Tuesday, March 2, 2010

വൈശാലി റീലോഡഡ് ! സ്കിറ്റ് !! (ഒടുക്കത്തെ ഭാഗം)

രാജാവും രാജ്ഞിയും മന്ത്രിയും ചേര്‍ന്ന്  ഋശ്യശൃംഗനെയും വൈശാലിയേയും കൊട്ടാരത്തിലേക്ക് സ്വീകരിച്ച് ആനയിക്കുന്നതില്‍ നിന്നും ഈ സ്കിറ്റ് തുടരുന്നു.

രാജാവ്: കുമാരീ നല്ല യാത്രാ ക്ഷീണമുണ്ടല്ലോ.യാത്രയ്ക്ക് വണ്ടിക്കൂലി തികഞ്ഞില്ലെ?

കുമാരി: ഡാഡീ, സാമ്പത്തിക മാന്ദ്യം മൂലം...

രാജാവ്: എന്ത് അവിടേയും മാന്ദ്യമോ? ആട്ടെ എന്നിട്ടെങ്ങിനെയെത്തി? ഐ മീന്‍ കള്ളവണ്ടി കേറിയോ?

കുമാരി: നടന്ന് മനുഷ്യന്റെ പരിപ്പിളകി! അവസാനം ഒരു ലോക്കല്‍ ആനവണ്ടി കിട്ടി ഡാഡീ.

രാജാവ്: ബൈ ദി ബൈ കുമാരീ നമ്മള്‍ മഴപെയ്യിക്കാന്‍ വേണ്ടി സെര്‍ച്ച് ചെയ്ത മുനികുമാരന്‍  തന്നെയാണോ ഈ നില്‍ക്കുന്നത്? കണ്ടിട്ട് ഒരു രാജഗുരു മോഡലാണല്ലോ! ടൂ ഓള്‍ഡ്

കുമാരി: അത് ഡാഡീ.. കുമാരന്‍ മേക്കപ്പ് സെറ്റ് എടുക്കാന്‍ മറന്നതാണ്,മാത്രമല്ല മുനി കുമാരന്റെ പല രഹസ്യങ്ങളും ഞാനീ യത്രയില്‍ കണ്ടുപിടിച്ചു ഡാഡീ...

രാജാവ്:  ഈശ്വരാ.... ഞാന്‍ എന്താണീ കേള്‍ക്കുന്നത്? കുമാരീ.... നീയും ഒരു സി.ബി ഐ ഡയറിക്കുറിപ്പായോ ? എന്റെ  എസ് എന്‍ സ്വാമീ....ഇവളെ  ഇനിയെങ്ങനെ ഞാന്‍  മറ്റൊരാളുടെ തലയില്‍ കെട്ടിവെക്കും ‍?

കുമാരീ: ഡാഡീ..ഞാനിപ്പോഴും ആരും കാണാത്ത അവാര്‍ഡ് ചിത്രം പോലെ പരിശുദ്ധയാണ് ഡാഡീ പരിശുദ്ധയാണ്. ഈ മുനികുമാരന്‍  തലയില്‍ ‘വിഗ്ഗ് ‘ വെച്ച് കൊണ്ടാണ് നടക്കുന്നതെന്ന രഹസ്യമാ ഞാന്‍  കണ്ടുപിടിച്ചത് ഡാഡീ.

രാജാവ്: ഹോ ഞാന്‍ തെറ്റിദ്ധരിച്ചു മകളേ... ഈ ഡാഡിയോട് ക്ഷമിച്ചു എന്നൊരു വാക്ക്...! മുനികുമാരാ, കൊട്ടാരത്തിലേക്ക് സ്വാഗതം.ആട്ടേ പിതാവ് ഇപ്പോഴും ഭക്തി സീരിയലുകളില്‍ അഭിനയിക്കാന്‍ പോകുന്നില്ലേ?

മുനികുമാരന്‍:  അഹങ്കാരി!

രാജാവ്: എന്ത് നോം അഹങ്കാരിയാണെന്നോ?

