Showing posts with label കുഞ്ഞിമൂസ കഥകള്‍. Show all posts
Showing posts with label കുഞ്ഞിമൂസ കഥകള്‍. Show all posts

Sunday, May 31, 2009

വീരാന്‍കുട്ടിയെ പ്രോസിക്യൂട്ട് ചെയ്യണം: തെളിവില്ല; സി.ഐ.ഡി കുഞ്ഞിമൂസ സി.ബി.ഐ


കേസിന്നാസ്പതമായ സംഭവം.

ഉമ്മറത്തുപടി വീട്ടില്‍ കരിവീട്ടി വീരാന്‍കുട്ടി വര്‍ഷങ്ങള്‍ക്കു മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ ആയിരത്തി ത്തോള്ളായിരത്തി കുറച്ചു കാലം മുന്‍പ്‌, ഉന്നത കുല ജാതയും സമ്പന്നയുമായ കുഞ്ഞൈസൂനെ കെട്ടിയത്. കെട്ടിയതിന്റെ മൂന്നാംപക്കം കുഞ്ഞൈസു ഓക്കാനിച്ചു കാണിച്ച് പാരമ്പര്യം തെളിയിക്കുമെന്ന് രഹസ്യമായും പരസ്യമായും പറഞ്ഞ നാട്ടുകാര്‍ക്ക് ഇരുട്ടടി പോലെയായിരുന്നു ആ വാര്‍ത്ത. മാസം മൂന്നു കഴിഞ്ഞിട്ടും കുഞ്ഞൈസു പേറിന്റെ ഒരു ലക്ഷണം പോലും കാണിച്ചില്ല. കരിമുട്ടി വീരാന്‍കുട്ടി പക്ഷെ തോല്‍ക്കാന്‍ തയ്യാറായിരുന്നില്ല. കുഞ്ഞൈസു ഒന്ന് ഓക്കാനിച്ചു കാണാന്‍ വീരാന്‍കുട്ടി പണി പലതും നടത്തി. പക്ഷെ കുഞ്ഞൈസു കുലുങ്ങിയില്ല. പല കരക്കാരും പല വിധ ഉപദേശങ്ങളും അടവ് മുറകള്‍, ഒളി പ്രയോഗം,മര്‍മ്മാണി പ്രയോഗം എന്ന് വേണ്ടാ നാട്ടിലെ സകലമാന വിശാല ഹൃദയരും ഉപദേശ നിര്‍ദ്ദേശങ്ങളാല്‍ വീരാന്‍കുട്ടിയെ സഹായിക്കാനായി മുന്നോട്ടു വന്നു. അതില്‍ ചിലര്‍ ഇനി കുഞ്ഞൈസൂന്റെ പ്രൊഡക്ഷന്‍ യൂനിറ്റ് കാര്യക്ഷമമാണോ എന്ന് വരെ സംശയിച്ചു. എന്നാല്‍ അക്കാര്യത്തില്‍ ബ്രോക്കര്‍ അന്ത്രുമാന്‍ തൊള്ളായിരത്തി പതിനാറ് തനിത്തങ്കത്തിന്റെ പരിപൂര്‍ണ്ണ ഉറപ്പാണ് തെളിവ് സഹിതം കൊടുത്തത് എന്നതിനാല്‍ വീരാന്‍കുട്ടിക്ക് ആ വക സംശയം ലെവ ലേശം ഉണ്ടായില്ല.

എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുകയാണോ എന്ന് ഒരു കൊല്ലം കഴിഞ്ഞപ്പോ വീരാന്‍കുട്ടിക്കും തോന്നിത്തുടങ്ങി.ഈ പ്രശ്നത്തിന് യുദ്ധകാലാടിസ്ഥാനത്തില്‍ ഒരു തീരുമാനമുണ്ടാക്കണമെന്ന് വീരാന്‍കുട്ടി തീരുമാനിച്ചു. അതിനുള്ള സാധ്യമായ എല്ലാ വഴികളും ആലോചിച്ചു. തന്നെ ഞെക്കിയും പിഴിഞ്ഞും കിടത്തിയും ഉരുട്ടിയുമൊക്കെ പരിശോധിച്ച ഡോക്ടര്‍മാരെ ഇനി കുടിക്കുന്ന വെള്ളത്തില്‍ പോലും വിശ്വാസമില്ല എന്ന് വീരാന്‍കുട്ടി പ്രഖ്യാപിച്ചു. തനിക്കും തന്റെ കെട്ട്യോള്‍ കുഞ്ഞൈസാക്കും ഒരു കുഴപ്പവുമില്ലെന്നു പല ഡോക്ടര്‍മാരും പല കടലാസില്‍ പല തവണ എഴുതിക്കൊടുത്തെങ്കിലും കുഞ്ഞൈസാക്ക് ദഹനക്കേട് കൊണ്ടുപോലും ഒരു ഓക്കാനം ഉണ്ടായില്ല.

