Sunday, January 30, 2011

പഞ്ചകര്‍മ്മ പുരാണം - ഭാഗം ഒന്ന്

ഇതൊരു പുരാണമാണ്,സാക്ഷാല്‍ പഞ്ചകര്‍മ്മ പുരാണം. ഇതിവിടെ തുടങ്ങി ഒരു മെഗാ സീരിയല്‍ പോലെ നീണ്ട് വളര്‍ന്ന് എവിടെച്ചെന്ന് അവസാനിക്കും എന്ന് ഇപ്പോള്‍ പറയാനാവില്ല, എങ്കിലും ഇതിനൊരു അവസാനമുണ്ട് എന്നതാണ് ഈ പുരാണത്തിന്റെ ആദ്യ പ്രത്യേകത.ഈ പുരാണത്തെക്കുറിച്ച് ആധികാരികമായി പറയുകയാണെങ്കില്‍ ബൈ ദി ബൈ അങ്ങിനെയൊന്നില്ല. ഇത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വണ്‍ സ് അപോണ്‍ എ റ്റൈം ഫുഡ്ബോള്‍ കളിക്കാന്‍ പോയി ഡിസ്ക് തെറ്റിയ ഒരു കഥ നിങ്ങള്‍ കേട്ടിരുന്നല്ലൊ! ഒരു കണക്കിന് പറഞ്ഞാല്‍ ഈ പുരാണം അതിന്റെ ഒരു തുടര്‍ച്ചയാണ്. പിന്നീട് ഞാന്‍ അന്നുഭവിച്ച ഒരു മാസത്തെ ആശുപത്രി ജീവിതം! ചെറുതുരുത്തിയിലെ കേന്ദ്ര സര്‍ക്കറിന്റെ കീഴിലുള്ള പഞ്ചകര്‍മ്മ അയുര്‍വേദിക് റിസര്‍ച്ച് സെന്റര്‍,‘പഞ്ചകര്‍മ്മ’ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന  ആയുര്‍വേദ ആശുപത്രിയിലാണ് സംഭവ ബഹുലമായ ഈ പുരാണം അരങ്ങേറുന്നത്. ഇനി കുറച്ച് ദിവസത്തേയ്ക്ക് ഞാന്‍ നിങ്ങളെ പഞ്ചകര്‍മ്മയിലേക്ക് ക്ഷണിക്കുന്നു.സ്വാഗതം... പഞ്ചകര്‍മ്മയിലേക്ക്.... പഞ്ചകര്‍മ്മ പുരാണത്തിലേക്ക്!

കുറുപ്പിന്റെ ഉഴിച്ചല്‍ ചികിത്സ കൊണ്ടും എന്റെ പരിപൂര്‍ണ്ണമായ റെസ്റ്റ് കൊണ്ടും ഞാന്‍ പൂ‍ര്‍വ്വാധികം ശക്തിയായി ഉയിര്‍ത്തെഴുന്നേറ്റു.പിന്നീടവിടന്ന് എല്ലാ കാര്യത്തിനും ചക്കക്കൂ‍ട്ടാന്‍ കണ്ട ഗ്രഹണിപ്പിള്ളാരെപ്പോലെ ഒരാര്‍ത്തിയായിരുന്നു.നീട്ടി വെച്ചിരുന്ന കല്യാണ സല്‍ക്കാരങ്ങളും വിരുന്നുകളും തകൃതിയായിത്തന്നെ പുനരാരംഭിച്ചു.ഞാന്‍ റെസ്റ്റിലാണെന്ന് കരുതി വിരുന്ന് വിളിക്കാന്‍ മറന്നവരെ അങ്ങോട്ട് വിളിച്ച് വിരുന്നിന് എത്താമെന്ന് അറിയിച്ചു. വിരുന്ന് തരാതെ അവര്‍ക്കൊരു വൈക്ലഭ്യം വേണ്ട എന്ന് കരുതി മാത്രം!അല്ലാതെ വിരുന്ന് സദ്യയോര്‍ത്ത് കൊതിയായിട്ടൊന്നുമല്ല എന്ന് നിങ്ങള്‍ക്ക് മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു.ഒടുവില്‍ എല്ലാ സുഖ സൌഭാഗ്യങ്ങള്‍ക്കും അവധി പറഞ്ഞ് കൊണ്ട് ഞാന്‍ തിരിച്ച് ഗള്‍ഫിലേക്ക് പറന്നു.എയര്‍പോര്‍ട്ടില്‍ നിന്നും പലവട്ടം തിരിച്ച് വീട്ടിലേക്കോടിപ്പോകാന്‍ മനസ്സ് പറഞ്ഞെങ്കിലും സുരക്ഷിതമായ ഒരു ഭാവിയെയോര്‍ത്ത് എല്ലാം സഹിച്ചു,ക്ഷമിച്ചു.

