്പൊള്‍ എനിക്ക് വല്ലാത്ത സഹതാപം തോന്നി. ടീച്ചര്‍ തേങ്ങ ചിരകിക്കൊടുക്കാമെന്ന് പറഞ്ഞെങ്കിലും അവള്‍ സമ്മതിക്കാതെ സ്വയം ആ കര്‍മ്മം ഏറ്റെടുക്കുകയായിരുന്നെന്ന് ഞാന്‍ മനസ്സിലാക്കി. പഞ്ചകര്‍മ്മയില്‍ തേങ്ങ ചിരകേണ്ടി വരുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഈ സമയത്തുള്ള  ഗര്‍ഭധാരണം മറ്റൊരവസരത്തിലേക്ക് നീട്ടി വെപ്പിക്കാമായിരുന്നു എന്ന് ഞാന്‍ വെറുതെ ചിന്തിച്ചു.ആ നിന്ന നില്‍പ്പില്‍  തന്നെ ഞാന്‍ തേങ്ങകളെ വെറുത്തു പിന്നെ ശപിച്ചു, എങ്കിലും ചിരകിയ തേങ്ങ വാരിത്തിന്നാന്‍ എനിക്ക് വളരെ ഇഷ്ടമായിരുന്നു.

അന്നത്തെ രണ്ടാമത്തെ കലാപരിപാടിയായ കിഴിനടത്തലിനായി ഞാന്‍ വേദിയിലെ എണ്ണത്തോണിയില്‍ വീണ്ടും മലര്‍ന്ന് കിടന്നു. ഒരോ ദിവസത്തെ കിഴി നടത്തലും അത്യന്തം വേദനയോടെയാണ് കഴിഞ്ഞ് പോയിരുന്നത്. വേദനകൊണ്ട് കണ്ണുകള്‍ ഈറനണിയുമ്പോഴും അസുഖം മാറാനാണല്ലോ ഇപ്പോള്‍ ഈ വേദന സഹിക്കുന്നത് എന്നാശ്വസിച്ച് ഒരോ കിഴിദിവസവും ഞാന്‍ തള്ളി നീക്കി. കുട്ടിക്കാലത്ത് കാലില്‍ തറച്ച മുള്ളെടുക്കുമ്പോള്‍ പച്ചിലയിലേക്ക് നോക്കിയാല്‍ വേദന ഉണ്ടാവില്ല എന്നൊരു കുഞ്ഞു വിശ്വാസം ഉണ്ടായിരുന്നു. തീരെ വേദന സഹിക്കാതെ വരുമ്പോള്‍ ഞാന്‍ ജനലിലൂടെ പുറത്തെ മാവിന്റെ ഇലകളിലേക്ക് നോക്കും.പക്ഷേ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് കാരണം എനിക്ക് ഒന്നും കാണാന്‍ കഴിയുമായിരുന്നില്ല.പച്ചില കാണാത്തത് കൊണ്ട് കൂടിയാവും എനിക്ക് വേദന സഹിക്കാത്തത് എന്നും ഞാന്‍ വെറുതെ വിശ്വസിക്കാന്‍ ശ്രമിച്ചു.അങ്ങിനെ ഒരു ദിവസത്തെ കിഴി നടത്തല്‍ വേദന കൂടി എന്റെ ശരീരം അതിജീവിച്ചു.

ഉച്ചക്കഞ്ഞിയും കൊത്തമര തോരനും കഴിച്ച് ബെഡില്‍ വിശ്രമിക്കുമ്പോഴാണ് സജി ആ വാര്‍ത്തയുമായി എത്തിയത്.പഞ്ചകര്‍മ്മയില്‍ സിനിമാ ഷൂട്ടിങ്ങ് നടക്കാന്‍ പോകുന്നെന്ന്. ഇതൊക്കെ എത്ര കണ്ടതാ എന്ന പുച്ഛ ഭാവത്തില്‍ ഞാന്‍ കിടന്നപ്പോള്‍ അടുത്ത ഞെട്ടിക്കുന്ന സത്യവും സജി വെളിപ്പെടുത്തി.സിനിമയില്‍ അഭിനയിക്കാന്‍ എനിക്കും ഒരു അവസരം ഉണ്ടെന്ന്! ഞാനപ്പോള്‍ ശരിക്കും ഞെട്ടി.സന്തോഷം കൊണ്ട് എന്റെ വേദനകളെ എല്ലാം ഞാന്‍ മറന്നു.ഭാര്യ എന്നെ അടിമുടിയൊന്ന് നോക്കി.‘സിനിമേല് അഭിനയിക്കാന്‍ പോണ ഒരു ചരക്ക്!ഹാ കൊതുകിനുമുണ്ടാവില്ലേ കൃമി കടി ‘ എന്നൊരു പരിഹാസം ആ നോട്ടത്തിലുണ്ടോ എന്ന് ഞാന്‍ തെറ്റിദ്ധരിച്ചെങ്കിലും അവള്‍ കാര്യം പറഞ്ഞു,

“അതേയ് ഇത്ര സന്തോഷിക്കുകയൊന്നും വേണ്ട,ആദ്യം സിനിമയേതാ എന്താ എന്നൊക്കെ അറിഞ്ഞിട്ട് മതി.വല്ല കാട്ട് ജാതിക്കളുടേ പടമാണെങ്കിലല്ലേ പ്രതീക്ഷയ്ക്ക് വകയുള്ളൂ?”

അവസരം കിട്ടിയാല്‍ ഗോളടിക്കാന്‍ മടികാണിക്കാത്ത ഭാര്യയുടെ സംശയത്തില്‍ അല്‍പ്പം പരിഹാസം ഉണ്ടായിരുന്നെങ്കിലും അതില്‍ അല്‍പ്പം കാര്യമുണ്ടെന്ന് എനിക്കും തോന്നി. ഞാന്‍ സജിയെ അടുത്ത് വിളിച്ച് കൊണ്ട് സംശയ നിവാരണത്തിനായി ചോദിച്ചു,
“എനിക്ക് നായക വേഷമാണോ അതോ വല്ല ഗസ്റ്റ് റോളോ.ചെറിയ റോളാണെങ്കി വേണ്ടാ ട്ടാ?” ഞാന്‍ ഒട്ടും കുറച്ചില്ല.ചത്ത് കിടന്നാലും ഫെയര്‍ & ലൌലി തേച്ച് കിടക്കണമെന്നാണല്ലോ പ്രമാണം!

“അതൊക്കെ നാളെ അറിയാം,നാളെ ഉച്ചയ്ക്കാ ഷൂട്ടിങ്, അങ്ങ് ഡെല്ലീന്നാ ആള് വരുന്നത്.എന്തായാലും നിന്നെ സില്‍മേല്‍ക്ക് എടുത്തു എന്ന് ഡോക്ടര്‍ പറയാന്‍ പറഞ്ഞു!”

എല്‍ദോനെ സില്‍മേല്‍ക്ക് എടുത്ത പോലെ എന്നേയും എടുത്തതാവും എന്ന് ഞാന്‍ കണക്ക് കൂട്ടി. സിനിമയുമായി ബന്ധപ്പെട്ട എല്ലാ സ്വപ്നങ്ങളും ഒരു നിമിഷം എന്റെ ചിന്തയിലൂടെ കടന്ന് പോയി. സിനിമയുമായി എനിക്ക് കുട്ടിക്കാലം മുതലേ ബന്ധമുണ്ടെന്ന് വെറുതെ ഞാന്‍ ബന്ധപ്പെടുത്തി ചിന്തിക്കാന്‍ തുടങ്ങി. ചെറുപ്പം തൊട്ടേ എന്ത് മാത്രം സിനിമകള്‍ കണ്ടതാ.മാത്രമല്ല മുള്ളൂര്‍ക്കരയിലെ സി എം എസ് ടാക്കീസിന് ഞാന്‍ ശരിക്കും ഒരു മുതല്‍ക്കൂട്ട് തന്നെയായിരുന്നല്ലോ. മാറിമാറി വരുന്ന ഒരൊറ്റ സിനിമയും ഒഴിവാക്കിയിരുന്നില്ല.മുപ്പതഞ്ച് പൈസയുടെ തറ ടിക്കറ്റുണ്ടായിരുന്ന കാലം മുതല്‍ക്ക് തന്നെ ഞാന്‍ സി എം എസ്സില്‍ നിന്നും സിനിമ കാണാന്‍ തുടങ്ങിയിരുന്നു.വെറുതേ ആ ദിവസങ്ങളൊക്കെ മനസ്സിലൂടെ ഒരു കുളിര്‍മഴ പെയ്യിച്ച് കടന്ന് പോയി.സി എം എസ്സ് ടാക്കീസിലെ പോസ്റ്ററൊട്ടിക്കുന്ന കാശുവും കൊച്ചുട്ടനുമെല്ലാം ഇനി എന്റെ പടമുള്ള പോസ്റ്റര്‍ ഒട്ടിക്കുമല്ലോ എന്നോര്‍ത്തപ്പോള്‍ മനസ്സില്‍ അത്യാഹ്ലാദം അലയടിച്ചു.അങ്ങിനെ ഞാനൊരു സിനിമാ നടനാവാന്‍ ശരിക്കും തയ്യാറെടുത്ത് കഴിഞ്ഞിരുന്നു.

അഭിനയ ജീവിതത്തിലൂടെ കൈവരുന്ന സുഖ സൌകര്യങ്ങളേക്കുറിച്ചുള്ള സ്വപ്നങ്ങള്‍ കണ്ട് ചുണ്ടില്‍ ഒരു ചെറു പുഞ്ചിരിയുമായി കിടക്കുകയായിരുന്ന എന്റെ അടുത്തേക്ക് ഭാര്യ വന്ന് മരത്തിന്റെ നാല്‍ക്കാലിയില്‍ ഇരുന്നു കൊണ്ട് എന്നോടായി ചോദിച്ചു,

“എന്താ പതിവില്‍ കവിഞ്ഞൊരു സന്തോഷം? സിനിമാ നടനാവുന്നതിന്റേയാണോ?”

സന്തോഷം ഉള്ളിലൊതുക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു,
“അതേന്ന് കൂട്ടിക്കോ!എന്റെ വല്ലാത്തൊരു മോഹമായിരുന്നു സിനിമയില്‍ അഭിനയിക്കുക എന്നത്. അതിനും എന്റെ ഡിസ്ക് തന്നെ തെറ്റേണ്ടി വന്നു. ബൈ ദി ബൈ സിനിമയിലാകുമ്പോള്‍ നടിമാരെ കെട്ടിപ്പിടിക്കല്‍,പ്രേമിക്കല്‍ അതൊക്കെയുണ്ടായാല്‍ അതെല്ലാം വെറും അഭിനയമാണെന്ന് വിശ്വസിച്ചോണം കെട്ടോ.അതൊക്കെ തൊഴിലിന്റെ ഭാഗമായി കരുതണം. കരുതില്ലേ?”
ആ ചോദ്യത്തിന് മുന്നില്‍ ഏത് ഭാര്യയും വീണു പോകും.അത്രയ്ക്കും ദയനീയത കുത്തി നിറച്ചാണ് ഞാനാ ചോദ്യം അവള്‍ക്ക് നേരെ എറിഞ്ഞത്.

“ആ അത്തരമൊരു ഘട്ടം വരട്ടെ അപ്പോ ആലോചിക്കാം,പിന്നെ നടിമാരെ കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കുകയുമൊക്കെയുള്ള സീനിലൊന്നും അഭിനയിക്കുന്നത് എനിക്കിഷ്ടല്ലാ ട്ടോ. പറഞ്ഞില്ലെന്ന് വേണ്ട! അങ്ങിനെയാണെങ്കില്‍ സിനിമാ നടനാവണ്ട!”

“നടിമാരെ ഉമ്മ വെക്കേ? അതിന് ഞാന്‍ മരിക്കണം!ഒരു നടിയേയും കെട്ടിപ്പിടിക്കാനോ ഉമ്മവെക്കാനോ ഉള്ള സീനുണ്ടെങ്കില്‍ ഞാന്‍ ആ വഴിക്കേ പോകില്ല, പിന്നെ സ്വപ്നത്തിലാണ് അത്തരം സീന്‍ വരുന്നതെങ്കില്‍ പിന്നെ സത്യായിട്ടും ഒന്നും ചെയ്യാന്‍ പറ്റില്ലാട്ടാ.സ്വപ്നം കാണാന്‍ പാടില്ല എന്ന് പറയാന്‍ പറ്റില്ലല്ലോ.അതിന് നീ തടസമൊന്നും പറയരുത്! ഇപ്പോ അതല്ല എന്റെ പേടി ഈ വേദന സഹിച്ച് അഭിനയിക്കുമ്പോ മുഖത്ത് വല്ലതും വരുമോ എന്നാ! ഐ മീന്‍ ഭാവങ്ങള്‍ വിരിയുമോന്ന്??”

“നാടകത്തിലാണെങ്കില്‍ മുഖത്തൊക്കെ പലതും വന്നേനെ!”

“എന്ത് വന്നേനെ?”

“വല്ല ചീമുട്ടയോ തക്കാളിയോ അങ്ങിനെ പലതും, സിനിമേല് അതേപറ്റി പേടിക്കണ്ടല്ലോ!”