മുനികുമാരന്‍: അല്ല പ്രഭോ, എന്റെ അച്ഛന്‍ തിലകമുനിയുടെ കാര്യമാണ് പറഞ്ഞത്. പണ്ട് ഞാന്‍ കുളിസീന്‍ കണ്ടതിന് എന്നെ തല്ലിയോടിച്ച വിനയമഹര്‍ഷിയുടെ ‘യക്ഷി‘ പോലുള്ള ഭാര്യയുമായി അച്ഛന്‍  ഇപ്പോള്‍ ബന്ധം വെച്ചിരിക്കുന്നു!

രാജാവ്: എന്ത് ആ ദുഷ്ടനായ വിനയമഹര്‍ഷിയുടെ ശല്യം അവിടേയുമുണ്ടോ? കുമാരനറിയുമോ? വിനയമുനിയുണ്ടാക്കിയ അതിശയമരുന്ന് കഴിച്ചാണ് എന്റെ അച്ഛന്‍ തട്ടിപ്പോയത്! അതിശയമരുന്ന് കഴിച്ച് അദ്യശ്യനായെന്ന് കരുതി ലേഡീസ് ഹോസ്റ്റലില്‍ കയറിയ അച്ഛന്‍ പിന്നെ ശരീരം മൊത്തം നീര് വന്ന് വീര്‍ത്ത് അതിശയനായല്ലേ വന്നത്! അതോടെ നോം ഇവിടെനിന്നും പുറത്താക്കിയതാണ്. ആ വിനയമഹര്‍ഷിയെ കാണുന്നത് പോലും നമുക്ക് ചതുര്‍ത്ഥിയാണ്. കുമാരന്‍  തിലകമുനിയെ  വീട്ടില്‍  നിന്നും വിലക്കിയിട്ടുണ്ടാകും അല്ലെ?

മുനികുമാരന്‍:  നോ നോ അച്ഛനെ വിലക്കാന്‍ ഞാനാരാ അമ്മയോ? ഞാന്‍  വീട്ടിന്ന് തന്നെ പിടിച്ച് പുറത്താക്കി, ഐ മീന്‍ സസ്പെന്‍ഡ് ചെയ്തു എന്ന്. പിന്നെ ഒരു അമ്മാവനാണ് എന്നെ ഫലിതങ്ങള്‍ പറഞ്ഞ് വളര്‍ത്തി വലുതാക്കിയത്. പാവം അമ്മാവന്‍, ഫലിത ബിന്ദുക്കളിലെ ഫലിതങ്ങള്‍ വരെ തോറ്റുപോകുന്ന ഒടുക്കത്തെ കോമഡിയല്ലേ നേരോം കാലോം നോക്കാതെ വെച്ചലക്കുന്നത് ?

രാജാവ്: എന്ത് ഇത്രയും ഫലിതം പറയുന്ന അമ്മാവനോ? എങ്കില്‍ നമ്മെ ഒന്ന് മുഖം കാണിക്കാന്‍ പറയൂ! നോമും ഒന്ന് ആര്‍മ്മാദിക്കട്ടെ!

മുനികുമാരന്‍: വേണ്ട പ്രഭോ കൊട്ടാരം എന്നൊക്കെ പറഞ്ഞാല്‍ ഗ്രഹിണി പിടിച്ച കുട്ടികള്‍ ചക്കക്കൂട്ടാന്‍ കണ്ട പോലെയാ അമ്മാവന്.വെറുതെ വടി കൊടുത്ത് അടി വാങ്ങണ്ട!

രാജ്ഞി: പ്രഭോ നോക്കൂ.. മുനികുമാരന്‍  നല്ല ജിമ്മാണല്ലോ. കയ്യിലും കാലിലുമൊക്കെ നിറയെ ചെറിയ ചെറിയ മസിലുകള്‍ കണ്ടില്ലേ?

