Monday, April 4, 2011

പഞ്ചകര്‍മ്മ പുരാണം - ഭാഗം - ഏഴ്

ആറാം കര്‍മ്മത്തിനായി ഇവിടെ കിഴി വെക്കുക!

ആള്‍ക്കൂട്ടത്തിനിടയില്‍ ഉടുമുണ്ട് ഉരിഞ്ഞ് പോയവന്റെ ജാള്യതയോടെ ഗ്ലാമറിനേറ്റ കടുത്ത പ്രഹരത്തില്‍ നിലംപരിശായി ഞാന്‍ കട്ടിലില്‍ മലര്‍ന്ന് കിടന്നു.സന്ദര്‍ശകര്‍  കല്യാണ മണ്ഡപത്തിലെ ഭക്ഷണശാലയുടെ വാതില്‍ തുറന്ന് വിട്ടത് പോലെ ഓരോ കട്ടിലിനടുത്തേക്കും വന്നു കൊണ്ടേയിരുന്നു. ഒരപരിചിതനും എന്റെ കട്ടിലിനടുത്തേക്ക് വരല്ലേ എന്ന് ഞാന്‍ വെറുതേ പ്രാര്‍ത്ഥിച്ചു. എങ്കിലും വാര്‍ഡിലേക്ക് കടന്ന് വരുന്നവരെ സ്കാന്‍ ചെയ്ത് കൊണ്ട്  വാതില്‍ക്കലേക്ക് കണ്ണും നട്ട് അടിയേറ്റ സര്‍പ്പത്തെപ്പോലെ ഞാന്‍ കിടന്നു.ഇനിയും ആളു മാറി ആരെങ്കിലും എന്തെങ്കിലും പറഞ്ഞു വന്നാല്‍ അത് താങ്ങാനുള്ള ത്രാണി എന്റെ പിഞ്ചു ഹൃദയത്തിനില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.ഡിസ്ക് തെറ്റിയവനെ ഗ്ലാമറ് പീഡിപ്പിക്യാ എന്ന് പറഞ്ഞ പോലെയായിരുന്നു എന്റെ അവസ്ഥ. കോളേജില്‍ പഠിക്കുന്ന കാലത്തും ഉച്ചയ്ക്കും വൈകീട്ടും എന്തിനധികം രാത്രി പോലും ഇത്തരമൊരു അവഹേളനം എന്റെ ഗ്ലാമറിനേല്‍ക്കേണ്ടി വന്നിട്ടില്ല എന്നോര്‍ത്തപ്പോള്‍ വീണ്ടും ഞാന്‍ ഫുഡ്ബോളിനെ വെറുത്തു, പിന്നെ ശപിച്ചു,എങ്കിലും ഗ്ലാമറുള്ള കോളേജ് കുമാരികളെ എനിക്കിഷ്ടമായിരുന്നു.

അല്‍പ്പം കഴിഞ്ഞപ്പോള്‍ വാര്‍ഡിലേക്ക് വലിയൊരു വയറും അതിന്റെ പിന്നിലായി ഭാര്യയും അതിനും പിന്നിലായി എന്റെ മകനെ എടുത്ത് കൊണ്ട് അവളുടെ ഉപ്പയും കടന്നു വന്നു. ഭാര്യ ആറാം മാസത്തെ ഗര്‍ഭ കാലം തള്ളിനീക്കുകയായിരുന്നു.ആദ്യത്തേത് ആണ്‍കുട്ടിയായപ്പോള്‍ അടുത്തത് പെണ്‍കുട്ടിയാവും എന്നൊക്കെ ഒരു ചില്ലറ കണക്ക് കൂട്ടലുകളോടെയുള്ള പ്രതീക്ഷകളൊക്കെ ഞങ്ങള്‍ക്കുണ്ടായിരുന്നു.അന്ന് വിശ്വാസത്തിന്റെ പരസ്യം ഇല്ലാത്തോണ്ട് പ്രതീക്ഷയായിരുന്നല്ലോ എല്ലാം!ഈ പ്രതീക്ഷയാണ് പിന്നീട് വിശ്വാസത്തിന് വഴിമാറിയത് എന്ന് ചരിത്രം!

