Saturday, September 26, 2009

അന്‍പതാം പോസ്റ്റ് : ഒരു യാത്രാ മൊഴി

പ്രിയമുള്ള സുഹൃത്തുക്കളേ,
ഞാനീ ബൂലോകത്തേക്ക് വന്നിട്ട് ഏഴു മാസത്തോളമാകുന്നു.'വാഴക്കോടന്റെ പോഴത്തരങ്ങളില്‍' ഇത് അന്‍പതാമത്തെ പോസ്റ്റ്‌. ഈ ചുരുങ്ങിയ കാലയളവില്‍ വളരെയധികം  സുഹ്യദ് ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുകയും അതിലുപരിയായി ഒരു കുടുംബ ബന്ധത്തെക്കാള്‍ അടുപ്പമുള്ള സൌഹൃദങ്ങള്‍ ഉണ്ടാവുകയും ചെയ്തു എന്ന സന്തോഷം ഈ നിമിഷം എല്ലാവരുമായി പങ്കുവെക്കട്ടെ. തുടര്‍ന്നും ഈ സൌഹൃദങ്ങള്‍ നിലനിര്‍ത്താന്‍ സര്‍വ്വ ശക്തന്‍ അനുഗ്രഹിക്കട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.
ഓഫീസിലെ ജോലി കഴിഞ്ഞു വന്നു വീണു കിട്ടുന്ന സമയമാണ് ബ്ലോഗ്‌ ചെയ്യാനായി മാറ്റിവെയ്ക്കുന്നത്. ആ സമയത്ത് മനസ്സില്‍ തോന്നിയ കുസ്രുതികള്‍ എഴുതുക എന്നതില്‍ കവിഞ്ഞ്,അത് എപ്പോഴും ഉന്നത നിലവാരം പുലര്‍ത്തണം എന്നൊന്നും ചിന്തിക്കാറില്ല.ചിന്തിച്ചത് കൊണ്ട് മാത്രമായില്ലല്ലോ, എഴുതാനും കിട്ടണ്ടേ?
എപ്പോഴും ഒരേ നിലവാരത്തില്‍ എഴുതാന്‍ കഴിയുന്നവരുടെ കൂട്ടത്തില്‍ പെടുത്താവുന്ന രചനകളിലൊന്നും ഞാന്‍ ഉള്‍പ്പെടുന്നില്ല എന്ന് നല്ല ബോധ്യം എനിക്കുണ്ട്. അതു കൊണ്ട് ഇന്ന് വരെ ഒരു അവകാശ വാദവും എന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്നു തന്നെയാണ് എന്റെ വിശ്വാസം.
കഴിഞ്ഞ ഒരു പോസ്റ്റില്‍ ഒരു ‘അനോണി’എന്റെ പോസ്റ്റിന് നിലവാരമില്ല എന്ന രീതിയില്‍ പ്രതികരിച്ചത് കണ്ടപ്പോഴാണ് സത്യത്തില്‍ എനിക്കൊരു തിരിച്ചറിവുണ്ടായത്. എന്നാല്‍ എന്നെ ഇഷ്ടപ്പെടുന്ന ചിലര്‍ വന്ന് എനിക്കനുകൂലമായി പ്രതികരിക്കുകയും വീണ്ടും അതേ അനോണി വായനക്കാരെ ഒന്നടങ്കം ആക്ഷേപിക്കുന്ന രീതിയില്‍ പുതിയ കമന്റ് ഇടുകയും ചെയ്തു.
എന്റെ പോസ്റ്റ് വായിക്കുന്നവരെ അത്ര മോശക്കാരായി ചിത്രീകരിക്കാന്‍ ഇടവന്നത് ഞാന്‍ വിലകുറഞ്ഞ തമാശ എഴുതിയത് കൊണ്ടാണെന്ന് ഞാന്‍ തിരിച്ചറിയുന്നു.പറഞ്ഞത് ഒരു അനോണിയാണെങ്കിലും അതിനു പിന്നില്‍ തീര്‍ച്ചയായും ഒരു വ്യക്തി ഉണ്ട് എന്നുള്ള തിരിച്ചറിവ്  എനിക്ക് വളരെയധികം വേദനയുണ്ടക്കുന്നു. എനിക്ക് വേണ്ടി പഴി കേള്‍ക്കേണ്ടി വന്ന വായനക്കാരോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. ഇനി ഒരിക്കലും എന്റെ പേരില്‍ ഒരു വായനക്കാരനും പഴി കേള്‍ക്കേണ്ടി വരില്ല എന്ന് ഞാന്‍ ഉറപ്പ് തരുന്നു, കാരണം ഞാന്‍ “വാഴക്കോടന്റെ പോഴത്തരങ്ങള്‍” എന്ന ഈ ബ്ലോഗ് അവസാനിപ്പിക്കാന്‍ ആലോചിക്കുന്നു.എന്റെ കഴിവ്കേടുകള്‍ മനസ്സിലാക്കിക്കൊണ്ട് തന്നെ!
ഇതിനെ ഭീരുത്വം എന്നോ ജാഡയെന്നോ നമ്പറെന്നോ എന്തും വിളിക്കാം.നല്ല രചനകള്‍ നടത്താന്‍ കഴിയും എന്നുള്ള ഒരു ആത്മ വിശ്വാസം വരുമ്പോള്‍ തീര്‍ച്ചയായും ഞാന്‍ തിരിച്ച് വരും.അതുവരെ ഒരു ചെറിയ ഇടവേള! മറ്റു ബ്ലോഗുകളില്‍ കഥയും കവിതയുമൊക്കെയായി ഞാന്‍ ഈ ബൂലോകത്ത് തന്നെയുണ്ടാകും.കാരണം എനിക്ക് ഈ ബൂലോകം അത്രയ്ക്കും പ്രിയപ്പെട്ടതാണ്. ഞാന്‍ എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കില്‍ അത് തീര്‍ച്ചയായും എന്റെ വായനക്കാര്‍ നല്‍കിയ പ്രോത്സാഹനം ഒന്നുകൊണ്ട് മാത്രമാണ്.അതു കൊണ്ട് അവരെ പഴികേള്‍പ്പിക്കേണ്ടി വന്ന ഒരു ഹതഭാഗ്യനായി മാറിനില്‍ക്കുന്നു എന്നുള്ള ദുഃഖം മനസ്സില്‍ ഒരു വേദനയായി അവശേഷിക്കുന്നു.
പിന്നെ അയ്യോ ചേട്ടാ പോകല്ലേ അയ്യോ ചേട്ടാ പോകല്ലേ എന്നൊക്കെ പറഞ്ഞ് ഒരു തമാശയ്ക്ക് തിരിച്ച് വിളിച്ചാലും ഒരു പക്ഷേ ഞാന്‍ കേട്ടെന്നു വരില്ല,കാരണം ഇതൊരു ഉറച്ച മനസ്സില്‍ നിന്നുമുള്ള തീരുമാനമാണ്.
വായനക്കാര്‍ എന്നോട് പൊറുക്കുമല്ലോ.
ഞാന്‍ വരുന്നതു വരെ എനിക്കിഷ്ടപ്പെട്ട എന്റെ പോസ്റ്റുകളില്‍ ചിലത് ഞാന്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. വായിക്കാത്തവര്‍ വായിക്കട്ടെ!
എല്ലാവര്‍ക്കും എന്റെ ഹ്രുദയം നിറഞ്ഞ നന്ദി.

ഈ ചുരുങ്ങിയ കാലയളവില്‍ എനിക്ക് രണ്ട് അഭിമുഖം തരപ്പെട്ടു. ഒന്ന് നമ്മുടെ ബൂലോകം ഓണ്‍ലൈനും മറ്റൊന്ന് ബൂലോകം ഓണ്‍ലൈനും.അത് കൂടാതെ എന്റെ അനിഷ്ടങ്ങളും പറയാന്‍ ബൂലോകം ഓണ്‍ലൈന്‍ സുഹ്രുത്തുക്കള്‍ അവസരം തന്നു. അവരെ ഏവരേയും വളരെ നന്ദിയോടെ ഈയവസരത്തില്‍ സ്മരിക്കുന്നു.