തുടര്‍ന്ന് ഒരഞ്ച് വര്‍ഷക്കാലം ഒരു സാധാ ഗള്‍ഫ്കാരനെപ്പോലെ മുന്നോട്ട് നീങ്ങി.കുറുപ്പിന്റെ ചികിത്സയുടെ ഗ്യാരണ്ടി പതിയെ തീര്‍ന്ന് വരുന്ന പോലെ എനിക്ക് തോന്നി.എനിക്ക് ശക്തമായ പുറം വേദന ആരംഭിച്ചു.എവിടേയും അഞ്ച് മിനിറ്റില്‍ കൂടുതല്‍ ഇരിക്കാന്‍ വയ്യാത്ത അവസ്ഥ. മൂലക്കുരു ഉള്ളവര്‍ക്ക് മാത്രമല്ല പുറം കടച്ചില്‍ ഉള്ളവര്‍ക്കും ഇരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അന്ന് ഞാ‍ന്‍ മനസ്സിലാക്കി.ഗള്‍ഫിലെ സര്‍വ്വരോഗ സംഹാരിയായ ‘പനഡോളിന്’ പോലും എന്റെ വേദനയെ അല്‍പ്പം പോലും കുറക്കാ‍നായില്ല.വേദന ഓരോ ദിവസം ചെല്ലുന്തോറും അസഹ്യമായിക്കൊണ്ടിരുന്നു.ചങ്ങലക്കുറിയില്‍ ആളുകള്‍ ചേരുന്ന പോലെ എന്റെ പുറം വേദനയോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് കൊണ്ട് കൂടുതല്‍ അവയവങ്ങള്‍ വേദനയില്‍ പങ്ക് കൊണ്ടു. അതില്‍ ആദ്യം കാലുകളായിരുന്നു,പിന്നെ കൈകള്‍.ചുരുക്കിപ്പറഞ്ഞാല്‍ വേദനകളുടെ ഒരു ഹോള്‍സെയില്‍ കേന്ദ്രമായി എന്റെ ശരീരം മാറിക്കൊണ്ടിരിക്കുകയായിരുന്നു.

ജോലിയില്‍ തുടരാന്‍ നിര്‍വാഹമില്ലാത്തത് കൊണ്ടും ചികിത്സ തീരും വരെ ലീവ് തരാവില്യാന്ന് അര്‍ബാബ് അസന്നിഗ്ദമായി പ്രഖ്യാപിച്ചത് കോണ്ടും ഞാന്‍ ജോലി രാജിവെച്ച് ചികിത്സാര്‍ത്ഥം നട്ടിലേക്ക് മടങ്ങി.ഫുട്ബോള്‍ കളിച്ച് മെസിയും റൂണിയുമെല്ലാം കൈനിറയെ സമ്പാദിക്കുമ്പോള്‍ എനിക്കെന്റെ ആകെയുണ്ടായിരുന്ന ജോലി ഫുഡ്ബോ‍ള്‍ കളിച്ചത് കൊണ്ട്  നഷ്ടപ്പെടുത്തേണ്ടി വന്നു.ഫുഡ്ബോളിനെ അന്ന് ഞാനേറെ വെറുത്തു,പിന്നെ ശപിച്ചു.എങ്കിലും  മെസിയേയും റൂണിയേയും മറഡോണയേയുമെല്ലാം എനിക്കിഷ്ടമായിരുന്നു.