ആ പരിഹാസം എന്നിലെ ഉറങ്ങിക്കിടന്ന നടനെ ഞെട്ടി എഴുന്നേല്‍പ്പിച്ചു,എന്റെ അഭിനയ ജീവിതത്തിനേറ്റ ആദ്യ വെല്ലുവിളിയെ അതിജീവിക്കാന്‍ ഞാന്‍ പഴയകാല അനുഭവ ജീവിതത്തിന്റെ ഒരേട് പറിച്ചെടുത്ത് കൊണ്ട് അവളൊട് പറഞ്ഞു,
”എടീ കോളേജില്‍ യൂത്ത് ഫെസ്റ്റിവലിന് ഹിന്ദി നാടകത്തിന് ഒന്നാം സമ്മാനം കിട്ടിയത് എന്റെ ടീമിനായിരുന്നു.ചില ഹിന്ദി വാക്കുകള്‍ പറഞ്ഞതിന്റെ അര്‍ത്ഥം മാറിയത് കൊണ്ട് മാത്രമാണ് എനിക്ക് ബെസ്റ്റ് ആക്ടര്‍ കിട്ടാതെ പോയത് അറിയാമോ?”

“ഹോ ഇതല്ലേ കഴിഞ്ഞ കുറേ കാലമായി ഞാന്‍ കേള്‍ക്കുന്നത്, നാടകം കണ്ട ഹിന്ദി ടീച്ചറുടെ കണ്ണ് നിറഞ്ഞു എന്നും,പുറത്ത് തട്ടി അഭിനന്ദിച്ചു എന്നുമൊക്കെയല്ലേ? ഇതിന്റെ ശരിക്കുള്ള സത്യാവസ്ഥ എന്താണെന്ന് നിങ്ങടെ സീനിയറായി പഠിച്ച റംലത്ത എന്നോട് പറഞ്ഞിട്ടുണ്ട്, മേലാല്‍ ഹിന്ദി ക്ലാസില്‍ കയറാന്‍ പാടില്ലെന്നും പറഞ്ഞ് ക്ലാസീന്ന്  ഹിന്ദി ടീച്ചര്‍ ഇറക്കി വിട്ടില്ലേ? ഇതൊന്നും ഞാന്‍ അറിയില്ലെന്ന് കരുതി അല്ലേ? പിന്നെ നാടകത്തിന്റെ കാര്യം പറയുന്നത് കേട്ടാല്‍ തോന്നും മത്സരത്തിന് അഞ്ചാറ് ടീമുണ്ടായിരുന്നു എന്ന്. ആകെ നിങ്ങടെ ടീം മാത്രമല്ലേ ഉണ്ടായുള്ളൂ.എന്നിട്ടും അത് ഡീസോന്‍ കലോത്സവത്തിന് പോയപ്പോ നിങ്ങടെ റോളില്‍ പകരം വേറെ ആളെ വെച്ചല്ലേ അഭിനയിപ്പിച്ചത്? ഇതൊക്കെ റംലത്ത എന്നോട് പറഞ്ഞിട്ടുണ്ട്.അത് കൊണ്ട് ഇനി ഹിന്ദി ഡ്രാമ എന്ന് മിണ്ടിപ്പോകരുത്!”

അയല്‍ വാസിയായ ഒരു സീനിയര്‍ ഇവളുടെ വീടിനടുത്തുള്ളത് കൊണ്ട് കോളേജ് ജീവിതത്തെ പറ്റി ഒന്നും പറയാന്‍ പറ്റില്ലെന്നായി എന്ന് മനസ്സില്‍ ശപിച്ചു. ആ സീനിയര്‍ താത്ത വേറെ എന്തൊക്കെ പറഞ്ഞിട്ടുണ്ടേന്നറിയാന്‍ എന്റെ മനസ്സ് ചെറുതായൊന്നു ആകാംക്ഷാഭരിതമായി.എങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ ഞാന്‍ തുടര്‍ന്നു,
“നിനക്കറിയോ സിനിമാഭിനയം എന്ന് പറഞ്ഞാല്‍ നാടകാഭിനയം പോലല്ല. ഞാന്‍ ഒത്തിരി സിനിമാ ഷൂട്ടിങ് കണ്ടിട്ടുള്ളതാ. എന്തായാലും നാളത്തെ സുദിനം കഴിയട്ടെ നീയൊക്കെ എന്നിലെ നടനെ തിരിച്ചറിയും!”

“അതിനിപ്പോ നാളെയാവണെമെന്നൊന്നുമില്ല, കുറച്ച് കാലമായിട്ട് ഞാന്‍ കാണുന്നതല്ലേ. എന്തായാലും ഇതൊരു സ്ഥിരം പരിപാടിയാക്കണ്ട”

“നീയൊരു മണ്ടി തന്നെ! എടീ ഞാനൊരു സിനിമാ നടനായാല്‍ അതിന്റെ ഗുണം ആര്‍ക്കാ? നിനക്ക് തന്നെ!പിന്നെന്താ പ്രശ്നം?”

“വല്ലപ്പോഴും സിനിമ കാണുന്ന ആളുകളെ കൂടി മുടക്കണം! ഹല്ല പിന്നെ. അതെയ് ചക്കക്കുരു കയ്യില്‍ വെച്ച് വെറുതെ ചക്കച്ചുളയ്ക്ക് തല്ല് കൂടുന്നതെന്തിനാ.നാളത്തെ സുദിനം കഴിയട്ടെ എന്നിട്ടിനി ബാക്കി സ്വപ്നം കാണാം”

അവളുടെ ബുദ്ധിപരമായ ആ നിര്‍ദ്ദേശത്തില്‍ കൂടുതല്‍ സിനിമാ ചര്‍ച്ചകളും സ്വപ്നങ്ങളും അവസാനിച്ചു.അന്നത്തെ ദിവസമൊന്ന് പെട്ടെന്ന് കഴിഞ്ഞ് കിട്ടാന്‍ ഞാന്‍ മനസ്സില്‍ തിടുക്കം കൂട്ടി. പുറത്തെ റോഡില്‍ കൂടി ഒരു ലോട്ടറി വാഹനം നാളേയാണ് നാളെയാണു നാളേയാണ് എന്ന് പറഞ്ഞ് കൊണ്ട് കടന്ന് പോയത് എന്റെ സുദിനത്തെകുറിച്ചായിരിക്കുമന്ന് കരുതി ഞാന്‍ ഉള്‍പുളകത്തൊടെ കിടന്നു.സമയം വല്ലാതെ ഇഴയുന്നതായി എനിക്ക് തോന്നി.

നാലു മണിയുടെ ചായ കുടി കഴിഞ്ഞപ്പോള്‍ സന്ദര്‍ശകര്‍ക്കുള്ള സമയമായി. അപ്പാപ്പന്റെ മകളോട് കല്യാണക്കാര്യം സംസാരിക്കാമെന്നേറ്റത് ശ്യാം പല തവണ വന്ന് ഓര്‍മ്മിപ്പിച്ചു. സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതിന്റെ ത്രില്ലില്‍ ഞാനത് മറന്നിരിക്കുകയായിരുന്നു. ഇടയ്ക്ക് മാഷ് വന്ന് “ഞാന്‍ ഇടപെടണോ“ എന്ന് ചോദിച്ചെങ്കിലും മാഷിന്റെ കയ്യില്‍ അക്കാര്യം ഏല്‍പ്പിക്കാന്‍ എന്തോ എനിക്ക് മനസ്സ് വന്നില്ല. ആ ദൌത്യം ഞാന്‍ തന്നെ ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ തീരുമാനിച്ച് ആ പെണ്‍കുട്ടിയെ കാത്തിരുന്നു.പെട്ടെന്നൊരു മിന്നല്‍ ബസ് സമരം ഉണ്ടായി ആ കുട്ടി വരല്ലേ എന്ന് വരെ ഒരു വേള ഞാന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു. വീണ്ടും എന്റെ പ്രാര്‍ത്ഥനകളെ നിഷ്ഫലമാക്കിക്കൊണ്ട് അല്‍പ്പ സമയത്തിന് ശേഷം  അപ്പാപ്പന്റെ മകള്‍ വാര്‍ഡിലേക്ക് കടന്ന് വന്നു. 

കാര്യം ശ്യാമിനോട് കാര്യം ഏറ്റെങ്കിലും സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കുന്നത് പോലെയുള്ള ഒരുള്‍ഭയം ആ കുട്ടിയെ കണ്ടപ്പോള്‍ എനിക്കുണ്ടായി എന്നുള്ളത് സത്യമായിരുന്നു. രണ്ട് ദിവസം കഴിഞ്ഞിട്ടാണെങ്കില്‍ സിനിമാ നടന്‍ എന്നൊരു ലേബലില്‍ സംസാരിക്കാമായിരുന്നു എന്നൊക്കെ മനസ്സില്‍ തോന്നി.ഇടയ്ക്കിടയ്ക്ക് ശ്യാം എന്നെ “നോക്കി ഇനിയും വൈകുന്നതെന്തേ കോപ്പേ?” എന്ന ചോദ്യം കടമിഴിയാല്‍ എറിഞ്ഞ് കൊണ്ടിരുന്നു.വാളു തടുക്കാം പരിച തടുക്കാം ഏറു തടുക്കാം ചങ്ങാതി, കണ്മുന കൊണ്ടൊരേറെറിഞ്ഞാല്‍ ജന്മം പോകും ചങ്ങാതി എന്നാണല്ലോ കവി പാടിയിരിക്കുന്നത്.ശ്യാമിന്റെ കണ്ണേറ് കൊണ്ട് ഞാനാകെ ചൂളിയിരിക്കുകയാണ്.ഒടുവില്‍ രണ്ടും കല്‍പ്പിച്ച് പുറത്തേക്കിറങ്ങിയ ആ കുട്ടിയുടേ പിന്നാലെ ഞാന്‍  നടന്ന് വരാന്തയിലേക്കിറങ്ങി.

“ശ്ശ്ശ്“ എന്ന് വിളിച്ചെങ്കിലും, ഭയം കൊണ്ടാണോ എന്നറിയില്ല ശബ്ദം പുറത്തേക്ക് വന്നില്ല.ഒടുവില്‍ ഞാന്‍ ഒരു എക്സ്ക്യൂസ് മി എറിഞ്ഞു! അത് ആ കുട്ടിയുടെ ചെവിയില്‍ തട്ടി,അവള്‍ തിരിഞ്ഞ് നിന്നു.ഞാന്‍ ഒരു ചെറു പുഞ്ചിരിയുമായി ആ കുട്ടിയുടേ അടുത്തേക്ക് നടന്നു. പോയാല്‍ ഒരു വാക്ക് കിട്ടിയാല്‍ ശ്യാമിനൊരു പെണ്ണ്! രണ്ടായാലും എനിക്കൊരു ബ്രോക്കറ് പട്ടം ഉറപ്പാണെന്ന് മനസ്സില്‍ കണക്ക് കൂട്ടി! ബ്രോക്കര്‍മാരെ ഞാന്‍ വെറുത്തു, പിന്നെ ശപിച്ചു, എങ്കിലും സുന്ദരികളായ പെണ്‍ കുട്ടികളോട് സംസാരിക്കാന്‍ എനിക്ക് വളരെ ഇഷ്ടമായിരുന്നു!!

തുടരും..

Saturday, May 14, 2011

പഞ്ചകര്‍മ്മ പുരാണം - ഭാഗം ഒന്‍പത്!

എട്ടാം ഭാഗം വായിക്കാത്തവര്‍ ഇവിടെ അമര്‍ത്തുക!

ഇറച്ചിക്ക് പോയവന്‍ വിറച്ചിട്ടും ചത്തു, കാത്തിരുന്നവര്‍ നുണഞ്ഞിട്ടും ചത്തു എന്ന പറഞ്ഞ പോലായിരുന്നു മാഷിനെ കാത്തിരുന്ന ഞങ്ങളുടെ അവസ്ഥ.ആന്റണി മാഷ് ദൌത്യം വിജകരമായി പൂര്‍ത്തിയാക്കി വിജയശ്രീ ലാളിതനായോ ഉണ്ണിമേരി ലാളിതനായോ തിരിച്ചു വരുമെന്ന് കരുതി ഞങ്ങള്‍ ലേറ്റായ തീവണ്ടി കാത്ത് റെയില്‍ വേ സ്റ്റേഷനില്‍ ഇരിക്കുന്നത് പോലെ കട്ടിലില്‍ കുത്തിയിരുന്നു. അപ്പോഴാണ് വാര്‍ഡിന്റെ വലത്തേ മൂലയിലുള്ള കട്ടിലിലെ പേഷ്യന്റായാ ചാവക്കാട്ട് കാരന്‍ മുഹമ്മദാലിക്ക കാര്യം തിരക്കാന്‍ അങ്ങോട്ട് വന്നത്.മൂപ്പരൊരു എക്സ് ഗള്‍ഫാണ്.വാര്‍ഡിന്റെ മുക്കിലെ കട്ടിലില്‍ കിടക്കുന്നത് കൊണ്ട് ഞങ്ങള്‍ ‘മുക്കിലെ എളാപ്പാ’ എന്നാണ് അദ്ദേഹത്തെ വിളിക്കാറ്.മുക്കിലെ എളാപ്പാക്കും പുറം വേദന തന്നെയാണ് പ്രധാന അസുഖമായി രേഖപ്പെടുത്തിയിരിക്കുന്നത്. എളാപ്പാട് ഞാന്‍ കാര്യങ്ങള്‍ വിവരിച്ച് കൊടുത്തു. മൂപ്പര്‍ക്ക് പക്ഷേ അതത്ര പിടിച്ചില്ലെന്ന് തോന്നുന്നു. ഞങ്ങളെ മൂന്നുപേരേയും മാറി മാറി നോക്കിക്കൊണ്ട് എളാപ്പ എന്നോടായി പറഞ്ഞു,

“ഇത് നിന്റെ ഐഡിയ ആവും അല്ലേ?ഓണത്തിന്റെ എടേല് ഓംബ്ലയിറ്റ് കച്ചോടം എന്ന് കേട്ടിട്ടുണ്ട്, ഇപ്പോ കണ്ടു. നിനക്കൊന്നും ഇവന്‍ മനസ്സമാധാനമായി നടക്കുന്നത് പിടിക്കുന്നില്ല അല്ലേ?”