എന്നാല്‍ ഇനി അല്‍പ ആത്മീയ ചികിത്സയാകാം എന്ന് കരുതിയ വീരാന്‍കുട്ടി കുഞ്ഞൈസാനെയും കൂട്ടി വെള്ളം മന്ത്രിച്ചൂതി അതില്‍ തുപ്പി കുടിക്കാന്‍ കൊടുത്ത് ഫല സിദ്ധിയുണ്ടാക്കി പ്രശസ്തിയാര്‍ജ്ജിച്ച സിദ്ധന്‍ "മുത്തു ഹബീബ് പച്ചക്കുപ്പായം" അവര്‍കളുടെ തിരു സന്നിധിയിലെത്തി സങ്കടം ബോതിപ്പിച്ചു. കുഞ്ഞൈസൂനെ കണ്ടു വായില്‍ കണക്കില്‍ കൂടുതല്‍ വെള്ളം വന്ന സിദ്ധന്‍ കുഞ്ഞൈസൂനു മന്ത്രിച്ചു തുപ്പിയ വെള്ളത്തിനു പുറമേ അരയിലെക്ക് ഒരു ഏലസും നെയ്യത്താക്കി. അത് കെട്ടാനായി മഹാ സിദ്ധന്‍ പച്ചക്കുപ്പായം കുഞ്ഞൈസൂനെ തന്റെ ചികിത്സാ മുറിയിലേക്ക് തനിച്ചു വിളിപ്പിച്ചു.മുറിക്കു പുറത്തു കാത്തു നിന്ന വീരാന്‍കുട്ടി അകത്ത് ഏലസ് കെട്ടുന്നത് ഒരു ഗദ്ഗദത്തോടെ ചിന്തിച്ചു നിക്കുമ്പോള്‍ അകത്തു നിന്നും ഒരടിയുടെ ശബ്ദവും "ന്റെ ശൈഹേ" എന്നൊരു വിളിയും കേട്ടു. അല്‍പ്പം കഴിഞ്ഞ് കുഞ്ഞൈസു ഒരു പുഞ്ചിരിയോടെയും പച്ചക്കുപ്പായം ഒരു ഇളിഞ്ഞ ചിരിയോടെയും പുറത്തേക്ക് വന്നു. വീരാന്‍കുട്ടി വളരെ ഭവ്യതയോടെ ചോദിച്ചു." എന്താ ഹബീബെ ചികിത്സ ഇപ്പോഴേ ഫലിച്ചോ?
സിദ്ധന്‍: "അത് അത് ഞമ്മള് കടുത്തൊരു പ്രയോഗം നടത്തീതാ,ഉടനെ വിവരം കിട്ടി, ഫലംണ്ടാവും പോയ്ക്കൊളീന്‍ ബെക്കം പൊയ്ക്കോളീ"
സിദ്ധന്‍ മുഖം തടവിക്കൊണ്ട് അടുത്ത വെള്ളം കൊടുക്കാന്‍ പോയി,വീരാന്‍കുട്ടീം കെട്യോളും വീട്ടിലേക്കും!