മുനികുമാരന്‍: അയ്യോ രാജ്ഞീ, അത് മസിലുകളല്ല. കൊച്ചി വഴി വന്നപ്പോള്‍ കൊതുക് കുത്തിയതാ.അത് തടിച്ച് വീര്‍ത്ത പാടാ. വല്ല പന്നിപ്പനിയും വരാതിരുന്നാല്‍ മതിയായിരുന്നു.

കുമാരി: മമ്മീ, ഈ മുനികുമാരന് അങ്ങ് പാണ്ട്യ രാജ്യത്ത് നല്ല പിടിപാടാണെന്ന്! വേണമെങ്കില്‍ പണ്ട്യരാജന്റെ കൊട്ടാരത്തിലെ ന്യത്തസദസ്സില്‍ പങ്കെടുപ്പിക്കാന്‍ എന്നെ പുഷ് ചെയ്ത് വിടാമെന്ന് സമ്മതിച്ചിട്ടുണ്ട്.എന്റെ ഭാഗ്യം എന്നേ പറയേണ്ടൂ. ഈ മുനികുമാരന്‍ മുന്‍പ് പുഷ് ചെയ്ത് വിട്ട പലരും ഇപ്പോള്‍ പാണ്ടിരാജ്യത്തെ സ്റ്റാറുകളാ!നയന താരങ്ങള്‍!

രാജ്ഞി: അല്ലെങ്കിലും നിന്റെ പതിനേഴാം വയസ്സില്‍ നീ പ്രശസ്തിയുടെ ഗോപുരം കയറുമെന്നും, പാണ്ട്യരാജ്യത്ത് പോലും നീ  പേറും പുകയും നേടുമെന്നും..

കുമാരി: എന്ത്?

രാജ്ഞി: അല്ലാ... പേരും പെരുമയും ഉണ്ടാകുമെന്നാ കണിയാന്‍ കവടി നിരത്തി എന്നെ നോക്കി  പറഞ്ഞത്. കണ്ടില്ലെ ഈ മുനികുമാരന്‍ പോലും കുമാരിയെ കണ്ടല്ലേ മയങ്ങി വന്നത്.

രാജാവ്: അത് പിന്നെ അങ്ങിനെയല്ലേ ഉണ്ടാവൂ റാണീ...കയ്യിലുള്ളത് ഉണ്ടയില്ലാത്ത നാ‍ടന്‍ തോക്കാണെങ്കിലും  ഇളം മാന്‍ പേടയെ വേട്ടയാടാനല്ലേ മുനികുമാരനായാലും മോഹം ഉണ്ടാവുക. ബൈ ദി ബൈ കുമാരാ നമുക്ക് വെള്ളത്തിന്റെ പരിപാടിയിലേക്ക് കടന്നാലോ?

മുനികുമാരന്‍: അങ്ങിനെയാകട്ടെ പ്രഭോ. വാറ്റടിച്ചടിച്ച് നാവിലെ തൊലി വരെ പോയി.ഇന്നെങ്കിലും ഒരു സ്കോച്ചടിക്കണം!

രാജാവ്: എന്തൂട്ട്? മുനികുമാരാ മഴ പെയ്യിച്ച് വെള്ളം ഉണ്ടാക്കുന്ന പരിപാടിയിലേക്ക് കടക്കാമെന്ന്!

മുനികുമാരന്‍: ഹോ അതായിരുന്നോ?  കഴിഞ്ഞ തവണ മഴ ന്യത്തത്തിനു വേണ്ടി  പെയ്യിച്ച മഴയുടെ കാശ് തന്നെ ആ ഫയര്‍ഫോര്‍സുകാര്‍ക്ക് കൊടുത്തിട്ടില്ല. ഇവിടെ ക്യത്യ സമയത്ത് തന്നെ വന്ന് അവര്‍ കുടുംബ പാരമ്പര്യം കാക്കും എന്ന പ്രതീക്ഷയില്‍ ഞാന്‍ യാഗം തുടങ്ങട്ടെ!ശംഭോ മഹാ ദേവാ...

