Wednesday, December 16, 2015

ഒരു തീവണ്ടി യാത്ര


തമിഴ് നാട്ടില്‍ താമസിക്കാത്തത് കൊണ്ടും ചപ്പാത്തി തിന്നാത്തത് കൊണ്ടും എന്തോ ഹിന്ദി എനിക്ക് അറിയാന്‍ പാടില്ലായിരുന്നു. എങ്കിലും തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ യാത്രയില്‍ എതിര്‍ സീറ്റിലിരുന്നിരുന്ന ഹിന്ദി സുന്ദരി എന്നെ ഹഠാതാകര്‍ഷിച്ചു. അത് കൊണ്ട് എര്‍ണാളം എത്തിയത് അറിഞ്ഞത് തന്നെ കൊച്ചിയുടെ മണമടിച്ചാണ്. അങ്ങിനെ യാത്ര തുടര്‍ന്നു. എന്റെ അടുത്ത് പുതിയൊരാള്‍ വന്നിരുന്നു. തൊട്ട് മുന്നിലിരിക്കുന്ന ഹിന്ദിക്കാരി അനിയനോട് എന്തൊക്കെയോ സംസാരിക്കുന്നു ചിരിക്കുന്നു പക്ഷേ എനിക്കൊന്നും മനസ്സില്ലായില്ല. ചപ്പാത്തി തിന്നാത്തതില്‍ അന്നാദ്യമായി ജീവിതത്തോട് കടുത്ത നീരസവും വിരക്തിയും തോന്നി. ഗോതമ്പിന്റെ നിറമുള്ള ആ കൊച്ചു സുന്ദരി പറയുന്നത് മനസ്സ്സിലാക്കാ‍നെങ്കിലും കഴിഞ്ഞിരുന്നെങ്കിലെന്ന് ഒരു മാത്ര വെറുതേ നിനച്ച് പോയി!

എന്റെ തൊട്ടടുത്തിരുന്ന യാത്രക്കാരന്റെ കയ്യില്‍ ഹിന്ദി അക്ഷരമാലകള്‍ അച്ചടിച്ച പുസ്തകം കണ്ടപ്പോള്‍ എനിക്കാവേശമായി. അയാള്‍ക്ക് ഹിന്ദി അറിയാമായിരിക്കും എന്നൊരു കുളിരു എന്നിലൂടെ അരിച്ചിറങ്ങി. ആകാംക്ഷ ഉള്ളിലൊളിപ്പിച്ച് വെക്കാതെ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു,

 “ഹിന്ദി അറിയും അല്ലേ?”

അയാള്‍ ഒരു ഹിന്ദി മുന്‍ഷിയെപ്പോലെ തലയാട്ടി. എനിക്കാശ്വാസമായി.ഞാന്‍ അയാളോട് കാര്യം പറഞ്ഞു, എതിരെ ഇരിക്കുന്ന സുന്ദരി ഏറെ നേരമായി എന്നെ നോക്കി ചിരിക്കുന്നു, എന്തൊക്കെയോ അനിയനോട് പറയുന്നു. അവനും ചിരിക്കാന്‍ കോറസ്സാകുന്നു. ഈ ഭയാനകമായ അവസ്ഥയില്‍ നിന്നും എന്നെയൊന്ന് കരകയറ്റീടേണം!

“ഓ അത്രേ ഉള്ളോ കാര്യം!ഇനി അവര്‍ സംസാരിച്ചാല്‍ അപ്പോള്‍ ഞാന്‍ നിനാക്ക് ട്രാന്‍സ്പോര്‍ട്ട് ചെയ്ത് തരാം ഓക്കെ”!