പച്ചക്കുപ്പായത്തിന്റെ വെള്ളത്തിനും ഏലസിനും ഒരു ഫലവും ഉണ്ടായില്ല. അങ്ങിനെ വിഷമിച്ചു ഇരിക്കുമ്പോഴാണ് കാനഡേല് ഒരു പേ & പേറ് സ്പെഷലിസ്റ്റ്‌ ആശുപത്ത്രിയുള്ള വിവരം നമ്മുടെ വീരാന്‍കുട്ടിക്ക് അറിയിപ്പ് കിട്ടുന്നത്. പിക്കപ്പില്ലാത്തവര്‍ക്ക് പിക്കപ്പും, ശേഷിക്കുറവുള്ളവര്‍ക്ക് ശേഷിയും, ഇനി പെറാനുള്ള സാങ്കേതിക പ്രശ്നങ്ങളില്‍ എന്തെങ്കിലും ശേഷിക്കുറവുണ്ടെങ്കില്‍ അതും തീര്‍ത്തു ഉത്തമ ഉത്പാതന ശേഷി പ്രധാനം ചെയ്യുന്ന ഉത്തമമായ ആ ആശുപത്രിയെ സമീപിക്കാന്‍ വീരാന്‍കുട്ടി തത്വത്തില്‍ തീരുമാനിച്ചു. എന്നാല്‍ വലിയ തുക ചിലവുള്ള ഏര്‍പ്പാടായതിനാല്‍ കുഞ്ഞൈസൂന്റെ ബാപ്പാട് ഇതൊരു പ്രൊജക്ടായി രൂപാന്തരപ്പെടുത്തി വീരാന്‍കുട്ടി അനുമതിയ്ക്കായി സമര്‍പ്പിച്ചു. വീരാന്‍കുട്ടിയുടെ അമ്മായിയപ്പനും അളിയന്മാരും ഈ പ്രോജക്ടിന്റെ മേല്‍ ചര്‍ച്ചയും ഉപ ചര്‍ച്ചയും നടത്തി. വീരാന്‍കുട്ടിയുടെ ഇക്കാര്യത്തിലുള്ള അമിത താല്‍പര്യത്തില്‍ അവര്‍ അതീവ സന്തുഷ്ടരായത്തിന്റെ പശ്ചാത്തലത്തില്‍ ഈ പ്രോജക്ടിന് ബാപ്പയറിയാതെ അളിയന്മ്മാര്‍ വഴിവിട്ട സഹായങ്ങള്‍ പ്രഖ്യാപിച്ചു. അങ്ങിനെ ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞൈസൂന്റെ ബാപ്പ വീരാന്‍കുട്ടിക്കു സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചു. കരാറില്‍ പ്രധാന നിബന്ധനകള്‍ കുഞ്ഞൈസൂന്റെ ബാപ്പ വെച്ചത് ഇപ്രകാരമായിരുന്നു.

കരാറിന്റെ കരട്‌ രൂപം:
1) ചികില്‍സക്ക് ശേഷം കുഞ്ഞൈസൂന്റെ പ്രസവ ശേഷി നൂറു ശതമാനം വര്‍ദ്ധിക്കണം.
2) ചികില്‍സക്ക് ആവശ്യമായി വരുന്ന മരുന്നുകള്‍ ആശുപത്രിയില്‍ നിന്ന് തന്നെ വാങ്ങണം പുറത്തെ മരുന്ന് ഷാപ്പില്‍ നിന്നും വാങ്ങി വാറ്റടക്കമുള്ള ബില്‍ കൊണ്ടുവന്നാലും കുറഞ്ഞ വിലയായാല്‍ പോലും അംഗീകരിക്കില്ല.
3) ഈ ചികിത്സ കൊണ്ടും കുഞ്ഞൈസു പുനരുദ്ധരിക്കപ്പെടാതെ പ്രവര്‍ത്തന ശേഷി വര്‍ദ്ധിപ്പിക്കാതെ പോയാല്‍ ഈ കരാര്‍ പ്രകാരം നല്‍കിയ പണം നഷ്ടമായി കണക്കാക്കുകയും അഞ്ചു ശതമാനം പലിശ സഹിതം വീരാന്കുട്ടിയില്‍ നിന്നും ഈടാക്കുകയും ചെയ്യുന്നതായിരിക്കും.

അനുബന്ധ കരാര്‍:
1)വീരാന്‍കുട്ടിക്കു പിക്കപ്പ് കൂട്ടാനുള്ള ചികില്‍സക്ക് നൂറു ശതമാനം ചിലവും ഫ്രീ.
2) വീരാന്‍കുട്ടിയുറെ വായ്നാറ്റം മാറ്റാന്‍ പ്രത്യേക ചികിത്സാ പാക്കേജ്.
3) വീരാന്‍കുട്ടിക്കു ആശുപത്രി ചിലവിനു മാസം തോറും നൂറ്റിപ്പത്ത് രൂപാ വീതം കുഞ്ഞൈസു ബാപ്പാ കുടുംബ അലവന്‍സ്‌!

അങ്ങിനെ ഈ കരാര്‍ അംഗീകരിച്ചു കൊണ്ട് വീരാന്‍കുട്ടി കുഞ്ഞൈസൂനെയും കൊണ്ട് കാനഡായിലേക്ക് പ്രത്യുല്‍പ്പാതന ശേഷി കൂട്ടാനുള്ള ചികിത്സ തേടിപ്പോയി.
ഇതാണ് കേസിനാസ്പതമായ സംഭവം!