“അല്ല എളാപ്പാ, ചോദിക്കുന്നതോണ്ട് ഒന്നും തോന്നരുത്,എളാപ്പാടെ പുറം വേദനയും കല്യാണവും തമ്മില്‍ വല്ല ബന്ധോം ഉണ്ടോ? എളാപ്പ ഒരു മാതിരി മൂരാച്ചി പിന്തിരിപ്പിന്മാരേപ്പോലെ സംസാരിക്കരുത്. ശ്യാമിനും വേണ്ടെ ഒരു പുറം വേദന അല്ല ഒരു ജീവിതം?”ഞാന്‍ തെറ്റ് തിരുത്തിക്കൊണ്ട് ചോദിച്ചു.

“ഈ ചെറുപ്രായത്തില് തന്നെ അവനൊരു ചായ കുടിക്കാന്‍ വേണ്ടി ഒരു ചായപ്പീടിക തന്നെ  വാങ്ങിക്കൊടുക്കണോ? ആ ഞാന്‍ പറഞ്ഞെന്ന് മാത്രം”
ഒരു ദീര്‍ഘനിശ്വാസത്തോടെ എളാപ്പ മുക്കിലെ കട്ടിലിനെ ലക്ഷ്യമാക്കി നടന്നു.ഞങ്ങള്‍ മാഷിന്റെ വരവും നോക്കി വീണ്ടും നെടുവീര്‍പ്പുകളിട്ടു.

ഒടുവില്‍ അങ്കം ജയിച്ച ചേകവനെപ്പോലെ ആന്റണി മാഷ് ഞങ്ങളുടേ അടുത്തേക്ക് വന്നു.തെക്കേലെ ശാന്ത പരദൂഷണക്കെട്ടുമായി വരുന്നതും നോക്കി സന്തോഷിക്കുന്ന കൊച്ചമ്മമാരെപ്പോലെ ഒരു സന്തോഷം ഞങ്ങളുടെയുള്ളിലും അലയടിച്ചു.മാഷ് വന്ന് കട്ടിലില്‍ ഇരുന്നു.ഒരു നീണ്ട നെടുവീര്‍പ്പോടെ മാഷ് വാര്‍ത്തകള്‍ പങ്ക് വെക്കാന്‍ തുടങ്ങി.
“അതേയ് ആ അപ്പാപ്പന്‍ ഞമ്മള് വിചാരിക്കും പോലെ ചില്ലറക്കാരനല്ലാട്ടാ,കോടീശ്വരനാ കോടീശ്വരന്‍!”

“ശ്യാമിന്റെ ഭാഗ്യം,നീ സുന്നത്ത് ചെയ്തോനാടാ” ബാബു അഭിമാനം കൊണ്ടു.

“സുന്നത്ത് ചെയ്യേ? എന്ത് വിവരക്കേടാ ബാബു നീ പറയുന്നേ?’‘ഞാന്‍ ചോദിച്ചു.

“എന്തോ പുണ്യം ചെയ്തോരെ പറയില്ലേ അതാ ഞാന്‍ ഉദ്ധേശിച്ചത്!” ബാബു നയം വ്യക്തമാക്കി.

“സുകൃതം ചെയ്തോനാന്ന് പറ!, ഹോ പേടിപ്പിച്ചു കളഞ്ഞല്ലോ ! ബാബു പഴേ നാലാം ക്ലാസാ, പുതിയ സിലബസ് വല്യ  പിടിയില്ല, ന്നിട്ട് മാഷ് പറ” ഞാന്‍ മാഷിനെ പ്രോത്സാഹിപ്പിച്ചു.

“അപ്പാപ്പന്റെ വീട് തൃശൂര് ചിയ്യാരത്താ.ഒറ്റ മോളേയുള്ളൂ.പിന്നെ തൃശൂര് ശക്തന്‍ സ്റ്റാന്റിന്റെ അടുത്ത് അപ്പാപ്പന് 36 സെന്റ് സ്ഥലണ്ട്.ഒരു സെന്റിന് കോടികളാ വില.അപ്പോ അപ്പാപ്പന്റെ ആസ്ഥി നീയൊന്നു കൂട്ടി നോക്യേ?”
മാഷ് ആശ്ചര്യ മുഖഭാവത്തില്‍ എല്ലാവരേയും മാറി മാറി നോക്കി.

“അല്ല മാഷേ മാഷ് അപ്പാന്റെ ആസ്ഥികളുടെ  കണക്കെടുക്കാന്‍ പോയതോ അതോ പെണ്ണ് ചോദിക്കാന്‍ പോയതോ?” സഹി കെട്ട് ശ്യാം തന്നെ ചോദിച്ചു.

“നീ പെടയ്ക്കാതെടാ ചെക്കാ,ഞാന്‍ പറയട്ടെ!” മാഷും വിട്ടില്ല.മാഷ് തുടര്‍ന്നു.
“ഞാന്‍ പരമാവധി മുട്ടി നോക്കി,അപ്പാപ്പന് ഒരു അനക്കവും ഇല്ല.ഒരു വിധത്തിലും അപ്പാപ്പന്‍ അടുക്കുന്നില്ല.അത് കിട്ടുമെന്ന് തോന്നുന്നില്ല മക്കളേ!”

 മാഷ് അത്രയും പറഞ്ഞപ്പോള്‍ എല്ലാവരിലും ഒരു മ്ലാനത പരന്നു.ഞങ്ങള്‍ ദയനീയമായി ശ്യാമിനെ നോക്കി.ഞാന്‍ അവനെ സമാധാനിപ്പിക്കുമാറ് തോളത്ത് തട്ടിക്കൊണ്ട് പറഞ്ഞു,

“സാരല്യ ശ്യാമേ,ഭൂമീല് മത്തി പെരുകിയ പോലെ പെണ്ണുങ്ങളുണ്ട്, നമുക്ക് വേറെ നോക്കാടാ.ഇതല്ലെങ്കി വേറെ,അല്ലെങ്കിലും ചന്തം നോക്കീട്ടൊക്കെ കെട്ടാന്‍ പറ്റുമോ?വല്ല ആക്സിഡന്റിലും മുഖത്തിനെന്തേങ്കിലും സംഭവിച്ചാ കഴിഞ്ഞില്ലേ? നീ വെറുതെ എന്തേങ്കിലും ചിന്തിച്ച് മനസ്സ് വിഷമിപ്പിക്കണ്ട!”

ശ്യാമെന്നെ രൂക്ഷമായൊന്നു നോക്കി.ആ നോട്ടം ഞാന്‍ നേരത്തെ കണ്ടിരുന്നെങ്കില്‍ അവനെ കലാമണ്ഡലത്തില്‍ കഥകളി പഠിക്കാന്‍ ചേര്‍ത്തേനെ,അത്രയ്ക്കും ക്രോധഭാവം ആ നോട്ടത്തിലുണ്ടായിരുന്നു.അവന്‍ എന്നെ നോക്കിക്കൊണ്ട് പറഞ്ഞു,

”വെറുതെ ഇരിക്കണ ചുണ്ണീമെ ചുണ്ണാമ്പ് തേച്ച് പൊള്ളിക്യാന്ന് കേട്ടിട്ടുണ്ട്,അതാ ഇപ്പോ ഉണ്ടായേ! പിന്നെ എനിക്കെന്തോന്ന് വിഷമം? പോടേ പോടേ...”
അവന്‍ മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണ് തുടച്ചോ ആവോ?അല്‍പ്പ നേരം അവിടെ മൌനം തളം കെട്ടി നിന്നു.

“പിന്നെ വേറെ ഒരു സാധ്യതയും കൂടിയുണ്ട് ട്ടോ” മാഷ് അവസാനിപ്പിച്ചിട്ടില്ല. അത് കേട്ടതും ഞങ്ങള്‍ വീണ്ടും കാറ്റ് കേറിയ ബലൂണ്‍ പോലെ ഉഷാറായിക്കൊണ്ട് മാഷിനെ ശ്രദ്ധിച്ചു,മാഷ് തുടര്‍ന്നു,
“അപ്പാപ്പനെ ഒന്നൂടെ വളച്ചാല്‍ ചിലപ്പോള്‍ നടക്കും. ഒരു പക്ഷേ ഫ്രന്റോ അല്ലെങ്കില്‍ ബാക്കോ കിട്ടാന്‍ സാധ്യതയുണ്ട്, അതുമല്ലെങ്കില്‍ ചിലപ്പോള്‍ കാല്‍ ഭാഗം കിട്ടാനെങ്കിലും സാധ്യത ഉറപ്പാ. അതായാലും മതി എനിക്ക് സമ്മതാ.ഞാന്‍ രണ്ട് കയ്യും നീട്ടി സ്വീകരിക്കും”

“എന്ത് വൃത്തികേടാ മാഷ് പറയുന്നേ?” എന്റെ ധാര്‍മ്മിക രോഷം അണ പൊട്ടി,”മാഷൊരു മാഷാണോ മാഷേ? മാഷിന് പറയാന്‍ കൊള്ളാവുന്ന ഒരു വര്‍ത്താനാണോ ഇത്? മാഷക്ക് ഒന്നില്ലേലും ഇത്ര പ്രായായില്ലേ?എന്നാലും മാഷ് ആ പെണ്‍കുട്ടിയെ കുറിച്ച് ഇങ്ങനെ പറയുമെന്ന് ഞാന്‍ കുടിക്കണ കഷായത്തില്‍ പോലും വിശ്വസിച്ചില്ല മാഷേ!”  

“നീയെന്താ ഈ പറേണെ?”മാഷ് പ്രതിരോധം തീര്‍ത്തു,” ഞാന്‍ അപ്പാപ്പന്റെ തൃശൂരെ സ്ഥലം ചുളിവിന് കിട്ടുമോന്ന് അന്വേഷിച്ചതല്ലേ? അതിന്റെ മുമ്പീന്നോ അല്ലെങ്കില്‍ പിന്നീന്നോ  പീസായി കിട്ടാന്‍ സാധ്യതയുണ്ടെന്നാ ഞാന്‍ ഉദ്ധേശിച്ചത്! ഇനിയിപ്പോ സ്ഥലത്തിന്റെ കാല്‍ ഭാഗം കിട്ടിയാലും ഞാന്‍ വാങ്ങാമെന്നാ  പറഞ്ഞത് അല്ലാതെ അയ്യേ...”

“അല്ല മാഷിനെ സ്ഥലം കച്ചോടാക്കാന്‍ വിട്ടതോ അതോ പെണ്ണ് ചോദിക്കാന്‍ വിട്ടതോ? സായിപ്പിനെ കണ്ടാല്‍ സാമ്പാറ് മറക്കും എന്ന് കേട്ടിട്ടുണ്ട്.ഇത് വല്ലാത്തൊരു ചതിയായിപ്പോയി മാഷേ!അല്ല എന്നിട്ടും മാഷ് കല്യാണക്കാര്യം ഒന്നും ചോദിച്ചില്ലേ?“ ഞാന്‍ ആകാംക്ഷയോടെ വീണ്ടും ചോദിച്ചു.

“അതിന് ചോദിക്കാന്‍ ആ കുട്ടി പോയില്ലേ? അവള്‍ നാളെ വരും,അപ്പാപ്പനോട് ചോദിക്കുന്നതിനേക്കാള്‍ നല്ലത് നമുക്കാ കുട്ടിയോട് നേരിട്ട് ചോദിക്കുന്നതല്ലേ? ആ കുട്ടിയുടെ ഇഷ്ടമാണല്ലോ പ്രധാനം. നാളെ ആ കുട്ടി വരുമ്പോ ഞാന്‍ നേരിട്ട് ചോദിച്ച് ഒരു തീരുമാനം ഉണ്ടാക്കാം പോരെ?“ മാഷ് പദ്ധതി പ്രഖ്യാപിച്ചു.

“അതേയ് ഇനി മാഷ് ഇടപെടേണ്ട.ഒരു കാര്യം ഏല്‍പ്പിച്ചപ്പോള്‍ അതില്‍ സ്ഥലക്കച്ചോടം കേറ്റിയ സ്ഥിതിയ്ക്ക് നാളേയും അതാവര്‍ത്തിക്കില്ലെന്നാരു കണ്ടു. ഇനി ഞാന്‍ തന്നെ ഇടപെടാം, ശ്യാമേ നീ ഒരു ദിവസം കൂടി ക്ഷെമിക്കെടാ.” ഞാന്‍ വീണ്ടും ശ്യാമിനെ സമാധാനിപ്പിച്ചു.

“അപ്പോള്‍ ഇന്നത്തെ യോഗം പിരിച്ച് വിട്ടിരിക്കുന്നു, വിധിയുണ്ടെങ്കില്‍ കല്യാണ ചര്‍ച്ചകളുമായി വീണ്ടും നാളെ ഒത്തുകൂടാം!” ബാബു മീറ്റിങ് പിരിച്ച് വിട്ടതായി പ്രഖ്യാപിച്ചു. എല്ലാവരും അവരവരുടെ കട്ടിലുകളിലേക്ക് നീങ്ങി.അന്നത്തെ പരിപാടിയില്‍ അവശേഷിക്കുന്ന കഞ്ഞി കുടിയും തോരന്‍ തിന്നലും കഴിഞ്ഞാല്‍ ഉറങ്ങാന്‍ കിടക്കണം. നേരത്തെ എഴുന്നേറ്റ് നെയ്യും കഷായവുമൊക്കെ കുടിക്കാനുള്ളത് കൊണ്ട് എല്ലാവരും നേരത്തെ തന്നെ ഉറക്കത്തിലേക്ക് വീഴുമെന്നതിനാല്‍ എല്ലാവരും അവരവരുടെ കട്ടിലില്‍ പോയി കിടന്നു.