സത്യത്തില്‍ ഈ നവദമ്പതികളുടെ കാര്യം പറഞ്ഞാല്‍ ശരിക്കും ചിരി വരും.കല്യാണം കഴിഞ്ഞ് കുറച്ച് നാള്‍ കഴിയുമ്പോള്‍ തുടങ്ങും ചില കോണുകളില്‍ നിന്നും എന്തേ ഒന്നും ആയില്ലേ,? പ്ലാനിങ്ങിലാണോ? എന്നൊക്കെയുള്ള ചോദ്യങ്ങള്‍‍.ചിലര്‍ ഹണിമൂണ്‍ കണ്ട് പിടിച്ചത് തന്നെ  ഭാര്യക്ക് വിശേഷം ഉണ്ടാവാന്‍ വേണ്ടിയാണെന്ന് വരെ വിശ്വസിച്ച് കളയും! ഹണിമൂണ്‍ കഴിഞ്ഞ് വരുന്ന വധുവിന്റെ മുഖം നോക്കി ഗര്‍ഭലക്ഷണം പറയുന്ന ഒരേര്‍പ്പാട്  വീട്ടിലെ  മുത്തശ്ശിമാര്‍ക്ക് സ്വായത്തമായിരുന്നത്രേ.ഓരോരോ ലക്ഷണക്കേടുകളേ.മിക്കവാറും  ആ നാളുകളില്‍ ഭാര്യ ആദ്യത്തേത് ആണ്‍ കുഞ്ഞ്  മതിയെന്നും ഭര്‍ത്താവ് ഭാര്യയോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ കിട്ടിയ അവസരമെന്ന നിലയില്‍ ഭാര്യയെപ്പോലെ ഭംഗിയുള്ള പെണ്‍കുട്ടി മതിയെന്നും സ്നേഹ വായ്പ്പോടെ പരസ്പരം  പറയുകയും ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടമായിരിക്കും! പിന്നെ ഒന്ന് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാലോ കുഞ്ഞിക്കരച്ചിലോ ഉണ്ടായില്ലെങ്കില്‍ അഭ്യുതയകാംക്ഷികളുടെ അടുത്ത ചോദ്യം വരുകയായി! എന്തടാ വല്ല പ്രോബ്ലോം ഉണ്ടോ? നിനക്കാണോ അതോ അവള്‍ക്കാണൊ പ്രോബ്ലം? തുടങ്ങിയ ചോദ്യാക്രമണങ്ങളാവും.അപ്പോള്‍ പിന്നെ ആണായാലും വേണ്ടില്ല പെണ്ണായാലും വേണ്ടില്ല ഒരു കുഞ്ഞിക്കാല് കണ്ടാ മതിയേന്നാവും ആ കാലത്തെ ദമ്പതികളുടെ പ്രാര്‍ത്ഥന.അങ്ങിനെ നേര്‍ച്ചയും വഴിപാടും ഉരുളി കമഴ്ത്തലുമൊക്കെയായി ഗര്‍ഭമാകും.  ഗര്‍ഭമായാല്‍ പിന്നെ വയറ് നോട്ടക്കാരുടെയും പ്രവചനക്കാരുടേയും അയ്യര് കളിയാകും.

“അതേയ്  വയറ് കണ്ടിട്ട് പെണ്‍കുട്ടിയാന്നാട്ടാ തോന്നണ്. വടക്കേതില് വേട്ടാളന്‍ (കടന്നല്‍)കൂട് കൂട്ടിയത് പെണ്‍ കൂടാണ് ട്ടോ. നീ ഉറപ്പിച്ചോടീ ഇത് പെണ്‍ കുട്ടിയാ.“
അടുത്തത് വേറൊരാള്, “എടീ നിന്റെ കെട്ടിയോന്‍  ഈയിടയ്ക്ക് വളരെ നന്നായിട്ടുണ്ടല്ലോ, ഭാര്യ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭര്‍ത്താവ് നന്നായാല്‍ ഉറപ്പിച്ചോടി ആണ്‍ കുട്ടിയാണെന്ന്,“