മന്ത്രി:  ഋശ്യശൃംഗാ മഴ ശരിക്കും പെയ്യുമോ? കുറച്ച് റബ്ബര്‍ ഷീറ്റ് ഉണക്കാനിട്ടിരുന്നു,അതെടുക്കണോ എന്നറിയാനാ ?

മുനികുമാരന്‍: ഉവ്വോ? എവിടെയാണ് ഉണക്കാനിട്ടിരിക്കുന്നത്?

മന്ത്രി: എന്റെ വീടിന്റെ പടിഞ്ഞാറേ മൂലയിലാണ്.

മുനികുമാരന്‍: എങ്കില്‍ പേടിക്കാനില്ല. അതവിടെ കിടന്നോട്ടെ.മാത്രവുമല്ല മഴക്കൂലി കൊടുക്കാന്‍ മറ്റൊരു വഴിയില്ലാതെ ഇരിക്കുകയായിരുന്നു.ഇപ്പോള്‍ സമാധാനമായി ഹോമത്തിലേക്ക് കടക്കുകയുമാവാം.. സ്വാഹ!ആഹാ,ഹ ഹ ഹാ!
(മുനികുമാരന്‍ അതി ഭീകരമായ മന്ത്രങ്ങള്‍ ചൊല്ലുന്നു.അല്‍പ്പ സമയത്തിനു ശേഷം പുറത്ത് ശക്തിയായി മഴ പെയ്യുന്നു. എല്ലാവരും “ദും ദും ദും ദുംതുഭി നാദം നാദം നാദം” എന്ന ഗാനത്തിനൊത്ത് ന്യത്തം ചെയ്യുന്നു.എല്ലാവര്‍ക്കും സന്തോഷമാകുന്നു.രാജാവ് സന്തോഷത്തോടെ മുനികുമാരനെ ആലിംഗനം ചെയ്യുന്നു.അത് കണ്ട് സന്തോഷത്താല്‍ രാജ്ഞിയും മുനികുമാരനെ ആലിംഗനം ചെയ്യുന്നു. ഇത് കണ്ട് ക്ഷുപിതനായി രാജാവ് )
“രാജ്ഞീ...നോം എന്താണീ കാണുന്നത്?

രാജ്ഞി: ക്ഷമിക്കണം പ്രഭോ, ഒരു ചെയിഞ്ചൊക്കെ ആരാ ഇഷ്ടപ്പെടാത്തേ?

രാജാവ്: ഈ ആനന്ദ വേളയില്‍ നാം എല്ലാം മറന്നിരിക്കുന്നു.പറയൂ മുനികുമാരാ ഈ ഉപകാരത്തിന് പാരിദോഷികമായി നോം എന്താണ് തരേണ്ടത്? ചോദിക്കൂ നോം എന്തും തരാന്‍ ഒരുക്കമാണ് കുമാരാ!

മന്ത്രി: വിടുവായത്തം വേണ്ട പ്രഭോ! പണയത്തിലല്ലാത്ത ഏത് പ്രമാണമുണ്ട് നമുക്ക് കൊടുക്കാനായിട്ട്? വല്ല ആമാടപ്പെട്ടിയും കൊടുത്ത് വിട്ടേക്കാം!അതാകുമ്പോള്‍ ഇവിടെയുണ്ടല്ലോ!.

രാജാവ്: മഹാ മന്ത്രീ നമ്മുടെ കുമാരിക്ക് സമ്മതമാണെങ്കില്‍ നമുക്കവളെ കുമാരന് വിവാഹം ചെയ്ത് കൊടുക്കാം.

മുനികുമാരന്‍: പ്രഭോ അവിടന്ന് പൊറുക്കണം.

രാജാവ്: വ്യത്തികെട്ടവന്‍! തന്റെ കൂടെ ഞാന്‍ പൊറുക്കാനോ? താന്‍ അത്തരക്കാരനാണോടോ?

മുനികുമാരന്‍: പ്രഭോ ഞാന്‍ ഉദ്ദേശിച്ചത് അവിടുന്ന് മാപ്പാക്കണം എന്നാണ്.