കട്ടിലില്‍ ഇരുന്ന് ഞാന്‍ കഞ്ഞിയും അന്നതെ സ്പെഷല്‍ ഐറ്റം കാബേജ് തോരനും ഭാര്യ നല്ല കുത്തരിച്ചോറ് മീന്‍ കറി കൂട്ടിയും കഴിച്ചു. കട്ടിലില്‍ രോഗിയല്ലാത്തവര്‍ക്ക് കിടക്കാന്‍ അനുവാദമില്ലെങ്കിലും ഗര്‍ഭിണിയായ ഭാര്യയെ കട്ടിലില്‍ കിടത്തി ഞാന്‍ താഴെ കിടക്കാമെന്ന് സ്വപ്നേച്ഛ കരുതാത്ത ഞാന്‍ അവളോട് പായയും ഷീറ്റും വിരിച്ച് നിലത്ത് കിടന്നോളാന്‍ പറഞ്ഞു. അവള്‍ കട്ടിലിന്റെ വലത് ഭാഗത്തെ സ്ഥലത്ത് പായ വിരിച്ച് കിടന്നു.അവളെ ആശ്വസിപ്പിച്ച് കൊണ്ട് ഞാന്‍ പറഞ്ഞു,
“ആ സജി ഇല്ലായിരുന്നെങ്കില്‍ നിനക്കും കട്ടിലില്‍ കയറി കിടക്കായിരുന്നു,അവന്‍ കണ്ടാല്‍ പ്രശ്നാ!ഇതൊക്കെ കാരണമാണ് ഞാന്‍ നിന്നോട് ഇവിടെ കൂട്ട് നില്‍ക്കണ്ട എന്ന് പറഞ്ഞത്”

“അത് സാരല്യ,ഞാന്‍ ഇവിടെ കിടന്നോളാം,രാവിലെ തണുപ്പടിക്കുകയാണെങ്കില്‍ ഞാന്‍ കട്ടിലില്‍ കയറിക്കിടന്നോളാം” അവള്‍ എന്നേയും ആശ്വസിപ്പിച്ചു.

“എന്നാലും നിനക്കും കൂടി കട്ടിലില്‍ കിടക്കാമായിരുന്നു” ഒരു സമാധാനമില്ലാത്ത പോലെ ഞാന്‍ പറഞ്ഞു.

“പിന്നെ അപ്പുറത്തും ഇപ്പുറത്തുമൊക്കെയുള്ളവര്‍ എന്ത് കരുതും,എനിക്ക് നാണാ! വെറുതെ മറ്റുള്ളോരുടേയും നമ്മുടേം ഉറക്കം കേടുത്തണോ?ഞാനിവിടെ തന്നെ കിടന്നോളാം”

“അപ്പുറോം ഇപ്പുറോമുള്ളവര്‍ എന്ത് കരുതാന്‍‍? ആരുടെ ഉറക്കം കെടാന്‍?പെട്രോള്‍ പമ്പിന്റെയകത്ത് തീപ്പെട്ടി ഉരച്ചാലല്ലേ പേടിക്കേണ്ടുള്ളൂ, നനഞ്ഞിരിക്കണ പടക്കം അടുപ്പിലിട്ടാല്‍ വരെ പൊട്ടില്ല പിന്നെയാണ്!“

ഞാന്‍ ചിരിച്ച് കൊണ്ട് പറഞ്ഞു.അവളിലും അതൊരു ചിരി പടര്‍ത്തി.അരികത്തുണ്ടെണ്ടെങ്കിലും ഇങ്ങനെ കയ്യെത്തും ദൂരത്ത് പിണങ്ങിയിട്ടല്ലാതെ കിടക്കേണ്ടി വന്നതിലെ ഒരു ദുര്‍വിധിയെ പഴിച്ച് ഞങ്ങള്‍ വെറുതെ പരസ്പരം കളിയാക്കി.അധികം വൈകാതെ ഷീണം കൊണ്ടെന്നോണം അവള്‍ ഉറക്കത്തിലേക്ക് വഴുതി വീണു.നിറവയറുമായി ഒരു വശം ചരിഞ്ഞ് കിടക്കുന്ന ഭാര്യയെ കണ്ടപ്പോള്‍ എനിക്ക് വല്ലാത്ത സഹതാപം തോന്നി.ഞാന്‍ അവള്‍ക്കും കുഞ്ഞിനും വേണ്ടി പ്രാര്‍ത്ഥിച്ചു.അവള്‍ നിലത്ത് കിടക്കാന്‍ കാരണമായ ഫുഡ്ബോളിനെ ഞാന്‍ പിന്നേയും വെറുത്തു പിന്നെ ശപിച്ചു എങ്കിലും മെസിയേയും റൂണിയേയും മറഡോണയേയുമെല്ലാം എനിക്കിഷ്ടമായിരുന്നു.

രാവിലെ നെയ്യുമായി നേഴ്സ് വന്ന് വിളിക്കുമ്പോള്‍ എന്റെ അടുത്ത് ഭാര്യയും കിടപ്പുണ്ട്. രാവിലെ തണുപ്പടിച്ച് കാല് പെരുത്തപ്പോള്‍ കട്ടിലില്‍ കയറിക്കിടന്നതാവണം. നേഴ്സ് വഴക്ക് പറഞ്ഞെങ്കിലോ എന്ന് കരുതി ഞാന്‍ അവളെ ഉറക്കത്തില്‍ നിന്നും വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ നേഴ്സ്  തടഞ്ഞുകൊണ്ട് പറഞ്ഞു,

“സാരല്യാ ആ കുട്ടി അവിടെ കിടന്നോട്ടെ, താഴെ കിടന്ന് തണുപ്പടിച്ചാല്‍ അതിന് വേറെ വല്ല അസുഖോം വരും, ഇതാ നെയ്യും മരുന്നും വെച്ചിട്ടുണ്ട്”

അവര്‍ നെയ്യും മരുന്നും സൈഡ് ടേബിളില്‍ വെച്ച് അടുത്ത ബെഡിലേക്ക് പോയി.ഇത്രയും സ്നേഹമുള്ള ആ നേഴ്സിനെ ഞാന്‍ ‘ദയാലു അമ്മാള്‍’ എന്ന് വിളിച്ചാലോ എന്ന് വരെ ചിന്തിച്ചു.അവരുടെ ആ കരുണ കടാക്ഷത്തില്‍ ഭാര്യ കട്ടിലില്‍ കിടന്ന് സുഖമായി ഉറങ്ങിക്കൊണ്ടിരുന്നു. ഞാന്‍ അവളെ ഉണര്‍ത്താതെ ശര്‍ക്കര വാങ്ങി വെച്ചതില്‍ നിന്നും ഒരു കഷ്ണമെടുത്ത് നെയ്യ് സേവിച്ച ശേഷം കടിച്ചിറക്കി.ഒരു വിധം ആ സാഹസം കഴിഞ്ഞ് അടുത്ത് നടക്കാന്‍ പോകുന്ന ‘താമരശ്ശേരിചൊരം യജ്ഞവും‘ പ്രതീക്ഷിച്ച് വയറും തടവി കാത്തിരുന്നു.ഇന്നെങ്കിലും ഒരു മയത്തിലൊക്കെ ആയിരിക്കണേ എന്ന് ഞാന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്തു.

അന്ദ്രുക്ക ദുബായീന്ന് വന്ന് ഷര്‍ട്ട് പീസ് പങ്ക് വെക്കാന്‍ വേണ്ടി കീറിയ പോലെ ഒരു ശബ്ദം ശ്യാമിന്റെ കട്ടിലിനടുത്ത് നിന്നും കേട്ടത് വാര്‍ഡില്‍ മൊത്തം ചിരി പരത്തി.എല്ലാവരും സംശയത്തോടെ ശ്യാമിനെ നോക്കി കമന്റുകളെറിയാന്‍ തുടങ്ങി,

“എന്താ ശ്യാമേ മഴക്കോളുണ്ടോ? ഇടി വെട്ടുന്നല്ലോ?“ ബാബു വിളിച്ചു ചോദിച്ചു.

“ഇടി മാത്രമല്ല ആലിപ്പഴോം വര്‍ഷിച്ചിട്ടുണ്ട്,ഇങ്ങട്ട് വാ നേരിട്ട് കാണാം”

ശ്യാം തമാശ പറയുകയാണെന്ന് കരുതി ചിരിച്ച ഞങ്ങള്‍ ആ കാഴ്ച കണ്ട് ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായി. ശ്യാമല്ല പകരം അപ്പുറത്തെ കട്ടിലിലെ അപ്പാപ്പനാണ് ആലിപ്പഴ വര്‍ഷം നടത്തിയത്.അപ്പാപ്പന്റെ തിരുമുല്‍ കാഴ്ച കട്ടിലില്‍ വെച്ച് തന്നെ സമര്‍പ്പണം നടത്തിയിരിക്കുന്നു. അപ്പാപ്പന്‍ തുള്ളിക്കൊരു കുടം പേമാരി പോലെ പെയ്തിറങ്ങിയിരിക്കുന്നു.

“എത്ര വല്യ കോടീശ്വരനായിട്ടെന്താ കാര്യം ഓയില്‍ സീല് തള്ളിപ്പോയാല്‍ കഴിഞ്ഞില്ലേ കാര്യം!”ബാബു ശ്യാമിനെ നോക്കിക്കൊണ്ട് പറഞ്ഞു.

“ശ്യാമേ..അംബാനിയുടേതല്ലാ ഐശ്വര്യാ റായിയുടെ വരെ ഓയില്‍ സീലു തള്ളിയാ ഇതന്യാ ഗതി, എന്ന് വെച്ച് നീ അപ്പാപ്പന്റെ മോളെ കല്യാണം കഴിക്കാനുള്ള തീരുമാനം ഉപേക്ഷിക്കല്ലേ ട്ടാ ചക്കരേ” മാഷ് അല്‍പ്പം പരിഹാസത്തോടെ പറഞ്ഞു.

“അയ്യേ എനിക്കൊന്നും വേണ്ട ആ അപ്പാപ്പന്റെ മോളേ.പാളം തെറ്റിയ ബോഗിയെപ്പോലെയുള്ളാ ആ കിടപ്പ് കണ്ടാ!എനിക്ക് കല്യാണമേ വേണ്ട പൊന്നേ” ശ്യാം വ്യസനത്തോടെ പ്രഖ്യാപിച്ചു.

“ഇപ്പഴാ ശരിക്കും നീ സുകൃതം ചെയ്തോനായത്! അമ്മായപ്പന്റെ ഈ അങ്കം കാണാന്‍ സുകൃതം തന്നെ ചെയ്യണം!” ബാബുവും കളിയാക്കി.

“ഒന്നു നിര്‍ത്തിയേ,വയറ്റീന്ന് പോക്ക് പിടിച്ചവന്റെ മുന്നില് വെച്ച് മൂക്കിപ്പൊടി വലിക്കുന്നോ ?? ശ്യാമേ നീയിതൊന്നും കാര്യമാക്കേണ്ട അതൊക്കെ അപ്പാപ്പന്റെ അസുഖത്തിന്റെ ഭാഗമാണെന്ന് കൂട്ടിയാല്‍ മതി. ഞാനെന്തായാലും ആ കുട്ടിയോടൊന്ന് സംസാരിക്കട്ടെ.എന്നിട്ട് നീ കടുത്ത ഒരു തീരുമാനത്തിലെത്തിയാല്‍ മതി.എന്താ മാഷേ അത് പോരെ?“ഞാന്‍ മാഷിനോട് അഭിപ്രായം ആരാഞ്ഞു.

“മതി അത് മതി’ ശ്യാമേ നീയാ കുട്ടിയെ കെട്ടിയാല്‍ പിന്നെ എനിക്ക് ധൈര്യായിട്ട് മുന്‍ ഭാഗമോ പിന്‍ ഭാഗമോ ചോദിക്കാം,നീ സമ്മതിക്കെടാ ശ്യാമേ” മാഷ് നിലപാടറിയിച്ചു.

“ഈശ്വരാ ഈ മാഷ്ക്ക് ആരോ മുന്‍ ഭാഗത്തും പിന്‍ ഭാഗത്തും കൈവിഷം കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നു,ഒന്ന് പോയെ മാഷേ, പെണ്ണ് കിട്ടുമോന്നെന്നെ അറിഞ്ഞിട്ടില്ല അപ്പഴാണ് അതിന്റെ ഇടയിലൊരു സ്ഥലക്കച്ചോടം! മാഷേ അത്താഴം തന്നെ പട്ടിണി കിടക്കുമ്പോ രാവിലെ വെള്ളച്ചോറിനായി വാശി പിടിക്കരുത്! പിന്നേയ് ഇനിയും ഞാന്‍ ഇവിടെ നിന്നാല്‍ നിങ്ങള്‍ മറ്റൊരു ആലിപ്പഴ വര്‍ഷത്തിന് കൂടി സാക്ഷിയാകേണ്ടി വരും,ഞാനിപ്പോ പോയിട്ട് പിന്നെ വരാം”

വയറും തടവി ഞാന്‍ പുറത്തേക്ക് നടന്നു.മറ്റൊരു താമരശ്ശേരി ചുരമിറങ്ങാനുള്ള തയ്യാറെടുപ്പില്‍  കക്കൂസിന്റെ വാതില്‍ തുറന്ന് ഇടത് കാല്‍ വെച്ച് ഐശ്വര്യമായി അകത്തേക്ക് കയറി.സാന്ദര്‍ഭികമായി ഞാന്‍ ആ പാട്ട് മൂളിക്കൊണ്ടിരുന്നു!
“അറബിക്കടലിളകി വരുന്നേ
ആകാശം പൊട്ടി വരുന്നേ......
പിന്നേം പിന്നേം...
അറബിക്കടലിളകി വരുന്നേ
ആകാശം പൊട്ടി വരുന്നേ.....”