ആദ്യ ഇന്റ്റര്‍വ്യൂ ‘നമ്മുടെ ബൂലോകം ഓണ്‍ലൈന്‍‘ നടത്തിയത് ഇവിടെ:
പിന്നെ ബൂലോകം ഓണ്‍ലൈനിന്റെ ഇന്റര്‍വ്യൂ ദോ ലിവിടെ :
എന്റെ അനിഷ്ടങ്ങള്‍ ചോര്‍ത്തിയ ബൂലോകം ഓണ്‍ലൈന്‍ ദോ ലിവിടെ:
ഞാന്‍ ആദ്യം എഴുതിയ കുഞ്ഞീവിയുടെ പോസ്റ്റ് ഒബാമയ്ക്ക് എഴുതിയ കത്താണ്. അത് ഇവിടെ വായിക്കൂ
പിന്നീട് എനിക്ക് ഇഷ്ടപ്പെട്ട പോസ്റ്റുകളാണ് അയ്യപ്പ ബൈജുവിന്റേത്. ആദ്യത്തെ ബൈജു പോസ്റ്റ്.
അതുപോലെ ഇഷ്ടപ്പെട്ട ബൈജുവിന്റെ മറ്റൊരു പോസ്റ്റ്; കോര്‍ട്ടറ് വേണോ കോര്‍ട്ടറ്
ഒരു പ്രവാസിയുടെ ദുഃഖം പകര്‍ത്തിയ ഒരു പോസ്റ്റായിരുന്നു ‘സൌദിയില്‍ നിന്നും സ്നേഹപൂര്‍വ്വം’
എനിക്ക് ഏറെ വായനക്കാരെ തന്ന പോസ്റ്റായിരുന്നു ലിഫ്റ്റ് ടെക്നോളജി പഠിച്ചാല്‍...
ഈ പോസ്റ്റ് മറ്റുപലരുടേയും പേരില്‍ പ്രചരിച്ചപ്പോള്‍ അനിവാര്യമായ ഒരു രണ്ടാം ഭാഗം എഴുതി.
ന്യൂസ് ചാനലുകളെ കുറിച്ച് എഴുതിയത് സത്യമാണോ എന്ന് തോന്നിപ്പോകുന്ന ഒരു പോസ്റ്റ്:ന്യൂസ് ചാനല്‍
അക്ഷയത്ര്യതീയയെ കുറിച്ച് ഒരു ഹാസ്യ പോസ്റ്റ്, അതാണ് ബ്ലോഗയ ത്യതീയ
ഒരു നാടക രൂപത്തില്‍ എഴുതിയ ‘ബ്ലോഗ് ചെമ്മീന്‍’എനിക്ക് വളരെ ഇഷ്ടപ്പെട്ടതാണ്.
അതേപോലെ ഇഷ്ടപ്പെട്ടതാണ് ബ്ലോഗ് ചൊല്ലുകള്‍, നിങ്ങള്‍ക്കോ?
ചെറായി പോസ്റ്റില്‍ ഏറ്റവും ഇഷ്ടമായത് ചെറായിയുടെ സില്‍വര്‍ ജൂബിലി ആഘോഷ പോസ്റ്റായിരുന്നു.
“നര്‍മ്മാസ് മിമിക്സ് പരേഡ്’ സ്വ അനുഭവത്തിന്റെ വെളിച്ചത്തില്‍ അല്‍പ്പം മസാലയൊക്കെ ചേര്‍ത്ത് എഴുതുന്നതാണ്. അതില്‍ അന്ന് ഉപയോഗിച്ചിരുന്ന സംഭാഷണങ്ങളും,തമാശകളുമാണ് ഉള്‍ക്കൊള്ളിക്കുന്നത്.എന്നാലേ അതിനൊരു വിശ്വാസ്യത വരൂ എന്നത് കൊണ്ടാണ് അങ്ങിനെ ചെയ്യുന്നത്. അതു കൊണ്ട് പഴയ തമാശകളേ അതില്‍ ഉള്‍പ്പെടുത്താറുള്ളൂ.അതില്‍ എല്ലാം എനിക്ക് ഇഷ്ടപ്പെട്ട പോസ്റ്റുകള്‍ തന്നെയാണ്,അവസാനത്തെ പോസ്റ്റ് ഉള്‍പ്പടെ. ആദ്യം എഴുതിയ ഒരു പോസ്റ്റ് ഒന്ന് നോക്കൂ..
കുഞ്ഞീവിയുടെ എല്ലാ പോസ്റ്റുകളും എനിക്ക് പ്രിയപ്പെട്ടതാണ്. അതില്‍ മാപ്പിളപ്പാട്ട് രചയീതാവിനുള്ള അവാര്‍ഡ് നേടിയ കുഞ്ഞീവിയുമായുള്ള അഭിമുഖം നന്നായി എന്ന് ഞാനും വിശ്വസിക്കുന്നു.
എന്നെ ഏറ്റവും സങ്കടപ്പെടുത്തിയ രശ്മി എന്ന കൊച്ചു മിടുക്കിക്ക് എന്റെ ഈ ബ്ലോഗിലെ അന്‍പതാമത്തെ പോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നു.എന്നെ അതിശയിപ്പിച്ച എന്റെ രശ്മി മോള്‍ക്ക് വേണ്ടി:  

ഇനി ഈ ബ്ലോഗില്‍ എന്ന് ഒരു പോസ്റ്റിടും എന്ന് എനിക്കറിയില്ല.എങ്കിലും നാളിതുവരെ നിങ്ങള്‍ നല്‍കിയ സ്നേഹ വാത്സല്യങ്ങള്‍ക്ക് എന്റെ ഹ്യദയത്തില്‍ തൊട്ട് നന്ദി അറിയിക്കുന്നു. ഞാന്‍ എങ്ങും പോകുന്നില്ല,ഇവിടെയൊക്കെ ഉണ്ടാകും.ഈ ബൂലോകം എനിക്കത്ര പെട്ടെന്ന് മറക്കാന്‍ കഴിയില്ല.
അത് കൊണ്ട് യാത്ര ചോദിക്കുന്നില്ല.
സസ്നേഹം,
വാഴക്കോടന്‍

Thursday, September 24, 2009

നര്‍മ്മാസ് മിമിക്സ് പാഞ്ഞാള്‍ LP സ്കൂള്‍: ഒടുക്കത്തെ ഭാഗം! (ഒന്ന്)

കഥ ഇതുവരെ:(ഒന്നാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്കുക)
പാഞ്ഞാള്‍ എന്ന ഇന്ത്യക്കകത്തുള്ള വിദേശ രാജ്യത്ത്‌ 'നര്‍മ്മാസ്' എന്ന മിമിക്സ് ട്രൂപ്പ് മിമിക്സ് പരേഡ്‌ അവതരിപ്പിക്കാന്‍ തീരുമാനിക്കുന്നു. അതിനായി മിമിക്രിക്കാരായ റഫീക്ക്‌,നസീര്‍,രാജീവ്‌,സുഭാഷ്‌ പിന്നെ വാഴക്കോടനും കൂടി പാഞ്ഞാളിലേക്ക് പോകാനായി 'മണലാടി' എന്ന സ്ഥലത്ത്‌ ബസ്സിറങ്ങുന്നു, തുടര്‍ന്ന് വായിക്കുക!

മണലാടി എന്ന സ്ഥലത്ത് ബസ്സിറങ്ങി ഞങ്ങള്‍ പാഞ്ഞാളിലേക്ക് നടക്കാന്‍ തീരുമാനിച്ചു.വീതി കുറഞ്ഞ ആ റോഡിലൂടെ ഞങ്ങള്‍ ഓരോ കളിതമാശകള്‍ പറഞ്ഞ് പതുക്കെ നടക്കാന്‍ തുടങ്ങി.

നസി: ഡാ ആ വേലിയുടെ അപ്പുറത്ത് ഒരു കളര്‍ കാണുന്നല്ലോ.അതാണെന്നു തോന്നുന്നു ബിന്ദുവിന്റെ വീട്.
വാഴ: എടാ അത് ഒരു ചുരിദാറ് ഉണക്കാനിട്ടിരിക്കുന്നതല്ലേ. ഒന്നിനേം ഒഴിവാക്കല്ലേ.
നസി: എടാ മഴൂ, ചുരിദാറിന്റെ പിന്നിലേക്കു നോക്കെടാ.
വാഴ: പിന്നേ ചുരിദാറിന്റെ പിന്നിലേക്ക് നോക്കാന്‍ നീയൊക്കെ പഠിപ്പിക്കണ്ടേ.പള്ളീലച്ചനെ കുര്‍ബ്ബാന പഠിപ്പിക്കല്ലേ...
സുബു: എടാ അത് തന്നെ നമ്മുടെ ചക്കപ്പറമ്പിലിന്റെ വീട്.ചുമ്മാ കേറി ഇത്തിരി വെള്ളം കുടിക്കാടാ.അവളെ കാണാന്‍ കൂടിയാണല്ലോ നമ്മള്‍ ഈ വഴി നടക്കാന്‍ തീരുമാനിച്ചത്, അല്ലേ നസീ?
നസി: ഡാ വേണ്ടാ
റഫി: അതേയ് നമ്മള്‍ എല്ലാവരും കൂടി ഒപ്പം ചെല്ലണ്ട, ഓരോരുത്തരായി പോയാ മതി.
വാഴ: എന്നാല്‍ ഞാന്‍ ആദ്യം പോകാം.ആരേങ്കിലുമൊക്കെ വരുന്നുണ്ടെങ്കില്‍ സിഗ്നല്‍ തരണേ..
നസി: ഡാ നീയെന്താ ഉദ്ദേശിച്ചത്? നല്ല അസ്സല് തല്ല് നാട്ടില്‍ കിട്ടും, വെറുതെ തടി കേടാക്കല്ലേടാ മോനേ... അവളുടെ ആങ്ങള ജിമ്മാ, ഒന്ന് കിട്ടിയാലുണ്ടല്ലോ.
വാഴ: അവളുടെ ആങ്ങളമാത്രമല്ല അവളും ജിമ്മാന്ന് എനിക്കും തോന്നീട്ടുണ്ടെടാ, എന്താ നെഞ്ചത്തെ ഓരോ മസില്,ചക്കപ്പറമ്പില്‍ എന്ന് വിളിക്കുന്നതില്‍ തെറ്റില്ല്യാന്ന് ഡാ റഫ്യേ നിനക്ക് തോന്നീട്ടില്ലെ?
റഫി: എനിക്ക് തോന്നുന്നുണ്ട് നിനക്കിട്ടൊന്ന് തരാന്‍. ഡാ നസീ നീ വേണേല്‍ പോയി ഒന്ന് കണ്ടേച്ച് പോരെ, ഞങ്ങള്‍ അങ്ങോട്ട് മാറി നില്‍ക്കാം.
വാഴ: അപ്പോള്‍ കാണിച്ച് കൊടുക്കല്‍ മാത്രേയുള്ളോ?
റഫി: അല്ലടാ #$@%#$# ഉണ്ട്.എന്താ പോണോ?ഡാ രാജീവെ നീ ഇവനേം കൂട്ടി നടന്നെ. ഇല്ലെങ്കില്‍ കിട്ടുമ്പോള്‍ എല്ലാവര്‍ക്കും കിട്ടും.
രാജീവ്:ഡാ വാഴേ നീയിങ്ങ് വന്നേ, ഞാനിന്നലെ ഒരു പടം കണ്ടെടാ രജനീകാന്തിന്റെ,റാണുവവീരന്‍! വാ ഞാന്‍ അതിന്റെ കഥ പറഞ്ഞ് തരാം!
വാഴ: എന്റെ കഥ കഴിഞ്ഞത് തന്നെ.ഡാ സുഭാഷേ,റഫ്യേ, നിങ്ങളെന്തിനാ അവിടെ മുത്ത് ക്കുടേം പിടിച്ച് നിക്കണേ? അവന്‍ പോയി നേര്‍ച്ചയിട്ട് വരട്ടെ.അതു വരെ നിങ്ങള്‍ക്കീ റണുവവീരന്റെ കഥ കേട്ടൂടെ?
സുഭു: നീ ഒറ്റയ്ക്ക് തന്നെ അനുഭവിച്ചാ മതി.നസീ നീ പോയി വേഗം വാ, പിന്നെ ചായ കുടിക്കാനെങ്ങാന്‍ ക്ഷണിച്ചാല്‍ ഞങ്ങളെം വിളിക്കണേ..
റഫി: പിന്നേ സമ്മന്ധത്തിന് പോക്വല്ലേ സദ്യേം കഴിഞ്ഞ് മുറുക്കിത്തുപ്പി വരാന്‍.ഒന്ന് വേഗം വാടാ ഉവ്വേ.