 ബല്യ പെരുന്നാളറിയിച്ച് മാനത്ത് അമ്പിളി കണ്ടപോലെ ഒരു സാന്തോഷം എനിക്കുണ്ടായി. പക്ഷേ എന്നെ നിരാശനാക്കിക്കൊണ്ട് ആ ഹിന്ദിക്കാരി കുറേ നേരം മിണ്ടാതിരുന്നു. ഹിന്ദി അറിയുന്ന ഒരാളെ കിട്ടിയപ്പോള്‍ ഈ പഹയത്തി മിണ്ടുന്നുമില്ലല്ലോ എന്ന് സങ്കടപ്പെട്ട് ഞാന്‍ അവളുടെ ചുണ്ട് അനങ്ങുന്നത് തന്നെ നോക്കി ഇരിക്കുകയായിരുന്നു. സഹികെട്ടെന്നോണം അവള്‍ ആ ചെറുക്കനെ തോണ്ടിക്കൊണ്ട് പറഞ്ഞു,

 “‘യേ ബുദ്ധു മേരാ ചെഹ്രാ സേ ആങ്ക് ഉടാത്താ നഹീ”

അത് കേട്ട് ആ പയ്യനും എന്നെ തുറിച്ച് നോക്കി, ഞാന്‍ ഉടനെ ട്രാന്‍സ്പോര്‍ട്ട് ചേട്ടനെ തുറിച്ച് നോക്കി. ഉടനെ അയാള്‍ പറഞ്ഞു,

”അതവര് ഒരു നാടന്‍ ചൊല്ല് പറഞ്ഞതാ അതായത് വളരെ ബുദ്ധിമുട്ടാണ് ചേരയെ തിന്നുന്ന നാട്ടില്‍ ചെന്ന് നടുക്കണ്ടം തിന്നാനെന്ന്!’

 എനിക്കാശ്വാസമായി. എന്നെ പറ്റി ഒന്നും പറഞ്ഞില്ല. വീണ്ടും ഞാന്‍ ജാഗരൂകനായി കര്‍മ്മത്തില്‍ മുഴുകി അപ്പോള്‍ അവള്‍ വീണ്ടും,

“യേ പാകല്‍ ദൂസരി സേ ദോസ്തി ബന്‍ ഗയാ! ഉല്ലൂ‍ “

വീണ്ടും ഞാന്‍ അയാളെ നോക്കി

“ അതായത് പകല്‍ സമയത്ത് ബെംഗാളികള്‍ ദൂസര ഉപയോഗിച്ചാണു പുല്ല് ചെത്തുന്നത്!”

 ഹോ അതിലും എനിക്കെതിരെ പരാമര്‍ശമില്ല എന്നാശ്വസിച്ചിരിക്കുമ്പോള്‍ അവള്‍ എന്നോട് നേരിട്ട് സംവദിച്ചു,

“ ഇസ്കെ പഹലെ ലഡ്കി കോ ദിക്താ നഹി?”

ഞാന്‍ പതിവ് പോലെ ട്രാന്‍സ്പോര്‍ട്ടറെ നോക്കി.

“ എടോ ഇതിന് മുന്‍പ് താന്‍ ലഡാക്കിലേക്ക് പോയിട്ടില്ലേ എന്ന്!“

“ഞാന്‍ പോയിട്ടില്ല”

“എന്നാല്‍ നഹി നഹി എന്ന് പറഞ്ഞോ”

ഞാന്‍ പിന്നെ ഒട്ടും ആലോചിച്ചില്ല അവളുടെ മുഖത്ത് നോക്കി

“എന്നാല്‍ നഹി നഹി” എന്ന് പറഞ്ഞു. അതിന് ശേഷം അവള്‍ വേറെ ഒന്നും ചോദിച്ചില്ല. പിന്നെ അവള്‍ പിറു പിറുക്കുകയായിരുന്നു. കേട്ടിട്ട് നല്ല കാര്യങ്ങളല്ല പറയുന്നത് എന്ന് ഞാന്‍ ഊഹിച്ചു.

വണ്ടി കൊല്ലത്തെത്തിയതും എന്റെ സഹയാത്രികന്‍ ഏതോ ഹിന്ദിക്കാരന്റെ പ്രസംഗം തര്‍ജ്ജമ ചെയ്യാനുണ്ടെന്നും പറഞ്ഞ് അവിടെ ഇറങ്ങി.ഇതെല്ലാം കണ്ട് കൊണ്ട് ഇരിക്കുകയായിരുന്ന ഒരു കാര്‍ന്നോരു വന്ന് എന്നോട് പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു,

” എന്തിനാ ആ ഹിന്ദിക്കൊച്ച് നിങ്ങളെ ചീത്ത വിളിച്ചത്? വേറുതേ വീട്ടുകാരെയൊക്കെ ഇങ്ങനെ തെറി കേള്‍പ്പിക്കണോ?”