തുടരും...

Monday, May 2, 2011

പഞ്ചകര്‍മ്മ പുരാണം - ഭാഗം എട്ട്!

ഏഴാം ഭാഗം വായിക്കാന്‍ ഇവിടെ തിരുമ്മുക!

വാര്‍ഡിന്റെ വലത് ഭാഗത്തെ മൂലയിലുള്ള കട്ടിലിനടുത്ത് ആളുകള്‍ വട്ടം കൂടി നില്‍ക്കുകയാണ്. ആള്‍ക്കൂട്ടത്തിനിടയിലൂടെ ഏന്തി വലിഞ്ഞ് ഞാനും ആ കാഴ്ച കണ്ടു. ആ ബെഡിലെ പേഷ്യന്റായ കുട്ടേട്ടന്‍ എന്ന്‍ ഞങ്ങള്‍ വിളിക്കുന്ന ‘കുട്ടന്‍‘ എന്നയാളുടെ വായില്‍ നിന്നും നുരയും പതയും വന്ന് കൊണ്ടിരിക്കുകയും ഒരു കയ്യും കാലുമിട്ട് ശക്തിയായി ചലിപ്പിക്കുകയും ചെയ്യുന്നു. അയാള്‍ അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെന്ന് എനിക്ക് മനസ്സിലായി.പലരും കൈകാലുകള്‍ ഒതുക്കിപ്പിടിക്കാന്‍ ശ്രമിക്കുകയും,കൂട്ടത്തില്‍ ആരോ കയ്യില്‍ താക്കോല്‍ കൂട്ടം കൊടുക്കുകയും ചെയ്യുന്നുണ്ട്. അല്‍പ്പ നേരത്തെ അപസ്മാര ലക്ഷണങ്ങളില്‍ നിന്നും അയാള്‍ പതിയെ മോചിതനായി തളര്‍ന്ന് ബോധരഹിതനായി കിടന്നു. അപ്പോഴേക്കും സജിയും ഒരു നേഴ്സും വാര്‍ഡില്‍ എത്തിയിരുന്നു.ആളുകളെ കട്ടിലിന്റെയടുത്ത് നിന്നും മാറ്റി നിര്‍ത്തി അയാള്‍ക്ക് കാറ്റ് കിട്ടത്തക്ക രീതിയില്‍ മറ്റൊരാള്‍ ഒരു പത്രം മടക്കിപ്പിടിച്ച് വീശിക്കൊടുത്ത് കൊണ്ടിരുന്നു.എല്ലാവരിലും ആ കാഴ്ച ഒരു മ്ലാനത പരത്തി.വാര്‍ഡ് പെട്ടെന്ന് നിശബ്ദമായി.ആരും പിന്നെ അധികമൊന്നും സംസാരിക്കാന്‍ നില്‍ക്കാതെ സന്ദര്‍ശകര്‍ ഓരോരുത്തരായി പതിയെ പുറത്തേയ്ക്കിറങ്ങിത്തുടങ്ങി.

കുട്ടേട്ടന് ഏതാണ്ട് നാല്‍പ്പത് വയസ് പ്രായം വരും. കൂലിപ്പണി ചെയ്താണ് അമ്മയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം പോറ്റുന്നത്.നന്നായി മദ്യപിക്കുകയും ഭാര്യയെ ഉപദ്രവിക്കുകയും ചെയ്യുമായിരുന്നെന്ന് പലരില്‍ നിന്നുമായി ഞാനും മനസ്സിലാക്കി.മദ്യപിക്കുമായിരുന്നെങ്കിലും കുടുംബം പട്ടിണിക്കിടാതെ നോക്കാന്‍ അയാള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അങ്ങിനെയിരിക്കെ ഒരു ദിവസം കുട്ടേട്ടന്റെ  ശരീരത്തിന്റെ ഒരു വശം പെട്ടെന്ന് തളര്‍ന്ന് പോയി. ദുരിതം ആ കുടുംബത്തില്‍ പക്ഷാഘാതത്തിന്റെ രൂപത്തില്‍ അവതരിച്ചു.കാര്യമായ ചികിത്സയൊന്നും നടത്താനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്ത ആ കുടുംബത്തിന്റെ നാഥന്‍ തന്നെ വീണ് പോയപ്പോള്‍ ആ കുടുംബമാകെ പകച്ച് നിന്ന് കാണണം! പക്ഷാഘാതം ശരീരം തളര്‍ത്തിയ കുട്ടേട്ടന് ഇരുട്ടടി പോലെയാണ്  ഭാര്യ അയാളെ ഉപേക്ഷിച്ച് പോയപ്പോള്‍ അനുഭവപ്പെട്ടിട്ടുണ്ടാവുക. പട്ടിണി കിടക്കേണ്ടി വന്നെങ്കിലോ  എന്നോര്‍ത്തിട്ടാവണം ഒരു ദിവസം രാവിലെ അയാളുടെ ഭാര്യ മക്കളേയും കൊണ്ട് വീട് വിട്ടിറങ്ങിയത്. ഭര്‍ത്താവിനെ ശുശ്രൂഷിക്കേണ്ട സമയത്ത് സ്വസുഖം തേടിപ്പോയ അയാളുടെ ഭാര്യയെ ഞാന്‍ വെറുത്തു പിന്നെ ശപിച്ചു, പക്ഷേ എന്റെ ഭാര്യയെ എനിക്ക് വളരെ വളരെ ഇഷ്ടമാണ്.

കുട്ടേട്ടന്റെ കൂടെ ആശുപത്രിയില്‍ കൂട്ട് നില്‍ക്കുന്നത് പ്രായമായ അയാളുടെ അമ്മയാണ്. പഞ്ചകര്‍മ്മയില്‍ അവര്‍ക്ക് ചികിത്സ സൌജന്യമായത് കൊണ്ടാണ് അവര്‍ ഇവിടെ അഡ്മിറ്റാക്കിയത്. കുട്ടേട്ടന് ഇതിന് മുന്‍പും അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ കണ്ടിട്ടുണ്ടെന്ന് കുട്ടേട്ടനെക്കുറിച്ച് മുന്നേ അറിയുന്ന തത്തമംഗലത്തുകാരനില്‍ നിന്നും ഞാന്‍ മനസ്സിലാക്കി.  അപ്പോഴാണ് കുട്ടേട്ടന്റെ കൂടെ നില്‍ക്കുന്ന അമ്മയെ ഞാന്‍ ശ്രദ്ധിക്കുന്നത്.എഴുപത് വയസിന് മുകളില്‍ പ്രായമുണ്ട് ആ വൃദ്ധയ്ക്ക്. കണ്ടാല്‍ ശരിക്കുമൊരു പട്ടിണിക്കോലം. ചെവി അല്‍പ്പം പതുക്കെയാണ്.അവര്‍ കട്ടിലിന്റെ ഒരു കാലിന്റെ അരികില്‍ ചാരിയിരുന്ന് കരയുകയാണ്. ആ കാഴ്ച എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി.ഈ വയസ് കാലത്ത് മകന്റെ ഈ ദുര്‍വിധി കാണാന്‍ വിധിക്കപ്പെട്ട ആ അമ്മയുടെ രൂപം മനസ്സില്‍ വല്ലാത്തൊരു വിങ്ങല്‍ തീര്‍ത്തു.കുട്ടേട്ടനുള്ള ഭക്ഷണവും മരുന്നും തൈലങ്ങളുമെല്ലാം സൌജന്യമായി പഞ്ചകര്‍മ്മയില്‍ നിന്നും കിട്ടുമെങ്കിലും കൂടെ നില്‍ക്കുന്നവര്‍ക്ക് ഭക്ഷണമൊന്നും ലഭിക്കില്ല. അതിനാല്‍ ആ അമ്മ പലപ്പോഴും പട്ടിണി കിടക്കുകയോ കുട്ടേട്ടന്റെ ബാക്കി വരുന്ന ഭക്ഷണം കഴിക്കുകയോ ആണ് പതിവ്. കുട്ടേട്ടന് തന്നെ ചിലപ്പോള്‍ കഞ്ഞി തികയാത്ത അവസരത്തില്‍ വിവരം അറിഞ്ഞ് വല്ലവരും അമ്മയ്ക്ക് ഭക്ഷണം വാങ്ങിക്കൊടുത്തെങ്കിലായി. എന്നാലും പട്ടിണിയിരുന്നാലും ആ വൃദ്ധ ആരോടും പരാതി പറയുകയോ സഹായം ആവശ്യപ്പെടുകയോ ചെയ്യാറില്ല. കൂടെയുള്ളവര്‍ കണ്ടറിഞ്ഞ് സഹായിക്കുന്നത് മാത്രമാണ് അവരുടെ ആശ്രയം. അത്രയ്ക്കും കഷ്ടമായിരുന്നു അവരുടെ സ്ഥിതി.കുടുംബത്തെ ആകെ വരുമാനക്കാരനാണ് ഒരു വശം തളര്‍ന്ന് കട്ടിലില്‍ കിടക്കുന്നത്. ഭൂമിയില്‍ പട്ടിണിയും പരിവെട്ടവുമായി ജീവിക്കുന്ന ആളുകളെ ദൈവം വീണ്ടും വീണ്ടും ദുരിതങ്ങള്‍ നല്‍കി പരീക്ഷിക്കുന്നത് എന്തിനാണെന്ന് ചിന്തിച്ച് ഞാന്‍ വെറുതെ അലോസരപ്പെട്ടു. പട്ടിണിപ്പാവങ്ങളുടെ ദുരിതങ്ങളെ ഞാന്‍ വെറുത്തു പിന്നെ ശപിച്ചു, എങ്കിലും പട്ടിണിയിലും തളരാതെ തന്റെ മകനെ ശുശ്രൂഷിക്കുന്ന ആ വൃദ്ധ മാതാവിനെ എനിക്ക് വളരെ ഇഷ്ടമായിരുന്നു.

ഇതെല്ലാം കണ്ട് പകച്ച് നിന്ന ഭാര്യ എല്ലാവരേയും അല്‍ഭുതപ്പെടുത്തിക്കൊണ്ട് ആ തീരുമാനം പ്രഖ്യാപിച്ചു.ഇനിയുള്ള ദിവസം ആശുപത്രിയില്‍ എനിക്ക് തുണയായി അവള്‍  കൂട്ട് നില്‍ക്കാമെന്ന്! ഒരു മാസത്തെ കാര്യമല്ലേയുള്ളൂവെന്നും എന്റെയടുത്ത് നിന്നില്ലെങ്കില്‍ വീട്ടില്‍ നില്‍ക്കാന്‍ മനസ്സമാധാനം കിട്ടില്ലെന്നും അവള്‍ വയറും തടവിക്കൊണ്ട് ആണയിട്ടു.ഒരു വേള വാര്‍ഡിലുള്ള മറ്റ് രോഗികളുടെ കൂട്ടിരിക്കുന്ന സുന്ദരികളായ സ്ത്രീകളെ കണ്ട് മനം മാറിയതാണോ എന്ന് ഞാന്‍ ആരേയും അറിയിക്കാതെ ഒരു നടുക്കത്തോടെ ഓര്‍ത്തെങ്കിലും അല്ലെന്ന് സ്വയം ഒരു തീരുമാനത്തിലെത്തി ആശ്വസിച്ചു. ഉമ്മയും അവളുടെ ഉപ്പയുമൊക്കെ അവളുടെ ആ കടുത്ത തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നിരാശരായി ഒടുവില്‍ മനസ്സില്ലാ മനസ്സോടെ എല്ലാവരും സമ്മതിക്കുകയായിരുന്നു. എങ്കിലും അവസാന ശ്രമമെന്നോണം അവളെ പിന്തിരിപ്പിക്കാനായി ഞാന്‍ രാവിലെ ‘താമരശേരി ചൊരം‘ ഇറങ്ങുന്ന കാര്യവും,ചിലപ്പോള്‍ കാണിക്കയുമായി പോകുമ്പോള്‍ വഴിയിലെങ്ങാനും വെച്ച് ബ്രേക്ക് പൊട്ടിയാല്‍ ബക്കറ്റുമായി പിന്നാലെ ഓടേണ്ടി വരുമെന്നൊക്കെ പറഞ്ഞ് നോക്കി. അവള്‍ എന്തും ചെയ്യും സുകുമാരനെപ്പോലെ  എന്ത് ത്യാഗത്തിനും ഒരുക്കമായിരുന്നു. അവളുടെ ആ സ്നേഹത്തിന് മുന്നില്‍ എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. ആ കണ്ണുനീരിന് സത്യമായും നീയൊന്നും എനിക്കീ ആശുപത്രിയില്‍ പോലും സമാധാനം തരില്ല്ല്ലല്ലോടീ എന്ന മനോഭാവമൊന്നും ഉണ്ടായിരുന്നില്ല എന്ന് ഞാന്‍ ആണയിടുന്നു.രോഗിയായ ഭര്‍ത്താവിന് ഗര്‍ഭിണിയായ ഭാര്യ കൂട്ട്! ഒരുമാതിരി ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നൊക്കെ പറയുന്ന പോലെ! ഈനാമ്പേച്ചികളേയും മരപ്പട്ടികളേയും ഞാന്‍ വെറുത്തു പിന്നെ ശപിച്ചു എങ്കിലും ഭാര്യയുടെ സമീപ്യം എനിക്കേറെ ഇഷ്ടമായിരുന്നു.