രാജാവ്: കുമാരനെ കണ്ടപ്പഴേ തോന്നി നീ കുമാരിയുടെ മാപ്പില്‍ മാര്‍ക്ക് ചെയ്തിട്ടുണ്ടാകുമെന്ന്. സാരമില്ല നോം കുമാരിയെ മുനികുമാരന് തന്നെ ഗിഫ്റ്റായി നല്‍കുന്നതില്‍ സന്തോഷമേയുള്ളൂ.

മുനികുമാരന്‍: പ്രഭോ ഒരു കാര്യം ഉണര്‍ത്തട്ടെ. കുമാരിയോടൊപ്പം വരുമ്പോഴാണ് ഞാന്‍ ആ സത്യം മനസ്സിലാക്കിയത്!

രാജാവ്: ഈശ്വരാ....വീണ്ടും ടെസ്റ്റോ? കുമാരാ. മനസ്സിലാക്കിയ സത്യം എന്താണെന്ന് പറഞ്ഞാലും...

മുനികുമാരന്‍: എന്റെ കെമിസ്ട്രിയും കുമാരിയുടെ കെമിസ്ട്രിയും തമ്മില്‍ വര്‍ക്ക് ചെയ്യുന്നില്ല പ്രഭോ വര്‍ക്ക് ചെയ്യുന്നില്ല!

രാജാവ്: ഈശ്വരാ... നോമീ കേട്ടത് സത്യമാണോ? റാണീ നമ്മുടെ കെമിസ്ട്രി നന്നായി വര്‍ക്ക് ചെയ്യുമായിരുന്നല്ലോ ? പറയൂ റാണീ എന്താണ് മകളുടെ കാര്യത്തില്‍ സംഭവിച്ചത്?

മന്ത്രി: റാണിയുടെ കെമിസ്ട്രി വളരെ നന്നായി വര്‍ക്ക് ചെയ്യുന്നതാണല്ലോ പ്രഭോ!

രാജാവ്: മന്ത്രീ  ഞാനിത് എങ്ങിനെ സഹിക്കും.കെമിസ്ട്രി വര്‍ക്ക് ചെയ്യാത്ത ഒരു കുമാരിയെയാണോ ഞങ്ങള്‍ ഇത്രകാലം വളര്‍ത്തിയത്! ഞങ്ങളോട് ക്ഷമിക്കൂ കുമാരാ ക്ഷമിക്കൂ. കെമിസ്ട്രിയില്ലാത്തതാണെങ്കിലും എന്റെ മകളെ സ്വീകരിച്ചാലും....

മുനികുമാരന്‍: അങ്ങ് കോപിക്കില്ലെങ്കില്‍ ഞാന്‍ ഒരു സത്യം പറയാം! എന്റെ കെമിസ്ട്രി വര്‍ക്ക് ചെയ്യുന്നത് റാ‍ണിയോടൊപ്പം നില്‍ക്കുമ്പോള്‍ മാത്രമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. അതിനാല്‍ റാണിയെ എനിക്ക് സമ്മാനമായി നല്‍കിയാലും പ്രഭോ നല്‍കിയാലും!

രാജാവ്: എന്ത് ? ‘സുനാമി‘ ഇരന്ന് വാങ്ങുന്നോ കുമാരാ? എന്തായാലും ഇതോടെ കുമാരന്റെ ഫിസിക്സ് വരെ അടിച്ച് പോകും, തീര്‍ച്ച!

മുനികുമാരന്‍: പ്രഭോ അങ്ങയുടെ 17 വയസുള്ള മകളുടെ കൂടെ പോയാല്‍ അശ്ലീലമാകുമെന്ന് എന്റെ അമ്മാവന്‍ ചക്കക്കൂട്ടാന്‍ കൂട്ടുമ്പോഴൊക്കെ പറയാറുണ്ട്. എന്നാല്‍ പിന്നെ തരക്കാരോടൊത്ത് കൂടാമെന്ന് വെച്ചു. റാണീ വരൂ, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളുണ്ട് വരൂ, പ്രഭോ റ്റാറ്റാ!
(മുനികുമാരന്‍ റാണിയുമായി പോകുന്നു)

മന്ത്രി: പ്രഭോ മുനികുമാരന്‍ പറഞ്ഞത് കേട്ടില്ലെ? അവന്‍ റ്റാറ്റയാണെന്ന്! റാണിയെ അവന്‍ മുഴുവനായും കയ്യേറിയെന്ന്!എന്നിട്ടും എന്താണ് അങ്ങ് ഒന്നും മിണ്ടാത്തത്!