നസി ബിന്ദുവിന്റെ വീടിന്റെ ഗേറ്റ് കടന്നതും ഒരു നായ കുരച്ചുകൊണ്ട് നസിയുടെ നേരെ പാഞ്ഞ് വന്നു.അവന്‍ തിരിഞ്ഞ് ഓടാന്‍ ഭാവിച്ചതും ബിന്ദു രക്ഷയ്ക്കെത്തി നായയെ തിരിച്ച് വിളിച്ചു.ഇല്ലെങ്കില്‍ അവന്റെ പൊക്കിളിനു ചുറ്റും പൂക്കളം ഇട്ടേനെ നേഴ്സുമാര്‍.ദൈവം കാത്തു. നസി വിളറി വെളുത്ത മുഖവുമായി ശ്വാസം നേരേയാക്കി പതുക്കെ ബിന്ദുവിനോട് ചോദിച്ചു,

“വീട്ടില്‍ നായ ഉള്ള വിവരം നീ പറഞ്ഞില്ലല്ലോ.ഇപ്പോ തന്നെ നാരങ്ങ അച്ചാറ് നിഷിദ്ധമായേനെ”

ബിന്ദു: ഞാന്‍ പറയാറുണ്ടല്ലോ വീട്ടില്‍ “വിനോദ്” ഉണ്ടെന്നു. ഇവന്റെ പേരാ വിനോദ്.
നസി: അപ്പോ ചേട്ടന്റെ പേര് എന്താ?
ബിന്ദു: ജിമ്മി
നസി: ഹമ്മേ, അപ്പോ ശരി പിന്നെ കാണാം, അത്യാവശ്യമായി പാഞ്ഞാള്‍ വരെയൊന്ന് പോകണം.
ബിന്ദു: അയ്യോ കേറി ഒരു ചായയൊക്കെ കുടിച്ചിട്ട് പോയാ പോരെ? മാത്രല്ല അമ്മിണിക്കുട്ടിയെ പരിചയപ്പെടുകയുമാവാം.
നസി: അതാരാ പൂച്ചയാണോ?
ബിന്ദു: അല്ല അമ്മയാ!
നസി:ദൈവമേ!അതൊക്കെ പിന്നീടാവാം,ബിന്ദുവിനെ കണ്ടല്ലോ ഇന്നേയ്ക്ക് അതു മതി, ശരീന്നാ

നസി വാണം വിട്ടപോലെ ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു.
“പടച്ചോന്‍ എന്റെ പൊക്കിള്‍ കാത്തു.കയ്യും കാലും വിറയ്ക്കുന്നത് മാറീട്ടില്ലെടാ”
വാഴ: എടാ ചെറിയോന്‍ പറഞ്ഞാലും ചെവിയില്‍ പോണം, ഞാന്‍ ആദ്യം പോകാമെന്ന് പറഞ്ഞതല്ലേ,അപ്പോള്‍ എന്തായിരുന്നു ഒരു ജാഡ!ഇപ്പോ നീ ഒറ്റയ്ക്ക് തന്നെ 'പാഞ്ഞാളായേനെ!'
നസി: ജീവനില്‍ കൊതിയുള്ള ആരും ഓടും മോനേ..നീ കളിയാക്കുകയൊന്നും വേണ്ടാ.
വാഴ: അതിനു കുറച്ച് മുന്‍പ് ബിന്ദുവില്‍ മാത്രമായിരുന്നല്ലോ കൊതി!
റഫി:എന്തായാലും ഒന്നും പറ്റിയില്ലല്ലോ!
വാഴ: അപ്പോ അവടെ പറ്റും ഉണ്ടായിരുന്നോ?
റഫി: ടാ നിന്നെ ഞാന്‍ തല്ലണോ അതോ...
രാജീവ്: ഡാ നിങ്ങളൊന്ന് വേഗം നടന്നെ, ഉച്ചയ്ക്കുള്ള ഫുഡിന് മുന്‍പ് അവിടെ എത്തണം.ബാക്കി അവിടെ ചെന്നിട്ട് പറയാം.
സുഭാ: പാഞ്ഞാളില് “പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍“ എന്ന പടത്തിന്റെ ഷൂട്ടിങ് നടക്കുന്നുണ്ടെന്ന് ഗോട്ടി പറഞ്ഞായിരുന്നു. സമയമുണ്ടെങ്കില്‍ നമുക്ക് ഷൂട്ടിങ് കാണാന്‍ പോകാം.
നസി: ശരിയാ, ജയറാമാ‍ നായകന്‍
റഫി: ജയറാമും മിമിക്രി കളിച്ച് നടന്നതാ. ഇപ്പോ സില്‍മേല് നായകനല്ലേ.നമ്മളും ചിലപ്പോള്‍ ഭാവിയില്‍ വല്ല സില്‍മാ നടന്മാരൊക്കെ ആവില്ലെന്ന് ആര് കണ്ടു?
രാജീവ്: ജയറാം പാര്‍വ്വതിയെ കല്യാണം കഴിക്കാന്‍ പോണെന്ന് കേട്ടു.അതാണ് മോനെ സമയം!നമുക്കൊന്നും യോഗമില്ല മക്കളെ
വാഴ:പാര്‍വ്വതീടെ ഭാഗ്യം! ഇനി എന്നും ജയറാമിന്റെ മിമിക്രി കാണാം!

അങ്ങിനെ നടന്ന് നടന്ന് ഞങ്ങള്‍ മൂന്നും കൂടിയ സെന്ററായ പഞ്ഞാളിലെ 'നാല്‍ക്കവലയില്‍' എത്തി.അവിടെ നിന്നും അല്‍പ്പം കൂടി നടക്കണം ഗോട്ടിയുടെ വീട്ടിലേക്ക്.ഞങ്ങള്‍ സെന്ററില്‍ നിന്നും നടക്കാന്‍ തുടങ്ങിയപ്പോള്‍ ‍അല്‍പ്പം ദൂരെ ഗോട്ടി ഒരു വീടിന്റെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് ഞങ്ങള്‍ കണ്ടു.

രാജീവ്: എടാ ഗോട്ടിയല്ലേ ആ വീടിന്റെ മുന്നിലൂടെ നടക്കുന്നത്. അവിടെ വല്ല ചുറ്റിക്കളീം ഉണ്ടോ?
നസി: ആ അത് അവന്റെ ഡ്രൈവിങ് സ്കൂളാടാ!
വാഴ: ഡാ നീ ഡ്രൈവിങ് സ്കൂളോണ്ട് എന്താ ശരിക്കും ഉദ്ധേശിച്ചത്?
നസി: അവനെ ഡ്രൈവിങ് പഠിപ്പിക്കുന്ന മോഹനന്‍ മാഷിന്റെ വീട്!എന്തേ?
വാഴ: ശ്ശോ!വെറുതെ ആ പാവത്തിനെ അല്‍പ്പ നേരത്തേക്കെങ്കിലും തെറ്റിദ്ധരിച്ചു.പുവര്‍ ബോയ്!
റഫി: നീയൊന്നും ഒരിക്കലും നന്നാവാന്‍ പോണില്ലെടാ ഗ്രാസ്സേ!
വാഴ: പിന്നേ ഞാന്‍ ഇന്നലേം ഇന്നുമൊക്കെ വെള്ളച്ചോറടിച്ചതാ, എനിക്ക് നന്നാവാന്‍ അതൊക്കെ മതി.