ചികിത്സാര്‍ത്ഥം ആദ്യം എത്തിയത് ത്യശൂരിലെ മെട്രോപൊളീഷന്‍ ആശുപത്രിയിലായിരുന്നു. അവിടത്തെ എല്ലുരോഗ വിദഗ്ദന്‍ എന്റെ ഡിസ്കടക്കമുള്ള ഭാഗാങ്ങളുടെ മൂന്ന് വ്യത്യസ്ത എക്സ് റേ പടം  എടുപ്പിച്ചു. അതയാളത് തിരിച്ചും മറിച്ചും നോക്കി. ഞാനും കാര്യമായിത്തന്നെ നോക്കി. എനിക്കതില്‍ കാര്യമായ കുഴപ്പമൊന്നും കാണാന്‍ കഴിഞ്ഞില്ല!ഡോക്ടര്‍ പക്ഷേ അതിലെന്തെങ്കിലും കുഴപ്പം കണ്ടേ അടങ്ങൂ എന്ന ഭാവത്തില്‍ മൂന്ന് എക്സ് റേ ഷീറ്റിലും മാ‍റിമാറി നിരീക്ഷിച്ച് കൊണ്ടിരിക്കയാണ്. പിന്നെ എന്തെങ്കിലും കുഴപ്പം കണ്ടെത്തിയില്ലെങ്കില്‍ എക്സ് റേ എടുക്കാന്‍ ചിലവാ‍യ പണം വ്യഥാവിലാകുമല്ലോ എന്ന് ഞാനും കരുതി.അല്‍പ്പം കഴിഞ്ഞില്ല ഡോക്ടര്‍ ഒരു തീരുമാനത്തിലെത്തിയ പോലെ പറഞ്ഞു,

“ഒരു ചെറിയ കുഴപ്പമുണ്ട്”

എനിക്കാശ്വാസമായി എക്സ് റേ എടുത്ത കാശ് മുതലായി! ഡോക്ടര്‍ എക്സ് റേ ഷീറ്റില്‍ ഒരു പോയിന്റില്‍ തൊട്ട് കാണിച്ച് കൊണ്ട് പറഞ്ഞു,

“ദാ ഇവിടെ ഡിസ്കിനടുത്തുള്ള നട്ടെല്ലിന്റെ കശേരുക്കളില്‍ ഒരു ഗ്യാപ്പുണ്ട്.അത് വികാസം പ്രാപിക്കുന്നത് കൊണ്ടാണ് വേദന വരുന്നത്,ഈ ഗ്യാപ്പ് ആയിരത്തില്‍ ഒരാള്‍ക്കേ കാണൂ.ജന്‍മനാ ഉണ്ടാകുന്നതാ, പേടിക്കാനൊന്നുമില്ല!”

ജന്മനാ ഗ്യാപ്പോ? ഇനി അത് വല്ല ജനറേഷന്‍ ഗ്യാപ്പ് വല്ലതുമാണോ? ജന്മനാ അന്ധന്‍, മൂകന്‍ എന്നൊക്കെ കേട്ടിട്ടുണ്ട് ഇപ്പോ ഇതാ‍ ‘ജന്മനാ ഗ്യാപ്പും‘! കലികാലം തന്നെ!ഞാന്‍ മനസ്സില്‍ ഓര്‍ത്തു. ഓര്‍ത്തോ ഡോക്ടര്‍ എനിക്കുള്ള പരിഹാര കര്‍മ്മങ്ങള്‍ ഉരുവിട്ടു തുടങ്ങി.

“‍ഞാനൊരു ബെല്‍റ്റിന് എഴുതിത്തരാം,അതൊരു മൂന്ന് മാസം കെട്ടണം”

 നാട്ടില്‍ വീതിയുള്ള പച്ച ബെല്‍റ്റ് കെട്ടി നടക്കുന്ന എല്ലാവരേയും പോലെ ഞാനും ബെല്‍റ്റ് കെട്ടി നടക്കുന്നത് വെറുതെ ഒന്നോര്‍ത്തു. ഓര്‍ത്തോ തുടര്‍ന്നു,