രാജാവ്: സാരമില്ല മന്ത്രീ നമുക്ക് ഇനി ഇടയ്ക്കിടയ്ക്ക് പോയി കയ്യേറ്റം ഒഴിപ്പിച്ച് ബോര്‍ഡ് നാട്ടി വന്നാല്‍ മതിയല്ലോ?  എങ്ങിനെയുണ്ട് എന്റെ ബുദ്ധി?

മന്ത്രി: പ്രഭോ എങ്കില്‍ ഞാനും ഒരു കൊച്ചു റ്റാറ്റയാവുകയാണ്! ഈ കയ്യേറ്റം എന്തായാലും  അങ്ങ് ഒഴിപ്പിക്കരുത്.കാരണം ഈ കയ്യേറ്റ ഭൂമിയില്‍ ഞാനൊരു റിസോട്ട് പണിയാനുള്ള തറക്കല്ലിട്ടു പ്രഭോ! തറക്കല്ലിട്ടു!

രാജാവ്: മഹാമന്ത്രീ ചിത്തഭ്രമം ബാധിച്ചവനെപ്പോലെ സംസാരിക്കാതെ തെളിച്ച് പറയൂ.

മന്ത്രി: അങ്ങയുടെ മകളെ ഞാന്‍ കയ്യേറിയെന്ന്! വരൂ കുമാരീ നമുക്ക് നഗരങ്ങളില്‍ ചെന്ന് രാപാര്‍ക്കാം!വരൂ... നമുക്ക് അവിടം സ്വര്‍ഗ്ഗമാക്കാം, വരൂ കുമാരീ !

രാജാവ്: മകളേ...നീയും അച്ചടക്കം ലംഘിക്കുകയാണോ?

കുമാരി: ഡാഡീ, കയ്യേറ്റ വസ്തുവായി പോകുകയാണെങ്കിലും എന്റെ ഒറിജിനല്‍ പട്ടയമായ ഡാഡിയെ ഞാന്‍ എന്നും ഓര്‍ക്കും എന്നും ഓര്‍ക്കും. അച്ഛനു വേണ്ടി ഞാനീ ഗാനം എന്നും ഡെഡിക്കേറ്റ് ചെയ്യും!  “സൂര്യനായ് തഴുകിയുറക്കമുണര്‍ത്തുമെന്‍ അച്ഛനെയാണെനിക്കിഷ്ടം അച്ഛാ“, സത്യം! ശിവം, സുന്ദരം!  അച്ഛാ..റ്റാറ്റാ
(മന്ത്രിയും കുമാരിയും പുറത്തേക്ക് പോകുന്നു)

രാജാവ്: ഈശ്വരാ ഞാന്‍ വീണ്ടും ഒറ്റപ്പെട്ടോ??സാമ്പത്തിക മാന്ദ്യം കാരണം ആ തോഴികളെ പിരിച്ച് വിട്ട തെറ്റ് ഞാന്‍ ഇനി ഏത് രേഖകൊണ്ട് തിരുത്തും എന്റെ ദൈവമേ!...ആ.... ഇനി പറഞ്ഞിട്ടെന്താ കാര്യം! കൂടെ നിന്നവര്‍ ഇത്ര വര്‍ഗ്ഗ വഞ്ചകരായിരുന്നോ? ഹമ്മേ.... 
          (രാജഗുരു രാജാവിന്റെ സന്നിധിയിലേക്ക് കടന്ന് വരുന്നു)
“പ്രഭോ അങ്ങെന്താണ് എലിമിനേഷന്‍ റൌണ്ടില്‍ എസ് എം എസ് ഇല്ലാത്തവനെപ്പോലെ ദുഃഖിച്ച് നില്‍ക്കുന്നത്? ഇങ്ങനെ പള്ളിദുഃഖപ്പെടാന്‍  എന്തുണ്ടായി പ്രഭോ?