ഞങ്ങള്‍ ഗോട്ടിയുടെ അടുത്തെത്തി

ഗോട്ടി: എന്താടാ ഒരു പ്രസ്നം?
സുഭാ: ഒന്നൂല്യടാ അകലേന്ന് കാണുമ്പോള്‍ നിന്റെ തലയില്‍ ഒരു കോഴി ഇരിക്കണ പോലെയുണ്ട് നിന്റെ ഹെയര്‍ സ്റ്റൈല് എന്ന് പറയായിരുന്നു! ചുമ്മാ.വാ നമുക്ക് വീട്ടില്‍ കേറാം.
രാജീവ്: അതെ സമയം കളയണ്ട നമുക്ക് ആദ്യം ഫുഡ് അടിക്കാം!വല്ലാത്ത വിശപ്പ്.
ഗോട്ടി: ആക്രാന്തം കാട്ടാതേടാ. മിനിമം ഒരു പന്ത്രണ്ടരയെങ്കിലും ആവട്ടെ.ഫുഡൊക്കെ റെഡിയാ.
നസി: ഡാ വീട്ടില്‍ വേറെ ഗസ്റ്റ് വല്ലോരും ഉണ്ടോ?
ഗോട്ടി: ഇല്ലെടാ, ചേച്ചിമാരുണ്ട്. എന്തേ ചോദിക്കാന്‍?
നസി: വാഴേം രാജീവും ഉള്ള സ്ഥിതിയ്ക്ക് ഭക്ഷണ കാര്യത്തില്‍ ഒരു മുന്‍കരുതല്‍ എടുത്തോളാന്‍ വേണ്ടി പറഞ്ഞതാ!
രജീവ്: ഓ പിന്നേ, നിങ്ങളൊക്കെ റേഷന്‍ കടക്കാരുടെ മക്കളല്ലേ.ടാ വാഴേ നീ ഇത് കേട്ട് തീറ്റേല് കുറയ്ക്കുകയൊന്നും വേണ്ടാ ട്ടോ.അവര്‍ക്ക് വേണ്ടെങ്കി വേണ്ടാ.
റഫി: ഒന്ന് പതുക്കെ പറയെടാ.കവറകളെപ്പോലെ കിടന്ന് കാറാതെ.

ഞങ്ങള്‍ക്ക് ഗോട്ടിയുടെ വീട്ടില്‍ വളരെ ഊഷ്മളമായ സ്വീകരണം കിട്ടി.വളരെ വിഭവ സമ്പന്നമായ ഒരു സദ്യ തന്നെ ഗോട്ടി ഞങ്ങള്‍ക്കായി ഒരുക്കിയിരുന്നു.രാജീവിനും വാഴയ്ക്കും ചോറും കറികളും വിളമ്പി ഗോട്ടിയുടെ അമ്മയുടെ പുറം വേദന കൂടി. അവസാനം ചോറ് കലം അവരുടെ മുന്നില്‍ വെച്ച് ആവശ്യാനുസരണം ഇട്ടോളാന്‍ പറഞ്ഞു.അവസാന തുള്ളി പായസവും കഴിച്ച് ഏമ്പക്കവും വിട്ട് രാജീവും വാഴയും അവസാനന്മാരായി എഴുന്നേറ്റു.കൈ കഴുകി ഉമ്മറത്ത് വിശ്രമിക്കാനിരുന്നപ്പോള്‍ ഗോട്ടിയുടെ അച്ഛന്‍ ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു.
വാഴയെ ചൂണ്ടിക്കൊണ്ട് അച്ഛന്‍ ചോദിച്ചു,
“ഇയാളിവിടെ ആദ്യായിട്ട് വരുവാ അല്ലെ? എവിടാ വീട്?“
വാഴ: വാഴക്കോടാ
“വീട്ടില് കൃഷിയൊക്കെയുണ്ടോ?”
വാഴ: ഇല്യാ, എന്തേ?
“ഒന്നൂല്യാ വെറുതെ ചോദിച്ചൂന്ന് മാത്രം!“
പിന്നീട് എല്ലാവരും അടക്കിപ്പിടിച്ച് ചിരിച്ചപ്പോള്‍ വാഴയ്ക്ക് കാര്യം മനസ്സിലായി.ജാള്യത മറയ്ക്കാനായി വെറുതേ റഫിയെ നോക്കി,
“എന്താ ഇരിക്കണെ, ഒരു വട്ടമെങ്കിലും ഒരു റിഹേര്‍സല്‍ നോക്കിക്കൂടേ? വാ നമുക്കൊരു റൂമില്‍ ഇരുന്ന് നോക്കാം!
ഗോട്ടി: അതു വേണ്ടാ, അച്ഛനിപ്പോള്‍ ഉറങ്ങാന്‍ കിടക്കും, അത് കോണ്ട് റൂമില്‍ വേണ്ട, നമുക്ക് വീടിന്റെ പിന്നിലെ തൊഴുത്തിലേക്ക് പോകാം!
വാഴ: തൊഴുത്തോ? ദേവ്യെ..മിമിക്രിക്കാരെ ഇങ്ങനെ പരീക്ഷിക്കുകയാണോ?
ഗോട്ടി: എടാ തൊഴുത്തില്‍ ഒരു കൊല്ലായിട്ട് പശുക്കളൊന്നും ഇല്ല.അതിന്റെ ഒരു വശത്ത് വിറക് സൂക്ഷിച്ചിരിക്കുകയാ.വാ നമുക്ക് അങ്ങോട്ട് പോകാം.
വാഴ: ലോകത്തില്‍ ആദ്യമായി ഒരു തൊഴുത്തില്‍ വെച്ച് മിമിക്രി പ്രാക്ടീസ് ചെയ്യുന്നത് നമ്മളായിരിക്കും.ദൈവമേ വേറെ ഒരു മിമിക്രിക്കാരനും ഈ ഗതി വരുത്തരുതേ..
നസി: അങ്ങിനെ തൊഴുത്ത് വീണ്ടും ഒരു തൊഴുത്തായി
സുഭാഷ്: എന്താടാ നീ അങ്ങിനെ പറഞ്ഞത്?
നസി: ആറ് പോത്തുകളല്ലേ നിരന്ന് നില്‍ക്കുന്നത്!
വാഴ: അതൊക്കെ ശരി ഒരു കാര്യം പറഞ്ഞേക്കാം തൊഴുത്തില്‍ കുത്ത് പാടില്ല കെട്ടോ പോത്തുകളേ..
രാജീവ്: എടാ കൃത്യം എത്ര മണിക്കാ നമ്മുടെ പരിപാടി?
ഗോട്ടി: ഏക ദേശം ഒരു ഏഴ് മണിക്കാവാനാണ് സാധ്യത.
രാജീവ്: അപ്പോ നാല് മണിക്കുള്ള ചായ കുടി കഴിഞ്ഞിട്ട് വേദിയുടെ അടുത്തേയ്ക്ക് പോയാല്‍ മതിയല്ലേ.
ഗോട്ടി: മതി മതി ആദ്യം പെണ്‍പിള്ളാരുടെ ‘രംഗപൂജ’യുണ്ട്
വാഴ: എന്നാ നമുക്കൊരു ‘മിമിക്രിപൂജ’നടത്തരുതോ?
ഗോട്ടി: എടാ ഡാഷേ...’രംഗപൂജ’ എന്നത് ഒരു ഡാന്‍സ് ഐറ്റമാ,അതിനു ശേഷം ക്ലബ്ബിന്റെ റിപ്പോര്‍ട്ടും മറ്റും അവതരിപ്പിക്കും.അതിന് ശേഷം കൊച്ചു പിള്ളാരുടെ കലാ പരിപാടികള്‍, അതിനു ശേഷമാ നമ്മുടെ മിമിക്സ്.
റഫി: മിമിക്സ് കഴിഞ്ഞാല്‍ വേറെ വല്ല പരിപാടിയും ഉണ്ടോ?
ഗോട്ടി: ക്ലബ്ബിലെ അംഗങ്ങള്‍ അവതരിപ്പിക്കുന്ന നാടകമുണ്ട്.
വാഴ: നാടകം കഴിഞ്ഞിട്ട് പോരേ മിമിക്സ് പരേഡ്?
ഗോട്ടി: അതെന്തേ?
വാഴ: പാവങ്ങളുടെ നാടകം കാണാനെങ്കിലും ആരേങ്കിലുമൊക്കെ വേണ്ടേ എന്ന് കരുതി ചോദിച്ചതാ!
നസി:അല്ല ഗെഡീ കാണികളൊക്കെ കുറേ അധികം ഉണ്ടാകുമോ?
ഗോട്ടി: സ്കൂള്‍ ഗ്രൌണ്ട് നിറയെ ആളുകള്‍ ഉണ്ടാകും!
സുഭു: അല്ലടാ വല്ല നമ്പറും ഏറ്റില്ലെങ്കില്‍ കാണികള്‍ കൂവുമോ?
ഗോട്ടി: ഏയ് അങ്ങിനെ കൂവാറൊന്നുമില്ല!
റഫി: പിന്നെ?
ഗോട്ടി: വല്ല ചീമുട്ടയോ തക്കാളിയോ കൊണ്ട് എറിയും അത്ര തന്നെ!
വാഴ: അപ്പോ വയറ് നിറയെ ഭക്ഷണം തന്നത് ഇതിനായിരുന്നോ? മൈ ലാസ്റ്റ് ഉച്ച സപ്പര്‍!ഒരല്‍പം നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ചിത്ര സ്റ്റുഡിയോയില്‍ നിന്നും ഒരു കളര്‍ ഫോട്ടോ എടുത്ത്‌ വീട്ടുകാര്‍ക്ക് ഡെടിക്കെറ്റ്‌ ചെയ്യായിരുന്നു!
ഗോട്ടി: പേടിക്കാതിരിക്കെടാ നമ്മള്‍ ഫ്രീയായി അവതരിപ്പിക്കുന്നതല്ലേ.ഒരു സഹതാപ തരംഗം ഇല്ലാണ്ടിരിക്യോ?
റഫി: തരംഗമായാലും ഓളമായാലും പരിപാടി ഗംഭീരമാക്കണം!
രാജീവ്‌: എന്റെ നമ്പറൊക്കെ ഞാന്‍ ഗംഭീരമാക്കും!
വാഴ: പിന്നെ സ്റ്റേജില് സദ്യ തിന്നുന്ന നമ്പറല്ലേ ഗംഭീരമാക്കാന്‍! വേറെ വല്ല നമ്പരും ഇടൂ മകനെ..
സുബു: നമുക്ക് ആദ്യം സ്ത്രീകളെ കയ്യിലെടുക്കണം, എന്നാ രക്ഷപ്പെടാം
നസി: ശരിയാ സ്ത്രീകളേം കുട്ടികളേം കയ്യിലെടുത്താല്‍ പരിപാടി കലക്കും!
വാഴ: അതിനൊരു വഴിയുണ്ട്.
എല്ലാവരും ആകാംക്ഷയോടെ: എന്താ വഴി?
വാഴ: നമുക്ക് ഹനുമാന്‍ സാമിയെ വിളിക്കാം! അങ്ങേര്‍ക്കാകുമ്പോള്‍ കയ്യില്‍ മലയൊക്കെ ഏറ്റി ശീലമുള്ളതല്ലേ,നമുക്കൊരു റിക്വസ്റ്റ് കൊടുക്കാം എന്താ?
പിന്നെ എല്ലാരും കോറസയി:$#%@*%$#%@#$%$#@$ &*%#$@