സന്ദര്‍ശകരെല്ലാം പോയപ്പോള്‍ തൊട്ടടുത്ത കട്ടിലിലെ പേഷ്യന്റായ ഉണ്ണിയേട്ടന്റെ ഭാര്യ ചന്ദ്രികേച്ചിയാണ് ആദ്യം ഭാര്യയെ പരിചയപ്പെടാനെത്തിയത്. ഉണ്ണിയേട്ടന് അസുഖം പുറം വേദനയാണ്. ഷോള്‍ഡറിന്റെ എല്ലിന് തേയ്മാനം. കണ്ടാല്‍ നമ്മുടെ സില്‍മാ നടന്‍ ജോണിയുടെ ഒരു ഗെറ്റപ്പുണ്ട്. അതേ ശരീരം,ചന്ദ്രികേച്ചി പക്ഷേ ഉണ്ണിയേട്ടന്റെ ശരീരത്തിന്റെ ഒരു കാല്‍ ഭാഗമേ വരൂ.അവര്‍ക്കൊരു മകളുണ്ട്, മിടുക്കിക്കുട്ടി.നേഴ്സറിയില്‍ പോകുന്നുണ്ടത്രേ.അച്ഛനും അമ്മയും ആശുപത്രിയിലായത് കൊണ്ട് മോള്‍ അമ്മൂമ്മയുടെ കൂടെയാണ് താമസിക്കുന്നത്. ഇത്രേം വിവരങ്ങള്‍ ഞാന്‍ അവരുടെ സംസാരത്തില്‍ നിന്നും ചോര്‍ത്തിയെടുത്തു.വെറുതെ കാറ്റിലൂടെ അലഞ്ഞ് തിരിയുന്ന ശബ്ദങ്ങളെ കാത് കൂര്‍പ്പിച്ച് കൊണ്ട് വലിച്ചെടുത്തു എന്നു മാത്രം!

കുട്ടേട്ടന്റെ ബെഡിന്റെ ഇപ്പുറത്ത് നെല്ലുവായ് എന്ന സ്ഥലത്തുള്ള രാമകൃഷ്ണന്‍ ചേട്ടനാണ് കിടക്കുന്നത്.അതിനിപ്പുറം ബാബുവും കൂട്ടിന് ഭാര്യ സുബൈദ എന്ന സുബു.ബാബു യൂണിയന്‍ പണിക്കാരനായിരുന്നു. ഒരിക്കല്‍ പണിക്കിടെ ചാക്കേറ്റിയപ്പോള്‍ അടി തെറ്റി വീണ് ചാക്ക് ദേഹത്ത് വീണ് തണ്ടലിന് കേട്പാട് സംഭവിച്ചതാണ്.ഈ ദമ്പതികള്‍ക്ക് കുട്ടികളില്ല എന്ന ഒരു ദുഃഖവും അവരെ അലട്ടുന്നുണ്ടെങ്കിലും ചികിത്സകളൊന്നും മുടക്കാതെ പ്രതീക്ഷയിലാണവര്‍. അതിനുമിപ്പുറത്തെ കട്ടിലിലാണ് പാവറട്ടിക്കാരന്‍ ആന്റണി മാഷും കൂട്ടിന് ടീച്ചറും! ചക്കിക്കൊത്ത ചങ്കരന്‍ എന്നൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും ഇത്രയും രസികനായ ഒരു മാഷും അതിന്റെയൊപ്പം ചിരിക്കാന്‍ കൂടാന്‍ ഒരു ടീച്ചറും.ടീച്ചര്‍ ശരിക്കും ഒരു മൂത്ത ചേച്ചിയെപ്പോലെയായിരുന്നു എന്ന് ഭാര്യ പറയാറുണ്ട് കാരണം അവളെ അത്രയ്ക്കധികം ഓരോ കാര്യത്തിനും ടീച്ചര്‍ സഹായിച്ചിട്ടുണ്ട്. ഈ ടീച്ചറും സുബുവും കൂടിയാണ് പിന്നീട് ഭാര്യയുടെ അടുത്തേക്ക് കുശലാന്വേഷണത്തിനും പരിചയപ്പെടലിനുമായി വന്നത്. എന്റെ ചെവിക്ക് ഇനിയും പണി കൂട്ടണ്ട എന്ന് കരുതി ഞാന്‍ മെല്ലെ പാട്ട് സീന്‍ തുടങ്ങിയ ടാക്കീസില്‍ നിന്നും മുള്ളാന്‍ പോകുന്ന പോലെ പുറത്തേക്ക് നടന്നു.

വരാന്തയില്‍ ഇരുട്ട് വീഴുന്നത് തടയാനായി ട്യൂബ് ലൈറ്റ് പ്രകാശം പരത്തുന്നുണ്ടായിരുന്നു. വരാന്തയുടെ അങ്ങേ തലയ്ക്കല്‍ നിന്നും മൂന്നാലു പേര്‍ വാര്‍ഡിനെ ലക്ഷ്യമാക്കി നടന്ന് വരുന്നത് ഞാന്‍ കണ്ടു. അവര്‍ അടുത്തെത്തുംതോറും മുഖചിത്രങ്ങള്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരുന്നു. ഒരപ്പാപ്പനും അമ്മാമയും കൂടെ സുന്ദരിയായ ഒരു ചെറുപ്പക്കാരിയും പിന്നെ സജിയും. ലക്ഷണം കണ്ടിട്ട് ശ്യാമിന്റെ അപ്പുറത്തെ ബെഡിലേക്ക് പ്രവേശനം ലഭിച്ച പുതിയ അഡ്മിഷനാണെന്ന് സജിയുടെ കയ്യിലെ ബാഗും കൂടി കണ്ടപ്പോള്‍ ഞാന്‍ ഉറപ്പിച്ചു.അപ്പാപ്പനായിരിക്കണം രോഗി.,കണ്ടാല്‍ അങ്ങിനെ തോന്നില്ലെങ്കിലും നല്ല ഉഷാറായിത്തന്നെയാണ് അപ്പാപ്പന്‍ മുന്നില്‍ നടക്കുന്നത്,തൊട്ട് പുറകിലായി അമ്മാമ്മയും. തീരെ തടി കുറവാണെങ്കിലും അമ്മാമയ്ക്കും നല്ല ആരോഗ്യമൊക്കെ തോന്നുന്നുണ്ട്.പിന്നെ കൂടെയുള്ള സുന്ദരിക്കുട്ടിക്ക് ആവശ്യത്തിന് സൌന്ദര്യവും ഇരുപത് ഇരുപത്തിരണ്ട് വയസും പ്രായം കാണും.ആ സുന്ദരിക്കുട്ടി നേരെ നടന്ന് വന്ന് എന്റെ ഹൃദയത്തിലേക്ക് കയറിയെങ്കിലോ എന്ന് പേടിച്ച് ഞാന്‍ ചുമരിന്റെ ഓരത്തേക്ക് ചാരി നിന്ന് അവര്‍ക്ക് വഴിമാറിക്കൊടുത്തു. എന്നെ കണ്ടതും സജിക്കെവിടെയോ കുരുപൊട്ടിയെന്ന് തോന്നുന്നു,അതോ ഇനി ആ പെണ്ണിന്റെ മുന്‍പില്‍ ആളാവാനാണോ എന്ന് ഞാന്‍ തെറ്റിദ്ധരിക്കുമാറ് സജി എന്നെ നോക്കിക്കൊണ്ട് അലറി,

“എന്താടാ ലാവെളിച്ചത്ത് കോഴീനെ വിട്ടാക്കിയ പോലെ ഇവിടെ കിടന്ന് തിരിയണ്? പോയി കിടക്കാന്‍ നോക്ക്.ആറ് മണി കഴിഞ്ഞാല്‍ പുറത്തേക്കിറങ്ങരുത് മനസ്സിലായോ?”

സജി ഒരു വൈദ്യരായിരുന്നില്ലല്ലോ എന്ന് സമാധാനിച്ച് മനസ്സ് നിറയെ സജിയോടുള്ള ദേഷ്യവുമായി ഒരു സൈക്കിളില്‍ നിന്ന് വീണ ചിരിയും മുഖത്ത് ഫിറ്റ് ചെയ്ത് ഞാനും അവരുടെ പിന്നാലെ വാര്‍ഡിലേക്ക് കയറി.

പ്രതീക്ഷിച്ച പോലെ തന്നെ അത് ശ്യാമിന്റെ  അപ്പുറത്തെ ബെഡിലേക്കുള്ള അഡ്മിഷനായിരുന്നു. ഞാന്‍ ശ്യാമിന്റെ ബെഡിന്റെ തലയ്ക്കല്‍ ഇരുന്നു. സത്യമായും അപ്പാപ്പന്റെ മകളെ വായില്‍ നോക്കുക എന്ന ഉദ്ദേശമായിരുന്നില്ല, മറിച്ച് കെട്ടുപ്രായമായി നില്‍ക്കുന്ന ശ്യാമിന് ആ സുന്ദരിക്കുട്ടിയെ ഒന്നാലോചിച്ചാലോ എന്ന് വെറുതേ മനസ്സില്‍ തോന്നിയത് കൊണ്ട് മാത്രം അവിടെ ഇരുന്നതാണ്. ഞാന്‍ ശ്യാമിനെ വിളിച്ച് ബാബുവിന്റെ കട്ടിലിനടുത്തേക്ക് നടന്നു.ഗൂഡാലോചനയില്‍ പങ്ക് ചേരാന്‍ മാഷും എത്തി.ഞാന്‍ കാര്യങ്ങള്‍ക്ക് തുടക്കം കുറിച്ചു,
”അല്ല മാഷേ എപ്പഴായാലും കല്യാണം വേണം,എന്നാ പിന്നെ ഈ കുട്ടി തന്നെ ആവുന്നതില്‍ എന്താ തെറ്റ്?ബുക്കും പേപ്പറുമൊക്കെ ശരിയാവുമോന്ന് ഒത്ത് നോക്കുകയെങ്കിലുമാവാലോ?”

“എന്ത് ബുക്കും പേപ്പറും?” ബാബുവിന്റെ സംശയം.

“അല്ല ബാബു, ഇവര്‍ക്കീ ജാതകം നോക്കണം പിന്നെ പൊരുത്തം നോക്കണം അങ്ങിനെയുള്ള ഏര്‍പ്പാടില്ലേ,അത് ശരിയാക്കുന്ന കാര്യാ. അല്ലാ എന്താ ശ്യാമേ നിന്റെ അഭിപ്രായം?“ ഞാന്‍ ചിന്താ മഗ്നനായ ശ്യാമിനോട് ചോദിച്ചു.
ശ്യാം ഇല്ലാത്ത ഗൌരവം ഉണ്ടെന്ന് വരുത്തി , “ഞാന്‍ കല്യാണം കഴിക്കാന്‍ മുട്ടി നില്‍ക്കാന്ന് നിന്നോടാരാ പറഞ്ഞേ? ആദ്യം ഞാനൊന്ന് നന്നായി നടക്കട്ടെ, എന്നിട്ട് മതി കല്യാണമൊക്കെ”

അതിനുള്ള മറുപടി മാഷാണ് പറഞ്ഞത്, “നീയതിന് ദുര്‍നടപ്പിന് ശിക്ഷിക്കപ്പെട്ട് ജയിലിലൊന്നുമല്ലല്ലോ കിടക്കണ്, ഇന്നല്ലെങ്കില്‍ നാളെ നിന്റെ അസുഖം മാറും,പക്ഷേ ഇത്രെം നല്ലൊരു കുട്ടീനെ കിട്ടിയെന്ന് വരില്ലാട്ടാ”
അത് ശരി വെച്ച് കൊണ്ട് ബാബു ശ്യാമിനെ ഉപദേശിക്കുമാറ് തുടര്‍ന്നു, “ശ്യാമേ നമ്മള് നാളെയോ മറ്റന്നാളൊ ഒന്നുമല്ലല്ലോ കല്യാണം നടത്തുന്നത്. അതിനൊക്കെ ഒരുപാട് സമയമില്ലേ ദാസാ? അതോ നിനക്ക് ഒരാഴ്ചക്കുള്ളില്‍ വേണോ?