"പാട്ട് പാടിയാലും ന്യത്തം ചെയ്താലും എന്തിനേറെ മിമിക്രി കാണിച്ചാ വരെ എസ് എം എസ് തെണ്ടിപ്പോകും എന്ന് പറഞ്ഞ എന്റെ അച്ഛന്റെ വാക്ക് കേള്‍ക്കാഞ്ഞത് കൊണ്ട് എല്ലാവരും എന്നെ വെറുമൊരു മുഖ്യമന്ത്രിയാക്കി കടന്നു കളഞ്ഞു ഗുരോ കടന്ന് കളഞ്ഞു!

‘പ്രഭോ.ആരൊക്കെ പോയാലും അങ്ങീ സിംഹാസനത്തില്‍ നിന്നും പിടിവിടരുത്! പിന്നെ നമ്മുടെ ചെമ്പരത്തിയാര്‍ അണക്കെട്ടില്‍ വെള്ളം നിറഞ്ഞ് അത് തകരുന്ന അവസ്ഥയിലാണ്.ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ നമ്മുടെ രാജ്യം വെള്ളത്തിലാകും!”

“ഈശ്വരാ....ചുമയും വയറ്റീന്ന് പോക്കും ഒരുമിച്ച് വന്നപോലെയായല്ലോ! രാജ ഗുരുവേ ഇനി എന്താണൊരു പോം വഴി? പറഞ്ഞാലും!”

“പ്രഭോ, എന്റെ മകനെ ഈ കൊട്ടാരത്തില്‍ അപ്പോയന്റ് ചെയ്താല്‍  നല്ലൊരു  പ്രതിവിധി അവന്‍ കണ്ടെത്തും പ്രഭോ. അവന്‍ മിടുക്കനാണെന്ന് മാത്രമല്ല ഉറക്കത്തില്‍ പോലും ഇനി തെറ്റ് ചെയ്യില്ലെന്ന് സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തിട്ടുണ്ട് പ്രഭോ! തീരുമാനം പെട്ടെന്ന് വേണം ഡാം ഏത് നിമിഷവും തകരും!”

“രാജഗുരുവേ..അങ്ങെന്റെ പുക കണ്ടേ അടങ്ങൂ അല്ലേ? ഡാം പൊട്ടുന്നതിനേക്കാള്‍ വലിയ ദുരന്തമൊന്നുമല്ലല്ലോ ഗുരുവിന്റെ മകന്‍! എവിടെ വിളിക്കൂ അയാളെ,രാജ്യത്തെ രക്ഷിക്കൂ... വേഗം!“

“മോനേ..ഉണ്ണിക്കണ്ണാ..കടന്ന് വരൂ...(രാജഗുരുവിന്റെ മകന്‍ കടന്ന് വരുന്നു)

രാജാവ്: ഉണ്ണിക്കണ്ണാ, ഇന്നുമുതല്‍ നിന്നെ ഞാനിതാ പടയാളിയാക്കിയിരിക്കുന്നു. ഇനി പറയൂ എങ്ങിനെ നമ്മുടെ രാജ്യം രക്ഷിക്കാം?

ഉണ്ണി: പ്രഭോ, വെറും പടയാളിയോ? ഇത് കഴിഞ്ഞ മാസമായിരുന്നെങ്കില്‍ സ്വീകരിക്കായിരുന്നു. ഇതിപ്പോ ഇത്രേം ദിവസമായ സ്ഥിതിയ്ക്ക്...

രാജാവ്: ഈശ്വരാ.... ഫാഷന്‍ ടീവീലാണല്ലോ ‘ഭക്ത കുചേല’ടെലികാസ്റ്റ് ചെയ്യുന്നത്! ശരി എങ്കില്‍ ഉണ്ണിയെ നാം മന്ത്രിയായി നിയമിച്ചിരിക്കുന്നു.!