“മൂന്നു മാസം കൊണ്ട് കുറവില്ലെങ്കില്‍ പിന്നെ ഒരു ഓപ്പറേഷന്‍ നടത്തേണ്ടി വരും, എന്തായാലും ബെല്‍റ്റ് കെട്ടി നോക്കൂ”

ഓപ്പറേഷന്‍ എന്ന് കേട്ടപ്പോള്‍ എന്റെ ചങ്കൊന്ന് പിടച്ചു.ഞാന്‍ വീണ്ടും ഫുഡ്ബോളിനെ വെറുത്തു, പിന്നെ ശപിച്ചു.എങ്കിലും മെസിയേയും റൂണിയേയും മറഡോണയേയുമെല്ലാം എനിക്കിഷ്ടമായിരുന്നു.

പിന്നീട് ഓര്‍ത്തോ കല്പിച്ച ബെല്‍റ്റ് കണ്ട് ഞാന്‍ ഞെട്ടി!പച്ച ബെല്‍റ്റിന്റെ നാലിരട്ടി വീതി! റെസ്ലിങ്ങുകാര്‍ക്ക് സമ്മാനമായി കിട്ടാറുള്ളത്രയും പോന്ന ബെല്‍റ്റ്!വീതിയുള്ള ഭാഗം പിന്നിലോട്ടാക്കിയിട്ട് വേണം കെട്ടാനെന്ന് മാത്രം!ആദ്യ ദിവസം ബെല്‍റ്റ് കെട്ടിയപ്പോള്‍ ശരിക്കും ഫ്രീസറില്‍ നിന്നും എടുത്ത കോഴിയെപ്പോലെയായിരുന്നു ഞാന്‍! സ്റ്റെഡി വടി! നില്‍ക്കാനും ഇരിക്കാനും കിടക്കാനുമെല്ലാം ഭയങ്കര ബുദ്ധിമുട്ട്, മാത്രമല്ല ഉള്ള വേദന പോരാഞ്ഞ് ബെല്‍റ്റ് കെട്ടിയതിന്റെ ഒടുക്കത്തെ വേദന വേറെയും!ബെല്‍റ്റിട്ടുകൊണ്ട് മുന്നൊട്ടുള്ള ഒരു  ജീവിതം സാധ്യമല്ലെന്ന്  ഞാന്‍  തിരിച്ചറിഞ്ഞു.ഇങ്ങനെ വേദന സഹിക്കുന്നതിലും നല്ലത് ഓപ്പറേഷനാ‍ണെന്ന് ഞാന്‍ പ്രഖ്യാപിച്ചു.എല്ലാവരുടെ മുഖത്തും മ്ലാനത പരന്നു. ഓപ്പറേഷന്‍ ഒഴിവാക്കിക്കൊണ്ടുള്ള മാറ്റു സാധ്യാതകള്‍ ഓരോരുത്താരും അന്വേഷിച്ച് കൊണ്ടിരുന്നു.ഇപ്പോള്‍ വീട്ടില്‍ എല്ലാവരും കൂട്ടത്തോ‍ടെ ഫുഡ്ബോളിനെ വെറുത്തു,പിന്നെ ശപിച്ചു.പക്ഷെ മെസിയേയും റൂണിയേയും മറഡോണയേയുമെല്ലാം എനിക്കിഷ്ടമായിരുന്നു.

നാട്ടിലുള്ള സകല തണ്ടല്‍ വേദന,പുറം വേദന,കൈമുട്ട് വേദന കാല്‍ മുട്ട് വേദന തുടങ്ങി അസുഖമുള്ളവരുടേയും എന്തിനധികം കടയില്‍ നിന്നും കളരി മര്‍മ്മാണി തൈലം വാങ്ങുന്നവരുടെ വരെ അസുഖ വിവരങ്ങളും ചികിത്സാ മുറകളും,അനുവര്‍ത്തിച്ച ചികിത്സാ രീതിയും എന്ന് വേണ്ട വയറിന്റെ ശോധനയുടെ വരെ കാനേഷുമാരി എടുക്കപ്പെട്ടു.അതിന്റെ ആകെത്തുക്കയായി ആയുര്‍വേദമാണ് നല്ലതെന്നും അതല്ല അയുര്‍വേദമല്ലേ നല്ലതെന്നും അതല്ല ആയുര്‍വേദം മാത്രമാണ് നല്ലതെന്നുമുള്ള അവസാന തീരുമാനത്തിലെത്തി.ആ തീരുമാന പ്രകാരമാണ് വള്ളത്തോളിന്റെ നാട്ടിലുള്ള ‘പഞ്ചകര്‍മ്മയില്‍’ എന്നെ കൊണ്ട് ചെന്നെത്തിച്ചത്.