അതിന് ഞാനൊന്നും പറഞ്ഞില്ലല്ലോ മാത്രമല്ല അവള്‍ ലഡാക്കില്‍ പോയോ എന്നൊക്കെയാ ചോദിച്ചത് ഞാന്‍ എന്നാല്‍ നഹി നഹി എന്ന് ഉത്തരം പറയുകയും ചെയ്തു അത് കുഴപ്പായാ?

“ഹിന്ദി അറിയില്ലല്ലേ? ഇതിന് മുന്‍പ് പെണ്‍കുട്യോളെ കണ്ടിട്ടില്ലേ എന്നാണ് ചോദിച്ചത്?”

“അപ്പോ ആ ഇറങ്ങിപ്പോയ ചേട്ടന്‍ പറഞ്ഞത് ലഡാക്കില്‍ പോയിട്ടുണ്ടോ എന്നാണല്ലോ!”

“ഹ ഹ അയാളെ മനസ്സിലായില്ലേ? അങ്ങേരുടെ ഹിന്ദി അങ്ങിനെയാ!”

അയാളാരാണെന്നോ എന്താണെന്നോ ഞാന്‍ അന്വേഷിക്കാന്‍ നിന്നില്ല. പതുക്കെ അടുത്ത ബോഗിയില്‍ സീറ്റുണ്ടോ എന്നന്വേഷിച്ചു ആ ഹിന്ദി പെണ്‍കുട്ടിയെ വെറുത്ത് ശപിച്ച് ഞാന്‍ അവിടന്ന് സ്ഥലം കാലിയാ‍ക്കി. അല്ലെങ്കിലും ഈ ഹിന്ദി പെണ്ണുങ്ങളൊക്കെ ഒരുമാതിരി ബോറ് പെണ്ണുങ്ങളാ...ഹല്ല പിന്നെ!
----------------------------------------------------
കിട്ടാത്ത മുന്തിരി ഏറെ ഉയരത്തായിരിക്കും!

Tuesday, December 8, 2015

സുപ്രമണി കഥകള്‍ - 05

ലീവിന് വന്ന സുപ്രമണിക്ക് കല്യാണാലോചനകള്‍ മൂന്നാന്റെ കാര്‍മ്മികത്വത്തില്‍ തകൃതിയായി നടന്നു. ഓരോ ദിവസവും വിവിധങ്ങളായ ഫോട്ടോകള്‍ കാണിച്ച് മൂന്നാന്‍ സുപ്രനെ പറഞ്ഞിളക്കി പെണ്ണ് കാണിക്കാന്‍ കൊണ്ട് പോകും. ഫോട്ടോയില്‍ കാണുന്ന ചന്തം പെണ്ണിനില്ലെന്നും പറഞ്ഞ് സുപ്രന്‍ മാഫി സെയിന്‍ എന്നും പറഞ്ഞ് തടി കയിച്ചലാക്കും. അങ്ങിനെ ഒരു ദിവസം മൂന്നാന്‍ സുപ്രുവിനെ കാണിക്കാന്‍ പുതിയ സെറ്റ് ഫോട്ടോയുമായി വന്നു.

“ഇത് ഒരു നടിയുടെ ഫോട്ടോയാ,സൂപ്പര്‍ ഫിഗറാ”

സുപ്രു ഫോട്ടോ വാങ്ങിക്കൊണ്ട് നോക്കിയ ശേഷം, “ സില്‍മാ നടിയാണോ??”

“അല്ല”

“സീരിയല്‍ നടി?”

“അല്ല”

“പിന്നെ നാടക നടിയാണോ?”