പിന്നെ വേറെ ചിലര്‍ വരും ഒറ്റ വയസാണോ ഇരട്ട വയസാണോ എന്നന്വേഷിച്ച്! ഭാര്യക്കും ഭര്‍ത്താവിനും ഒറ്റവയസാണെങ്കില്‍ ജനിക്കുന്ന കുഞ്ഞ് ആണ്‍കുട്ടിയും രണ്ട് പേര്‍ക്കും ഇരട്ട വയസാണെങ്കില്‍ ജനിക്കുന്ന കുഞ്ഞ് പെണ്‍കുട്ടിയുമാണ് എന്നുമൊക്കെയാണ് അവരുടെ കണ്ടുപിടുത്തം. ഇതൊക്കെ വയസും കാലോം നോക്കി ചെയ്യാവുന്ന ഒരു ഏര്‍പ്പാടല്ലാന്ന്  മനസ്സിലാക്കുന്നേയില്ല.എല്ലാ കണക്ക് കൂട്ടലുകളും ശരിയാകേം വേണം, കുളി തെറ്റേം വേണം എന്ന് പറഞ്ഞാല്‍ നടക്കണ്ടേ? ഇനിയെങ്ങാന്‍ ഗര്‍ഭകാലത്ത് ഡോക്ടര്‍ സ്കാന്‍ ചെയ്ത് നോക്കിയിട്ട് എന്തേങ്കിലും  ചെറിയ പ്രശ്നമുണ്ടെന്നോ മറ്റോ പറഞ്ഞാല്‍ പിന്നെ ആണ്‍കുട്ടിയായാലും വേണ്ടില്ല  പെണ്‍കുട്ടിയായാലും വേണ്ടില്ല, കേടും വയ്യായ്കയും ഇല്ലാത്ത ഒരു കുഞ്ഞ് മതിയേ എന്നാവും  ആ ദമ്പതിമാരുടെ പ്രാര്‍ത്ഥന!ഈ ഗര്‍ഭത്തിന്റെ ഓരോ കാര്യങ്ങളേ!

ഗര്‍ഭാതികാര്യങ്ങളുടെ നാട്ട് നടപ്പ് ഇവ്വിധമായിരിക്കേ നട്ടിലെ അറിയപ്പെടുന്ന ‘വയറ് നോട്ട പ്രവചനക്കാര്‍‘ എന്റെ ഭാര്യയുടെ വയറ് നോക്കി പ്രവചിക്കാനും എത്തിയിരുന്നു. വയറിന്റെ വലിപ്പം കണ്ട് ഭാര്യക്ക് ആണ്‍കുട്ടിയായിരിക്കുമെന്ന് ചിലര്‍ ‘ലക്ഷണം‘ നോക്കി പ്രവചിച്ചിരുന്നു. മറ്റു ചിലര്‍ എന്റെ ശരീരം ക്ഷീണിച്ചിരിക്കുന്നു എന്ന് കണ്ടെത്തുകയും ഒരു പെണ്‍കുട്ടിയായിരിക്കും എന്ന സന്തോഷ വിധി സമ്മാനിക്കുകയും ചെയ്തു. ആണ്‍കുട്ടിയായാലും വേണ്ടില്ല പെണ്‍കുട്ടിയായാലും വേണ്ടില്ല രണ്ടും കെട്ട ഒരിനമാവരുതേ എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന. ആണ്‍കുട്ടിയാണെങ്കില്‍ ഒരു പെണ്‍കുട്ടിയെ കിട്ടുന്നത് വരെ ഒന്നോ രണ്ടോ ചാന്‍സും കൂടി എടുക്കാം അല്ലെങ്കില്‍ ജനസംഖ്യാ വര്‍ദ്ധനവിലേക്ക് ആളുകളെ എണ്ണം തികയ്ക്കുന്നത് അതോടെ നിര്‍ത്താം, അതായിരുന്നു ഞങ്ങളുടെ ഒരു മിനിമം പരിപാടി. നിര്‍ത്താമെന്നുള്ള തീരുമാനം എടുത്തതിനു പിന്നില്‍ ഇത് പോലെ ചാന്‍സ് നോക്കിയ അടുത്ത വീട്ടിലെ അഹമ്മദായിരുന്നു. അങ്ങേര് ചാന്‍സ് നോക്കി നോക്കി അഞ്ച് പെണ്‍കുട്ടികളാ ഉണ്ടായത്! പാവം അഹമ്മദ് ! ആറാമതൊരു  പരീക്ഷണം അങ്ങേര് പിന്നെ നടത്തിയതേയില്ല എന്നാണ് അറിഞ്ഞത്. ഇഡ്ഡലിത്തട്ടില്‍ ഇഡ്ഡലി മാത്രമേ ഉണ്ടാക്കാനാവൂ എന്ന് പറഞ്ഞ അഹമ്മദിനെ ഞാന്‍ വെറുത്തു പിന്നെ ശപിച്ചു, എങ്കിലും ഇഡ്ഡലിപ്പാത്രത്തില്‍ ഉണ്ടാക്കുന്ന ഇടിയപ്പവും കൊഴുക്കട്ടയും എനിക്ക് ഇഷ്ടമായിരുന്നു.