ഉണ്ണി: ഇത് കഴിഞ്ഞ ആഴ്ചയായിരുന്നെങ്കില്‍ സ്വീകരിക്കായിരുന്നു. ഈ അപകട ഘട്ടത്തില്‍......

രാജാവ്: എങ്കില്‍ നമ്മുടെ ജെ.സി.ബി ഡ്രൈവറാക്കിയിരിക്കുന്നു.

ഉണ്ണി: എന്തൂട്ട് പ്രഭോ?

രാജാവ്: നമ്മുടെ സേനാനായകനാക്കിയിരിക്കുന്നെന്നു! എന്താ വിശ്വാസമായില്ലെ?

ഉണ്ണി: എങ്കില്‍ ആ വാളും പരിചയും നല്‍കി അനുഗ്രഹിച്ചാലും പ്രഭോ!

രാജാവ്: ആരവിടെ, നമ്മുടെ സേനാനായകന് വാളും പരിചയും എത്തിക്കൂ.
(ഒരു ഭടന്‍ വാളും പരിചയും ഉണ്ണിക്കുട്ടനെ ഏല്‍പ്പിക്കുന്നു,ഉണ്ണിക്കുട്ടന്‍ വാള്‍ പരിശോധിച്ച് രാജാവിനെ വെട്ടി വീഴ്ത്തുന്നു)

രാജാവ്: ഈശ്വരാ....എന്റെ ചീട്ട് ഞാനായിട്ട് തന്നെ കീറി...ഹമ്മേ...എന്റെ പള്ളിമരണം ആ.........

ഉണ്ണി: ഹ ഹ ഹ ഒരു ചാന്‍സിനു വേണ്ടി നിക്കാന്‍ തുടങ്ങീട്ട് കാലമെത്രമായെന്നറിയോ? ഒടുവില്‍ ഒരു വ്യാജ വാര്‍ത്ത തന്നെ സ്യഷ്ടിക്കേണ്ടി വന്നു.ഡാം പൊളിയും പോലും.എഞ്ജിനീയര്‍ കരുണാനിധി പോലും പറയില്ല ഡാമിനു ഉറപ്പില്ലെന്ന്.പാവം രാജാവ് ഹ ഹ ഹ
(ഈ സമയം സിംഹാസനത്തില്‍ കയറിയിരിക്കുന്ന രാജഗുരു)

ഗുരു: സന്തോഷമായി മകനേ സന്തോഷമായി.ഒടുവില്‍ നീ എനിക്കീ സിംഹാസനം നേടിത്തന്നു.നീ എന്റെ പൊന്നുമോന്‍ തന്നെ!

ഉണ്ണി: ഈ മകനെ അനുഗ്രഹിക്കൂ അച്ഛാ,ഞാന്‍ പോയി കൊയ്യാനുള്ള ‘തല‘കളുടെയും ചാണ്ടികളുടേയും ലിസ്റ്റുണ്ടാക്കട്ടെ!

ഗുരു: മകനെ പോകുന്ന വഴിക്ക് നമുക്ക് നീരാട്ടിനുള്ള കുളത്തിലെ വെള്ളം ചൂടാക്കാന്‍ പറയൂ. ഇനിയൊന്ന് മുങ്ങിക്കുളിക്കണം, എന്നിട്ടാവാം കദളിക്കുലയുമായി ഗുരുവയൂര്‍ ദര്‍ശനം! ആരവിടെ? ഒന്നാം തിയതി മാത്രമുള്ള ഒരു കലണ്ടര്‍ കൊണ്ട് വരൂ.....!!! അപ്പോള്‍ എല്ലാം പറഞ്ഞ പോലെ... ജയ് ഗുരുവായൂരപ്പാ!!!
---------------------------------------------------കര്‍ട്ടന്‍-----------------------------------------------------
ശുഭം!


 


Copyright http://www.vazhakkodan.com