തുടരും...

Sunday, September 6, 2009

“ഓയില്‍ ലിഫ്റ്റിംഗ് ടെക്നോളജി“ പഠിച്ചാല്‍ കൊച്ചി എമിരേറ്റില്‍ ജോലി ഉറപ്പാ!

കൊച്ചിന്‍ എമിറേറ്റ്,
06/09/2050.


അസ്സലാമു അലൈകും,
കൈഫ്‌ ഹാലക് യാ അബ്വീ, കോപ്പ്‌ അറബിയൊക്കെ മറന്നു ബാപ്പാ. ബാപ്പ വീട്ടിലെ മലയാളി ഹൌസ് മെയിഡായി വന്ന എന്റെ ഉമ്മാനെ കെട്ടിയത്‌ കൊണ്ട് ഇപ്പോള്‍ മലയാളം എഴുതാനും വായിക്കാനും പഠിച്ചു എന്ന്‍ കരുതുന്നു. ഇവിടെ കൊച്ചിയിലെ ഒരു സ്വകാര്യ എണ്ണ ഖനന കമ്പനിയില്‍ തന്നെയാണ് പണി. പണി ഭയങ്കര ബുദ്ധിമുട്ടൊക്കെത്തന്നെയാണ് ബാപ്പാ. അവിടന്ന് പഠിച്ച് വന്ന“ഓയില്‍ ലിഫ്റ്റിങ് ടെക്നോളജി” കോര്‍സിന്റെ സര്‍ട്ടിഫിക്കേറ്റ് ഇവിടത്തെ പഞ്ചായത്ത് അപ്പീസര്‍ പോലും അറ്റസ്റ്റ് ചെയ്തു തരുന്നില്ല. അത് അംഗീകാരം ഇല്ലാത്ത കോര്‍സാണത്രെ. അവര്‍ ബാപ്പാനെയും എന്നേയും അഡ്മിഷന് കോഴ വാങ്ങി പറ്റിച്ചതാ ബാപ്പാ. അവരുടെ “പൈലിങ് & സേഫ്റ്റി എഞ്ചിനീറിങ്” കോര്‍സും തട്ടിപ്പാണ് എന്ന കാര്യം മൂത്താപ്പാന്റെ മോനോട് പറയണം.

റൂമില്‍ ഖത്തര്‍, കുവൈറ്റ്, ബഹറിന്‍ തുടങ്ങീ ദരിദ്ര രാജ്യത്ത് നിന്നുമുള്ള കുറച്ച് പേരും ഈ കമ്പനിയില്‍ ജോലി നോക്കുന്നു. കൂടാതെ ഒരു തമിഴ് നാട്ടു കാരനും റൂമില്‍ ഉണ്ട്. ഞങ്ങള്‍ പണിയെടുത്ത് പണിയെടുത്ത് വെയിലു കൊണ്ട് ആകെ കറുത്ത് കരുവാളിച്ച് കൂടെയുള്ള തമിഴന്റെ ചേലുക്കായി ബാപ്പാ. ഞങ്ങളുടെ സൂപ്പര്‍വൈസര്‍ ഒരു കരിവീട്ടി വീരാനിക്കാടെ മകന്‍ അയ്മൂട്ടിയാണ്. അവന്റെ ബാപ്പ പണ്ടെങ്ങാന്‍ ഗള്‍ഫില്‍ ഒരു അറബി വീട്ടില്‍ പണിക്കു നിന്നിരുന്നത്രേ. അന്നു നമ്മള്‍ അവരെ പീഡിപ്പിച്ച് പണിയെടുപ്പിച്ചതിന്റെ ദേഷ്യം ഇപ്പോള്‍ ഞങ്ങളോടാണ് തീര്‍ക്കുന്നത്.

പിന്നെ ദുബായിയിലെ പുറമ്പോക്കില്‍ താമസിക്കുന്ന നമ്മുടെ അമ്മായിയുടെ മകന്‍ ഇവിടെ അടുത്തുള്ള ഒരു വീട്ടില്‍ ഹൌസ് ഡ്രൈവറായി ജോലിയെടുക്കുന്നുണ്ടെന്ന് അറിഞ്ഞു. ഇവിടെ ഞായറാഴ്ചയും ഓവര്‍ടൈം പണി ഉള്ളത് കൊണ്ട് അവനെ കാണാന്‍ പോകാന്‍ കഴിയാറില്ല.“അല്‍ മാജിദ് സുല്‍താനി അല്‍ ഗല്‍താനി” എന്ന അവന്റെ പേര് അവര്‍ “കോരന്‍” എന്നാണ് വിളിക്കുന്നത്. പണ്ട് ഗള്‍ഫില്‍ ഗ്രോസറി നടത്തി പണക്കാരായ ഒരു കുടുംബമാണ് അത്. പണ്ട് അവരുടെ ഗ്രോസറിയില്‍ കയറി അറബി പിള്ളേര്‍ വഴക്കുണ്ടാക്കാറുള്ളതിന്റെ ദേഷ്യമാണ് അവര്‍ക്ക്. അവന് ഭക്ഷണത്തിന്റെ കാര്യത്തില്‍ വലിയ കുഴപ്പമില്ല. ആ വീട്ടുകാരുടെ മുന്‍ തലമുറക്കാര്‍ കഴിക്കാറുണ്ടായിരുന്ന “കഞ്ഞി” അതിന്റെ സൈഡ് ഡിഷായ “ചമ്മന്തി”പിന്നെ വിശേഷ ദിവസങ്ങളില്‍ “ചുട്ട പപ്പടം” എന്ന ഒരു സാധനവും കിട്ടുമത്രെ.ആ വീട്ടില്‍ തന്നെ ഹൌസ് മെയിഡായി നില്‍ക്കുന്ന ഒരു കുവൈത്തി പെണ്ണുമായി അവന്‍ അടുപ്പത്തിലാണെന്നും അറിയാന്‍ കഴിഞ്ഞു.