വയറോട് കൂടി ഭാര്യയും കുഞ്ഞിനെ എടുത്ത ഉപ്പയും എന്റെ കട്ടിലിനരികിലേക്ക് വന്നു.ഭാര്യയുടെ കണ്ണുകള്‍ ഈറനണിഞ്ഞത് ഞാന്‍ ശ്രദ്ധിച്ചു.എന്റെ ക്ഷീണിതനായ ഭാവം കണ്ടിട്ടോ ഞാനൊരു ആശുപത്രി രോഗിയായത് കണ്ടിട്ടോ എന്തോ എനിക്കൊന്നും മനസ്സിലായില്ല. എന്തായാലും എന്നെ ഒരു പാണ്ടിത്തമിഴനായി കരുതിയിട്ടായിരിക്കില്ല അവള്‍ക്ക് സങ്കടം വന്നതെന്ന് ഞാനുറക്കെ വിശ്വസിച്ചു.മകന്‍ എന്നെ അടിമുടി നോക്കിക്കൊണ്ട് ഒടുവില്‍ ഒരു ചോദ്യം എനിക്ക് നേരെ നീട്ടി,
“ഉപ്പച്ചി എന്താ വീട്ടിലേക്ക് വരാത്തെ? ഉപ്പച്ചീടെ വീട് ഇതാ?”
ഞാന്‍ പുചിരിച്ച് കൊണ്ട് അവനെ വാങ്ങി മടിയിലിരുത്തി കവിളില്‍ മുത്തങ്ങള്‍ നല്‍കിക്കൊണ്ട് എത്രയും വേഗം വീട്ടിലേക്ക് വരുന്നുണ്ടെന്ന് അവനെ സമാധാനിപ്പിച്ചു.ഞങ്ങള്‍ പതിയെ വിശേഷങ്ങളുടെ കെട്ടുകള്‍ പരസ്പരം കൈമാറിത്തുടങ്ങി. അങ്ങിനെ സംസാരിച്ച് കൊണ്ടിരുന്നപ്പോള്‍ അപ്പുറത്തെ ബെഡിലെ തത്തമംഗലത്തുകാരന്‍ നിഷ്കളങ്കന്‍ എന്റെ ഗസ്റ്റുകളെ പരിചയപ്പെടാനായി അടുത്ത് വന്നു.

ഭാര്യയെ നോക്കിക്കൊണ്ട് അയാള്‍ എന്നോട് ചോദിച്ചു,
“ഇത് ഭാര്യയാണല്ലേ?”