കാര്യങ്ങള്‍ കൈവിട്ട് പോകാതിരിക്കാന്‍ ഞാന്‍ വീണ്ടും ഇടപെട്ട് ശ്യാമിനോട് പറഞ്ഞു, “ശ്യാമേ ആദ്യം കാര്യങ്ങളൊക്കെ മാഷ് ചെന്ന് അന്വേഷിക്കട്ടെ, മാഷാകുമ്പോ അതിന്റേതായ രീതിയില്‍ കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കും.എന്നിട്ട് നമുക്കൊരു തീരുമാനത്തിലെത്തിയാല്‍ പോരെ?“

ആ തീരുമാനത്തോട് എല്ലാവരും യോജിച്ചു.അങ്ങിനെ പരിചയപ്പെടല്‍ കം കല്യാണ സാധ്യതയെ പറ്റി ഗവേഷണം നടത്താന്‍ ആന്റണി മാഷ് അപ്പാപ്പന്റെ കട്ടിലിന്റെ അടുത്തേക്ക് നീങ്ങി.ശ്യാമിന്റെ മുഖത്ത് വല്ലാത്തൊരു സന്തോഷവും പ്രകാശവും ഞങ്ങള്‍ കണ്ടു.അതും പറഞ്ഞ് അവനെ കളിയാക്കുകയും ചെയ്തു.എങ്ങിനെയെങ്കിലും ആ അപ്പാപ്പന്‍ കല്യാണത്തിന് സമ്മതിക്കണേ എന്നായിരുന്നു ഞങ്ങളുടെ പ്രാര്‍ത്ഥന.ഒരു തമാശയ്ക്ക് തോന്നിയ ആശയമായിരുന്നെങ്കിലും ആ പെണ്‍കുട്ടിയുടെ അടക്കവും ഒതുക്കവും ശാലീനതയുമെല്ലാം കണ്ടപ്പോള്‍ ശ്യാമിനും താല്പര്യം തോന്നുകയായിരുന്നു.പിന്നെ മറ്റൊന്നും ചിന്തിച്ചില്ല.പോയാല്‍ ഒരു വാക്ക് കിട്ടിയാല്‍ മനസ്സിനിണങ്ങിയ പെണ്ണ്.അതായിരുന്നു ഒരു ലയിന്‍. സമ്മന്ത ചര്‍ച്ചകള്‍ക്ക് പോയ മാഷിനേയും കാത്ത് ഞങ്ങള്‍ ബാബുവിന്റെ കട്ടിലിന് ചുറ്റും ഇരുന്നു. ആ ഇരുപ്പില്‍ ഞാന്‍ കാത്തിരിപ്പുകളെ വെറുത്തു, പിന്നെ ശപിച്ചു എങ്കിലും കല്യാണങ്ങള്‍ എനിക്കേറെ ഇഷ്ടമായിരുന്നു.

തുടരും....

Monday, April 4, 2011

പഞ്ചകര്‍മ്മ പുരാണം - ഭാഗം - ഏഴ്

ആറാം കര്‍മ്മത്തിനായി ഇവിടെ കിഴി വെക്കുക!

ആള്‍ക്കൂട്ടത്തിനിടയില്‍ ഉടുമുണ്ട് ഉരിഞ്ഞ് പോയവന്റെ ജാള്യതയോടെ ഗ്ലാമറിനേറ്റ കടുത്ത പ്രഹരത്തില്‍ നിലംപരിശായി ഞാന്‍ കട്ടിലില്‍ മലര്‍ന്ന് കിടന്നു.സന്ദര്‍ശകര്‍  കല്യാണ മണ്ഡപത്തിലെ ഭക്ഷണശാലയുടെ വാതില്‍ തുറന്ന് വിട്ടത് പോലെ ഓരോ കട്ടിലിനടുത്തേക്കും വന്നു കൊണ്ടേയിരുന്നു. ഒരപരിചിതനും എന്റെ കട്ടിലിനടുത്തേക്ക് വരല്ലേ എന്ന് ഞാന്‍ വെറുതേ പ്രാര്‍ത്ഥിച്ചു. എങ്കിലും വാര്‍ഡിലേക്ക് കടന്ന് വരുന്നവരെ സ്കാന്‍ ചെയ്ത് കൊണ്ട്  വാതില്‍ക്കലേക്ക് കണ്ണും നട്ട് അടിയേറ്റ സര്‍പ്പത്തെപ്പോലെ ഞാന്‍ കിടന്നു.ഇനിയും ആളു മാറി ആരെങ്കിലും എന്തെങ്കിലും പറഞ്ഞു വന്നാല്‍ അത് താങ്ങാനുള്ള ത്രാണി എന്റെ പിഞ്ചു ഹൃദയത്തിനില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.ഡിസ്ക് തെറ്റിയവനെ ഗ്ലാമറ് പീഡിപ്പിക്യാ എന്ന് പറഞ്ഞ പോലെയായിരുന്നു എന്റെ അവസ്ഥ. കോളേജില്‍ പഠിക്കുന്ന കാലത്തും ഉച്ചയ്ക്കും വൈകീട്ടും എന്തിനധികം രാത്രി പോലും ഇത്തരമൊരു അവഹേളനം എന്റെ ഗ്ലാമറിനേല്‍ക്കേണ്ടി വന്നിട്ടില്ല എന്നോര്‍ത്തപ്പോള്‍ വീണ്ടും ഞാന്‍ ഫുഡ്ബോളിനെ വെറുത്തു, പിന്നെ ശപിച്ചു,എങ്കിലും ഗ്ലാമറുള്ള കോളേജ് കുമാരികളെ എനിക്കിഷ്ടമായിരുന്നു.

അല്‍പ്പം കഴിഞ്ഞപ്പോള്‍ വാര്‍ഡിലേക്ക് വലിയൊരു വയറും അതിന്റെ പിന്നിലായി ഭാര്യയും അതിനും പിന്നിലായി എന്റെ മകനെ എടുത്ത് കൊണ്ട് അവളുടെ ഉപ്പയും കടന്നു വന്നു. ഭാര്യ ആറാം മാസത്തെ ഗര്‍ഭ കാലം തള്ളിനീക്കുകയായിരുന്നു.ആദ്യത്തേത് ആണ്‍കുട്ടിയായപ്പോള്‍ അടുത്തത് പെണ്‍കുട്ടിയാവും എന്നൊക്കെ ഒരു ചില്ലറ കണക്ക് കൂട്ടലുകളോടെയുള്ള പ്രതീക്ഷകളൊക്കെ ഞങ്ങള്‍ക്കുണ്ടായിരുന്നു.അന്ന് വിശ്വാസത്തിന്റെ പരസ്യം ഇല്ലാത്തോണ്ട് പ്രതീക്ഷയായിരുന്നല്ലോ എല്ലാം!ഈ പ്രതീക്ഷയാണ് പിന്നീട് വിശ്വാസത്തിന് വഴിമാറിയത് എന്ന് ചരിത്രം!

സത്യത്തില്‍ ഈ നവദമ്പതികളുടെ കാര്യം പറഞ്ഞാല്‍ ശരിക്കും ചിരി വരും.കല്യാണം കഴിഞ്ഞ് കുറച്ച് നാള്‍ കഴിയുമ്പോള്‍ തുടങ്ങും ചില കോണുകളില്‍ നിന്നും എന്തേ ഒന്നും ആയില്ലേ,? പ്ലാനിങ്ങിലാണോ? എന്നൊക്കെയുള്ള ചോദ്യങ്ങള്‍‍.ചിലര്‍ ഹണിമൂണ്‍ കണ്ട് പിടിച്ചത് തന്നെ  ഭാര്യക്ക് വിശേഷം ഉണ്ടാവാന്‍ വേണ്ടിയാണെന്ന് വരെ വിശ്വസിച്ച് കളയും! ഹണിമൂണ്‍ കഴിഞ്ഞ് വരുന്ന വധുവിന്റെ മുഖം നോക്കി ഗര്‍ഭലക്ഷണം പറയുന്ന ഒരേര്‍പ്പാട്  വീട്ടിലെ  മുത്തശ്ശിമാര്‍ക്ക് സ്വായത്തമായിരുന്നത്രേ.ഓരോരോ ലക്ഷണക്കേടുകളേ.മിക്കവാറും  ആ നാളുകളില്‍ ഭാര്യ ആദ്യത്തേത് ആണ്‍ കുഞ്ഞ്  മതിയെന്നും ഭര്‍ത്താവ് ഭാര്യയോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ കിട്ടിയ അവസരമെന്ന നിലയില്‍ ഭാര്യയെപ്പോലെ ഭംഗിയുള്ള പെണ്‍കുട്ടി മതിയെന്നും സ്നേഹ വായ്പ്പോടെ പരസ്പരം  പറയുകയും ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടമായിരിക്കും! പിന്നെ ഒന്ന് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാലോ കുഞ്ഞിക്കരച്ചിലോ ഉണ്ടായില്ലെങ്കില്‍ അഭ്യുതയകാംക്ഷികളുടെ അടുത്ത ചോദ്യം വരുകയായി! എന്തടാ വല്ല പ്രോബ്ലോം ഉണ്ടോ? നിനക്കാണോ അതോ അവള്‍ക്കാണൊ പ്രോബ്ലം? തുടങ്ങിയ ചോദ്യാക്രമണങ്ങളാവും.അപ്പോള്‍ പിന്നെ ആണായാലും വേണ്ടില്ല പെണ്ണായാലും വേണ്ടില്ല ഒരു കുഞ്ഞിക്കാല് കണ്ടാ മതിയേന്നാവും ആ കാലത്തെ ദമ്പതികളുടെ പ്രാര്‍ത്ഥന.അങ്ങിനെ നേര്‍ച്ചയും വഴിപാടും ഉരുളി കമഴ്ത്തലുമൊക്കെയായി ഗര്‍ഭമാകും.  ഗര്‍ഭമായാല്‍ പിന്നെ വയറ് നോട്ടക്കാരുടെയും പ്രവചനക്കാരുടേയും അയ്യര് കളിയാകും.

“അതേയ്  വയറ് കണ്ടിട്ട് പെണ്‍കുട്ടിയാന്നാട്ടാ തോന്നണ്. വടക്കേതില് വേട്ടാളന്‍ (കടന്നല്‍)കൂട് കൂട്ടിയത് പെണ്‍ കൂടാണ് ട്ടോ. നീ ഉറപ്പിച്ചോടീ ഇത് പെണ്‍ കുട്ടിയാ.“
അടുത്തത് വേറൊരാള്, “എടീ നിന്റെ കെട്ടിയോന്‍  ഈയിടയ്ക്ക് വളരെ നന്നായിട്ടുണ്ടല്ലോ, ഭാര്യ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭര്‍ത്താവ് നന്നായാല്‍ ഉറപ്പിച്ചോടി ആണ്‍ കുട്ടിയാണെന്ന്,“

പിന്നെ വേറെ ചിലര്‍ വരും ഒറ്റ വയസാണോ ഇരട്ട വയസാണോ എന്നന്വേഷിച്ച്! ഭാര്യക്കും ഭര്‍ത്താവിനും ഒറ്റവയസാണെങ്കില്‍ ജനിക്കുന്ന കുഞ്ഞ് ആണ്‍കുട്ടിയും രണ്ട് പേര്‍ക്കും ഇരട്ട വയസാണെങ്കില്‍ ജനിക്കുന്ന കുഞ്ഞ് പെണ്‍കുട്ടിയുമാണ് എന്നുമൊക്കെയാണ് അവരുടെ കണ്ടുപിടുത്തം. ഇതൊക്കെ വയസും കാലോം നോക്കി ചെയ്യാവുന്ന ഒരു ഏര്‍പ്പാടല്ലാന്ന്  മനസ്സിലാക്കുന്നേയില്ല.എല്ലാ കണക്ക് കൂട്ടലുകളും ശരിയാകേം വേണം, കുളി തെറ്റേം വേണം എന്ന് പറഞ്ഞാല്‍ നടക്കണ്ടേ? ഇനിയെങ്ങാന്‍ ഗര്‍ഭകാലത്ത് ഡോക്ടര്‍ സ്കാന്‍ ചെയ്ത് നോക്കിയിട്ട് എന്തേങ്കിലും  ചെറിയ പ്രശ്നമുണ്ടെന്നോ മറ്റോ പറഞ്ഞാല്‍ പിന്നെ ആണ്‍കുട്ടിയായാലും വേണ്ടില്ല  പെണ്‍കുട്ടിയായാലും വേണ്ടില്ല, കേടും വയ്യായ്കയും ഇല്ലാത്ത ഒരു കുഞ്ഞ് മതിയേ എന്നാവും  ആ ദമ്പതിമാരുടെ പ്രാര്‍ത്ഥന!ഈ ഗര്‍ഭത്തിന്റെ ഓരോ കാര്യങ്ങളേ!

ഗര്‍ഭാതികാര്യങ്ങളുടെ നാട്ട് നടപ്പ് ഇവ്വിധമായിരിക്കേ നട്ടിലെ അറിയപ്പെടുന്ന ‘വയറ് നോട്ട പ്രവചനക്കാര്‍‘ എന്റെ ഭാര്യയുടെ വയറ് നോക്കി പ്രവചിക്കാനും എത്തിയിരുന്നു. വയറിന്റെ വലിപ്പം കണ്ട് ഭാര്യക്ക് ആണ്‍കുട്ടിയായിരിക്കുമെന്ന് ചിലര്‍ ‘ലക്ഷണം‘ നോക്കി പ്രവചിച്ചിരുന്നു. മറ്റു ചിലര്‍ എന്റെ ശരീരം ക്ഷീണിച്ചിരിക്കുന്നു എന്ന് കണ്ടെത്തുകയും ഒരു പെണ്‍കുട്ടിയായിരിക്കും എന്ന സന്തോഷ വിധി സമ്മാനിക്കുകയും ചെയ്തു. ആണ്‍കുട്ടിയായാലും വേണ്ടില്ല പെണ്‍കുട്ടിയായാലും വേണ്ടില്ല രണ്ടും കെട്ട ഒരിനമാവരുതേ എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന. ആണ്‍കുട്ടിയാണെങ്കില്‍ ഒരു പെണ്‍കുട്ടിയെ കിട്ടുന്നത് വരെ ഒന്നോ രണ്ടോ ചാന്‍സും കൂടി എടുക്കാം അല്ലെങ്കില്‍ ജനസംഖ്യാ വര്‍ദ്ധനവിലേക്ക് ആളുകളെ എണ്ണം തികയ്ക്കുന്നത് അതോടെ നിര്‍ത്താം, അതായിരുന്നു ഞങ്ങളുടെ ഒരു മിനിമം പരിപാടി. നിര്‍ത്താമെന്നുള്ള തീരുമാനം എടുത്തതിനു പിന്നില്‍ ഇത് പോലെ ചാന്‍സ് നോക്കിയ അടുത്ത വീട്ടിലെ അഹമ്മദായിരുന്നു. അങ്ങേര് ചാന്‍സ് നോക്കി നോക്കി അഞ്ച് പെണ്‍കുട്ടികളാ ഉണ്ടായത്! പാവം അഹമ്മദ് ! ആറാമതൊരു  പരീക്ഷണം അങ്ങേര് പിന്നെ നടത്തിയതേയില്ല എന്നാണ് അറിഞ്ഞത്. ഇഡ്ഡലിത്തട്ടില്‍ ഇഡ്ഡലി മാത്രമേ ഉണ്ടാക്കാനാവൂ എന്ന് പറഞ്ഞ അഹമ്മദിനെ ഞാന്‍ വെറുത്തു പിന്നെ ശപിച്ചു, എങ്കിലും ഇഡ്ഡലിപ്പാത്രത്തില്‍ ഉണ്ടാക്കുന്ന ഇടിയപ്പവും കൊഴുക്കട്ടയും എനിക്ക് ഇഷ്ടമായിരുന്നു.