പഞ്ചകര്‍മ്മയെക്കുറിച്ച് പറയുകയാണെങ്കില്‍ ചില പാചക റാ‍ണികള്‍ ഒരു സാധനം കൊണ്ട് ഒരായിരം വിഭവങ്ങള്‍ ഒരുക്കുന്നത് പോലെ ആയുര്‍വേദം കൊണ്ട് ഏതൊക്കെ രോഗങ്ങളെ ഭേതമാക്കാന്‍ കഴിയും എന്ന് റിസര്‍ച്ച് ചെയ്യുന്ന ഒരു കേന്ദ്രം കൂടിയാണ് പഞ്ചകര്‍മ്മ.ആയുര്‍വേദത്തില്‍ ചെയ്യാന്‍ കഴിയുന്ന എല്ലാ ചികിത്സയും അവിടെ ലഭ്യമായിരുന്നു.അങ്ങിനെ ഒരു ദിവസം രാവിലെ ഞാന്‍ ഉമ്മയോടൊപ്പം പഞ്ചകര്‍മ്മയുടെ പടി കടന്ന് ഓ.പിയില്‍ എന്റെ ഊഴം കാത്ത് ‍ ക്യൂ നിന്നു.

ഓര്‍ത്തോ ഡോക്ടര്‍ എടുപ്പിച്ച എക്സ് റേ ഷീറ്റുകളുമായി ഞാന്‍ ഡോക്ടറുടെ മുന്നില്‍ ഇരുന്നു.അദ്ദേഹം മരുന്ന് ചീട്ടില്‍ എന്തോ കുറിച്ച ശേഷം എന്താ‍ പ്രശ്നം എന്ന ഭാവേന എന്നെ നോക്കി. ഞാന്‍ രോഗ വര്‍ണ്ണന തുടങ്ങി,

“നട്ടെല്ലിന് ഒരു ഗ്യാപ്പ്, അത് വികാസം പ്രാപിക്കുന്നത് കൊണ്ട് ഭയങ്കര പുറം വേദന!”

“നട്ടെല്ല്ലിന് ഗ്യാപ്പോ?“ ഡോക്ടര്‍ ഞെട്ടിയെന്ന് തോന്നുന്നു. അദ്ദേഹം ചിരിച്ച് കൊണ്ട് എന്റെ കയ്യില്‍ നിന്നും ആ എക്സ് റേ ഷീറ്റ് വാങ്ങി നോക്കിയ ശേഷം ചിരിവിടാ‍തെ ചോദിച്ചു,

“ഗ്യാപ്പാണെന്ന് ആരാ പറഞ്ഞത്? ഗ്യാപ്പൊന്നുമല്ലടോ! എന്തെങ്കിലും ശക്തമായി പുറകില്‍ വന്ന് ഇടിച്ചതായി ഓര്‍ക്കുന്നുണ്ടോ?”

പെണ്ണുമ്പിള്ള കുനിച്ച് നിര്‍ത്തി മുതുകത്ത് പഞ്ചാരിമേളം കൊട്ടിയിട്ടുണ്ടോ എന്നാണോ ചോദിക്കുന്നതെന്ന് ഞാന്‍ ഒരു നിമിഷം ചിന്തിച്ചു!എന്നാലും ശക്തമായി ഇടികിട്ടാന്‍ തക്ക കാരണമുണ്ടായതായി ‍ ഓര്‍മ്മവന്നില്ല.ഫുഡ്ബോള്‍ കളിക്കുമ്പോള്‍ ഡിസ്ക് തെറ്റിയതും അത് പിന്നെ കുറുപ്പ് ഉഴിഞ്ഞ് ശരിയാക്കിയതും ഞാന്‍ വിവരിച്ചു.