ചോദ്യം കേട്ടാല്‍ തോന്നും ഇയാള്‍ക്ക് മുന്‍പ് ഞാന്‍ കാമുകിയെ പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ടെന്ന്! എങ്കിലും ഞാന്‍ അതേയെന്ന് ഉത്തരം നല്‍കി. പിന്നെ അയാള്‍ അവളുടെ വയറിലേക്കും എന്നേയും മാറി മാറി നോക്കിയ ശേഷം ആക്കിയ ഒരു ചിരിചിരിച്ചു.ആ ചിരിയില്‍ നിന്നും ഒരു പരിഹാസം വായിച്ചെടുക്കാമായിരുന്നു.തണ്ടലില്ലെങ്കിലും ഈ വക കാര്യങ്ങള്‍ക്കൊന്നും ഒരു മുടക്കവും ഇല്ലാ അല്ലേ എന്നായിരിക്കും ആ പരിഹാസമെന്ന് ഞാന്‍ ഊഹിച്ചു. അയാള്‍ നിഷ്കളങ്കനായത് കൊണ്ട് മാത്രം അത് ഞാന്‍ സഹിച്ചു, പിന്നെ ക്ഷമിച്ചു, അല്ലെങ്കില്‍ അയാള്‍ക്ക് ഞാനൊരു പുത്രകാമേഷ്ടി യാഗത്തിന്റെ ഒരു തിയറി ക്ലാസ്  തന്നെ എടുത്ത് കൊടുത്തേനെ! അയാളോട് മാനസികമായ ഒരു ചെറിയ ദേഷ്യം എനിക്ക് തോന്നാതിരുന്നില്ല. അയാള്‍ മടിയിലിരിക്കുന്ന മകനെ നോക്കി അടുത്ത ചോദ്യവും എറിഞ്ഞു,
“ഇത് നിങ്ങന്റെ മോനാണല്ലേ?”
അല്ല ഇതെന്റെ ചെറിയച്ഛനാ എന്ന് പറയണമെന്നുണ്ടായിരുന്നു. അല്ലെങ്കിലും ഈ മലയാളികള്‍ ഇങ്ങനെയാ, കുളി കഴിഞ്ഞ് തോര്‍ത്തും സോപ്പുമായി വരുമ്പോഴും ചോദിക്കും “എവിടന്നാ? കുളി കഴിഞ്ഞിട്ടാണോ?” എന്ന്! ഇനി സിനിമാ തിയറ്ററില്‍ ക്യൂ നില്‍ക്കുകയാണെങ്കിലും ചോദിക്കും ‘എന്താ ഇവിടെ നിക്കണ്,സിനിമയ്ക്കാണോ?“ എന്ന്! ഇതും അത്തരത്തില്‍ ഒരു ചോദ്യമാണെന്ന്  സമാധാനിച്ച് കൊണ്ട് ഞാന്‍ ചിരിച്ച് കൊണ്ട് അതേയെന്ന് പറഞ്ഞു.
“കുട്ടി ഉമ്മാന്റെ പോലാണല്ലോ ഇരിക്കണത്?ബാപ്പാനെപ്പോലെ ആയിരുന്നെങ്കില്‍ കറുത്തിരുണ്ട്  പോയേനെ!”

ഈ കാലമാടന്‍ നിഷ്കളങ്കന്‍ എന്നെ കൊന്ന് കൊലവിളിക്കുമെന്ന് ഞാന്‍ മനസ്സിലാക്കി.ഇയാള്‍ എന്നെ വിടുന്ന ലക്ഷണമില്ല. ഏകപക്ഷീയമായ അമേരിക്കന്‍ ആക്രമണം പോലെ അയാള്‍ എന്റെ ഗ്ലാമറിന്റെ മേല്‍ മിസൈലാക്രമണം നടത്തുകയാണ്.ഇയാളെ എത്രയും വേഗം ഈ ആശുപതീന്ന് ഡിസ്ചാര്‍ജ്ജാക്കണേ എന്ന് ഞാന്‍ മനസ്സില്‍ പ്രാകി.സകല ദേഷ്യവും മനസ്സില്‍ ഒതുക്കിക്കൊണ്ട് ഞാന്‍ അയാളോട് സ്നേഹ പൂര്‍വ്വം പറഞ്ഞു,

“കാര്യം കുട്ടിക്ക് ഉമ്മാടെ സൌന്ദര്യമാണ് കിട്ടിയതെങ്കിലും ബുദ്ധി മുഴുവന്‍ കിട്ടിയത് എന്റേയാ. നേരെ തിരിച്ചായിരുന്നെങ്കില്‍ എന്റെ മോന്റെ അവസ്ഥ എന്താകുമായിരുന്നു!”

അത് കേട്ടതും എന്നെ വിഷമിപ്പിക്കേണ്ട എന്ന് കരുതിയാവും എല്ലാവരും ചിരിച്ചു,ആ നിഷ്കളങ്കനും നിഷ്കളങ്കമായിത്തന്നെ ചിരിച്ചു, ഒരാള്‍ മാത്രം ചിരിച്ചില്ല.അത് ഭാര്യയായിരുന്നു. ഇപ്പോള്‍ അവളുടെ കണ്ണില്‍ കണ്ണുനീരല്ല, പുകയുന്ന പ്രതികാരം,ദേഷ്യം,ക്രോധം, ആ കണ്ണുകളില്‍ നിന്നും ഒരു അദൃശ്യമായ കോപാഗ്നി എന്റെ നേര്‍ക്ക് പാഞ്ഞു വന്നെങ്കിലും ഒരു ചെറു ചിരിയോടെ ഞാനത് തടുത്തു.രംഗം കൂടുതല്‍ പ്രക്ഷുബ്ദമാകാതിരിക്കാനെന്നവണ്ണം ഉമ്മ രക്ഷയ്ക്കെത്തി,