ബാപ്പാട് എനിക്ക് പറയാനുള്ളത് ചിലവുകളൊക്കെ കുറയ്ക്കുക. ഇപ്പോള്‍ ഒരു ഇന്ത്യന്‍ രൂപയ്ക്കു ഇരുപത് ദിര്‍ഹമാണ് എക്സ്ചേഞ്ച് റേറ്റ്. നമ്മുടെ എണ്ണപ്പാടങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ ബാരലിന് 50 ഡോളര്‍ ഉണ്ടായിരുന്ന ക്രൂഡിന് ഇന്നു പത്തിരട്ടിയാണ് വില. തല്‍ക്കാലം ഉള്ളാ ചെറിയ കാറ് വിറ്റ് കറവുള്ള ഒരു ഒട്ടകത്തിനെ വാങ്ങുക. അമ്മായിയെ കാണാനൊക്കെ അതിന്റെ പുറത്ത് പോയാല്‍ മതി.പിന്നെ ആവശ്യത്തിന് പാലും കറന്ന് വില്‍ക്കാം. ഈയിടെ അവിടെ എല്ലാ സാധനങ്ങള്‍ക്കും വില കൂടി എന്ന് അറിയാന്‍ കഴിഞ്ഞു. കറന്റ് ബില്ല് കെട്ടാതെ ഫീസ് ഊരി കൊണ്ട് പോകാതെ നോക്കണം.
വിസയ്ക്ക് ചിലവാക്കിയ പണം അടുത്ത മാസത്തോട് കൂടി കൊടുത്ത് തീരുമല്ലൊ. കഴിഞ്ഞ ദിവസം കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഉദ്യോഗാര്‍ത്ഥികളെ കള്ളവിസയിലാണ് വന്നിരിക്കുന്നതെന്നും പറഞ്ഞ് തിരിച്ചയച്ചു. ഏതോ ഏജന്‍സി ചതിച്ചതാവും.

കൂടുതല്‍ ഒന്നും എഴുതുന്നില്ല. ക്രൂഡിന്റെ ബാരല്‍ ലിഫ്റ്റ് ചെയ്ത് ലിഫ്റ്റ് ചെയ്ത് ഒരു പരുവത്തിലായി. ഇവിടെയുള്ള മെസ്സില്‍ നിന്നുമാണ് ഭക്ഷണം. മൂന്ന് നേരത്തിനും കൂടി നല്ലൊരു സംഖ്യ വരും.പിന്നെ ഓവര്‍ ടൈം ഇല്ലാത്ത ദിവസങ്ങളില്‍ റോഡ് സിഗ്നലില്‍ പേപ്പര്‍ വില്‍ക്കാനും, പാര്‍ക്കുകളില്‍ ഐസ് ക്രീം വില്‍ക്കാനും പോകാറുണ്ട്. മുന്‍സിപ്പാലിറ്റിയിലെ സി ഐ ഡികള്‍ കണ്ടാല്‍ അവര്‍ പിടിച്ച്കൊണ്ട് പോയി വിസ ക്യാന്‍സല്‍ ചെയ്ത് കയ്യോടെ കേറ്റി വിടും. അത് കൊണ്ട് വളരെ സൂക്ഷിച്ചാണ് ഈ പണികളൊക്കെ ചെയ്യുന്നത്. കഴിഞ്ഞ ദിവസം “ലേബര്‍ കാര്‍ഡ്” (പത്താക്ക) കളഞ്ഞ് പോയിരുന്നു. ഭാഗ്യത്തിന് ഒരു കൂട്ടുകാരന് കിട്ടി. ഇല്ലെങ്കില്‍ പിഴ ഒടുക്കേണ്ടി വന്നേനെ.

നാട്ടിലേക്കു എന്നു വരാന്‍ പറ്റുമെന്ന് അറിയില്ല.ലീവിന് കൊടുത്തിട്ടുണ്ട്. മിക്കവാറും അടുത്ത വര്‍ഷത്തെ പെരുന്നാളിന് എത്താന്‍ നോക്കാം.ഉമ്മുല്‍ ഖൊയിന്‍ എയര്‍പോര്‍ട്ടിലേക്കാവും മിക്കവാറും ടിക്കറ്റ് കമ്പനി തരുന്നത്. പിന്നെ മനാമ സൂപ്പര്‍ മാര്‍ക്കറ്റിലെ പറ്റ് അടുത്ത മാസം തീര്‍ക്കാം എന്ന് പറയുക. നാട്ടിലേക്ക് വരുമ്പോള്‍ എന്തൊക്കെ കൊണ്ട് വരണമെന്നു അടുത്ത മെയിലില്‍ അറിയിക്കുക.പിന്നെ മേലാല്‍ ആരോടും “ഓയില്‍ ലിഫ്റ്റിങ് ടെക്നോളജി” പഠിച്ച് ഇങ്ങോട്ട് വരണ്ട എന്ന് പറയുക, കാരണം ഈ “ഓയില്‍ ലിഫ്റ്റ് ടെക്നോളജി” അല്‍പ്പം കടന്ന കയ്യാണ് ബാപ്പാ!

ഇത്രമാത്രം,ബാപ്പാടെ സ്വന്തം മകന്‍,

അല്‍ ജമാല്‍ അല്‍ സാലം അല്‍ ലേലം ഗല്‍താനി
(ജമാലു‍)

Tuesday, September 1, 2009

എന്റെ ഓണം എന്റെ പ്രിയ താരങ്ങള്‍ക്കൊപ്പം


പ്രിയപ്പെട്ട കൂട്ടുകാരെ,
എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകള്‍ !!
ഈ പൊന്നോണ പുലരിയില്‍ ഞാനും എന്റെ കഥാപാത്രങ്ങളായ കുഞ്ഞീവി,സൂറ, കുവൈറ്റ്‌ അളിയന്‍,അയ്യപ്പ ബൈജു, ക്യാമറ മേനോന്‍ തുടങ്ങിയവരുടെ കൂടെയാണ് ഈ തിരുവോണം ആഘോഷിക്കുന്നത്‌. ഞങ്ങള്‍ എല്ലാവരും ഒത്തുകൂടി ഈ പൊന്നോണം ശരിക്കും അടിച്ച് പൊളിച്ചു എന്ന് തന്നെ പറയാം. ആ സംഗമത്തിന്റെ വിശദമായ ഒരു റിപ്പോര്‍ട്ടാണ് ഇവിടെ കുറിക്കുന്നത്.
എന്റെ ഓണം എന്റെ പ്രിയ താരങ്ങള്‍ക്കൊപ്പം

വളരെ നാളത്തെ ആഗ്രഹമായിരുന്നു എന്റെ എല്ലാ കഥാപാത്രങ്ങളെയും ഒരുമിച്ച് ഒരു വേദിയില്‍ കൊണ്ടുവരിക എന്നത്. ഈ പൊന്നോണം അതിന് സാക്ഷാത്കാരമായി എന്ന സന്തോഷം ഈ സംഗമത്തിന് ഇരട്ടി സന്തോഷം നല്കുന്നു. ഒരു മേശയ്ക്കു ചുറ്റുമിരുന്ന് പരസ്പരം പരിചയപ്പെടുകയും ചോദ്യങ്ങള്‍ ചോദിക്കുകയും പാട്ടുകളും തമാശകളുമായി ഞങ്ങള്‍ കുറെസമയം ചിലവഴിച്ചു. ആ ഒരു സംഗമത്തിന്റെ പ്രസക്ത ഭാഗങ്ങളിലേക്ക് നിങ്ങളെ ഞാന്‍ ക്ഷണിക്കുന്നു.

എന്റെ ഓണം എന്റെ പ്രിയ താരങ്ങല്‍ക്കൊപ്പം എന്ന പരിപാടിയിലേക്ക് ഏവര്‍ക്കും സ്വാഗതം!

കുഞ്ഞി: ബായേ ഒരു മിനിറ്റ്, ഡാ മാനേ കുവൈറ്റ് അളിയാ ഇജ്ജ് സൂറാന്റെ എരുത്തിന്ന് എണീറ്റ് ഇപ്പൊറത്ത് വന്നിരിക്ക്. കാര്യം അനക്ക് ഓളുടെ കൂടെ നിക്കാഹ് കയിഞ്ഞിട്ട് ഇരിക്കാം ഏത്?

ബൈജു: യെസ് നോട്ട് ദി പോയന്റ്, പൈന്റും സോഡയും ഒരുത്തില് ഇരിക്കുന്നത് സമ്മര്‍ദ്ദം ഉണ്ടാക്കും ഓക്കേ...

വാഴ: ശരി ഒരു തര്‍ക്കം വേണ്ടാ സൂറാ നീ എന്റെ അടുത്ത് ഈ കസേരയിലിരിക്കൂ

കുഞ്ഞി: ബായേ ഓണത്തിന്റെ എടേല് തന്നെ പൂട്ട് കച്ചോടം വേണൊ?സൂറാ ഇജ്ജ് ഇന്റെ എരുത്ത് തന്നെ ഇരുന്നാ മതി.

സൂറ: ഉമ്മാ ഞാന്‍ ഈ ബൈജു ചേട്ടന്റെ അടുത്ത് ഇരുന്നോളാം

ബൈജു: ഓക്കെ, കൊച്ചു പെണ്ണാ ഇവിടെ ഇരുന്നോട്ടെ. എന്റെ ആരോഗ്യ സ്ഥിതി വെച്ച് ധൈര്യമായി ഇരുന്നൊ ഞാന്‍ ഡീസെന്റാ..

വാഴ: അപ്പോ നമുക്കു തുടങ്ങാം അല്ലെ? ക്യാമറ മേനോന്‍.. ഒക്കെ റെഡിയല്ലെ?

ക്യാ.മേ: എല്ലാം ഓക്കെയാണ്.