പ്രോസിക്യൂഷന്‍ കേസ്:
കാനഡായിലെ ഇത്ര വിലയേറിയ ചികിത്സ നടത്തിയിട്ടും കുഞ്ഞൈസൂന്റെ ശേഷി കൂട്ടാനോ പ്രസവ സാധ്യത കൂട്ടാനോ ചികില്‍ത്സക്ക് കഴിഞ്ഞില്ല എന്ന് കുഞ്ഞൈസൂന്റെ ബാപ്പ നിയോഗിച്ച ഡോക്ടര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ തനിക്കു ചിലവായ മുഴുവന്‍ പണവും വീരാന്‍കുട്ടിയില്‍ നിന്നും ഈടാക്കണം എന്നും, വീരാന്‍കുട്ടിയെ പ്രോസിക്യൂട്ട് ചെയ്ത് ജയിലിലടച്ചു തന്റെ മകളുമായുള്ള ബന്ധം ഒഴിവാക്കിക്കിട്ടണം എന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ കേസ്.

കോടതി വിധി:
ഈ കേസില്‍ പ്രഥമ ദൃഷ്ട്യാ കാനഡയിലെ ആശുപത്രി കുറ്റക്കാരാണെന്നും, വീരാന്‍കുട്ടിക്കു ഈ ചികില്‍ത്സയില്‍ ഉള്ള അവിഹിത ഇടപെടലുകളുടെ പങ്കും വിശദമായി അന്വേഷിക്കുന്നതിനായി ഈ കേസ് സി. ബി. ഐ യെ കൊണ്ട് അന്വേഷിക്കാന്‍ ഉത്തരവായി. അന്വേഷണ ചുമതല സി.ഐ.ഡി. കുഞ്ഞിമൂസാക്ക് നല്‍കി എത്രയും വേഗം പ്രതികള്‍ക്കെതിരെയുള്ള ആരോപണം അന്വേഷിച്ചു കുറ്റക്കാരാണെങ്കില്‍ കുറ്റപത്രം സമര്‍പ്പിച്ചു, പ്രോസിക്യൂഷന്‍ നടപടികള്‍ കൈക്കൊള്ളാനും കോടതി ഉത്തരവായി.

സി.ഐ.ഡി.കുഞ്ഞിമൂസ തയ്യാറാക്കിയ കുറ്റപത്രം!
സി.ബി.ഐ വളരെ ആത്മാര്‍ത്തതയോടും, തികഞ്ഞ ഉത്തരവാദിത്വത്തോടും കൂടിയാണ് ഈ കുറ്റാന്വേഷണം ഏറ്റെടുത്തത്. മുകളില്‍ നിന്നും ഐ മീന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നും കടുത്ത സമ്മര്‍ദ്ദങ്ങള്‍ ഈ കേസിനെ വഴിതെറ്റിക്കാന്‍ നടത്തിയെങ്കിലും ആരെയും പിണക്കാന്‍ ഈ കുഞ്ഞിമൂസക്ക് കഴിയില്ല എന്ന് ഇതിനോടകം എല്ലാവരും മനസ്സിലാക്കിയിട്ടുണ്ടല്ലോ. കഴിഞ്ഞ പത്തു വര്‍ഷക്കാലം ക്ഷമിക്കണം വേനല്‍ക്കാലം ഉള്‍പ്പടെയുള്ള കാലയളവില്‍ ഈ കേസ് തെളിയിക്കാനായി ഒരുലക്ഷത്തില്‍ പരം ആളുകളില്‍ നിന്നും തെളിവുകള്‍ ശേഖരിക്കുകയും ആയിരത്തില്‍പരം ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കുകയും നൂറില്‍ പരം വിദേശ യാത്രകള്‍ നടത്തുകയും,റിപ്പോര്‍ട്ട് തയ്യാറാക്കാനായി പല പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കുകയും ചെയ്താണ് ഒരു കോടിയില്‍ പരം പേജുള്ള ഈ കുറ്റപത്രം സമര്‍പ്പിക്കുന്നത്.