ഡിസ്ക് തെറ്റി ഉഴിഞ്ഞ കഥ കേട്ടപ്പോള്‍  ഡോക്ടര്‍ക്ക് എന്റെ രോഗത്തിന്റെ ടെക്നിക്ക് പിടികിട്ടിയെന്ന് തോന്നുന്നു.അന്നത്തെ ഉഴിച്ചിലില്‍ പിഴവ് സംഭവിച്ചത് കൊണ്ടാണ് വീണ്ടും വേദന വന്നതെന്നും ഒരു മാസത്തെ ചികിത്സയും അത്രയും ദിവസത്തെ നല്ല്ലരിക്കയും (റെസ്റ്റ്) കൊണ്ട് ശരിയാകുമെന്നും ഡോക്ടര്‍ പറഞ്ഞു.ഞങ്ങള്‍ക്ക് ആശ്വാസമായി. രണ്ട് ദിവത്തിനു ശേഷം അഡ്മിറ്റ് ആവാനുള്ള തയ്യാറെടുപ്പോടെ വരാന്‍ പറഞ്ഞ് ഡോക്ടര്‍ ഞങ്ങളെ യാത്രയാക്കി.

പുതിയ സ്കൂളില്‍ അഡ്മിഷന്‍ കിട്ടിയ കുട്ടിയെപ്പോലെ ഞാന്‍ സന്തോഷത്തിലായിരുന്നു.രണ്ട് ദിവസത്തിന് ശേഷം പഞ്ചകര്‍മ്മയില്‍ അഡ്മിറ്റാകാനുള്ള തയ്യാറെടുപ്പുകള്‍ രാവിലെ  തന്നെ തുടങ്ങി. ആശുപത്രിയില്‍ സഹായത്തിന് ഉമ്മ വരാമെന്നേറ്റു. അവസാനമാ‍യി ലീവിന് വന്ന് പോകുമ്പോള്‍ ഞാന്‍ ഭാര്യക്ക് കൊടുത്ത ഒരു അപ്ലിക്കേഷന്‍ അവള്‍ ഫയലില്‍ സ്വീകരിച്ച്  സത്വര നടപടിയെന്നൊണം അന്നേയ്ക്ക് ആറ് മാസം പഴക്കമുള്ള ഗര്‍ഭിണിയായിരുന്നു.അത് കൊണ്ട് തല്‍ക്കാ‍ലം ആശുപത്രിയിലെ സഹായത്തിന് അവള്‍ വരേണ്ടതില്ല എന്ന തീരുമാനം മുഖം കറുപ്പിച്ച് കൊണ്ട് അവള്‍ അംഗീകരിച്ചു.ആ കാലത്ത് സാധാ‍രണ ആശുപത്രിയിലേക്ക് പ്രസവത്തിന് പോകുമ്പോള്‍ മാത്രമേ ഇത്തരം തയ്യാറെടുപ്പോടെ പോകാറുണ്ടായിരുന്നുള്ളൂ‍. ഏതാണ്ട് അതേ ഒരു ഒരുക്കത്തോടെ ഞാനും ഉമ്മയും പഞ്ചകര്‍മ്മയില്‍ അഡ്മിറ്റാവാന്‍ വീട്ടില്‍ നിന്നും ഇറങ്ങി.ഞങ്ങളുടെ വാഹനം അകലെ മറയുന്നത് വരെ എല്ലാവരും പ്രാര്‍ത്ഥനകളോടെ നോക്കി നിന്നു.ഭാര്യയുടെ കണ്ണുകളില്‍ നനവു പടര്‍‍ന്നിരുന്നു.

ഞങ്ങളുടെ വാഹനം മുള്ളൂര്‍ക്കര വഴി അധികം അകലേയല്ലാത്ത ചെറുതുരുത്തിയിലെ പഞ്ചകര്‍മ്മയെ ലക്ഷ്യമാ‍ക്കി നീങ്ങി!

തുടരും..........
 


Copyright http://www.vazhakkodan.com