വാഴ:എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് വളരെ പ്രശസ്തരായ നിങ്ങളെ ഈ ഒരു പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഇത്രയും നാളത്തെ അനുഭവങ്ങള്‍ നിങ്ങളോരുരുത്തരും ഇവിടെ പങ്കു വെക്കും എന്നു ഞാന്‍ കരുതുന്നു. അതുപോലെ നിങ്ങള്‍ക്ക് എന്നെ പറ്റി എന്താണ് അഭിപ്രായം എന്നും അറിയാന്‍ ഞാന്‍ താല്പര്യപ്പെടുന്നു. ആദ്യമായി നമ്മുടെ ഏവരുടേയും പ്രിയങ്കരിയായ കുഞ്ഞീവി ഇത്തയില്‍ നിന്ന് തന്നെ തുടങ്ങാം.

കുഞ്ഞി: ബായേടെ നാട്ടുകാരിയായ എനിക്ക് ഇത്രേം ആരാധകര്‍ ഉണ്ട് എന്ന വിവരം ബായേടെ ഇന്റര്‍വ്യൂകള്‍ കയിഞ്ഞപ്പഴാണ് ഞമ്മക്ക് മനസ്സിലായത്. അയില് ഇക്ക് പെരുത്ത് സന്തോഷം ഉണ്ട്.പിന്നെ ഞമ്മള് കണ്ട കാര്യം എവിടെയും ബിളിച്ച് പറയും. അതു എല്ലോര്‍ക്കും പെരുത്ത് ഇഷ്ടായി, അങ്ങിനെ ഞമ്മള് ഫെയ്മസ് ആയി. പിന്നെ ബായേനെ കുറിച്ച് അത്ര നല്ല അഭിപ്രായമൊന്നും ഇല്ല. ഇജ്ജ് ഇന്റെ സൂറാനെ രണ്ടാം കെട്ട് കെട്ടട്ടെ എന്നു ശോയിച്ച കാര്യം ഏതായാലും ഞാമ്മള് ആരോടും പറയുന്നില്ല ബാക്കി ഞാന്‍ പിന്നെ പറയാം.

വാഴ: ഇത്താ ഈ പരിപാടി ഇപ്പൊ നിലവിലുള്ള എന്റെ ഭാര്യ കാണും, വെറുതെ കഞ്ഞി കുടി മുട്ടിക്കല്ലെ..ഓക്കെ.... ഇനി നമുക്കു സൂറാടെ വിശേഷങ്ങളിലേക്കു കടക്കാം. സൂറ കോളേജില്‍ ബയങ്കര ഫേമസ് ആണല്ലൊ. വല്ല പ്രേമ ലേഖനങ്ങളൊക്കെ കിട്ടിയിരുന്നൊ?

സൂറ: അക്കാര്യം പറഞ്ഞാല്‍ ഒരുപാടുണ്ട്. ആദ്യം സൂത്രന്‍ എന്ന ആളെക്കോണ്ടാണ് തൊന്തറവ് ഉണ്ടായിരുന്നത്. ഓനുക്ക് ഇന്നെ കെട്ടണം. പിന്നെ ചാണക്യന്‍, ഓനൊരു വയസ്സനാ, ഇന്നാലും ഞമ്മളെ കെട്ടണം എന്നാ പൂതി. പിന്നെ കനല്‍ എന്ന ഒരു സീനിയര്‍ ഒരു കത്ത് തന്നു. പക്ഷേ ഓനുക്ക് വീട്ടുകാരുടെ അറിവില്‍ തന്നെ ഒരു കുട്ടിയും കെട്യോളും ഉണ്ടെന്നാ അറിഞ്ഞത്. ഇന്റെ റബ്ബെ പിന്നേ കമന്റടിക്കാരേം വായില്‍നോട്ടക്കാരെം കൊണ്ട് പൊറുതി മുട്ടി.പിന്നെ എല്ലാം ശരിയായി.

വാഴ: ശരിയായി എന്നു പറഞ്ഞാല്‍?

സൂറ: പിന്നെ അതൊക്കെ ഒരു ശീലായി. കൂടാതെ ഇന്റെ കല്യാണം ഉറപ്പിച്ചു എന്നും പറഞ്ഞു. അതിന് പലരും എന്റെ ചാരിത്രത്തെ പറ്റി കഥകളുണ്ടാക്കി. അപ്പൊ എനിക്ക് ശരിക്കും സങ്കടം വന്നു. ഉമ്മ അറിഞ്ഞാല്‍ ഒരു ഭൂകമ്പം ഉണ്ടാകും എന്നു ഭയന്നു ആരോടും പറഞ്ഞില്ല.

വാഴ: കോളേജില്‍ നാസ് എന്നൊരു കുട്ടിയുമായാണല്ലൊ കൂട്ട്. അവരെ പറ്റി എന്താണ് അഭിപ്രായം?

സൂറ: ഓളുക്ക് എപ്പഴും ഹോസ്റ്റലിലെ ഭക്ഷണത്തിനെ പറ്റി കുറ്റം പറയാനേ നേരമുള്ളൂ. പിന്നേ ഏതോ ഡോക്ടറുമായി എന്തോ ചുറ്റിക്കളി ഉണ്ടായിരുന്നത് കോണ്ട് ഫോണ്‍ കയ്യിന്നു വെച്ച സമയം ഉണ്ടാവാറില്ല. ഇപ്പൊ അവരുടെ കല്യാണം കഴിഞ്ഞു. ഇപ്പൊ ഡോക്ടര്‍ക്ക് ഇവള് വെക്കുന്ന ഭക്ഷണത്തിന്റെ കുറ്റം പറയാനേ സമയമുള്ളൂ എന്നാണറിഞ്ഞത്.

വാഴ: ഒരു ദിവസം രാവിലെ സൂറാടെ വീട്ടില്‍ ഞാന്‍ വന്നപ്പോള്‍ എന്നെ ആദ്യമായി കണ്ടിട്ട് സൂറാക്കു എന്താണ് തോന്നിയത്?

സൂറ: വന്നത് ശനിയാഴ്ച്ച രാവിലെ ആയത് കോണ്ട് ഒരു പിച്ചക്കാരനായിരിക്കും എന്നാണ് ഞാന്‍ ആദ്യം കരുതിയത്. പിന്നെ ഉമ്മ പറഞ്ഞപ്പോഴാണ് ആളെ മനസ്സിലായത്.

വാഴ: സൂറാക്ക് എന്നെ കുറിച്ച് എന്താണ് അഭിപ്രായം?

സൂറ: ഇങ്ങള് ഇടയ്ക്കിടയ്ക്ക് കാണുമ്പോള്‍ ചോദിക്കാറുള്ളതല്ലെ. പിന്നെ ഇങ്ങളെ എന്റെ ഒരു സഹോദരനായി കാണാനാണ് എനിക്ക് ഇഷ്ടം! ഇങ്ങടെ കെട്യോളേം കുട്യോളെം സങ്കടപ്പെടുത്താന്‍ ഞാനില്ല പൊന്നേ...

വാഴ:സൂറാ!!! ഹമ്മേ!!!എന്നാലും എന്റെ സൂറാ!! ശരി നമുക്കിനി ബൈജുവിന്റെ വിശേഷങ്ങളിലേക്കു കടക്കാം. ബൈജു ഇങ്ങനെ കുടിച്ചാല്‍ വീട്ടുകാര് ചോദിക്കില്ലെ?

ബൈജു: പിന്നെ ഒരു പൈന്റ് കിട്ടിയാല്‍ എനിക്കുതന്നെ തേയില്ല പിന്നെയല്ലെ വീട്ടുകാര് ചോദിച്ചാ കൊടുക്കുന്നത്!

വാഴ: ഈ മെലിഞ്ഞ ശരീരം വെച്ച് തമാശെം പറയോ? ഇത്രയും അടി വാങ്ങിക്കൂട്ടാന്‍ മാത്രം ത്രാണിയുണ്ടോ ബൈജുന്റെ ഈ ശരീരത്തിന്?

ബൈജു: എന്നാ ഒരു കാര്യം ചെയ്യ് എന്റെ അസിസ്റ്റന്റായി വന്ന് അടിയൊക്കെ ഇയാളങ്ങോട്ട് വാങ്ങ്, എന്താ പറ്റ്വൊ? അല്ല പിന്നെ!

വാഴ: എന്നാലും ഈ അപ്പന് വിളിയും തല്ലുകൊള്ളിത്തരവും ഒക്കെ ഒന്ന് നിര്‍ത്തിക്കൂടെ?

ബൈജു: പ്ലീസ് നോട്ട് ദി പോയന്റ് ,ഈ വെള്ളടിയും അപ്പന് വിളിയുമൊക്കെ നിര്‍ത്ത്യാ പിന്നെ അയ്യപ്പ ബൈജുന് എന്താ വില? അയ്യപ്പ ബൈജുനെ കുറിച്ച് എഴുതിയില്ലെങ്കില്‍ പിന്നെ എന്റെ അപ്പനെ കുറിച്ച് എഴുതോ വാഴ?

കു.അളിയന്‍: അതു ന്യായം. അക്കാര്യത്തില്‍ ഞാന്‍ ബൈജുവിന്റെ കൂടെയാ. നമ്മളില്ലെങ്കി വാഴക്ക് ഹിറ്റ് ധാന്യം കിട്ടുമോ പുഴുങ്ങി തിന്നാന്‍.

ബൈജു: കുവൈറ്റ് അളിയന്‍! വല്യ പുള്ളിയാ, ഒള്ള കാശൊക്കെ ചെലവാക്കി വാഴക്കോടനെ ഇലക്ഷനില്‍ മത്സരിപ്പിച്ച്. ഇപ്പൊ കാശും പോയി ഉള്ള പണീം പോയി വാഴ തോറ്റും പോയി!