“ഈ നടി വാട്സാപ്പിലും ബ്ലൂടൂത്തിലുമാണ് അധികം അഭിനയിച്ചിട്ടുള്ളത്!നല്ല ഭാവാഭിനയമൊക്കെ വശമുള്ള നടിയാ”

സുപ്രനു ദേഷ്യം വന്നു.”എടോ മൂന്നാന്നെ എന്റെ തരത്തിനൊത്ത ഒരു പെണ്ണിനെയാണ് എനിക്ക് വേണ്ടത്, ഒരു സീരിയല്‍ നടിയെ പൊറുപ്പിക്കാന്‍ തന്നെ പാടാ,അപ്പഴാ ഒരു വാട്സാപ്പ് ബ്ലൂടൂത്ത് നടി!”

അന്നും ഒരു പെണ്ണ് കാണല്‍ മഹാമഹം കഴിഞ്ഞ് സുപ്രന്‍ ഒരു നാടന്‍ തട്ടുകടയില്‍ കയറി മൂ‍ക്കറ്റം കഴിച്ച് ഏമ്പക്കവും വിട്ട് വീട്ടിലെത്തി. വീട്ടിലെത്തിയതും സുപ്രന്റെ വയറിനകത്ത് നിന്നും പെരുമ്പറ മുഴങ്ങി.ഇടി വെട്ടി പെയ്യാന്‍ നേരത്ത് മാനത്ത് ഉരുണ്ട് കൂടിയ പോലെ ഒരു കാര്‍മേഘം സുപ്രുവിന്റെ വയറിനകത്ത് ഉരുണ്ട് കൂടി.അധികം താമസിയാതെ അത് ഇടി വെട്ടി പെയ്തിറങ്ങി. ഒരോ മഴ പെയ്ത് തീരുമ്പോഴും സുപ്രന്‍ ക്ഷീണിച്ചവശനായി.ഒന്ന് രണ്ട് ശക്തിയായ മഴ തീര്‍ന്നപ്പോള്‍ സുപ്രു ആകെ ക്ഷീണിതനായി. സഹോദാരിയെ വിളിച്ച് കൊണ്ട് പറഞ്ഞു, “എടീ വല്ലാത്ത വയറ് വേദന, വയറിളക്കത്തിനും കൂടി മരുന്ന് വാങ്ങിച്ച് വരാന്‍ പറ അച്ഛനോട്!” ഇത്രയും പറഞ്ഞ് സുപ്രു വീണ്ടും ശൌച്യാലയത്തില്‍ പോയി.

അച്ഛന്‍ ഗുളികയുമായി വന്നു, രണ്ടെണ്ണം കഴിക്കാന്‍ പറഞ്ഞത് തന്റെ ശക്തിയായ അടിയൊഴുക്ക് കണക്കാക്കി സുപ്രന്‍ നാലെണ്ണം കഴിച്ചു. ഒരു വിധത്തില്‍ കട്ടിലില്‍ കയറിക്കിടന്നു. പക്ഷേ ഗുളിക വയറിലെത്തിയതും ഇടയ്ക്കൊക്കെ ചെറിയ ഇടവേള കിട്ടിയിരുന്ന സുപ്രന്‍ പിന്നെ നോണ്‍ സ്റ്റോപ്പായി. ശൌച്യാലയത്തില്‍ നിന്നും പുറത്ത് വരാതായി. ഇതിലെന്തോ പന്തികേട് മണത്ത സുപ്രുവിന്റെ സഹോദരി അച്ഛനോട് ചോദിച്ചു,

“അച്ഛന്‍ വയറ്റീന്ന് പോക്ക് നിക്കാനുള്ള ഗുളികയാണോ അതോ വയറ്റീന്ന് പോകാനുള്ള ഗുളികയാണോ വാങ്ങിയത്?”

“വയറു വേദനക്കും വയറ്റീന്ന് പോകാനുള്ള ഗുളികയും! എന്തേ?”

സുപ്രുവിന് 6 കുപ്പി ഗ്ലൂക്കൂസ് കയറിയപ്പോഴാണ് ബോധം വന്നത്!

#സുപ്രമണികഥകള്‍
 


Copyright http://www.vazhakkodan.com