അന്വേഷണത്തില്‍ നിന്നും ചികില്‍ത്സ അതിന്റെ ശരിയായ നിലയില്‍ നടക്കുകയും നവീകരണ ചികിത്സാ പ്രക്രിയക്ക് ശേഷം കുഞ്ഞൈസു പൂര്‍ണ്ണ ശേഷിയുന്ടെന്നു തെളിയിക്കാനും കുഞ്ഞൈസൂവില്‍ നടത്തിയ പല തെളിവെടുപ്പുകളുടെയും വെളിച്ചത്തില്‍ ഞങ്ങള്‍ക്ക് ബോധ്യമായി എന്ന സത്യം അറിയിക്കുന്നു. എന്നാല്‍ ഈ ശേഷി പൂര്‍ണ്ണ രീതിയില്‍ വീരാന്‍കുട്ടിക്കു തെളിയിക്കാന്‍ കഴിയാഞ്ഞത് അനുബന്ധ കരാര്‍ പ്രകാരമുള്ള നടപടികള്‍ നടപ്പിലാക്കാനുണ്ടായ അലംഭാവമാണെന്നാണ് ഈ അന്വേഷണത്തില്‍ നിന്നും വ്യക്തമാകുന്നത്. ചികിത്സക്ക് ശേഷം കുഞ്ഞൈസു പൂര്‍ണ്ണ ഉത്പാതന ശേഷി കൈവരിച്ചെങ്കിലും വീരാന്‍കുട്ടിയുടെ പിക്കപ്പ്‌ കുറഞ്ഞതിനാല്‍ പോസിറ്റീവും നെഗറ്റിവും തമ്മില്‍ ചേര്‍ന്നപ്പോള്‍ സംഖ്യാ ശാസ്ത്രപ്രകാരം റിസല്‍റ്റ്‌ നെഗറ്റീവ് ആയതെന്നാണ്‌ ഈ അന്വേഷണത്തില്‍ നിന്നും മനസ്സിലാകുന്നത്‌. ആയതിനാല്‍ ഈ കേസില്‍ കുറ്റാരോപിതനായ വീരാന്‍കുട്ടി തികച്ചും നിരപരാധിയാണെന്നു ഈ കുഞ്ഞിമൂസ തെളിവ് സഹിതം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. അനുബന്ധ കരാര്‍ നടപ്പിലാകാതിരിക്കാനുള്ള ചില കൈകടത്തലുകള്‍ ഏതു ഭാഗത്ത് നിന്നാണ് ഉണ്ടായതെന്ന് മറ്റൊരു ദീര്‍ഘമായ അന്വേഷണത്തിലൂടെ തെളിയിക്കാവുന്നതാണ്. എന്തായാലും ഇ കേസില്‍ വീരാന്‍കുട്ടിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ യാതൊരു വിധ തെളിവുകളും ഇല്ല എന്ന് ഈ സി. ഐ. ഡി കുഞ്ഞിമൂസ സംശയലേശമന്യേ പ്രസ്താവിക്കുന്നു. പിക്കപ്പ്‌ നഷ്ട്ടപ്പെട്ട വീരാന്‍കുട്ടിക്കു പകരം സുമുഖനും സുന്ദരനും ഉയര്‍ന്ന ഉദ്യോഗസ്ഥനും സര്‍വ്വോപരി സി.ബി.ഐ യുടെ കണ്ണിലുണ്ണിയുമായ മറ്റൊരാളെ കുഞ്ഞൈസൂനു വിവാഹം ചെയ്യാന്‍ ഈ കോടതി ഉത്തരവുണ്ടാകണമെന്നും കുഞ്ഞിമൂസ ഈ കോടതി മുമ്പാകെ താഴ്മയായി അപേക്ഷിക്കുന്നു.
എന്ന് സി.ബി.ഐ യ്ക്ക് വേണ്ടി,

സി.ഐ.ഡി.കുഞ്ഞിമൂസ.
(ഒപ്പ്‌)

ജാമ്യം: ഈ കഥയും കഥാപാത്രങ്ങളും തികച്ചും അന്ധരും മൂകരും ബധിരരുമായതിനാല്‍ പ്രത്യക്ഷത്തില്‍ ആരുമായും സാമ്യമോ സാദൃശ്യമോ ഉണ്ടാവില്ല എന്ന് കരുതുന്നു. ഇനി അങ്ങിനെയെങ്ങാന്‍ തോന്നിയാല്‍ ആ തോന്നലുകള്‍ക്ക് ഞാന്‍ ഉത്തരവാദിയായിരിക്കില്ല എന്ന് മുന്‍‌കൂര്‍ ജാമ്യം എടുത്ത്‌ കൊള്ളുന്നു.
 


Copyright http://www.vazhakkodan.com