കു.അളിയന്‍: ഹൊ അതൊന്നും ഓര്‍മ്മിപ്പിക്കല്ലേ ബൈജൂ, പലരും പിന്നില്‍ നിന്നും കുത്തി. കാശ് വങ്ങിയ പലരും വോട്ട് ചെയ്തില്ല. പിന്നെ കാപ്പിലാന്‍ അധികാര ദുര്‍വിനിയോഗം നടത്തി കള്ളവോട്ട് ചെയ്യിച്ചു എന്നാ അറിഞ്ഞത്.

വാഴ: ആട്ടേ ബൈജുവിന് എന്നെക്കുറിച്ച് എന്താണ് അഭിപ്രായം?

ബൈജു: ഇന്നേ വരെ ഷാപ്പിനെ കുറിച്ച് ആരേലും അഭിപ്രായം പറഞ്ഞിട്ടുണ്ടോ വാഴേ. വാഴ ഒരു അസ്സല് ഷാപ്പാ, പല പല ബ്രാന്‍ഡുകളുള്ള ഒരടിപൊളി ബീവറെജിന്റെ ഷാപ്പ്, സത്യം!

വാഴ:ശ്ശെ ചോദിക്കേണ്ടിയിരുന്നില്ല. അതെല്ലാം മറന്നേക്കാം, ഇനി നിങ്ങള്‍ക്ക് ഒരോരുത്തര്‍ക്കും എന്നോട് ഇഷ്ടമുള്ള ചോദ്യങ്ങള്‍ ചോദിക്കാം. അതിനു ശേഷം നമ്മള്‍ ഇവിടെ ഒരുക്കിയ വിഭവ സമ്രുദ്ധമായ സദ്യ കഴിച്ച് ഓണപ്പാട്ടും പാടി പിരിയാം ഓക്കേ.. ശരി ചോദിക്കൂ..

കുഞ്ഞി:എന്തായാലും സദ്യ കഴിഞ്ഞ് പാട്ടാക്കിയത് നന്നായി ഇല്ലെങ്കില്‍ സദ്യ തിന്നാന്‍ വയ്യാണ്ട് ഓടേണ്ടി വന്നേനെ! അല്ല ബായേ ഇജ്ജ് ബല്യ പാട്ട് കാരനാണ് എന്ന് അനക്കൊരു വിജാരം ഉണ്ടോ?
സത്യത്തില് ഇജ്ജ് പാട്ട് പഠിച്ചിട്ടുണ്ടാ? കേള്‍ക്കാന്‍ നല്ല ഇമ്പമില്ലാത്തോണ്ട് ചൊയിച്ചതാ.പക്ഷേ അന്റെ ആ താളമില്ലായ്മ ബയങ്കരം തന്നെ!

വാഴ:എന്റെ ഇത്ത ദയവായി നാറ്റിക്കല്ലേ. ഞാന്‍ പാട്ടൊന്നും പഠിച്ചിട്ടില്ല. പഠിക്കണം എന്ന് ചെറുപ്പം മുതല്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞില്ല. ആ ഒരു വിഷമം തീര്‍ക്കാന്‍ പാടുന്നതല്ലേ, ഇത്ത ക്ഷമീ.ഇനി നന്നായി പാടിക്കോളാം എന്നാലും ബ്ലോഗില്‍ ഞാന്‍ മിമിക്രി കാണിക്കുന്നോന്നും ഇല്ലല്ലോ.

സൂറ: ഇക്ക ഒരു RSP ആണെന്നാണല്ലോ പറഞ്ഞു കേള്‍ക്കുന്നത്, അതായത്‌ "റമദാന്‍ സ്പെഷല്‍ പാര്‍ട്ടി" റമദാനില്‍ മാത്രം പള്ളിയില്‍ മുടങ്ങാതെ പോകുന്ന ഒരു പാര്‍ട്ട്‌ ടൈം വിശ്വാസിയാണോ?

വാഴ: വേറെ എത്ര നല്ല ചോദ്യങ്ങള്‍ ചോദിക്കാനുണ്ട് സൂറാ, ഈ കൊലച്ചതി എന്നോട് വേണായിരുന്നൊ? സത്യം പറഞ്ഞ അതില്‍ സത്യം ഇല്ലാതില്ല. എങ്കിലും ഞാന്‍ മതത്തെ കൂടുതല്‍ പഠിച്ച് കൊണ്ടിരിക്കുകയാണ്. ജന്മം കൊണ്ട് ഒരു മതത്തിലായി എന്നതില്‍ കവിഞ്ഞ് ആ മതത്തെ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ മനസ്സിലാക്കിയാലേ വിശ്വാസത്തിന് തിളക്കമുണ്ടാവൂ.എന്താ അങ്ങിനെയല്ലെ? ഓക്കേ, ഇനി ബൈജു ചോദിക്കൂ,

ബൈജു: എനിക്കൊരു ഫുള്ള് ‘ഓസീയാര്‍’

വാഴ: അതല്ല ചോദ്യം ചോദിക്കാനുണ്ടെങ്കില്‍ ചോദിക്ക് ബൈജൂ.

ബൈജു: ചോദ്യം ചോദിക്കാന്‍ ഇയാളാരാ മൈസ്രേട്ടോ?
കൊച്ചു പയ്യനാ! ചുമ്മ ഒന്നു വിരട്ടി നോക്കീതാ, ബൈജൂന് ഒന്നേ ചോദിക്കാനുള്ളൂ, എനിക്കു സൂറാനെ കെട്ടിച്ച് തര്വൊ?

കുഞ്ഞി: പ്ഫ! ശെയ്ത്താനെ ഈ കള്ളും കുടിച്ച് വെളിവില്ലാതെ നടക്കണ അനക്കല്ല അന്റെ വാപ്പാക്കാ സൂറാനെ കെട്ടിക്കണത്, മുണ്ടാതെ ഇരുന്നൊ ഇജ്ജ്.

ബൈജു: പ്ലീസ് നോട്ട് ദി പോയന്റ്,അപ്പന്‍ ഈസ് ഓള്‍ഡ് മാന്‍, സോ കുഞ്ഞീവിയെ എന്റെ അപ്പന്‍ കെട്ടും സൂറാനെ ഞാനും കെട്ടാം ഏത്??

ഠോ അന്റെ മയ്യത്ത് ഞമ്മള് എടുക്കും ഹാ.

വാഴ: ശ്ശെ എന്താ ഇത്താ ഇത്. ബൈജു ഒരു തമാശ പറഞ്ഞതല്ലെ?

ബൈജു: ഞാന്‍ ഇത്താനെ ഒന്ന് പറ്റിച്ചതാ, സൂറ എന്റെ പെങ്ങളല്ലെ, ഇത്താ, അടി കലക്കി! ഇപ്പൊ മനസ്സിലായില്ലെ എങ്ങിനെ ചുമ്മാ തല്ല് വാങ്ങാമെന്ന്.ദാറ്റ് ഈസ് അയ്യപ്പ ബൈജു! ജസ്റ്റ് ഡിസംബര്‍ ദാറ്റ്.

കുഞ്ഞി: സങ്കതി ഓന്‍ പറഞ്ഞത് ഒരു ധിക്കാരാണെങ്കിലും എനിക്കൊന്ന് തച്ചാരായി, സാരല്യടാ മോനേ

കു.അളിയന്‍: എന്റെ പൊന്നു ഇത്താ, സൂറാനെ എത്രെം വേഗം എനിക്ക് കെട്ടിച്ച് താ, എന്നാ ഈ വക വല്ല പുലിവാലും ഉണ്ടാ?

കുഞ്ഞി: അന്റെ കയ്യിലെ കായി ഒക്കെ കയിഞ്ഞ സ്ഥിതിയ്ക്ക് വേറെ കായിള്ള കുഞ്ഞാലിക്ക വരുമോന്ന് നോക്കട്ടെ! ഇല്ലെങ്കി ഇജ്ജ് പോയി കായിണ്ടാക്കി വാടാ...

വാഴ: അപ്പോ ഇനി എല്ലാവര്‍ക്കും സദ്യ കഴിക്കാം അതിന് മുന്‍പ് നമ്മുടെ ഒരു ഗ്രൂപ്പ് ഫോടോ ക്യാമറാ മേനോന്‍ എടുക്കും എല്ലാവരും വരിവരിയായി നിന്നെ?

ബൈജു: വരി വരിയായി നില്‍ക്കാന്‍ ഇതെന്താ റേഷന്‍ കടേല് മണ്ണെണ്ണയ്ക്കു നില്‍ക്കുവാണോ?

ക്യാ.മേ: ബൈജു ഡാന്‍സ് ചെയ്യാതെ സ്റ്റെഡിയായി നില്‍ക്കൂ..

ബൈജു: ഡാന്‍സല്ലടാ ഉവ്വേ കാലിനൊരു ബലക്കുറവ്. നീ അഡ്ജസ്റ്റ് ചെയ്ത് വീശിയെടടേയ്..

ക്ലിക്!

എല്ലാ മാന്യ വായനക്കാര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍!!

നന്ദി, നമസ്കാരം!

photo curtsy: google
 


Copyright http://www.vazhakkodan.com