വയറോട് കൂടി ഭാര്യയും കുഞ്ഞിനെ എടുത്ത ഉപ്പയും എന്റെ കട്ടിലിനരികിലേക്ക് വന്നു.ഭാര്യയുടെ കണ്ണുകള്‍ ഈറനണിഞ്ഞത് ഞാന്‍ ശ്രദ്ധിച്ചു.എന്റെ ക്ഷീണിതനായ ഭാവം കണ്ടിട്ടോ ഞാനൊരു ആശുപത്രി രോഗിയായത് കണ്ടിട്ടോ എന്തോ എനിക്കൊന്നും മനസ്സിലായില്ല. എന്തായാലും എന്നെ ഒരു പാണ്ടിത്തമിഴനായി കരുതിയിട്ടായിരിക്കില്ല അവള്‍ക്ക് സങ്കടം വന്നതെന്ന് ഞാനുറക്കെ വിശ്വസിച്ചു.മകന്‍ എന്നെ അടിമുടി നോക്കിക്കൊണ്ട് ഒടുവില്‍ ഒരു ചോദ്യം എനിക്ക് നേരെ നീട്ടി,
“ഉപ്പച്ചി എന്താ വീട്ടിലേക്ക് വരാത്തെ? ഉപ്പച്ചീടെ വീട് ഇതാ?”
ഞാന്‍ പുചിരിച്ച് കൊണ്ട് അവനെ വാങ്ങി മടിയിലിരുത്തി കവിളില്‍ മുത്തങ്ങള്‍ നല്‍കിക്കൊണ്ട് എത്രയും വേഗം വീട്ടിലേക്ക് വരുന്നുണ്ടെന്ന് അവനെ സമാധാനിപ്പിച്ചു.ഞങ്ങള്‍ പതിയെ വിശേഷങ്ങളുടെ കെട്ടുകള്‍ പരസ്പരം കൈമാറിത്തുടങ്ങി. അങ്ങിനെ സംസാരിച്ച് കൊണ്ടിരുന്നപ്പോള്‍ അപ്പുറത്തെ ബെഡിലെ തത്തമംഗലത്തുകാരന്‍ നിഷ്കളങ്കന്‍ എന്റെ ഗസ്റ്റുകളെ പരിചയപ്പെടാനായി അടുത്ത് വന്നു.

ഭാര്യയെ നോക്കിക്കൊണ്ട് അയാള്‍ എന്നോട് ചോദിച്ചു,
“ഇത് ഭാര്യയാണല്ലേ?”

ചോദ്യം കേട്ടാല്‍ തോന്നും ഇയാള്‍ക്ക് മുന്‍പ് ഞാന്‍ കാമുകിയെ പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ടെന്ന്! എങ്കിലും ഞാന്‍ അതേയെന്ന് ഉത്തരം നല്‍കി. പിന്നെ അയാള്‍ അവളുടെ വയറിലേക്കും എന്നേയും മാറി മാറി നോക്കിയ ശേഷം ആക്കിയ ഒരു ചിരിചിരിച്ചു.ആ ചിരിയില്‍ നിന്നും ഒരു പരിഹാസം വായിച്ചെടുക്കാമായിരുന്നു.തണ്ടലില്ലെങ്കിലും ഈ വക കാര്യങ്ങള്‍ക്കൊന്നും ഒരു മുടക്കവും ഇല്ലാ അല്ലേ എന്നായിരിക്കും ആ പരിഹാസമെന്ന് ഞാന്‍ ഊഹിച്ചു. അയാള്‍ നിഷ്കളങ്കനായത് കൊണ്ട് മാത്രം അത് ഞാന്‍ സഹിച്ചു, പിന്നെ ക്ഷമിച്ചു, അല്ലെങ്കില്‍ അയാള്‍ക്ക് ഞാനൊരു പുത്രകാമേഷ്ടി യാഗത്തിന്റെ ഒരു തിയറി ക്ലാസ്  തന്നെ എടുത്ത് കൊടുത്തേനെ! അയാളോട് മാനസികമായ ഒരു ചെറിയ ദേഷ്യം എനിക്ക് തോന്നാതിരുന്നില്ല. അയാള്‍ മടിയിലിരിക്കുന്ന മകനെ നോക്കി അടുത്ത ചോദ്യവും എറിഞ്ഞു,
“ഇത് നിങ്ങന്റെ മോനാണല്ലേ?”
അല്ല ഇതെന്റെ ചെറിയച്ഛനാ എന്ന് പറയണമെന്നുണ്ടായിരുന്നു. അല്ലെങ്കിലും ഈ മലയാളികള്‍ ഇങ്ങനെയാ, കുളി കഴിഞ്ഞ് തോര്‍ത്തും സോപ്പുമായി വരുമ്പോഴും ചോദിക്കും “എവിടന്നാ? കുളി കഴിഞ്ഞിട്ടാണോ?” എന്ന്! ഇനി സിനിമാ തിയറ്ററില്‍ ക്യൂ നില്‍ക്കുകയാണെങ്കിലും ചോദിക്കും ‘എന്താ ഇവിടെ നിക്കണ്,സിനിമയ്ക്കാണോ?“ എന്ന്! ഇതും അത്തരത്തില്‍ ഒരു ചോദ്യമാണെന്ന്  സമാധാനിച്ച് കൊണ്ട് ഞാന്‍ ചിരിച്ച് കൊണ്ട് അതേയെന്ന് പറഞ്ഞു.
“കുട്ടി ഉമ്മാന്റെ പോലാണല്ലോ ഇരിക്കണത്?ബാപ്പാനെപ്പോലെ ആയിരുന്നെങ്കില്‍ കറുത്തിരുണ്ട്  പോയേനെ!”

ഈ കാലമാടന്‍ നിഷ്കളങ്കന്‍ എന്നെ കൊന്ന് കൊലവിളിക്കുമെന്ന് ഞാന്‍ മനസ്സിലാക്കി.ഇയാള്‍ എന്നെ വിടുന്ന ലക്ഷണമില്ല. ഏകപക്ഷീയമായ അമേരിക്കന്‍ ആക്രമണം പോലെ അയാള്‍ എന്റെ ഗ്ലാമറിന്റെ മേല്‍ മിസൈലാക്രമണം നടത്തുകയാണ്.ഇയാളെ എത്രയും വേഗം ഈ ആശുപതീന്ന് ഡിസ്ചാര്‍ജ്ജാക്കണേ എന്ന് ഞാന്‍ മനസ്സില്‍ പ്രാകി.സകല ദേഷ്യവും മനസ്സില്‍ ഒതുക്കിക്കൊണ്ട് ഞാന്‍ അയാളോട് സ്നേഹ പൂര്‍വ്വം പറഞ്ഞു,

“കാര്യം കുട്ടിക്ക് ഉമ്മാടെ സൌന്ദര്യമാണ് കിട്ടിയതെങ്കിലും ബുദ്ധി മുഴുവന്‍ കിട്ടിയത് എന്റേയാ. നേരെ തിരിച്ചായിരുന്നെങ്കില്‍ എന്റെ മോന്റെ അവസ്ഥ എന്താകുമായിരുന്നു!”

അത് കേട്ടതും എന്നെ വിഷമിപ്പിക്കേണ്ട എന്ന് കരുതിയാവും എല്ലാവരും ചിരിച്ചു,ആ നിഷ്കളങ്കനും നിഷ്കളങ്കമായിത്തന്നെ ചിരിച്ചു, ഒരാള്‍ മാത്രം ചിരിച്ചില്ല.അത് ഭാര്യയായിരുന്നു. ഇപ്പോള്‍ അവളുടെ കണ്ണില്‍ കണ്ണുനീരല്ല, പുകയുന്ന പ്രതികാരം,ദേഷ്യം,ക്രോധം, ആ കണ്ണുകളില്‍ നിന്നും ഒരു അദൃശ്യമായ കോപാഗ്നി എന്റെ നേര്‍ക്ക് പാഞ്ഞു വന്നെങ്കിലും ഒരു ചെറു ചിരിയോടെ ഞാനത് തടുത്തു.രംഗം കൂടുതല്‍ പ്രക്ഷുബ്ദമാകാതിരിക്കാനെന്നവണ്ണം ഉമ്മ രക്ഷയ്ക്കെത്തി,

“ഇവന്‍ അസ്സലായിട്ട് പാട്ട് പാടും ട്ടാ. നേഴ്സറിപ്പാട്ടൊക്കെ കാണാതെ അറിയാം,മോനെ ആ ചേട്ടന് ഒരു പാട്ട് പാടിക്കൊടുത്തേ”

ഉമ്മ മകനോടായി പറഞ്ഞു.ഞാനും അവനെ പ്രോത്സാഹിപ്പിച്ചു. പാട്ട് പാടിയാല്‍ അവനിഷ്ടപ്പെട്ട മിഠായികള്‍ ഷെമിയുടെ ഉപ്പയും ഓഫര്‍ ചെയ്തു.ഓഫര്‍ വന്നതും അവന്‍ ഉച്ചത്തില്‍ തന്നെ പാടി,

“വായക്കോട്ടില് മയ പെയ്തപ്പോ വയീലൊക്കെ കൊയ കൊയാ...
ഞമ്മടെ വായക്കോട്ടില് മയ പെയ്തപ്പോള്‍ വയീലൊക്കെ കൊയ കൊയാ”

ഞാന്‍ ഞെട്ടി.ഒരു തമാശയ്ക്ക് ഞാന്‍ പഠിപ്പിച്ചത് ഒരു ബൂമറാങ് കണക്കെ എനിക്ക് നേരെ തന്നെ വന്നു. ഞാനവന്റെ വാ പൊത്തിപ്പിടിച്ച് ദയനീയമായി ഉമ്മാനേയും ഭാര്യയേയും മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു,

“ഇതാണോ നേഴ്സറി പാട്ടായി പഠിപ്പിച്ചിരിക്കുന്നത് ?“

“ഇത് നേഴ്സറിപ്പാട്ടൊന്നുമല്ല. അവന്‍ വേറെ നേഴ്സറിപ്പാട്ട് ഇപ്പോ പാടും നോക്കിക്കോ! പാടിക്കേ മോനേ”

ഉമ്മ അവനെ ഒരിക്കല്‍ കൂടി നിര്‍ബന്ധിച്ചു. എനിക്ക് പക്ഷേ രംഗം അത്ര പന്തിയാണെന്ന് തോന്നിയില്ല. ഇനി അവന്‍ ഏത് പാട്ടാണ് എടുത്ത് വീശുക എന്നറിയാതെ  നേരിയ ഒരുള്‍ഭയം എന്നിലൂടെ കടന്ന് പോയി. പാട്ട് പാടാന്‍ പുഷ്പാഞ്ജലി കഴിപ്പിക്കുകയും ഇനി പാട്ട് നിര്‍ത്താന്‍ ചുറ്റ് വിളക്ക് നടത്തേണ്ടതുമായ ഒരവസ്ഥയായി എന്റേത്.എല്ലാവരും വിശിഷ്യാ നിഷ്കളങ്കന്‍ മോന്‍ പാടുന്നതും നോക്കി ചെവി കൂര്‍പ്പിച്ച് നില്‍ക്കുകയാണ്.ഉടനെ എന്തേങ്കിലും ചെയ്ത് മകന്റെ മനസ്സ് മാറ്റിയില്ലെങ്കില്‍ അവന്‍ വല്ല പാരഡിയും പാടുമെന്ന് ഞാന്‍ ഉറപ്പിച്ചു.പെട്ടെന്നാണ് എല്ലാവരുടേയും ശ്രദ്ധതിരിയുമാറ് വാര്‍ഡില്‍ അത് സംഭവിച്ചത്.എല്ലാവരും അങ്ങോട്ട് തിരിഞ്ഞു.ഞാനും കട്ടിലില്‍ നിന്നും എഴുനേറ്റ് അങ്ങോട്ട് നടന്നു.അവിടെ കണ്ട കാഴ്ച കാണികളെ അലോസരപ്പെടുത്തി, സങ്കടപ്പെടുത്തി.ആ കഴ്ച കണ്ട ഞാന്‍ ഫുഡ്ബോളിനെ വെറുത്തു,പിന്നെ ശപിച്ചു,എങ്കിലും മെസിയേയും റൂണിയേയും മറഡോണയേയുമെല്ലാം എനിക്കിഷ്ടമായിരുന്നു.

തുടരും......
 


Copyright http://www.vazhakkodan.com