“ഇവന്‍ അസ്സലായിട്ട് പാട്ട് പാടും ട്ടാ. നേഴ്സറിപ്പാട്ടൊക്കെ കാണാതെ അറിയാം,മോനെ ആ ചേട്ടന് ഒരു പാട്ട് പാടിക്കൊടുത്തേ”

ഉമ്മ മകനോടായി പറഞ്ഞു.ഞാനും അവനെ പ്രോത്സാഹിപ്പിച്ചു. പാട്ട് പാടിയാല്‍ അവനിഷ്ടപ്പെട്ട മിഠായികള്‍ ഷെമിയുടെ ഉപ്പയും ഓഫര്‍ ചെയ്തു.ഓഫര്‍ വന്നതും അവന്‍ ഉച്ചത്തില്‍ തന്നെ പാടി,

“വായക്കോട്ടില് മയ പെയ്തപ്പോ വയീലൊക്കെ കൊയ കൊയാ...
ഞമ്മടെ വായക്കോട്ടില് മയ പെയ്തപ്പോള്‍ വയീലൊക്കെ കൊയ കൊയാ”

ഞാന്‍ ഞെട്ടി.ഒരു തമാശയ്ക്ക് ഞാന്‍ പഠിപ്പിച്ചത് ഒരു ബൂമറാങ് കണക്കെ എനിക്ക് നേരെ തന്നെ വന്നു. ഞാനവന്റെ വാ പൊത്തിപ്പിടിച്ച് ദയനീയമായി ഉമ്മാനേയും ഭാര്യയേയും മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു,

“ഇതാണോ നേഴ്സറി പാട്ടായി പഠിപ്പിച്ചിരിക്കുന്നത് ?“

“ഇത് നേഴ്സറിപ്പാട്ടൊന്നുമല്ല. അവന്‍ വേറെ നേഴ്സറിപ്പാട്ട് ഇപ്പോ പാടും നോക്കിക്കോ! പാടിക്കേ മോനേ”

ഉമ്മ അവനെ ഒരിക്കല്‍ കൂടി നിര്‍ബന്ധിച്ചു. എനിക്ക് പക്ഷേ രംഗം അത്ര പന്തിയാണെന്ന് തോന്നിയില്ല. ഇനി അവന്‍ ഏത് പാട്ടാണ് എടുത്ത് വീശുക എന്നറിയാതെ  നേരിയ ഒരുള്‍ഭയം എന്നിലൂടെ കടന്ന് പോയി. പാട്ട് പാടാന്‍ പുഷ്പാഞ്ജലി കഴിപ്പിക്കുകയും ഇനി പാട്ട് നിര്‍ത്താന്‍ ചുറ്റ് വിളക്ക് നടത്തേണ്ടതുമായ ഒരവസ്ഥയായി എന്റേത്.എല്ലാവരും വിശിഷ്യാ നിഷ്കളങ്കന്‍ മോന്‍ പാടുന്നതും നോക്കി ചെവി കൂര്‍പ്പിച്ച് നില്‍ക്കുകയാണ്.ഉടനെ എന്തേങ്കിലും ചെയ്ത് മകന്റെ മനസ്സ് മാറ്റിയില്ലെങ്കില്‍ അവന്‍ വല്ല പാരഡിയും പാടുമെന്ന് ഞാന്‍ ഉറപ്പിച്ചു.പെട്ടെന്നാണ് എല്ലാവരുടേയും ശ്രദ്ധതിരിയുമാറ് വാര്‍ഡില്‍ അത് സംഭവിച്ചത്.എല്ലാവരും അങ്ങോട്ട് തിരിഞ്ഞു.ഞാനും കട്ടിലില്‍ നിന്നും എഴുനേറ്റ് അങ്ങോട്ട് നടന്നു.അവിടെ കണ്ട കാഴ്ച കാണികളെ അലോസരപ്പെടുത്തി, സങ്കടപ്പെടുത്തി.ആ കഴ്ച കണ്ട ഞാന്‍ ഫുഡ്ബോളിനെ വെറുത്തു,പിന്നെ ശപിച്ചു,എങ്കിലും മെസിയേയും റൂണിയേയും മറഡോണയേയുമെല്ലാം എനിക്കിഷ്ടമായിരുന്നു.

തുടരും......
 


Copyright http://www.vazhakkodan.com